വ്യാഴാഴ്‌ച, ഫെബ്രുവരി 28, 2013

കമ്മത്ത് & കമ്മത്ത്:ദോശയുടെ ജാതിയും രാഷ്ട്രീയവും, ബീഫിന്റേയും

ചലച്ചിത്രത്തിന്റെ സാമൂഹികാര്‍ത്ഥങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഒരു കലാരൂപമെന്ന നിലയില്‍ അതിനു ചില പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും നിറവേറ്റതുണ്ടെന്നും പലരും വിസ്മരിക്കുന്ന ഒന്നാണ്. സിനിമയുടെ രൂപവും ഉള്ളടക്കവും പരിശോധിച്ചുകൊണ്ട്‌ അത് ജന്മം കൊള്ളുന്ന സമൂഹത്തിന്റെ സാംസ്കാരികാവസ്ഥയെക്കുറിച്ചും രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചും മനസിലാക്കാനാവും. നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഓരോ പ്രത്യയശാസ്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നുള്ളത് പലരും കാണാതെ പോകുന്ന വസ്തുതയാണ്.
-വി.കെ ജൊസഫ് (സിനിമയും പ്രത്യയശാസ്ത്രവും, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്)

ഉദയ്കൃഷ്ണ-സിബി കെ തോമസ്‌ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ തോംസണ്‍ കെ.തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'Proprietors കമ്മത്ത് & കമ്മത്ത്'. മമ്മൂട്ടിയും ദിലീപും റീമ കല്ലിങ്കലും നരേനും പോരാത്തതിന് തമിഴില്‍ നിന്ന് ധനുഷും നടിച്ചിരിക്കുന്ന ഈ ചിത്രം ഒരു തമാശപ്പടമാണ് എന്നാ ലേബലിലാണ് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നത്. ഹിറ്റ്ലര്‍ ബ്രദേഴ്സിലും മാട്ടുപ്പെട്ടി മച്ചാനിലും തുടങ്ങി മായമോഹിനിയിലൂടെയും കാര്യസ്ഥനിലൂടെയും മി.മരുമകനില്‍ എത്തി നില്‍ക്കുന്ന സിബി-ഉദയ് കൂട്ടുകെട്ട് 'കാര്യസ്ഥന്‍' സംവിധാനം ചെയ്ത തോമസണുമായി വീണ്ടും ഒന്നിക്കുമ്പോള്‍ വളരെ ദയനീയമാണ് അവരുടെ മുന്നില്‍ പെട്ടുപോയ പ്രേക്ഷകരുടെ അവസ്ഥ. മമ്മൂട്ടിയുടെയും ദിലീപിന്റെയും കൊങ്കിണി ഭാഷാപ്രയോഗം സ്കൂള്‍ യുവജോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളെപ്പോലും നാണിപ്പിക്കും. കേരളത്തിലെ എല്ലാ സ്ലാങ്ങുകളും പരീക്ഷിക്കുക എന്നാ മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ്‌ ഇതോടു കൂടി അട്ടത്തുകയറിയാല്‍ ഈ കലാസൃഷ്ടി കൊണ്ട് മലയാള സിനിമയ്ക്ക് അത്രയെങ്കിലും നേട്ടം ഉണ്ടായി എന്ന് ആശ്വസിക്കാം. മമ്മൂട്ടി ചെയ്ത ഏറ്റവും മോശം കഥാപാത്രങ്ങളില്‍ ഒന്നാണ് ചേട്ടന്‍ കമ്മത്ത്. ദിലീപ് അനിയന്‍ കമ്മത്തിന്റെ നിലവാരത്തില്‍ നിന്ന് മുകളില്‍ പോയ അവസരങ്ങള്‍ അപൂര്‍വ്വമാണ് എന്നതുകൊണ്ട്‌ അതിനെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല. നായകരുടെ ചുറ്റിലുമായി അങ്ങനെ നില്‍ക്കുക എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം പതിവുപോലെ മറ്റു കഥാപാത്രങ്ങള്‍ക്കില്ല. ബാബുരാജിനെ മുന്‍നിര്‍ത്തി നിരത്തിയിരിക്കുന്ന തമാശകള്‍ ലക്‌ഷ്യം കാണാതെ അലയുമ്പോള്‍ കര്‍ണ്ണകടോരമായ ഗാനങ്ങള്‍ തീയേറ്ററില്‍ ഒരു സുഖനിദ്ര നേടുന്നതില്‍നിന്നുപോലും പ്രേക്ഷകനെ തടയുന്നു. എന്നിട്ടും ചിത്രം കോടികള്‍ നേടി സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

കമ്മത്ത് & കമ്മത്ത് ഒരു നാലാംകിട തല്ലിപ്പൊളി സിനിമയായിട്ടു കൂടി അത് മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം അത്യന്തം ആപല്‍ക്കരവും സാമൂഹ്യവിരുദ്ധവും ആണെന്ന് പറയാതെ വയ്യ. തങ്ങള്‍ ബ്രാഹ്മണര്‍ ആണെന്നും, അതിനാല്‍ കള്ളം പറയാത്ത മഹാന്മാര്‍ ആണെന്നും വീമ്പു പറയുന്ന നായകന്മാരിലൂടെ പ്രത്യക്ഷപ്പെടുന്ന സവര്‍ണ്ണദാസ്യം അവരുടെ ഭക്ഷണരീതികളുടെ പുകഴ്ത്തലുകളിലൂടെയും മാംസഭക്ഷണത്തിന്റേയും അത് കഴിക്കുന്നവരുടെയും ഇകഴ്ത്തലിലൂടെയും പൂര്‍ണ്ണമാകുന്നു. അത് പിന്നീട് സ്വന്തം മതത്തില്‍ പെട്ടവര്‍ക്ക് മാത്രമേ സ്ഥലം നല്‍കൂ എന്ന് അടുത്തകാലത്ത്‌ കണ്ടുതുടങ്ങിയ നിര്‍ബന്ധബുദ്ധിയെവരെ ന്യായീകരിക്കുന്ന തലത്തിലേയ്ക്ക് ചിത്രം തരം താഴുന്നു. 

സവര്‍ണ്ണഹൈന്ദവതയുടെ ചരിത്രത്തില്‍ മാംസഭക്ഷണ വിരുദ്ധതയ്ക്കുള്ള സ്ഥാനം ചെറുതല്ല. അത് നിരുപദ്രവകരം എന്ന് തോന്നിപ്പിക്കുന്ന പ്രചാരണങ്ങള്‍ മുതല്‍ ഗോവധനിരോധനത്തില്‍ വരെ എത്തിനില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാംസഭുക്കാവുക എന്നത് ഒരു മോശപ്പെട്ട കാര്യമാണെന്നും അതില്‍ പോത്തിറച്ചി കഴിക്കുന്നത്‌ ഹീനമാണെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ബ്രാഹ്മണിക്കല്‍ ആയ മൂല്യങ്ങളുടെ പുനസ്ഥാപനതിനുള്ള ശ്രമങ്ങളില്‍ ആണെന്ന് കാണാന്‍ വിഷമമില്ല.അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വം അടിസ്ഥാനമാക്കിയുള്ള ശക്തികള്‍ ഗോവധനിരോധനത്തെ തങ്ങളുടെ പ്രധാന അജണ്ടകളില്‍ ഒന്നായി പ്രഖ്യാപിക്കുന്നതും ഗോവധം നടത്തുന്നവര്‍ക്ക് ശിക്ഷ നടപ്പാക്കാനായി നിയമനിര്‍മ്മാണം പോലും കൊണ്ടുവരാന്‍ ശ്രമിക്കുന്നതും. ദളിതയായ സ്ത്രീ പാത്രം കഴുകുന്നതുകൊണ്ട് സ്കൂളിലെ ഭക്ഷണം ഉപേക്ഷിക്കാന്‍ കുട്ടികളെ ഉപദേശിക്കുന്ന മാതാപിതാക്കളെ സൃഷ്ടിക്കുന്നത് ഈ പ്രത്യശാസ്ത്രം തന്നെയാണ്.

നമ്പൂതിരിയുടെ (ജനാര്‍ദ്ദനന്‍ ) ശ്രീകൃഷ്ണ വെജിറ്റെറിയന്‍ ഹോട്ടല്‍ അതിനു എതിര്‍വശത്ത് നോണ്‍-വെജ് ഹോട്ടല്‍ നടത്തിരിയിരുന്ന സുലൈമാന്‍ സാഹിബ് (റിസബാവ) ചതിയിലൂടെ അടപ്പിക്കുന്നു. ആ സ്ഥലം തന്റെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ആവശ്യത്തിനായി കയ്യടക്കാന്‍ സാഹിബ് ശ്രമിച്ചിട്ടും നടക്കുന്നില്ല. തന്റെ സ്ഥലത്ത് ക്ഷേത്രം ഉണ്ടെന്നും അതിനാല്‍ അവിടെ മീനും ഇറച്ചിയും ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല എന്നും പറഞ്ഞുകൊണ്ട് നമ്പൂതിരി ഈ ശ്രമങ്ങളെ എതിര്‍ക്കുന്നു. ഒടുവില്‍ സാഹിബിന്റെ എതിര്‍പ്പ് അവഗണിച്ച് വലിയ ഹോട്ടല്‍ ശൃംഘലയുടെ ഉടമകളായ കമ്മത്തുമാര്‍ എത്തി ഈ സ്ഥലം ലീസിനു എടുക്കുകയും അവിടെ ഒരു വെജിറ്റെറിയന്‍ ഹോട്ടല്‍ തുടങ്ങുകയും ചെയ്യുന്നു.ഹോട്ടല്‍ അടപ്പിക്കാനായി സാഹിബ് നടത്തുന്ന ശ്രമങ്ങളെ കമ്മത്തുമാര്‍ തോല്‍പ്പിക്കുകയും സ്ഥലം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതില്‍ ജാതിക്കും ഭക്ഷണരീതിക്കുമുള്ള പ്രാധാന്യത്തെപ്പറ്റി സാഹിബിനു ക്ലാസ് എടുക്കുകയും ചെയ്യുന്നു. അങ്ങനെ മനം മാറി സാഹിബ് 'നല്ലവനാ'കുന്നു. തീര്‍ത്തും നിരുപദ്രവകരവും നിര്‍ദ്ദോഷവും ആണെന്ന് തോന്നിപ്പിക്കുന്ന ഈ പ്ലോട്ടില്‍ മറഞ്ഞിരിക്കുന്ന പ്രതിലോമകത മനസിലാക്കാന്‍ മുകളില്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. 

ചീളുകേസുകള്‍ ഒന്നും കമ്മത്തുമാര്‍ കൈകാര്യം ചെയ്യാറില്ല; അതിനു അവര്‍ മീനും ഇറച്ചിയും പോത്തും കൊടുത്തു വളര്‍ത്തുന്ന ഗോപി (ബാബുരാജ്) ഉണ്ട്. ബാബുരാജ് ഗുണ്ടകളെ, ഇതിലെ ഗുണ്ടാസിനെ കണ്ടു വികാരം വ്രണപ്പെട്ടത്തിന്റെ പേരില്‍ ശരിക്കുമുള്ള ഗുണ്ടകള്‍ പ്രശ്നമുണ്ടാക്കാതിരുന്നാല്‍ നിര്‍മ്മാതാവിന്റെ ഭാഗ്യം, ഒറ്റയ്ക്ക് ഇടിച്ചു പപ്പടവും പരിപ്പും ആക്കുമ്പോള്‍ ചേട്ടന്‍ കമ്മത്ത് സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ കാറിന്റെ ബോണറ്റില്‍ ഇരുന്നു മുറുക്കിത്തുപ്പുന്നു. ഈ രംഗങ്ങള്‍ തന്റെ ശിങ്കിടികള്‍ ആളുകളെ ഇടിച്ചു ഇഞ്ചപ്പരുവമാക്കുമ്പോള്‍ വീട്ടിലെ വലിയ കസേരയില്‍ കാലിന്മേല്‍ കാലും കയറ്റി ആസ്വദിച്ചു മുറുക്കിയിരുന്ന നാടുവാഴിക്കോമരങ്ങളെ ഒരു നിമിഷമെങ്കിലും പ്രക്ഷകന്റെ മനസിലേക്ക് കൊണ്ടുവന്നാല്‍ അതിനു ആരെയാണ് കുറ്റം പറയേണ്ടത്? ആരുടെ പക്ഷമാണ്, ആരുടെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പിന്നണിക്കാര്‍ ചുമക്കുന്നത് എന്ന ചോദ്യം വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത് ഇങ്ങനെയാണ്. ഗോപിയെ തോന്നുമ്പോഴൊക്കെ കമ്മത്തുമാര്‍ തല്ലുകയും ചവുട്ടുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോള്‍, കമ്മത്തുമാരുടെ കാല്ച്ചുവട്ടിലായി തറയില്‍ മാത്രം ഗോപി ഇരിക്കുമ്പോള്‍, ഗോപിയുടെ പോത്തിറച്ചി പ്രേമത്തെ ചിത്രത്തിലുടനീളം കമ്മത്തുമാര്‍ കളിയാക്കുമ്പോള്‍ ചിത്രത്തിന്റെ പിന്നണിക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്രം സവര്‍ണ്ണനാടുവാഴിത്തതിന്റെതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? ആ നാടുവാഴിത്തത്തെ എതിര്‍ത്ത് തോല്‍പ്പിച്ച നവോദ്ധാന പ്രസ്ഥാനങ്ങളെ ഏതു കള്ളിയിലാണ് അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? ഒടുവില്‍ ഈ കമ്മത്തുമാര്‍ വിജയശ്രീലാളിതരായി നില്‍ക്കുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് നവോദ്ധാന കേരളത്തിന്റെ ചരിത്രം തന്നെയല്ലേ? അനിയന്‍ കമ്മത്ത് മിശ്രവിവാഹിതന്‍ ആകുന്നതുപോലുള്ള ചില നല്ല അംശങ്ങള്‍ ചിത്രത്തില്‍  ഉണ്ട് എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. എന്നാല്‍ അതുയര്‍ത്തുന്ന പുരോഗമനപരതയ്ക്ക് ചിത്രത്തില്‍ ആകമാനം ഉയര്‍ന്നു നില്‍ക്കുന്ന സവര്‍ണ്ണക്കൊയ്മയുടെ മുന്നില്‍ ആയുസ് വളരെക്കുറവാണ് എന്നതാണ്, അതുതന്നെയാണ് പ്രശ്നം. വി.കെ ജൊസഫ് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടെ 'നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഓരോ പ്രത്യയശാസ്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നുള്ളത് പലരും കാണാതെ പോകുന്ന വസ്തുതയാണ്.' ആ വസ്തുത തന്നെയാണ് കമ്മത്തുമാര്‍ സ്വീകരിക്കപ്പെടുമ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്, പ്രത്യേകിച്ചും സവര്‍ണ്ണത ഇന്ത്യയില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന ഈ കാലത്ത്.

ശുഭം! 
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

വിശ്വരൂപം: വിലക്കുകള്‍ അവശേഷിപ്പിക്കുന്നത്...

നീണ്ട വിവാദ കോലാഹലങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാരിന്റെ നിരോധനത്തിനും ഇടയില്‍ വിശ്വരൂപം പ്രദര്‍ശനത്തിനെത്തി. ഇന്ത്യയിലാകെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ റിലീസ് ആയ ഈ ബഹുഭാഷാ ചിത്രം നിരോധനം മൂലം തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഡി.ടി.എച്ചില്‍ റിലീസ് ചെയ്യാനുള്ള കമലഹാസന്റെ തീരുമാനമാണ് വിശ്വരൂപത്തെ ആദ്യം വാര്‍ത്തകളില്‍ എത്തിക്കുന്നത്. തീയേറ്റര്‍ കളക്ഷനുകള്‍ മാത്രം നിര്‍മ്മാതാവിന്റെ വരുമാന മാര്‍ഗ്ഗമായിരുന്ന കാലം എന്നെ പോയ്മറഞ്ഞു. ഇപ്പോള്‍ ചിത്രം തീയേറ്ററുകളില്‍ രണ്ടാഴ്ച മാത്രം ഓടിയാലും സാറ്റലൈറ്റ് -ഡി.വി.ഡി-ഓവര്‍സീസ്‌ റൈറ്റുകള്‍ കൊണ്ട് മുതല്‍മുടക്ക് തിരികെ പിടിക്കാന്‍ ചിലപ്പോള്‍ ലാഭമുണ്ടാക്കാനും നിര്‍മ്മാതാവിന് കഴിയുന്നു. ഈ അവസരത്തിലാണ് ഡി.ടി.എച്ച് റിലീസ് എന്ന ആശയവുമായി കമലഹാസന്‍ മുന്നോട്ടു വരുന്നത്. എന്നാല്‍ തീയേറ്റര്‍ ഉടമകളുടെ പ്രതിഷേധം മൂലം ഇതിനു തടസ്സങ്ങള്‍ നേരിട്ടു. ഇപ്പോള്‍ തമിഴ് നാട്ടില്‍ നിരോധനം ഉണ്ടായത് മൂലം ഡി.ടി.എച്ച് റിലീസ് അനിശ്ചിതത്വത്തില്‍ ആണ്. ഈ പ്രശ്നത്തിലെ തക്കം മൂലം കേരളത്തില്‍ എ-ക്ലാസ് തീയേറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ ബി-ക്ലാസ് തീയേറ്ററുകളിലും സര്‍ക്കാര്‍ തീയേറ്ററുകളിലും ചിത്രം നിറഞ്ഞോടുന്നു. ഡി.ടി.എച്ച് റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരോധനത്തിന് പിന്നില്‍ ഉണ്ടെന്നു പറയപ്പെടുന്നു. അതില്‍ എത്രമാത്രം വസ്തുതയുണ്ടെന്നു ഇനിയും വ്യക്തമാകേണ്ടതുണ്ട്.

നൂറു കോടിയിലധികം ചെലവാക്കി എടുത്ത ഈ ചിത്രത്തിന്റെ നിര്‍മ്മാണം കമല്‍ഹാസന്‍ സഹോദരന്‍ ചന്ദ്രഹാസനുമായി ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. രചനയും സംവിധാനവും കമല്‍ തന്നെ. ലോകനിലവാരമുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ശരാശരി തമിഴ് ചിത്രത്തില്‍ നിന്നും ഒട്ടും മേലയല്ല വിശ്വരൂപം. പലപ്പോഴും തിരക്കഥയിലെയും എഡിറ്റിങ്ങിലെയും പാളിച്ചകള്‍ മുഴച്ചു നില്‍ക്കുന്നു. ഒരു സ്പൈ-ത്രില്ലറിനുള്ള പശ്ചാത്തലം  ഉണ്ടായിട്ടും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പ്രക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ചിത്രം പൂര്‍ണ്ണമായും വിജയിക്കുന്നില്ല. എന്നാല്‍ 'മുസ്ലീം സംഘടനകള്‍' എന്ന ലേബലില്‍ പ്രതിഷേധവുമായി ഇറങ്ങി ചിത്രത്തിന്റെ നിരോധനത്തിന് കാരണക്കാരായവര്‍ ഉയര്‍ത്തുന്ന ആശങ്കള്‍ അസ്ഥാനത്ത് തന്നെയാണ് എന്ന് പറയേണ്ടി വരും.

ചിത്രത്തില്‍ ഖുറാനിലെ ചില വാക്യങ്ങളെ വയലസിന്റെ പശ്ചാത്തലമായി ഉപയോഗിക്കുന്നു എന്നാണു അവരുടെ പ്രധാന ആരോപണം. മറ്റൊന്ന് മുസ്ലീം മതവിശ്വാസത്തെയും തീവ്രവാദത്തെയും കൂട്ടികെട്ടുന്നു എന്നതും. 2001-ലെ തീവ്രവാദ ആക്രമത്തെ തുടര്‍ന്ന് ഒരു ഇസ്ലാമോഫോബിയ പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട് എന്നതും അതില്‍ അവര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്നതും സത്യമാണ്. ഈ ആശങ്ക അഡ്രസ്‌ ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഈ ആശങ്കയെ ചൂഷണം ചെയ്തു തന്‍കാര്യം നേടാന്‍ നടക്കുന്നവരുടെ പൊള്ളത്തരങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. 



അമേരിക്കന്‍ ആക്രമണം നേരിടുന്ന കാലത്തെ അഫ്ഘാനിസ്ഥാനാണ് ചിത്രത്തിന്റെ സിംഹഭാഗവും പശ്ചാത്തലം ആയി വര്‍ത്തിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ചു താലിബാന് ഭാരം പിടിച്ചെടുക്കാന്‍  സഹായകരമായത് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പിന്തുണ ഒന്ന് മാത്രമാണ്. ഈ പ്രദേശത്തെ സോവിയറ്റ് യൂണിയന്‍ സ്വാധീനം ഇല്ലാതാക്കുക എന്നതായിരുന്നു അമേരിക്കയുടെ പ്രധാന ഉദ്ദേശം. അക്കാലത്ത് ഒസാമാ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മാനസപുത്രനായിരുന്നു എന്നും ഓര്‍ക്കുക. എന്നാല്‍ പിന്നീട് ഇവര്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമായി തെറ്റുകയും അവരുടെ മുഖ്യശത്രുക്കള്‍ ആവുകയും ചെയ്തു. അവര്‍ ഉപയോഗിച്ചതില്‍ അധികവും അമേരിക്ക തന്നെ നല്‍കിയ ആയുധങ്ങള്‍ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തീവ്രവാദം എന്നത് മതപരം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ പ്രശ്നമാണ്. മതം അവര്‍ക്ക് ഒരു ഉപകരണം മാത്രമാണ്.എന്നാല്‍ ഈ ഉപകരണത്തെ അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നത് കൊണ്ട് തീവ്രവാദത്തെ പറ്റി പരാമര്‍ശിക്കുമ്പോള്‍ മതവും കടന്നു വരാം. അതിനു പ്രധാന കാരണക്കാര്‍ മതത്തെ ഉപകരണമാക്കി വിശ്വാസത്തെ ചൂഷണം ചെയ്തവര്‍ തന്നെയാണ്.

അമേരിക്കന്‍ സാമാജ്യത്വമാകട്ടെ തീവ്രവാദ വിരുദ്ധയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയത്തെ അല്ല, മറിച്ച് മതപരമായ പശ്ചാത്തലത്തെ ആണ് ആയുധമാക്കിയത്. കാരണം തീവ്രവാദത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അതിന്റെ ഒന്നാം പ്രതി തങ്ങള്‍ തന്നെ ആയിരിക്കും എന്ന് അവര്‍ക്കുള്ള തിരിച്ചറിവ് തന്നെയാണ് ഇതിനു കാരണം. തങ്ങളുടെ നേരെ കുറ്റപ്പെടുത്തല്‍ വരാതിരിക്കാനായി അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ വിവിധങ്ങളായ  ജിഹ്വകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പോതുബോധമാണ് പ്രതിസ്ഥാനത്ത്  ഇസ്ലാം സമൂഹത്തെ  കൊണ്ടുവന്നത്. ഈ രണ്ടു വസ്തുതകളും പരിഗണിക്കാതെ തീവ്രവാദത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന പിഴവുകളാണ് ഇസ്ലാമോഫോബിയയുടെയും, നാം ഇന്ന് കാണുന്ന അസ്ഥാനത്തുള്ള പ്രതിഷേധങ്ങളുടെയും ആണിക്കല്ല്. 
 
'വിശ്വരൂപത്തി'ലേയ്ക്ക് തിരിച്ചു വരാം. താലിബാന്‍ ഭരണത്തില്‍ കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ അവിടത്തെ വേഷവിധാനങ്ങളും, വിശ്വാസങ്ങളും, ശിക്ഷാരീതികളും ഒക്കെ യഥാതഥമായി ചിത്രീകരിക്കുക നല്ല ചലച്ചിത്രകാരന്റെ കടമയാണ്. അതില്‍ ഇവിടെ കമലഹാസന്‍ വിജയിച്ചു എന്നുതന്നെ പറയേണ്ടി വരും. കമല്‍ അവതരിപ്പിക്കുന്ന കഥാപാത്രം മാത്രമാണ് ഇതില്‍ ഇന്ത്യന്‍ വംശജര്‍ ആയുള്ളത്, കമലാകട്ടെ തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വേഷം മാറി അവിടെ എത്തുന്നതും. തീവ്രവാദികളില്‍ രണ്ടുപേര്‍ തമിഴ് സംസാരിക്കുന്നതായി കാണിക്കുന്നെങ്കിലും അവര്‍ ഇന്ത്യയുമായി ഒരു രീതിയില്‍ ബന്ധമുള്ളവര്‍ അല്ല. മറിച്ച് കഥപറച്ചിലിന്റെ എളുപ്പത്തിനു വേണ്ടി കമല്‍ നടത്തിയ ഒരു തട്ടിക്കൂട്ട് പരിപാടി മാത്രമാണ് ഈ തമിഴ് ഭാഷയറിയാവുന്ന തീവ്രവാദികള്‍. അപ്പോള്‍പ്പിന്നെ ഈ ഭാഗങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് വലിച്ചു നീട്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്ന ശുദ്ധ വിഡ്ഢിത്തരം നിറഞ്ഞ പരിപാടിയാണ്. ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങുന്ന ഒ. അബ്ദുള്ളയെപ്പോലുള്ളവര്‍ പെട്ടെന്ന് വിഷയം മാറ്റി വിടത്തെ ഇസ്ലാം സമൂഹത്തെ പറ്റി സംസാരിക്കുന്നതും അതുകൊണ്ട് തന്നെ അസ്ഥാനത്തുള്ള ഇടപാടാണെന്നു മാത്രമല്ല, അത് നമ്മുടെ മുസ്ലീം സഹോദരങ്ങളെ  അപമാനിക്കുന്നതിനു തുല്യമാണ്.

തീവ്രവാദത്തെപ്പറ്റി ആഴത്തിലുള്ള രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങളൊന്നും ഈ ചിത്രത്തിലൂടെ നല്‍കാന്‍ കമല്‍ ഹാസന് കഴിഞ്ഞിട്ടില്ല. മറിച്ചു തീവ്രവാദത്തെ പശ്ചാത്തലമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു കച്ചവട സിനിമ മാത്രമാണ് വിശ്വരൂപം. കഴിഞ്ഞ ഒരു ദശാബ്ദമായി ലോകസിനിമയില്‍ തീവ്രവാദം ഒരു പ്രധാന വിഷയമാണ്.  മുഖ്യധാരാ- ഹോളിവുഡ് സിനിമകള്‍ അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍മ്മിച്ച പോതുബോധത്തെ പിന്‍പറ്റുമ്പോള്‍ മുഖ്യധാരയ്ക്ക് പുറത്തു നിലകൊള്ളുന്ന കച്ചവടം മാത്രം ലക്ഷ്യമാക്കാത്ത സിനിമകളും മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുവരുന്ന ചിത്രങ്ങളും തീവ്രവാദത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടു വരുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. മതത്തെ എങ്ങനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തീവ്രവാദികള്‍ ഉപയോഗിക്കുന്നു എന്നത് വിശദമായിത്തന്നെ ഈ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു.  

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ  'Nabil Ayouchസംവിധാനം ചെയ്ത 'Horses of God' എന്ന ഫ്രഞ്ച്-മൊറോക്കോ ചിത്രം മൊറോക്കോയിലെ കാസാബ്ലാങ്കയില്‍ നടന്ന ഒരു ചാവേര്‍ സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കഥയാണ്‌ പറയുന്നത്.  'താന്‍ തീവ്രവാദി ആണെന്നറിഞ്ഞാല്‍ തന്റെ കാമുകി എന്ത് കരുതും' എന്ന കേന്ദ്രകഥാപാത്രത്തിന്റെ കൂട്ടുകാരനോടുള്ള ചോദ്യത്തോടെയാണ് ചിത്രം തുടങ്ങുന്നത്. 'എന്ത് കരുതിയാല്‍ എന്താ, ചാവേറായി കൊല്ലപ്പെട്ടാല്‍ നാം സ്വര്‍ഗ്ഗത്തില്‍ എത്തും. അവിടെ നിന്നെക്കാത്ത് നൂറു സുന്ദരിമാര്‍ ഉണ്ടാകും' എന്നാണു കൂട്ടുകാരന്റെ മറുപടി. ഇങ്ങനെ ജീവിതം തുടങ്ങിയിട്ട് മാത്രമുള്ള മനുഷ്യരുടെ വിശ്വാസത്തെ തീവ്രവാദികള്‍ ചൂഷണം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൊടിയ ദാരിദ്ര്യവും മോശപ്പെട്ട ജീവിത അവസ്ഥകളുമാണ് കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കുന്നത്. അവര്‍ നിയന്ത്രിക്കപ്പെടുന്നതാകട്ടെ മത ഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളാലും. പ്രാര്‍ഥനകളുടെ നീണ്ട ദൃശ്യങ്ങളാണ് ചിത്രത്തിന്റെ വലിയൊരു ഭാഗം. എന്നാല്‍ അത് വ്യക്തമായ ദൃശ്യപദ്ധതിയുടെ ഭാഗമാണ്. അതുപക്ഷെ മതവികാരത്തെ വ്രണപ്പെടുത്തുകയല്ല, മറിച്ചു മതവിശ്വാസത്തിന്റെ ചൂഷണത്തെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം കൂടിയാണ്. 

ഇങ്ങനെയൊക്കെ പറയുമ്പോഴും വിശ്വരൂപം രാഷ്ട്രീയമായ ശരികേടാണ് മുന്നോട്ടുവെക്കുന്നത് എന്ന് പറയാതെ വയ്യ.  ലഘുവായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചിത്രത്തിന്റെ നിരോധനത്തിനായി ഘോരഘോരമായി വാദിക്കുന്നവര്‍ ഈ രാഷ്ട്രീയമായ ശരികേടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ കൂടിയാണ് ഇല്ലാതാക്കുന്നത്. അമേരിക്കയുടെ തീവ്രവാദവിരുദ്ധ പോരാട്ടമാണ് തീവ്രവാദത്തെ നേരിടാനുള്ള ശരിയായ വഴി എന്നും, അതിനു നാം അവര്‍ക്കൊപ്പം നില്‍ക്കണം എന്നും  ചിത്രം നമ്മോടു പറയുന്നു. ചരിത്രത്തെ മറന്നു കൊണ്ടുള്ള ഈ വാദം തെറ്റാണ് എന്ന് കാലം ഇതിനകം തെളിയിച്ചു കഴിഞ്ഞു. അമേരിക്കയുടെ അധിനിവേശങ്ങള്‍ തീവ്രവാദത്തെ ഇല്ലാതാക്കുകയല്ല മറിച്ച് കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കുന്നതില്‍ മാത്രമേ വിജയിക്കുന്നുള്ളൂ. അമേരിക്കയുടെ യുദ്ധങ്ങള്‍ വരുത്തിവെച്ച കെടുതികള്‍ ഇതൊരു തീവ്രവാദി ആക്രമണത്തെക്കാളും വലിയ നാശ നഷ്ടങ്ങള്‍ ലോകത്തിനു വരുത്തിക്കഴിഞ്ഞു. അമേരിക്കന്‍ ഭരണത്തില്‍ അമിതസ്വാധീനമുള്ള ആയുധലോബിയുടെ കീശ വീര്‍പ്പിക്കുകയും, എണ്ണപ്പാടങ്ങളുടെ നിയന്ത്രണം അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയുമാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം. സ്ത്രീത്വമുള്ള ഒരു നര്‍ത്തകനായാണ് കമല്‍ ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പെട്ടെന്നൊരു നിമിഷം ഒറ്റയ്ക്ക് പത്തിരുപത്തഞ്ചു പേര് അടിച്ചും കുത്തിയും കൊന്നുകൊണ്ട്  തന്റെ വിശ്വരൂപം പുറത്തെടുക്കുന്നു'Masculinity'-യില്‍ വിശ്വസിക്കുകയും അതാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നും കമല്‍ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ 'American Masculinity' -യ്ക്ക് മറ്റൊരു ചരിത്രവും വര്‍ത്തമാനവും ആണുള്ളത് എന്ന് കമല്‍ എപ്പോഴോ മറന്നുപോയിരിക്കുന്നു.

അതിര്‍ത്തി കടന്നു കേരളത്തിലെത്തി സിനിമ കണ്ടാണ്‌ തെക്കന്‍ തമിഴ്നാട്ടിലെ സിനിമാപ്രേമികള്‍ നിരോധനത്തെ തോല്‍പ്പിച്ചത്. നമ്മുടെ കച്ചവട സിനിമകളില്‍ സാധാരണ കാണുന്ന മുസ്ലീം വിരുദ്ധത വെച്ച് നോക്കിയാല്‍ വിശ്വരൂപം ഒരു നിരുപദ്രവകാരിയാണ്. നമ്മുടെ മുഖ്യധാരാ സിനിമ പലപ്പോഴും ദളിത്‌ വിരുദ്ധവും സ്ത്രീ വിരുദ്ധവും മുസ്ലീം വിരുദ്ധവുമായ ഒരുപാട് സംഗതികള്‍ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ അവയെ നേരിടേണ്ടത് നിരോധനങ്ങള്‍ കൊണ്ടല്ല; മറിച്ചു രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചകളിലൂടെയാണ്, ആശയസമരത്തിലൂടെയാണ് . മറ്റൊരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിരോധനത്തിന്റെ ആയുധം എടുക്കുന്നവര്‍ ആ ആയുധം നാളെ തങ്ങള്‍ക്കുതന്നെ ബാധ്യതയായിത്തീരും എന്നോര്‍ക്കു.
L

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍