high alert എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
high alert എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ജൂൺ 22, 2012

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ: പി.സായിനാഥ് സംസാരിക്കുന്നു...


കര്‍ഷക ആത്മഹത്യകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ ഏറ്റവും പങ്കുവഹിച്ച  'ദി ഹിന്ദു' പത്രത്തിലെ റൂറല്‍ അഫയേഴ്സ് എഡിറ്ററായ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി.സായിനാഥ് 'ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മിസൈല്‍ വിക്ഷേപിക്കുന്നതിലും ആറ്റം ബോംബ്‌ പരീക്ഷിക്കുന്നതിലും അഭിമാനം കൊള്ളുന്ന എല്ലാ ഭാരതീയര്‍ക്കുമായി സമര്‍പ്പിക്കുന്നു....



'ഓരോ രണ്ട് ദിവസങ്ങളിലും ഈ രാജ്യത്ത് സംഭവിക്കുന്ന കാര്യം എന്താണ്? നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടത്; അല്ലെങ്കില്‍ പൊതുവായി ദാരിദ്ര്യം എന്ന വിഷയവുമായി ബന്ധപ്പെട്ടത്. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടത്. രണ്ട് ദിവസത്തില്‍ 94 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഏകദേശം അറുന്നൂറു പേര്‍ അതിനു ശ്രമിക്കുന്നു. അതായത് ശ്രമത്തില്‍ വിജയിക്കുന്നവരുടെ ആറോ ഏഴോ ഇരട്ടി പേര്‍ അതിനു ശ്രമിക്കും. 

ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ, കര്‍ഷക ആത്മഹത്യയെക്കുറിച്ച് ഞാന്‍ ഉപയോഗിക്കുന്ന എല്ലാ കണക്കുകളും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോ(NCRB) വഴിയാണ് ലഭ്യമായിരിക്കുന്നത്. എന്റെതായി സ്വതന്ത്രമായ ഒരു കണക്കും എന്‍റെ കയ്യിലില്ല. ഞാന്‍ ആ കണക്കുകളെ ചോദ്യം ചെയ്യുകയും അതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്യും. അവ തീര്‍ത്തും അപര്യാപ്തം ആണ് എന്ന് നിങ്ങള്‍ക്കു കാണിച്ചു തരാന്‍ എനിക്ക് കഴിയും. ആ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല. അവ ആധികാരികമാണ്, കാരണം അതു മാത്രമാണ് ഈ വിവരങ്ങള്‍ക്കായി നിങ്ങളുടെ കയ്യിലുള്ള ഒരേയൊരു സ്രോതസ്സ്. 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലം എടുക്കുകയാണെങ്കില്‍ 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. അതായത് ഒരു ദിവസം ഏകദേശം 2200 . ആ രണ്ട് ദിവസങ്ങളില്‍ 4300 കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ആ രണ്ട് ദിവസങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കണക്കു പ്രകാരം 6100 കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരണമടയുന്നു.    

റെവന്യൂ വകുപ്പിന്റെ നികുതിയിളവുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കു ഒരു കാര്യം കാണാന്‍ കഴിയും. അഞ്ചു ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നികുതിയിനത്തില്‍ എഴുതിതള്ളിയിരിക്കുന്നത്. അതായത് മണിക്കൂറില്‍ 57 കോടി, മിനുട്ടില്‍ ഏകദേശം ഒരു കോടി. എന്നാല്‍ അതില്‍ കര്‍ഷകര്‍ പെടുന്നില്ല; അവര്‍ക്ക് കടം കൊടുക്കാനും പണമില്ല. യഥാര്‍ത്ഥത്തില്‍ പണം ആവശ്യമുള്ള ഗ്രാമപ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ അതില്‍ പെടുന്നില്ല. 

അറുപതുകളിലും എഴുപതുകളിലും ഇവിടെ വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ മുന്നോട്ടു വെക്കുന്ന പ്രശ്നം എന്താണെന്ന് വെച്ചാല്‍ അറുപതുകളിലും എഴുപതുകളിലും വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഉള്ളത് വലിയ തോതിലുള്ള കഷക ആത്മഹത്യകള്‍ ആണ്. അതിനിടയിലുള്ള കാലയളവില്‍ എന്താണ് സംഭവിച്ചത്? ആ വന്‍ പോരാട്ടങ്ങള്‍ വലിയ തോതിലുള്ള നിരാശയ്ക്ക് വഴിമാറി. 'ഞങ്ങള്‍ക്ക് ഇതു ചെയ്യാന്‍ കഴിയും' എന്ന ആ ജനങ്ങളുടെ ശുഭപ്രതീക്ഷ പൂര്‍ണ്ണമായ വിശ്വാസനഷ്ടത്തിനും നിരാശയ്ക്കും വഴിമാറി. എങ്ങനെയാണ് വന്‍പോരാട്ടങ്ങള്‍ക്കു പകരം കൂട്ട ആത്മഹത്യകള്‍ക്ക് ഉണ്ടായത്? വളരെ മൂര്‍ത്തമായ കാരണങ്ങള്‍ ഇതിനുണ്ട്. ആ കാരണങ്ങള്‍ സങ്കീര്‍ണ്ണമാകാം, എന്നാല്‍ എവിടെയാണ് എന്താണ് തെറ്റിയതെന്ന് നമുക്ക് പറയാന്‍ കഴിയും. അതു അസാധ്യമല്ല. അവ തീര്‍ച്ചയായും മുറിഞ്ഞവയാണ്, കാരണം എല്ലാ വിശദീകരങ്ങളും അങ്ങനെയാണ്.


നാല് മാസങ്ങള്‍ക്ക് മുന്‍പ് ഔറംഗബാദ് നഗരത്തില്‍ മെഴ്സീഡിസ് ബെന്‍സ് അവരുടെ ഏറ്റവും വലിയ ഒരു ദിവസത്തെ ഒറ്റവില്പ്പന നടത്തി. അവര്‍ അവിടെയുള്ള ഒരു കൂട്ടം കച്ചവടക്കാര്‍ക്ക് 150 കാറുകള്‍ വിറ്റു. നിങ്ങള്‍ അതിനെപ്പറ്റി വായിച്ചു കാണും, അതു ടെലിവിഷനില്‍ കണ്ടു കാണും. ആരാണ് ആ കാശ് കൊടുത്തത്. ആ 150 മെഴ്സീഡിസ് ബെന്സുകള്‍ക്കുള്ള പണം ആരാണ് കൊടുത്തത്? 63 കൊടിയുടെതായിരുന്നു ആ കച്ചവടം. 44 കോടി വന്നത് എസ്.ബി.ഐ എന്ന പൊതുമേഖലാ ബാങ്കില്‍ നിന്നാണ്. അതും 7% പലിശയ്ക്ക്. അതേ എസ്.ബി.ഐ അതേ സ്ഥലത്ത് ഒരു ട്രാക്റ്റര്‍ വാങ്ങായി നിങ്ങള്‍ക്കു ലോണ്‍ തരും, അതും 12.75% പലിശയ്ക്ക്. ട്രാക്ട്ടറിനായി നാല് ലക്ഷം ലോണ്‍ എടുത്താല്‍ 12%, അഞ്ചു ലക്ഷം വാങ്ങിയാല്‍ 12.75%, ആറു ലക്ഷം വാങ്ങിയാല്‍ 14%. അതായത് ഒരു മെഴ്സീഡിസ് ബെന്‍സ് വാങ്ങാന്‍ നിങ്ങള്‍ 7% പലിശ കൊടുക്കുന്നു, ഒരു ട്രാക്റ്റര്‍ വാങ്ങാന്‍ 12 മുതല്‍ 14 ശതമാനം വരെ പലിശ കൊടുക്കുന്നു. എന്നിട്ട് കടം മൂലം ഗ്രാമപ്രദേശങ്ങളില്‍ എങ്ങനെ പ്രശ്നം ഉണ്ടാകുന്നു എന്ന് നമ്മള്‍ അതിശയപ്പെടുന്നു!

ആയിരക്കണക്കിന് സ്ത്രീകളുടെ ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളുടെ കണക്കില്‍ നിന്ന് നീക്കം ചെയ്യുന്നു. കാരണം അവര്‍ സാമ്പ്രദായിക ബോധം അനുസരിച്ച് സ്ത്രീ കര്‍ഷക അല്ല, കര്‍ഷകന്റെ ഭാര്യ മാത്രമാണ്. അതു കൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല എന്ന്. കര്‍ഷകആത്മഹത്യ അല്ല കൃഷി സംബന്ധമായ പ്രതിസന്ധി, ദയവു ചെയ്തു ഇതു മനസിലാക്കുക.  കര്‍ഷകആത്മഹത്യ കാര്‍ഷിക പ്രതിസന്ധി മൂലമുണ്ടായതാണ്. അതു കാര്‍ഷിക പ്രതിസന്ധിയുടെ കാരണമല്ല, മരിച്ചു അതിന്റെ പരിണിതഫലമാണ്. അതു ഈ പ്രതിസന്ധിയുടെ ഒരു ഘട്ടമാണ്, ഈ  പ്രതിസന്ധിക്ക് മറ്റു പല ഘട്ടങ്ങളുമുണ്ട്. മറ്റൊന്ന് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ദിശയില്‍ നിന്നും ഈ പ്രതിസന്ധിയെ മാറ്റി നിര്‍ത്തരുത്. എല്ലാ ഗവണ്‍മെന്റ്  പഠനങ്ങളും ഗവണ്‍മെന്റ് കോടതിയില്‍ ഔദ്യോഗികമായി പറയുന്നതിനേക്കാള്‍ കൂടുതല്‍ ദാരിദ്ര്യം കാണിക്കുന്നു. ഇതു വളരെ പ്രധാനമാണ്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളില്‍ അസമത്വം വര്‍ദ്ധിച്ച തോത് അതിനു മുന്‍പുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏതു സമയത്തും ഉള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. അവര്‍ ഇന്ത്യയെക്കുറിച്ച് പറയുന്നതെന്താണെന്ന് വെച്ചാല്‍ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണെന്നാണ്‌. ഇതിലും വലുത് ഉണ്ടാവാം, പക്ഷെ രേഖപ്പെടുത്തിയതില്‍ ഇതു ഒരു പ്രത്യേക തൊഴിലുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണ്. ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷക ആത്മഹത്യയ്ക്ക് പ്രേരക ശക്തി ചില നയങ്ങളാണ്, വളരെ നിശ്ചിതമായ എടുത്തു പറയാന്‍ കഴിയുന്ന ചില നയങ്ങള്‍. നേരത്തെ പറഞ്ഞത് പോലെ 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലത്ത് 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. രണ്ട് മാസത്തിനുള്ളില്‍ നമ്മുക്ക് 2011-ലെ സെന്‍സസ് കിട്ടും. മാറാതെ നില്‍ക്കുന്ന കര്‍ഷക ആത്മഹത്യ നിരക്ക് കൂടുതല്‍ മോശമായ ഒരു അവസ്ഥയാണ് തുറന്നു കാണിക്കുന്നത്, കാരണം കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതാണ് ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെ അങ്ങനെയല്ലാത്ത ആത്മഹത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉള്ള ഏറ്റവും പ്രധാനമായ കാര്യം.

അപ്പൊ ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്, പക്ഷെ കര്‍ഷക ആത്മഹത്യ കൂടുന്നു. ഇതാണ് ഈ പ്രശ്നത്തിലെ ഏറ്റവും അസ്വസ്ഥതാജനകമായ വസ്തുത. ഇതാണ് കര്‍ഷക ആത്മഹത്യയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ലക്ഷണം. 1995-ല്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം 10720, 1996-ല്‍ 13729, 2005-ല്‍ 17131, 2009-ല്‍ 17368. ഓരോ വര്‍ഷങ്ങളിലും ഇതു മാറിയും മറിഞ്ഞും ഇരുന്നു. പക്ഷെ പൊതുവായ പ്രവണത ഇരുണ്ടതും ഭയപ്പെടുത്തുന്നതുമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 83.6 കോടി ഇന്ത്യക്കാര്‍ ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്. ഒരു ശരാശരി കര്‍ഷക കുടുംബത്തിന്റെ വരുമാനം ആള്‍ക്കൊന്നിനു ദിവസം പതിനാറു രൂപ മാത്രമാണ്.

സ്വന്തം വിളയേയോ, അതിന്റെ കമ്പോള വിലയേയോ, വില്പനയേയോ, വളത്തെയോ, കീടനാശിനിയെയോ എന്തിനു ഉപയോഗിക്കേണ്ട് വൈദ്യുതി പോലുമോ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളെ കര്‍ഷകന്‍ എന്ന് വിളിക്കുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. വൈദ്യുതിയും വെള്ളം പോലും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ മുഴുവന്‍ ഡാമുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട അവസ്ഥ ഉണ്ട്.   

രാജസ്ഥാനിലെ ഉദയ്പൂരിലെ ആദിവാസികള്‍ എങ്ങനെയാണ് വിശപ്പിനെ നേരിടുന്നത്? വേണ്ടത്ര കരുത്തു ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ടു എട്ടുപേരുടെ ഒരു കുടുംബം ഊഴമനുസരിച്ച് വിശന്നിരിക്കുന്നു. രണ്ട് സഹോദരന്മാര്‍ ഇന്ന് നന്നായി ആഹാരം കഴിക്കുന്നു എനിട്ട്‌ ജോലിക്ക് പോകുന്നു, ബാക്കിയുള്ളവര്‍ പട്ടിണി കിടക്കുന്നു. അടുത്ത ദിവസം വേറെ രണ്ട് പേര്‍ നന്നായി ആഹാരം കഴിഞ്ഞു ജോലിക്ക് പോകുന്നു ഇവര്‍ പട്ടിണി കിടക്കുന്നു, അങ്ങനെ.

പോംവഴികളുണ്ട്. കുറഞ്ഞത്‌ ആത്മഹത്യയില്‍ നിന്നെങ്കിലും അവരെ രക്ഷിച്ചു പ്രതിസന്ധിയെ ലഘൂകരിക്കാനുള്ള പോംവഴികള്‍. അതിനപ്പുറത്ത് പെട്ടെന്നുള്ള നടപടികളേക്കാള്‍ വലിയ പോംവഴികള്‍; ദീര്‍ഘ കാലത്തെയ്ക്കുള്ള നയങ്ങള്‍. പോംവഴികള്‍ കിട്ടിയില്ലെങ്കിലും അതിനുള്ള സ്റ്റാര്‍ട്ടിംഗ് പോയന്റുകള്‍ നാഷണല്‍ ഫാര്‍മേഴ്സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

പാര്‍ലമെന്റിന്റെ ഒരു മുഴുവന്‍ സെഷന്‍ രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കുന്നതിനു വേണ്ടി മാറ്റി വെക്കുന്നത് നാം കണ്ടു- അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍. എന്‍റെ അപേക്ഷ ഇതാണ്, രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ പാര്‍ലമെന്റിന്റെ ഒരു സെഷന്‍ മുഴുവന്‍ മാറ്റി വെക്കാംഎങ്കില്‍ കാര്‍ഷിക പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു സെഷനെങ്കിലും മാറ്റിവെക്കാന്‍ കഴിയില്ലേ?

കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക. നമ്മുടെ രാജ്യത്തിന്റെ മേശയില്‍ ആഹാരം എത്തിക്കുന്നത് ഇവരാണ്. കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക, എന്തുകൊണ്ടെന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മിനിമം വേതനം എങ്കിലും ലഭ്യമാകും. എത്ര വിളവുണ്ടായി എന്ന് നോക്കി വളര്‍ച്ചയെ അളക്കുന്നതിന് പകരം കര്‍ഷകനും കാര്‍ഷികത്തൊഴിലാളിക്കും എത്ര വരുമാനമുണ്ട് എന്നതിനെ നോക്കി വളര്‍ച്ചയെ അളക്കുക. ഇന്ന് ചെറിയ തോതില്‍ പണം കടം കൊടുത്തിരുന്നവരും ആത്മഹത്യ ചെയ്യുകയാണ്. അവരുടെ ഇടപാടുകാര്‍ ഒന്നുകില്‍ ഒളിച്ചോടുന്നു, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു, അവര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല.

പ്രധാനമന്ത്രി വന്നു, എന്നെ വിളിപ്പിച്ചു, എന്നിട്ട് നമ്മള്‍ തമ്മില്‍ ചര്‍ച്ച നടന്നു. എന്നിട്ടദ്ദേഹം വിദര്‍ഭയില്‍ വന്നു. അവര്‍ മുന്നോട്ടു വെച്ച പാക്കേജ് കണ്ടപ്പോള്‍ ഞാന്‍ അവരോടു യാചിച്ചു ഈ പാക്കേജ് നടപ്പാക്കരുതേ എന്ന്, ഇതു ഭ്രാന്താണ് എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്ലാന്‍ ചെയ്തത് 48000 പശുക്കളെയും എരുമകളേയും വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനാണ്, പണവും വെള്ളം പോലും ലഭിക്കാതെ വലയുന്ന അത്രേ കര്‍ഷകര്‍ക്ക്. ഞാന്‍ ഇതു ചെയ്യരുതേ എന്ന് അവരോടു യാചിച്ചു, പക്ഷെ അതു അവര്‍ ചെയ്തു, അവര്‍ അതു കൊടുത്തു. അവര്‍ അതില്‍ അഭിമാനം കൊള്ളുകയും ചെയ്തു, രാഷ്ട്രീക്കാര്‍ ഒരു സ്ത്രീയോടും അവര്‍ക്ക് നല്‍കിയ എരുമകളോടും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഞാന്‍ ആ സ്ത്രീയെ തിരക്കി ചെന്നു, കമലാഭായി ഗൂഡെ എന്നാണവരുടെ പേര്. ഞാന്‍ അവരോടു ചോദിച്ചു നിങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ പ്ലാന്‍ വഴി കിട്ടിയ എരുമ എങ്ങനെയുണ്ട് എന്ന്. അവര്‍ പയുകാണ്, 'സാറേ ഇതു എരുമയല്ല, ഭൂതമാണ്‌. എന്‍റെ കുടുംബത്തിലുള്ളവര്‍ കഴിക്കുന്നതിനേക്കാള്‍ ആഹാരം അതു കഴിക്കും. ഗ്രാമം മുഴുവനും തങ്ങള്‍ക്കു കിട്ടിയ പശുക്കളെയും എരുമകളേയും മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ വേണ്ടി നടക്കുന്നവരാണ്. ആദ്യം ഞാന്‍ വില്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വാങ്ങാന്‍ ആളില്ല. ഞാന്‍ അതു എന്‍റെ അയല്‍ക്കാരന് സൗജന്യമായി കൊടുത്തു. എട്ടുദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ വീട്ടുമുറ്റത്ത്‌ എരുമയുമായി വന്നിട്ട് തൊഴുതുകൊണ്ട് പറഞ്ഞു കമലാഭായി, ഇതിനെ നിങ്ങള്‍ തന്നെ വെച്ചോളൂ എന്ന്.'  

അവസാനത്തെ പോയന്റിലെയ്ക്ക് ഞാന്‍ തിരിച്ചു വരട്ടെ. നിങ്ങള്‍ക്കു ഇതിനെ നേരിടാന്‍ കഴിയും. എന്നാല്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസത്തെ മാത്രം കണക്കിലെടുത്ത് കൊണ്ട് കഴിയില്ല എന്നതുപോലെ തന്നെയാണ് ഈ പ്രശ്നം. കാരണം ഇവിടെ വലിയൊരു സമൂഹമുണ്ട്‌, വലിയ നയങ്ങളുണ്ട്‌, വിദ്യാഭ്യാസത്തെ ബാധിക്കുന്ന വലിയ നയങ്ങളുണ്ട്‌. അവയെല്ലാം കണക്കിലെടുക്കണം. അഞ്ചു വാക്കുകളില്‍ കാര്‍ഷിക പ്രതിസന്ധിയെ ഇങ്ങനെ പറയാം, 'The drive towards corporate farming'. ഈ പ്രതിസന്ധിയിലെയ്ക്കുള്ള പ്രക്രിയയെ അഞ്ചു വാക്കുകളില്‍ പ്രൊഫ: നാഗരാജ് പറഞ്ഞതുപോലെ ഇങ്ങനെ പറയാം, 'Predatory commercialization of the country-side'. ഇതിന്റെ പരിണിതഫലം അഞ്ചു വാക്കുകളില്‍, 'Largest displacement in Indian history'. അതു തോക്കുകളും ടാങ്കുകളും ഉപയോഗിച്ചുള്ളതല്ല, മറിച്ചു കാര്‍ഷിക അട്ടിമറിയിലൂടെ.    

ഒരു തിരിച്ചുവരവ് സാധ്യമാണ്. പക്ഷെ ഇതിനെ നേരിടേണ്ടത് കൃഷിയില്‍ മാത്രമായുള്ള ഒരു പ്രശ്നമായല്ല. ഇതു നമ്മുടെ സമൂഹത്തിലെ, നമ്മുടെ സാമ്പത്തിക മേഖലയിലെ, നമ്മുടെ മുഴുവന്‍ ലോകത്തിലെ തന്നെ ഒരു പ്രശ്നമാണ്. അസമത്വം, ഇന്ത്യന്‍ നയങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങളെ മുഴുവനായി നേരിടുന്നതിലൂടെയേ ആ തിരിച്ചുവരവ്‌ സാധ്യമാകൂ. നന്ദി'

             വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത സോണിയ എലിസബത്ത് പടമാടന്‍,
             ദി ഹിന്ദു 



തിങ്കളാഴ്‌ച, നവംബർ 21, 2011

The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്



മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബിനെപ്പറ്റി സോഹന്‍ റോയ് ചെയ്ത ഡോക്യുമെന്ററി. കാണുക പ്രചരിപ്പിക്കുക. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
This is a documentary about The water bomb named Mullapperiyaar Dam. See it and share it. It's your Responsibility as a human being, no matter where you live.




Malayalam bloggers movement 

'REBUILD MULLAPERIYAR DAM, SAVE KERALA'.
http://rebuilddam.blogspot.com






Image Courtesy: fb.com/wewebmasters,  Shaji Mullookkaran,

'REBUILD MULLAPERIYAR DAM, SAVE KERALA'.

ബുധനാഴ്‌ച, നവംബർ 16, 2011

മുരുഗദോസ്സും ക്രിസ്ടഫര്‍ നോളനും തമ്മിലെന്ത്?



'പ്രേസ്ട്ടീജിനെയും ഇന്സപ്ഷനെയും ഇഷ്ടപ്പെടുന്ന, അനുകൂലിക്കുന്ന ആള്‍ എന്തുകൊണ്ടാണ് ഏഴാം അറിവിനെ എതിര്‍ക്കുന്നത്?' 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ് എന്ന എന്റെ പോസ്റ്റുമായി ബന്ധപെട്ടു ആനന്ദ് ചോദിച്ച ചോദ്യാണിത്. അതിനു വിശദമായി മറുപടി പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്‌. ആ ചോദ്യം ചോദിച്ച ആനന്ദിന് നന്ദി, അതുകൊണ്ടാണല്ലോ ഈ പോസ്റ്റ്‌.

 

പ്രെസ്ടീജിനെപ്പറ്റിയും ഇന്സെപ്ഷനെപ്പറ്റിയും ആനന്ദ് പറഞ്ഞത് കൊണ്ട് ക്രിസ്ടഫര്‍ നോളനെക്കുറിച്ചു കൂടി പറയട്ടെ. സിനിമാ ചരിത്രത്തിലെ ഏറ്റവും നല്ല സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ എടുക്കുന്ന സംവിധായകരില്‍ ഒരാള്‍ അദ്ദേഹമാണ്. സമകാലികരില്‍ ജെയിംസ്‌ കാമറൂണിനും (അവതാര്‍, എലിയന്‍സ്‌, ടെര്‍മിനേറ്റര്‍ സീരിസ്), സ്പില്‍ബെര്‍ഗ്ഗിനും (ഇ.റ്റി: ദി എക്സ്ട്രാ ടെറസ്ട്രിയല്‍, ജുറാസിക്ക് പാര്‍ക്ക് സീരിസ്, ബാക്ക് ടു ദി ഫ്യൂച്ചര്‍ സീരിസ്, ഇന്ത്യാന ജോണ്‍സ് സീരിസ്, എ.ഐ, വാര്‍ ഓഫ് ദി വേള്‍ഡ്സ്)  അദ്ദേഹത്തിന്റെ സ്ഥാനം. മെമന്റോ , പ്രസ്റ്റീജ്, ബാറ്റ്മാന്‍ ബിഗിന്‍സ്, ഡാര്‍ക്ക് നൈറ്റ്‌, ഇന്സപ്ഷന്‍ എന്നെ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ആ സ്ഥാനം നേടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട്. ഡാര്‍ക്ക് നൈറ്റ്‌ ബുഷണ്ണനെ പുണ്യാളന്‍ ആക്കാനെടുത്ത പടമാണെന്ന ഒരു വ്യാഖ്യാനവും ഉണ്ട്.(അത് ഒരു വ്യാഖ്യാനം മാത്രമാവാം. കല രചയിതാവിന്റെത് മാത്രമല്ലല്ലോ. പ്രേക്ഷകര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ക്കൂടിയാണ്  കലയുടെ നിലനില്‍പ്പ്‌ എന്ന് ഞാന്‍ കരുതുന്നു). എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ട്. ഇപ്പോഴും യുക്തിക്ക് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു എന്നതാണ് കാരണം. 

പ്രസ്റ്റീജ് യഥാര്‍ത്ഥത്തില്‍ അതെ പേരുള്ള ഒരു നോവലിനെ ആധാരമാക്കി എടുത്തതാണ്. എന്നാല്‍ നോവലും സിനിമയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസം ഉണ്ട്. മന്ത്രവാദവും മായാവിദ്യകളും ആയിരുന്നു നോവലിന്റെ പശ്ചാത്തലം. എന്നാല്‍ അതിനെ പുതുക്കിപ്പണിഞ്ഞു ശാസ്ത്രമാണ് മാജിക്കിന്റെ അടിസ്ഥാനം എന്ന സത്യം പ്രചരിപ്പിക്കുകയാണ് അദ്ദേഹം തന്റെ സഹോദരന്‍ ജോനാതന്‍ നോളനുമായി ചേര്‍ന്ന് ചെയ്തത്. ഇത് യഥാര്‍ത്ഥത്തില്‍ വളരെയധികം പ്രചരിപ്പിക്കപ്പെടെണ്ട ഒരു പോയന്റ് ആണ്. മാജിക്കിലെ ഏറ്റവും സിമ്പിളായ വിദ്യകള്‍ തങ്ങളുടെ അമാനുഷിക  കഴിവാണെന്ന മട്ടില്‍ പ്രചരിപ്പിച്ചു കുമ്പിടി സ്വാമിമാര്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. വിരലുകള്‍ക്കിടയില്‍ നിന്ന് ഭസ്മം എടുക്കുകയും, സ്വര്‍ണ്ണ മാല എടുക്കുകയും, ശിവലിംഗം ചര്‍ദ്ദിക്കുകയും ചെയ്തു ദൈവങ്ങളായ മനുഷ്യരുടെ ആരാധകര്‍ ഇതൊക്കെ മാജിക്കിലെ ബാലപാഠങ്ങളാണ് എന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ പ്രസ്റ്റീജ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ  അര്‍ത്ഥത്തില്‍ വളരെ പുരോഗമനപരമാണ് ഈ ചിത്രം. എന്നാല്‍ ഏഴാം അറിവിലാകട്ടെ നേരെ വിപരീതമായി ഫ്രാഡ് സ്വാമിമാരുടെയും ഗോക്രിമാരുടെയും പാദസേവ ചെയ്യകയാണ് മു.ദോ. അതിനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.

സിനിമ കണ്ട ശേഷം നോവലിന്റെ സൃഷ്ടാവ് തന്റെ നോവലിനേക്കാള്‍ എത്രയോ മനോഹരമായിരിക്കുന്നു സിനിമ എന്ന് പ്രശംസിച്ചത് തന്നെയാണ് നോളന്റെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം. എന്നാല്‍ സിനിമ ഒരു കലാസൃഷ്ടി കൂടിയാണ്. അവിടെ ആനന്ദ് നേരത്തെ പറഞ്ഞ ഭാവന ഉപയോഗിക്കണം. അതിനുള്ള അവസരമായി മാത്രം ഡൂപ്ലിക്കേറ്റിംഗ് മെഷീനെ കണ്ടാല്‍ മതി. എന്നാല്‍ അപ്പോഴും മന്ത്രവിദ്യ ഉപയോഗിച്ച് അല്ല ഈ മെഷീനെ നോളന്‍ പ്രവര്‍ത്തിപ്പിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ടെസ്ലാ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി വരുന്നു. ടെസ്ല ആണ് ഈ മെഷീന്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷനില്‍ ഭാവനയും ശാസ്ത്രവും ന്യായമായ അളവില്‍ ചേര്‍ക്കേണ്ടതുണ്ട്. അതിന്റെ ശരിയായ മിശ്രണം ഒരു നല്ല കലാസൃഷിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രസ്റ്റീജ്. അതിന്റെ ഏറ്റവും വികൃതമായ ഉപയോഗമാണ് ഏഴാം അറിവില്‍ ഉള്ളത്. അതില്‍ അയുക്തമായ ഭാവന മാത്രമേ ഉള്ളൂ, ശാസ്ത്രം തീരെ ഇല്ല.

ബാറ്റ്മാന്‍ സീരിസില്‍ ഇറങ്ങിയ രണ്ടു പടങ്ങളും (ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക് നൈറ്റ്‌) എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടിയിട്ടേ ഉള്ളൂ. ഒരു സാധാരണ സൂപ്പര്‍ ഹീറോ ആയി  അവശേഷിക്കുമായിരുന്ന ബാറ്റ്മാന്‍ എന്ന ലെജന്‍ഡിനെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിയത്‌ അദ്ദേഹമാണ്. സൂപ്പര്‍മാന്‍  തുടങ്ങി നമ്മുടെ ശക്തിമാനില്‍ വരെ ജന്മനാ സിദ്ധിച്ച കഴിവുകളാണ് അവരെ അതിമാനുഷികര്‍ ആക്കി മാറ്റിയതും അനീതിക്കെതിരെ പോരാടാന്‍ ശക്തി നല്‍കിയതും. എന്നാല്‍ ക്രിസ്ടഫര്‍ നോളന്‍ ഈ അതിമാനുഷികര്‍ക്ക് ഒരു പുനര്‍വായന നടത്തുകയായിരുന്നു. ജന്മനാ സിദ്ധിച്ച കഴിവ്വല്ല മറിച്ച് ജീവിതം കൊണ്ട് ആര്‍ജ്ജിച്ച കഴിവുകളാണ് ബ്രൂസ് വെയ്നെ ബാറ്റ്മാനാക്കി തീര്‍ക്കുന്നത്. അതില്‍ ബാറ്റ്മാന്‍ മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മനുഷ്യന്‍ സ്വപ്രയത്നത്താല്‍ നേടിയ ആത്മവിശ്വാസവും ധൈര്യവും മോര്‍ഗന്‍ ഫ്രീമാന്‍ അവതരിപ്പിക്കുന്ന ഫോക്സ് എന്ന ശാസ്ത്രജ്ഞന്‍ വഴി ശാസ്ത്രത്തിന്റെ അത്ഭുതകരമായ സാധ്യതകളുമായി ചേര്‍ന്നപ്പോഴാണ് നോളന്റെ ബാറ്റ്മാന്‍ ജനിക്കുന്നത്. ബ്രൂസ് വെയ്ന്റെ അച്ഛന് ചെയ്യാന്‍ കഴിയാതിരുന്നതാണ് ബാറ്റ്മാന്‍ ചെയ്യുന്നതൊക്കെ എന്ന് ചിത്രം വ്യക്തമായി കാണിക്കുക വഴി പ്രതിഭ ജന്മസിദ്ധമല്ലെന്നും ആര്‍ജ്ജിതമാണെന്നും വാദിക്കുകയാണ് നോളന്‍ . ഇതിന്റെ ഏറ്റവും പോസിറ്റീവ് ആയ വശം ഇത് പാരമ്പര്യവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്നുള്ളതാണ്. പാരമ്പര്യ വാദം എങ്ങനെയാണ് സാമൂഹ്യ വിരുദ്ധമാകുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവിന്‌ എതിര്‍ധ്രുവത്തിലാണ് ബാറ്റ്മാന്റെ സ്ഥാനം.

ഇങ്ങനെ പറയുമ്പോഴും നോളന്റെ ബാറ്റ്മാന്‍ സീരിസിന്റെ രാഷ്ട്രീയം വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. ബുഷണ്ണന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. സ്വന്തം നാടിനു വേണ്ടി (?) യുദ്ധം ചെയ്ത, അനീതിക്കെതിരെ പോരാടിയ (?), വിദേശ രാഷ്ട്രത്തില്‍ അധിനിവേശം നടത്തിയ (ചിത്രത്തില്‍ വില്ലനില്‍ പോക്കാനായി ചൈനയില്‍ അതിക്രമിച്ചു കടക്കുന്നു), ഒടുവില്‍ നാട്ടുകാരാല്‍ വെറുക്കപ്പെടുന്ന, എന്നിട്ടും നാട്ടുകാര്‍ക്ക് വേണ്ടി നിലകൊണ്ട ആളായി ആണല്ലോ 'ഡാര്‍ക്ക് നൈറ്റ്‌ ' എന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ ചിത്രീകരിക്കപ്പെടുന്നത്. ബുഷിന്റെ ആരാധകര്‍ അയാളെ ന്യായീകരിക്കാന്‍ പറയുന്ന നുണകള്‍ക്ക് ഇവയുമായി ഉള്ള സാമ്യം യാദൃശ്ചികമാകില്ല. ഈ വീഡിയോ കാണുക. ബുഷിനെ വെള്ളപൂശാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഡാര്‍ക്ക് നൈറ്റിലെ സംഭാഷണങ്ങള്‍ ആണ്.

ഉപദേശകന്റെ വക കാട്ടില്‍ ഒളിച്ച കൊള്ളക്കാരനെ പിടിക്കാന്‍ കാടിന് തന്നെ തീയിട്ട കഥയാണ്‌  ബ്രൂസ് വെയ്ന് പ്രോത്സാഹനം ആകുന്നത്. ജോക്കറെപ്പറ്റി 'some people just want to see the wold burn, we can't find any logic in them' എന്നാണു മൈക്കേല്‍ കെയ്ന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നു. ഇത് നേരെ പിടിച്ചു തീവ്രവാദികളുടെ മേലില്‍ വെക്കുകയാണ് ബുഷ്‌ ആരാധകര്‍ ചെയ്യുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്ക് ഇത് ഒട്ടും യോജിക്കുന്ന വിശേഷണങ്ങള്‍ അല്ല. തീവ്രവാദി ആക്രമങ്ങള്‍ക്കും ബുഷിന്റെ തീവ്രവാദികള്‍ക്ക് എതിരായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടങ്ങള്‍ക്കും വ്യക്തമായ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയവുമായ ഉദ്ദേശങ്ങള്‍ ഉണ്ട്. അമേരിക്ക-തീവ്രവാദി ദ്വന്തത്തെ അത് കൊണ്ടുതന്നെ ബാറ്റ്മാന്‍ - ജോക്കര്‍ ദ്വന്തമായി പരിഗണിക്കുന്നത് അത്യന്തം കാപട്യപരവും ചരിത്ര നിഷേധവുമാണ്. ബിന്‍ ലാദനും സദ്ദാം ഹുസൈനുമൊക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആദ്യം ആയുധം നല്‍കിയത് ഇതേ അമേരിക്കന്‍ സാമ്രാജ്യം തന്നെയായിരുന്നു എന്നും ഓര്‍ക്കുക.

ബുഷിനെപ്പോലെ ഒരാളെ ന്യായീകരിക്കാന്‍ അബോധമായെങ്കിലും നോളന്‍ ശ്രമിച്ചെങ്കില്‍ അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത് ആ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ കളങ്കം ആണ്. ഇതുമാത്രമല്ല, അനീതിയും അക്രമവും ഇല്ലാതാക്കാന്‍ നോളന്‍ മുന്നോട്ടു വെക്കുന്ന രീതി അസംബന്ധവും അപ്രായോഗികവുമാണ്. ഇല്ലാതാക്കേണ്ടത് കുറ്റവാളികളെ അല്ല, കുറ്റം ചെയ്യാനുണ്ടായ സാഹചര്യം ആണെന്ന അടിസ്ഥാന തത്വം നോളന്‍ ഇവിടെ മറന്നുപോയി. ഈ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ഈ ജനുസില്‍പ്പെട്ട മറ്റേതൊരു ഹോളിവുഡ് ചിത്രവും പോലെ പൊട്ടി പൊളിയുകയാണ് നോളന്റെ ഈ ചിത്രവും. (അവതാര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇറാക്ക് അധിനിവേശത്തെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് : 'മാനവസംസ്കാരത്തിന്റെ അമ്മമരം').

ഇന്സപ്ഷന്‍ ഞാന്‍ കണ്ടിട്ടുള്ളതിലും വായിച്ചിട്ടുള്ളതിലും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ സൃഷ്ടികളില്‍ ഒന്നാണ്. എന്തൊരു ഭാവന  എന്ന് മാത്രമേ ആ ചിത്രത്തെക്കുറിച്ച് എനിക്ക് പറയാനുള്ളൂ (ഇതാണ് ഭാവന, അല്ലാതെ മുടി മൈക്രോസ്കോപ്പില്‍ വെച്ചിട്ട് ഡി എന്‍ എ കിടന്നു കറങ്ങുന്നത് കാണിക്കുന്നത് അല്ല).  തീര്‍ച്ചയായും നമ്മുടെ കാലത്തെ ഒരു ക്ലാസ്സിക്ക് ചിത്രം. എന്നാല്‍ നോളനെ കണ്ടു പഠിക്കഡേയ് എന്ന് മു.ദോ-യോട് ഒരിക്കലും ഞാന്‍ പറയില്ല. കാരണം മു.ദോ നോളനെക്കണ്ട് തന്നെയാണ് പഠിച്ചിരിക്കുന്നത്. പക്ഷെ ഒരു ഉപയോഗവും ഉണ്ടായില്ല എന്ന് മാത്രം. ദീന, രമണ തുടങ്ങിയ ചവറുകള്‍ എടുത്തു സിനിമാ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രം ഒടുങ്ങുമായിരുന്ന (ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ തന്നെയാണ് തോന്നുന്നത്) മു.ദോ-യെ ഇപ്പോള്‍ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും നോളന്‍ സഹോദരന്മാര്‍ക്കാണ്. കാരണം ജോനാതന്‍ നോളന്‍ എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നോളന്‍ സഹോദരന്മാര്‍ ചേര്‍ന്നെഴുതി ക്രിസ്ടഫര്‍ നോളന്‍ സംവിധാനം ചെയ്ത  'മെമന്റോ' എന്ന ചിത്രത്തിന്റെ ഈച്ചകോപ്പിയാണ് മു.ദോ-യെ പ്രശസ്തനാക്കിയ 'ഗജിനി'.

ഒരു സിനിമ ഏറ്റവും മോശമായി എങ്ങനെ റീമേക്ക് ചെയ്യാം എന്നതില്‍ ചൈന ടൌണിനും (ദി ഹാന്ഗ് ഓവര്‍), 'കഥ തുടരുന്നു'-നും (ദി പെഴ്സ്യൂട്റ്റ് ഓഫ് ഹാപ്പിനെസ്സ്), ആഗിനും (ഷോലെ), ഫോര്‍ ഫ്രണ്ട്സിനും (ദി ബക്കറ്റ് ലിസ്റ്റ്) ഒപ്പമാണ് ഗജിനിയുടെയും സ്ഥാനം. 'മെമന്റോ'  ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഗജിനി പകുതി വരെയെങ്കിലും സഹിച്ചിരുന്നു കാണാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. തമിഴ് വേര്‍ഷന്‍ കുറച്ചു കണ്ടു പേടിച്ചു ഹിന്ദി വേര്‍ഷന്റെ അടുത്ത് പോലും പോയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യം അറിയില്ല. എന്നാല്‍ അതും ഫീകരമാണെന്നാണ് കണ്ടവരുടെ റിപ്പോര്‍ട്ട്. ഇങ്ങനെ നേടിയ ചീത്തപ്പേര് കൂടുതല്‍ (കു)പ്രസിദ്ധമാക്കാന്‍ മാത്രമേ ഏഴാം അറിവ് ഉപകരിച്ചിട്ടുള്ളൂ. 'എന്ഗേയും എപ്പോതും' എന്ന ചിത്രം നിര്‍മ്മിച്ചു എന്ന പേരില്‍ മാത്രമാകും ഒരുപക്ഷെ തമിഴ് സിനിമ ചരിത്രത്തില്‍ മു.ദോ അറിയപ്പെടുക.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ സാധാരണ ജനപ്രിയ സിനിമകളില്‍, പ്രത്യേകിച്ച് ഹോളിവുഡ് സിനിമകില്‍, കാണാനിടയില്ലാത്ത യുക്തിചിന്തയും പുരോഗമനപരമായ നിലപാടുകളും പിന്നെ കലാരൂപം എന്ന നിലയില്‍  സിനിമകളുടെ ഉന്നതമായ നിലവാരവും ക്രിസ്ടഫര്‍ നോളനെ എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാക്കി മാറ്റുന്നു. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാശാവ്. മു.ദോ-യുടെ സ്ഥാനാമാകട്ടെ ചവറ്റുകുട്ടയിലും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ബന്ധപ്പെട്ട പോസ്റ്റുകള്‍:

 മാനവസംസ്കാരത്തിന്റെ 'അമ്മമരം'  

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

 

തിങ്കളാഴ്‌ച, നവംബർ 14, 2011

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

'അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് ചന്തിയില്‍ തഴമ്പ് വരോ?' വരില്ല എന്നാണ് പ്രശസ്തമായ ആ പഴഞ്ചൊല്ലിലൂടെ നാമെല്ലാം കരുതിയിരുന്നത്. എന്നാല്‍ സത്യം അതല്ല എന്നും മകന് തഴമ്പ് വരുമെന്ന് മാത്രമല്ല ഡി എന്‍ എ-യിലൂടെ ജെനറ്റിക്ക് മെമ്മറി വഴി അനേകം തലമുറകള്‍ക്ക് ആ തഴമ്പ് പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കും എന്ന് ഇതാ തെളിഞ്ഞിരിക്കുന്നു. ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയതിലൂടെയും അതുപയോഗിച്ചു 'ഏഴാം അറിവ്' (Seventh Sense) എന്ന അക്രമം കാണിച്ചതിലൂടെയും മുരുഗദോസ് എന്ന മഹാനുഭാവന്‍ ഓസ്ക്കാറും നോബല്‍ പ്രൈസും ഒരുമിച്ചു അടിച്ചെടുക്കുന്ന എല്ലാ കോളുമുണ്ട്. നമുക്ക് ഇതു തന്നെ വരണം. 


ബോധിധര്‍മ്മന്‍ എന്ന ചൈനീസ്‌ ബുദ്ധസന്യാസിയുടെ കഥയുമായാണ് ചിത്രം തുടങ്ങുന്നത്. ഇദ്ദേഹം തമിഴ്നാട്ടിലെ പല്ലവ രാജവംശത്തിലെ കുമാരന്‍ ആയിരുന്നു എന്ന ജനസംസാരത്തെപ്പറ്റി വിക്കിപ്പീഡിയ പറയുന്നു. പിന്നീട് ഇദ്ദേഹം ചൈനയിലേയ്ക്ക് പോവുകയും ഒരു ബുദ്ധമത സന്യാസി ആയി മാറുകയും ചെയ്തു. ഷാവോലിന്‍ എന്ന ആയോധന കല ഇദ്ദേഹത്തിന്റെ സംഭാവന ആണെന്ന് പറയപ്പെടുന്നു. താവോയിസത്തിന്റെ തുടക്കവും അദ്ദേഹത്തില്‍ നിന്നാണ് എന്നും ഐതിഹ്യം. എന്തായാലും ഈ രംഗങ്ങള്‍ ചിത്രത്തില്‍ മോശമല്ലാതെ ചിത്രീകരിച്ചിരിക്കുന്നു; സൂര്യ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി നിര്‍മ്മിച്ച അതിശയോക്തി കലര്‍ന്ന സംഘട്ടന രംഗങ്ങള്‍ ഇതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി എങ്കിലും. എന്തായാലും ബോധിരാമന്റെ ഖബറില്‍ രണ്ട് പിടി മണ്ണ് വാരിയിട്ട ശേഷം മുരുഗദോസ് വര്‍ത്തമാന കാലത്തിലേക്ക് കടക്കുന്നതോടെ സംഗതി ആകെ കൈവിട്ടു പോകുകയാണ്.

ബോധിധര്‍മ്മന്റെ പിന്‍തലമുറക്കാരില്‍ ഒരാളായി സൂര്യ വീണ്ടും ഒരു സര്‍ക്കസ്സുകാരന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുള്ളി ശ്രുതി ഹാസന്‍ എന്ന ഗവേഷണ വിദ്യാര്‍ഥിനിയുമായി അടുപ്പത്തില്‍ ആകുന്നു. എന്നാല്‍ ബോധിധര്‍മ്മനെപ്പറ്റി പഠിക്കുന്നതിനായി അവള്‍ തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നവന്‍ വൈകിയാണ് മനസിലാക്കുന്നത്‌. പിന്നീട് ഒരു വില്ലന്‍ അവതിരിക്കുന്നു. ബാക്കി എല്ലാം സാദാ തമിഴ് പടം പോലെ. സിനിമ ഒരു കലാരൂപമെന്ന രീതിയിലുള്ള മറ്റു കാര്യങ്ങളെപ്പറ്റി പറയാന്‍ അല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. മറിച്ച് സിനിമ മുന്നോട്ടു വെക്കുന്ന തനി പിന്തിരിപ്പന്‍ ആയ ചില ആശയങ്ങളെക്കുറിച്ചാണ്...

ശാസ്ത്രത്തെയും അതിന്റെ രീതികളെയും മുരുഗദോസ് എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്ന് ആദ്യം പരിശോധിക്കാം. ഒരു സയന്‍സ് ഫിക്ഷന്‍ ചെയ്യുമ്പോള്‍ ചെയ്യാന്‍ പോകുന്ന മേഖലയെപ്പറ്റി അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന യാതൊരു നിര്‍ബന്ധവും ഈ സിനിമ എഴുതി സംവിധാനം ചെയ്ത ഈ മനുഷ്യനില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എണീച്ചു നിന്ന് കൂവിപ്പോകുന്ന രീതിയിലാണ് ശ്രുതി ഹാസന്റെ കഥാപാത്രം (ആ പേരൊന്നും ഓര്‍മ്മയില്ല) ശാസ്ത്ര ഗവേഷണവും ഡി എന്‍ എ പഠനവും ഒക്കെ നടത്തുന്നത്. സൂര്യയുടെ ചീപ്പില്‍ നിന്ന് കിട്ടിയ മുടി എടുത്തു മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോ അതാ ഡി എന്‍ എ അങ്ങനെ വട്ടത്തില്‍ ചുറ്റുന്നത്‌ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു. ഇതൊക്കെ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ആരും കാണാതിരിക്കട്ടെ. കണ്ടാല്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍ ഇടയുണ്ട്. ദശാവതാരത്തില്‍ കമലിന്റെ ഒരു അവതാരം ഹെലിക്കൊപ്ട്ടറില്‍ ഇരുന്നു ബൈനോക്കുലര്‍ വെച്ച് താഴെ വെള്ളത്തിലെ സൂക്ഷ്മ കീടങ്ങളെ നിരീക്ഷിക്കുന്ന ഒരു സീനുണ്ട്. ഇവിടെ മൈക്രോസ്കോപ് ഉപയോഗിക്കാനുള്ള ബുദ്ധി (ഉവ്വ) എങ്കിലും സംവിധായകന്‍ കാണിച്ചു എന്നാശ്വസിക്കാം. എന്നാലും ഡി എന്‍ എ ഒക്കെ, ശ്ശൊ.

പിടിച്ചതിനേക്കാള്‍ വലുതാണ്‌ മാളത്തില്‍ ഇരിക്കുന്നത് എന്ന വേദനാജനകമായ സത്യം വൈകിയാണ് മനസിലാക്കിയത്. പിന്നീടങ്ങോട്ട് ഒരു സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ മു.ദോ സഞ്ചരിക്കുകയാണ്. ശാസ്ത്രത്തിന്റെ ചെലവില്‍ അശാസ്ത്രീയവും  പിന്തിരിപ്പനുമായ ഗോക്രി മോഡല്‍ വാദങ്ങളാണ് പിന്നീട് ചിത്രത്തിലാകെ മു.ദോ എടുത്തു വീശിയിരിക്കുന്നത്‌. ഒരു വേള സാക്ഷാല്‍ ഗോപാലകൃഷ്ണന്‍ തന്നെയാണോ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് പോലും തംശയം തോന്നാനിടയുണ്ട്. ഡോ: സൂരജ് രാജന്റെ വാക്കുകള്‍ കടമെടുത്താല്‍ "ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ചു ആധുനിക സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെല്ലാം "ദേ ഞമ്മടെ കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!". (എന്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷ ഉദായിപ്പുകളെ സംബന്ധിച്ച പോസ്റ്റുകളെ ശ്രീ. ഗുരുകുലം ഉമേഷ്‌ ഒരു ഇ-പുസ്തകമായി പി ഡി എഫ് രൂപത്തില്‍ സമാഹരിച്ചത്..
"ജ്യോതിഷവും ശാസ്ത്രവും".)


ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും എന്തിനു ഇനി കണ്ടുപിടിക്കാന്‍ പോകുന്നവ പോലും ഗീതയിലും ഖുറാനിലും ബൈബിളും ഉണ്ട് എന്ന് വാദിക്കുന്നതാണ് ഗോക്രിമാരെ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല ലക്ഷണം. ഇങ്ങനെയുള്ളവരെ ബൂലോകത്ത് മുന്‍പ് തന്നെ പലരും സുന്ദരമായി പോളിച്ചടുക്കിയിട്ടുണ്ട്.(മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍, സക്കീര്‍ നായിക്ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ). ഇങ്ങനെ പോളിച്ചടുക്കപ്പെട്ട കാലഹരണപ്പെട്ട വാദങ്ങള്‍ തന്നെയാണ് മുരുഗദോസും അതുപോലെ വെച്ച് കാച്ചിയിരിക്കുന്നത്. ഉദാഹരത്തിന് ശാസ്ത്രം ജ്യോതിഷം പോലുള്ള ഉഡായിപ്പുകളേക്കാള്‍ മെച്ചമല്ല എന്ന് തെളിയിക്കുന്നതിനായി ഇവര്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദമാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ ഇപ്പോഴും ശരിയാവാറില്ല എന്നത്. ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്ന ശാസ്ത്ര'അജ്ഞയുടെ' വായില്‍ നിന്ന് തന്നെയാണ് ഇതു പുറത്തു വരുന്നത്. ഈ വാദം എത്ര പൊള്ളയാണ്‌ എന്നറിയുന്നതിനു നേരത്തെ ലിങ്ക് തന്ന 'ജ്യോതിഷവും ശാസ്ത്രവും' എന്ന പിഡിഎഫ് പുസ്തകത്തിന്റെ പതിനെട്ടാം പേജു മുതല്‍ വായിക്കുക. ഇതു പോലുള്ള 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി തന്നെയാണ് മു.ദോ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. യാതൊരു ശാസ്ത്ര അടിത്തറയും ഇല്ലാത്ത 'ചൂണ്ടു മര്‍മ്മ'ത്തെ ഹിപ്നോട്ടിസത്തിന്റെ ചെലവില്‍ അലക്കിവെളുപ്പിക്കാനും മു.ദോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനേക്കാള്‍ അപകടം ഒളിച്ചിരിക്കുന്നത് ഈ ഉഡായിപ്പുകളൊക്കെ മു.ദോ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ്. അവിടെയാണ് ആദ്യം പറഞ്ഞ ജെനറ്റിക്ക് തഴമ്പ് കടന്നു വരുന്നത്. മനുഷ്യര്‍ക്ക്‌ ആനയും കഴുതയും ഒന്നും ഉണ്ടാവാത്തതിന് കാരണം അടിസ്ഥാനപരമായി ക്രോമാസോമും ഡി എന്‍ എ-യുമാണ്‌. അതുപോലെ ഓരോ മനുഷ്യരും വ്യത്യസ്തര്‍ ആയിരിക്കുന്നതും എന്നാല്‍ വിശാലമായി നോക്കുമ്പോള്‍ ഓരോ പ്രദേശത്തെയും മനുഷ്യര്‍ തമ്മില്‍ പൊതുവായ സവിശേഷതകള്‍ ഉള്ളതും ഈ ഡി എന്‍ എ മൂലമാണ്. നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് നാം ഗുണഗണങ്ങള്‍ കൈക്കൊള്ളുന്നതും ഇതിലൂടെയാണ്.
എന്നാല്‍ ഈ ഡി എന്‍ എ-യെയും ജെനറ്റിക്സിനെയും പാരമ്പര്യ വാദത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സംവിധായകന്‍. അതിനു മേമ്പൊടിയായാണ് മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനമില്ലാത്ത വിദ്യകളും ആശാന്‍ എടുത്തു പൂശിയിരിക്കുന്നത്. ഡി എന്‍ എ-യിലൂടെ നമ്മുടെ പൂര്‍വ്വികന്മാരുടെ സവിശേഷതകള്‍ നമ്മളില്‍ ഉണ്ടാവും എന്നതില്‍ക്കവിഞ്ഞ്‌ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബോധിധര്‍മ്മന്റെ ചിന്തകളും ഓര്‍മ്മകളും വംശാവലിയില്‍പ്പെട്ട, പെട്ടു എന്ന് സംവിധായകന്‍ പറയുന്ന, അരവിന്ദനില്‍ ജെനറ്റിക്ക് മെമ്മറിയിലൂടെ എത്തിച്ചേര്‍ന്നു എന്നൊക്കെ മു.ദോ വെച്ച് കാച്ചുമ്പോള്‍ അതു ഈ ശാസ്ത്ര മേഖലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച അനേകം ശാസ്ത്രകാരന്മാരെ അപമാനിക്കുന്നതാണ് എന്ന് മാത്രമല്ല, ശുദ്ധ പോക്രിത്തരം കൂടിയാണ്. ജെനറ്റിക്ക് മെമ്മറി ഉണര്‍ത്താനായി നുമ്മടെ ശാസ്ത്ര'അജ്ഞ' കൂട്ടുപിടിക്കുന്നത് പഴേ കിതാബുകളെയാണ് എന്നതും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നു. ബോധിധര്‍മ്മന്‍ പല്ലവ രാജവംശത്തില്‍ പെട്ടവനായിരുന്നു എന്ന ഐതിഹ്യം എടുത്തുപയോഗിക്കുന്നത് ജെനറ്റിക്ക് 'തഴമ്പ്' എന്നത് വെറും യാദൃശ്ചികമായി ഉപയോഗിക്കപ്പെട്ടതല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും.

രാജവംശത്തില്‍ പെട്ട ബോധിധര്‍മ്മന്റെ ഇപ്പോഴത്തെ തലമുറയ്ക്കും ബോധിധര്‍മ്മന്റെ മു.ദോ വാഴ്ത്തുന്ന ഗുണങ്ങള്‍ എത്തി എന്ന് പറയുന്നത് രാജവാഴ്ചയ്ക്കും ഫാസിസത്തിനും  നാസിസത്തിനും അതുമായി ബന്ധപെട്ട അനേകം അധികാരരൂപങ്ങള്‍ക്കും അടിസ്ഥാനമായ 'പാരമ്പര്യവാദ'ത്തില്‍ തന്നെയാണ് നമ്മെക്കൊണ്ട് ചെന്നെത്തിക്കുന്നത്. അതിനായി ആധുനിക ശാസ്ത്രത്തിന്റെ മറ പിടിക്കുകയാണ് മു.ദോ. ജ്യോതിഷത്തില്‍ തുടങ്ങി വാസ്തു'ശാസ്ത്രം', ഗൌളി 'ശാസ്ത്രം' വരെ എല്ലാ അസംബന്ധങ്ങളുടെയും പ്രവാചകര്‍ എങ്ങനെ തങ്ങളുടെ ഉപജീവനത്തിനായി ശാസ്ത്രത്തെ വളച്ചൊടിക്കുന്നു  എന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണ് ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവ്.

ഈ പാരമ്പര്യവാദം എല്ലാക്കാലത്തും ജനാധിപത്യ വിരുദ്ധ ഭരണക്രമങ്ങളുടെ ഏറ്റവും വലിയ ആയുധമായിരുന്നു. പാരമ്പര്യവാദത്തില്‍ അധിഷ്ടിതമായ രാജവാഴ്ചയും അതിന്റെ ദോഷങ്ങളെയും കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നാസി പാര്‍ട്ടിയിലൂടെ ജര്‍മ്മനി പിടിച്ച ഹിറ്റ്ലറും തന്റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചതു ഈ പാരമ്പര്യവാദത്തെ തന്നയായിരുന്നു. ആര്യന്മാരുടെത് ശുദ്ധമായ രക്തമാണെന്നും അശുദ്ധ രക്തമുള്ള ജൂതന്മാരെ തുടച്ചു നീക്കിയാല്‍ മാത്രമേ അനീതി ഇല്ലാതാക്കുവാന്‍ കഴിയൂ എന്നുമായിരുന്നല്ലോ പുള്ളിയുടെ പോളിസി. ഇതിനായി 'കൊണ്സന്ട്രേഷന്‍ ക്യാമ്പുകള്‍' സ്ഥാപിക്കുകയും ജൂതന്മാരെ വേട്ടയാടുകയും ചെയ്തു. ഇതു ഒരു ഒറ്റപ്പെട്ട പ്രവൃത്തി ആയിരുന്നില്ല. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്ക് മുന്‍പും പിന്‍പും ഈ അസംബന്ധങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതു കാണാന്‍ ദൂരെയെങ്ങും പോകണ്ട, നമുക്ക് ചുറ്റും തന്നെ നോക്കിയാല്‍ മതി. സവര്‍ണ്ണതയും അയിത്തവും കൊടികുത്തി വാണ ഒരു ഭൂതകാലം നമുക്കുമുണ്ടായിരുന്നു. അതിപ്പോഴും പലവിധത്തില്‍ പലരൂപത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു കുലത്തിലോ ജാതിയിലോ പിറന്നതുകൊണ്ടു ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെക്കാള്‍ മെച്ചപ്പെട്ടവന്‍ ആകുന്നില്ല. എന്നാല്‍ ഇതിന്റെ നിഷേധമാണ് പാരമ്പര്യവാദം. വിശാലമായ അര്‍ത്ഥത്തില്‍ സവര്‍ണ്ണതയുടെയും അയിത്തതിന്റെയും അടിസ്ഥാനം ഈ പാരമ്പര്യവാദം തന്നെയാണ്. ഈ ദുഷിച്ച വാദത്തിന്റെ വേരുകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിന്ന് പറിച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് കൂടിയാണ് ആ അര്‍ത്ഥത്തില്‍ 'ഏഴാം അറിവ്'.

സവര്‍ണ്ണ-ബ്രാഹ്മണ മേധാവിത്വം നമ്മുടെ നാട്ടില്‍ ഉണ്ടാക്കി വെച്ച കെടുതികള്‍ ചില്ലറയൊന്നുമല്ല. തങ്ങള്‍  മറ്റുള്ള ജാതിയില്‍ പിറന്നവരെക്കാള്‍ ഉയര്‍ന്നവര്‍ ആണ് എന്ന പൊതുബോധം നിര്‍മ്മിക്കുകയായിരുന്നു അധികാരം കയ്യടക്കാനായി അവര്‍ ചെയ്തത്. കാലാകാലം രാജാധികാരം ഏതെങ്കിലും കുടുംബത്തിന്റെ മാത്രം കുത്തകയായിരിക്കുകയും സവര്‍ണ്ണര്‍ മാത്രം ഉയര്‍ന്ന അധികാര സ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്തിരുന്നതിനാല്‍ ഈ പൊതുബോധം അടിച്ചേല്‍പ്പിക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല.  അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവര്‍ അടിച്ചമര്‍ത്തുകയുണ്ടായി. എന്നാല്‍ നാള്‍ക്കുനാള്‍ ആ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ ദുരാചാരങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു.  രാഷ്ട്രീയവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ കേരളത്തില്‍ ഇവ ഏതാണ്ട് ഇല്ലാതായി എന്നുതന്നെ പറയാം. സംവരണം പോലുള്ള നടപടികള്‍ സമൂഹത്തിന്റെ താഴെതട്ടിലെയ്ക്ക് വീണു പോയ ജനതയെ വീണ്ടും കൈപിടിച്ച് ഉയര്‍ത്തി.

 എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൃത്തികേടുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടു കുറച്ചു കാലമായി. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ പോലും ഇതു കണ്ടുതുടങ്ങി. ഇപ്പോള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധ മനോഭാവം ഇതിലെയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്.

ഒരു ജനസമൂഹത്തിന്റെ പൊതുബോധം അതിന്റെ ജനപ്രിയ കലാരൂപങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ നമ്മുടെ മുഖ്യധാരാ സിനിമകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒട്ടും ശുഭസൂചകങ്ങള്‍ അല്ല. ഭൂമിയിലെ രാജാക്കന്മാര്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ മലയാള സിനിമയിലും ഈ മാറ്റം ശക്തമായി കണ്ടുതുടങ്ങി. അറുപിന്തിരിപ്പനും പ്രതിലോപകരവുമായ ഈ രാഷ്ട്രീയ സാമൂഹ്യബോധത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് 'ഏഴാം അറിവ്' എന്ന ചിത്രം. 



പതിവില്‍ നിന്ന് വ്യത്യസ്തമായി തീവ്രവാദികള്‍ അല്ല ഈ ചിത്രത്തില്‍ പ്രതിനായകരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതതീവ്രവാദികളും മതഗ്രന്ഥങ്ങളുടെ വളച്ചൊടിക്കലിലൂടെയാണല്ലോ ഉപജീവനം തേടുന്നത്; അതുകൊണ്ട് ഇതു സ്വാഭാവികമാണ്. മറിച്ച് ചൈനീസ്‌ സര്‍ക്കാരാണ് ഇതില്‍ വില്ലന്മാരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സൂക്ഷ്മവായനയില്‍ ഇടതുപക്ഷപ്രത്യയശാസ്ത്രത്തെ  പ്രതിനായകരായി അവതരിപ്പിക്കാനാണ് സംവിധായകന്റെ ഉത്സാഹം എന്ന് തിരിച്ചറിയാന്‍ കഴിയും. 'ഓപ്പറേഷന്‍ റെഡ്' എന്ന് പ്രതിനായകരുടെ പദ്ധതിക്ക് പേരിടുന്നതിലെ മനശാസ്ത്രവും വ്യതസ്തമല്ല. സമീപകാലത്ത് ഉയര്‍ന്നുവന്ന രാജവാഴ്ചയെപ്പറ്റിയുള്ള ചര്‍ച്ച ശ്രദ്ധിച്ചവര്‍ക്ക് ഓരോ പക്ഷവും എവിടെയാണ് നില്‍ക്കുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. അന്ധവിശ്വാസങ്ങള്‍ക്കും ആയിത്താചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും ഈ കഥയിലെ വില്ലന്‍ സ്ഥാനത്തിന് അവരെ സര്‍വ്വഥാ യോഗ്യരാക്കുന്നുണ്ട്.

ഐസക്ക് അസിമോവിലൂടെയും കാല്‍ സാഗനിലൂടെയും ശക്തി പ്രാപിച്ച സയന്‍സ് ഫിക്ഷന്‍ ശാസ്ത്ര വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വരെ ഈ സാഹിത്യ ശാഖ കാരണമായിട്ടുണ്ട്. അതിശോക്തിയുടെയും അസംഭവ്യതയുടെയും അയ്യരുകളിയായിട്ടു കൂടി ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ മിക്കപ്പോഴും ആസ്വാദ്യകരമാകാറുണ്ട്. എന്നാല്‍ ചെയ്യുന്ന കള്ളത്തരതിനോട് പോലും മു.ദോ-യ്ക്ക് ഒരുപൊടി ആത്മാര്‍ഥത ഇല്ലാത്തതിനാല്‍ സിനിമ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു വീഴുന്ന ദയനീയമായ കാഴ്ച വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. അതു ഒരു കാവ്യനീതിയായി കാണാനാണ് എനിക്കിഷ്ടം. ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷം സിനിമ എന്താണ് പറയാന്‍ ശ്രമിച്ചത് എന്നതിനെപ്പറ്റി നായകനെക്കൊണ്ടു പ്രസംഗം നടത്തിക്കേണ്ടി വരുന്നത് സംവിധായകന്റെ പ്രതിഭാദാരിദ്ര്യം എത്രയെന്നു വ്യക്തമാക്കുന്നു.  


യാഥാസ്ഥിതികരായിരുന്ന ഒരു തമിഴ് കുടുംബം ആ മനോഭാവം ഉപേക്ഷിച്ചു യുക്തിയുടെയും അറിവിന്റെയും ജീവിതത്തിലേക്ക് കടന്നപ്പോള്‍ ആ കുടുംബത്തില്‍ നിന്നുണ്ടായത് ഒന്നല്ല രണ്ട് നോബല്‍ സമ്മാന ജേതാക്കളാണ്, സി.വി രാമനും സുബ്രഹ്മണ്യ ചന്ദ്രശേഖറും. ശാസ്ത്ര ഗവേഷണ രംഗത്ത് ഭാരതം വര്‍ഷങ്ങളായി പടിക്കുപുറത്ത് നില്‍ക്കുന്നതിനു പ്രധാന കാരണം നമ്മുടെ യാഥാസ്ഥിതിക മനോഭാവവും അന്ധവിശ്വാസങ്ങളും ആണ്. അവയെ കൂടുതല്‍  മുറുകെപ്പിടിക്കാനാണ് ഈ ചിത്രം നമ്മോടാവശ്യപ്പെടുന്നത്. ആള്‍ ദി ബെസ്റ്റ്!


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


ചിത്രങ്ങള്‍:  വിക്കിപ്പീഡിയ 


ബന്ധപ്പെട്ട പോസ്റ്റുകള്‍:
സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

അധികവായനയ്ക്ക്:

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

sillybeliefs

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....



മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. ഒരു അമ്മയുടെ വറ്റാത്ത കണ്ണുനീര്‍. ട്രെയ്നില്‍ യാത്ര ചെയ്യുന്ന നമ്മുടെ സഹോദരിമാരെപ്പറ്റിയുള്ള തീരാത്ത ആശങ്കള്‍. സംഭവം നടന്ന സമയത്ത് റെയില്‍വേ യാത്രക്കാരികളുടെ സുരക്ഷയ്ക്ക് വേണ്ടി എടുത്ത, എന്നാല്‍ പാതിയില്‍ ഉപേക്ഷിച്ച നടപടികള്‍. കുറ്റവാളിക്ക് കുട ചൂടാന്‍ അഞ്ചു ഘടാഘടിയന്മാരായ വക്കീലന്മാര്‍. അതും പെരാഞ്ഞു ഇപ്പോള്‍ അയാളെ രക്ഷിക്കാനായി എന്ന് തോന്നുന്ന വിധം കളിക്കുന്ന ചിലര്‍. ഇനി കോടതിയും സൗമ്യയെ കൈവിടുമോ എന്നെ കാണേണ്ടതുള്ളൂ. ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമ്മുടെ രാഷ്ട്രീയ, യുവജന സംഘടനകള്‍ മാത്രം. 

നാമപ്പോഴും നമ്മുടെ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കുന്നതെവിടെയാണ്? രാത്രിയില്‍ ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാല്‍, അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആയാല്‍ പോലും, അവരെ മര്‍ദ്ദിച്ചു സദാചാരപ്പോലീസ് കളിച്ച്. ഡാന്‍സിന്റെ പേരില്‍ ശ്രീശാന്തിനെ ചീത്ത വിളിച്ച്. ഇന്റെര്‍വ്യൂവിന്റെ പേരില്‍ പ്രിത്വിരാജിനെ ചീത്ത വിളിച്ച്. ആകെ മൊത്തത്തില്‍ സന്തോഷ്‌ പണ്‍ഡിറ്റിനെ ചീത്ത വിളിച്ച്. ബാക്കി വരുന്ന സമയത്ത് വിജയ്‌ എന്ന നാലാംകിട നടന്റെ അഞ്ചാംകിട തല്ലിപ്പൊളി സിനിമയ്ക്ക്, അയാളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തെന്ന യാതൊരു ബോധ്യവും ഇല്ലാതെ, ഫാന്‍സ്‌ അസോസിയേഷന്‍ എന്ന അശ്ലീലത്തിന്റെ ഫ്ലക്സുകളും തൂക്കി നടന്നുകൊണ്ട്. 

നമ്മെ ബാധിക്കാത്ത ദുരന്തങ്ങള്‍ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമായി മാറുമ്പോള്‍ 
നാം അനുഭവിക്കേണ്ടതില്ലാത്ത ദുഃഖങ്ങള്‍ നമുക്ക് വെറും കെട്ടുകാഴ്ചകള്‍ മാത്രമായി മാറുമ്പോള്‍
നമ്മുടെതല്ലാത്ത കണ്ണുനീര്‍ നമുക്ക് വെറും തമാശ മാത്രമായി മാറുമ്പോള്‍ 
നമുക്ക് നഷ്ടമാകുന്നത് നമ്മെത്തന്നെയാണ്....
ഈ പരക്കംപാച്ചിലിനിടയില്‍ അതറിയുന്നുണ്ടോ നിയ്യ്‌? 

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ, ഇനി ഒരമ്മക്കും ഒരു സഹോദരിക്കും ഈ അവസ്ഥ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ നാം എന്തൊക്കെ നേടിയെന്നു പറഞ്ഞിട്ട് എന്ത് കാര്യം?


അധികവായനയ്ക്ക്:
സൌമ്യയെ വീണ്ടും കൊല്ലരുത്

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

 
അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്‍ഫാന്‍ നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്‍ഫാന്‍ ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
 


നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ  എന്ടോസള്‍ഫാന്‍. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്‌ കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്‍ഫാന്‍ നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന്‍ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ  മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്‍ഫാന്‍ പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു   എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും.  എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്‍ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...





 

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില്‍ എന്ടോസള്‍ഫാന്‍ അണ്ണന്‍മാര്‍ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല്‍ നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക. 


 

എന്ടോസള്‍ഫാന്‍ അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ ണ്. ഈ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പട്ടിണിക്കാരായ  സാധാരണക്കാരന്‍ നേടിയ വിജയമാണ് നാം സ്റോക്ക്ഹോമില്‍ കണ്ടത്. ഈ വിജയം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ. നമുക്ക് ഉണര്‍ന്നിരിക്കാം; നമുക്ക് വേണ്ടി, നമ്മുടെ വരും തലമുറയ്ക്കുവേണ്ടി. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


അധികവായനയ്ക്ക്...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം


ചിത്രങ്ങള്‍: Kerala Walk