ബുധനാഴ്‌ച, ജനുവരി 25, 2023

പഠാൻ

Action genre-ൽ ഉള്ള ഒരു കണ്ടിരിക്കാവുന്ന സിനിമയാണ് പഠാൻ. റൊമാൻസ്‌ ഒഴിവാക്കി, ഒരു പാട്ടു മാത്രം ഉള്ള genre-നോട് നീതി പുലർത്തിയ ഒരു ചിത്രമാണ് പഠാൻ. എല്ലാ genre-ലും ഫോർമുലകളും, റൊമാൻസും, ഫാമിലി ഡ്രാമയും കുത്തിനിറയ്ക്കുന്ന മുൻകാല ബോളിവുഡ് സിനിമകളെക്കാൾ ഹോളിവുഡ് സിനിമകളുടെ സ്വാധീനം പ്രകടമാണ്. ഒരു SRK ഷോ ആയി ചുരുക്കാതെ, ജോണ് എബ്രഹാം, ദീപിക പദുക്കോൺ തുടങ്ങിയവരുടെ കഥാപാത്രങ്ങൾക്കും ആവശ്യത്തിന് സ്‌പെയ്‌സും, ക്യാരക്ടർ ഡെവലപ്മെന്റും തിരക്കഥ നൽകുന്നുണ്ട്. പൊതുവെ പ്രേക്ഷകരുടെ അറ്റൻഷൻ സ്പാൻ കുറവായ ഈ കാലത്ത് ചിത്രത്തിന്റെ നീളക്കുറവും, ചടുലമായ എഡിറ്റിങ്ങും, ഭേദപ്പെട്ട VFX-ഉം ഗുണകരമാവും. കുറെയൊക്കെ ഫിസിക്സിനേയും ലോജിക്കിനേയും വെല്ലുവിളിക്കുന്നുണ്ട് എങ്കിലും, കോവിഡിന് ശേഷം പ്രേക്ഷകർക്ക് കാര്യമായി ലഭിക്കാതിരുന്ന, നന്നായി മിസ്സ് ചെയ്ത ഒരു ത്രില്ലിംഗ് തീയേറ്റർ അനുഭവം ഈ സിനിമ നൽകുന്നുണ്ട്. അതുകൊണ്ട് ഒരു അതിഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും, പടം സൂപ്പർ ഹിറ്റ് ആവാൻ തന്നെയാണ് സാധ്യത. സൽമാൻ ക്യാമിയോയും നന്നായിരുന്നു. നല്ല ആസ്വാദനത്തിന്‌ തീയേറ്ററുകളിൽ തന്നെ കാണുന്നതാവും നല്ലത്.

അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, ജനുവരി 22, 2023

കാപ്പ

കാപ്പ അത്ര മോശം പടം ആയി തോന്നിയില്ല, തിരുവനന്തപുരത്തെ പഴയ ഗാംഗ് വാറിനെ ഒക്കെ തരക്കേടില്ലാതെ കാണിച്ചിട്ടുണ്ട്. വേണു ISC തന്നെ സംവിധാനം ചെയ്തിരുന്നെങ്കിൽ പടം കുറച്ചുകൂടെ നന്നായിരുന്നേനെ എന്ന് തോന്നി. ആക്ഷൻ സെറ്റ് പീസുകൾ ഒക്കെ ക്ളീഷേ ആയിരുന്നു. 

പിന്നെ തിരുവനന്തപുരത്തെ പഴേ ചില ഗുണ്ടകളെ പറ്റി കേട്ടിട്ടുള്ളത് കണ്ടാൽ ആർക്കും പേടി തോന്നാത്ത, വലിയ സൈസ് ഒന്നും ഇല്ലാത്ത സാധാരണ മനുഷ്യരാണ് എന്നാണ്, ചങ്കൂറ്റത്തിന്റെ മാത്രം ബലത്തിൽ ആണ് പലരും പിടിച്ചു നിന്നിട്ടുള്ളത്. അതുകൊണ്ട് ഒക്കെ ആവും അന്നയെ കാസ്റ്റ് ചെയ്തത്. അപർണ്ണ നല്ല പെർഫോമൻസ് ആയിരുന്നു. വേണമെങ്കിൽ  പൃഥ്വിരാജ് മിസ്സ്‌കാസ്റ്റ് ആയിരുന്നു എന്ന് പറയാം.

അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, ജനുവരി 18, 2023

നവമലയാള സിനിമയിലെ അന്തർമുഖത്വത്തിന്റെ നായക ഭാവങ്ങൾ


മലയാള സിനിമയിൽ അന്തർമുഖരായ (introvert) കഥാപാത്രങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അവരെ പലപ്പോഴും നെഗറ്റീവ് ആയ ഛായ നൽകിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അഥവാ പ്രധാന കഥാപാത്രം ആണെങ്കിൽ കൂടി അന്തർമുഖർ ക്രിമിനലുകളായോ, മാനസിക പ്രശ്നങ്ങൾ ഉള്ള ആളായോ, അതുമല്ലെങ്കിൽ അന്തർമുഖത്വം മാറി നായകൻ 'നന്നാവുന്ന' കമിംഗ് ഓഫ് ഏജ് സ്റ്റോറി ഒക്കെ ആയാണ് അടയാളപ്പെടുത്തുക പതിവ്. അങ്ങനെ അല്ലാതെ, തീർത്തും നോർമൽ ആയ പ്രധാന കഥാപാത്രമായി അന്തർമുഖർ അടയാളപ്പെടുത്തപ്പെട്ടത് ഓർക്കെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം കുറവാണ്. കച്ചവട സിനിമയുടെ ഫോർമുലകളും, ഫോർമാറ്റും ഇതിന് ഒരു കാരണമാകാം.

കുറെയെങ്കിലും അന്തർമുഖത്വത്തെ മാനുഷിക ഭാവത്തോടെ കണ്ടിട്ടുണ്ടത് അടൂരും, കെ. ജി. ജോർജ്ജും, ലോഹിതദാസും, ടി. വി. ചന്ദ്രനും ആണെന്ന് പറയാം. എന്നാലും ഇവരുടെ കഥാപാത്രങ്ങളുടെ അന്തർമുഖത്വം അവരുടെ കുറവുകൾക്കുള്ള ന്യായീകരണമായാണ് കാണിച്ചിരിക്കുന്നത്. ഇരകൾ, എലിപ്പത്തായം, വിധേയൻ, ഡാനി, റോൾ മോഡൽസ്, ചാപ്പാ കുരിശ്, ദൈവത്തിന്റെ വികൃതികൾ, ആർട്ടിസ്റ്റ്, അകം തുടങ്ങി നിരവധി സിനിമകളിൽ അന്തർമുഖർ പ്രധാന കഥാപാത്രങ്ങൾ ആയെങ്കിലും ഒരു മുഖ്യധാരാ നായക കഥാപാത്രത്തിന് വേണമെന്ന് കരുതപ്പെടുന്ന ഗുണഗണങ്ങൾ പതിച്ചുകിട്ടിയവർ ആയിരുന്നില്ല ഇവരൊന്നും. നോർത്ത് 24 കാതവും അന്തർമുഖത്വവും, OCD-യും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, അതിൽ OCD-ൽ നിന്ന് നായകകഥാപാത്രം പുറത്തേക്ക് വരുന്നതിലാണ് ഊന്നുന്നത്. മൺസൂൺ മംഗോസ് ഈ ട്രെന്റിന് ഒരു അപവാദം ആയി പറയാം. പക്‌ഷേ പല കാരണങ്ങൾ കൊണ്ടും പടം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

നമ്മുടെ സമൂഹത്തിന്റെ 30% മുതൽ 50% വരെ അന്തർമുഖർ ആണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ഇത് ചികിത്സിച്ചോ, അല്ലാതെയോ മാറ്റേണ്ട ഒരു പ്രശ്നം അല്ലെന്നും, മനുഷ്യ സ്വഭാവത്തിന്റെ സ്വാഭാവികമായ ഒരു സവിശേഷത ആണെന്നും ഉള്ള വസ്‌തുത സമൂഹത്തിലും, അതിന്റെ പ്രതിഫലനങ്ങൾ ആയ സിനിമയിലും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നു കാണാൻ കഴിയും. ആശയ പ്രകാശനത്തിന്റെ പുതുരൂപങ്ങൾ ആയ ടിക് ടോക്-ഇൻസ്റ്റാഗ്രാം വീഡിയോകൾ പോലും അന്തർമുഖത്വത്തെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ട ഒരു വലിയ പ്രശ്നമായാണ് അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചാം പാതിര പോലുള്ള ക്രൈം ത്രില്ലറുകൾ സൈക്കോപ്പാത്തുകൾ ആയ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷത ആയാണ് അന്തർമുഖത്വത്തെ അടയാളപ്പെടുത്തുന്നത്. 

അതേസമയം മുഖ്യധാര സിനിമകളിൽ  ഒരുപരിധിവരെ എങ്കിലും അന്തർമുഖനായ, എന്നാൽ അതൊരു കുറവായി കാണിക്കാതെ അവതരിപ്പിച്ച നായക കഥാപാത്രത്തെ കണ്ടത് ഗിരീഷ് എ.ഡി.യും, ഡിനോയ്‌ പൗലോസും രചന നിർവ്വഹിച്ചു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'തണ്ണീർ മത്തൻ ദിനങ്ങളി'ലെ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സണ് ആണ് എന്ന് പറയാം. മിക്ക ഇൻട്രോവർട്ടുകളെയും പോലെ അടുത്ത സൗഹൃദ വലയങ്ങൾക്കുള്ളിൽ എക്സ്‌ട്രോവെർട്ടിനെ പോലെ പെരുമാറുന്ന ജെയ്സണ് പക്ഷേ പലപ്പോഴും അങ്ങനെയല്ല പൊതു സമൂഹത്തിൽ കാണപ്പെടുന്നത്. ക്ലാസിനു മുന്നിൽ പുസ്തകം വായിക്കുമ്പോഴും, നായികാ കഥാപാത്രത്തോട് നേരിട്ട് ഇഷ്ടം തുറന്നുപറയാൻ കഴിയാതിരിക്കുമ്പോഴും ഒക്കെ ജെയ്സന്റെ അന്തർമുഖ സ്വഭാവം പ്രകടം ആവുന്നുണ്ട്. ജെയ്സനേക്കാൾ അന്തർമുഖൻ ആണ് വീടിനുള്ളിൽത്തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന, നാട്ടുകാർ എന്തിനാ ഇങ്ങോട്ട് വരുന്നത് എന്ന് ചോദിക്കുന്ന ഡിനോയ്‌ പൗലോസിന്റെ ജെയ്സന്റെ ചേട്ടനായ ജോയ്‌സന്റെ കഥാപാത്രം.


മലയാളസിനിമ കണ്ടുശീലിച്ച, ആഘോഷിക്കപ്പെട്ട, എപ്പോഴും ആത്മവിശ്വാസത്തോടെ മാത്രം സമൂഹത്തിൽ ഇടപെടുന്ന ബഹിർമുഖരായ (extrovert) നായക കഥാപാത്രങ്ങളിൽ നിന്നും ജെയ്സണ് ഈ അർത്ഥത്തിൽ മാറി നിൽക്കുന്നു. അതുകൊണ്ടു കൂടിയാണ് മുൻപ് മലയാള സിനിമയിൽ കാര്യമായി കണ്ടിട്ടില്ലാത്ത ജെയ്സന്റെ കഥയുടേയും, സ്വഭാവ സവിശേഷതകൾകളുടേയും, പ്രണയത്തിന്റേയുമൊക്കെ സത്യസന്ധമായ ആവിഷ്കാരത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്.

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'സൂപ്പർ ശരണ്യ'യിൽ അന്തർമുഖയായ ശരണ്യയെ നായികാ കഥാപാത്രം ആയി ഗിരീഷ് എ.ഡി. അവതരിപ്പിച്ചു. തണ്ണീർ മത്തനിൽ എക്സ്ട്രോവേർട്ട് ആയ നായികാ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച അനശ്വര രാജൻ ആണ് ഈ സിനിമയിൽ ശരണ്യയെ അവതരിപ്പിച്ചത്. പഠനത്തിൽ മിടുക്കിയായ ശരണ്യ കോളേജ് പഠനത്തിനായി താൽപ്പര്യം ഇല്ലാതെ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുന്നു. റാഗിംഗും, പ്രേമാഭ്യർത്ഥനകളും ഉൾപ്പെടെ സീനിയേഴ്‌സിൽ നിന്ന് നിരവധി പ്രശ്നങ്ങളെ നേരിടുന്ന ശരണ്യ അവധിയെടുത്ത് വീടിന്റെ സുരക്ഷിത്വത്തിലേക്ക് തിരിച്ചു പോയാണ് ആദ്യം ഇതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നാട്ടിലും പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക്  വരുന്നത്‌ ശരണ്യയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരമാവധി അത്തരം അറ്റൻഷനുകളിൽ നിന്ന് മാറിനിൽക്കാനാണ് ശരണ്യ ശ്രമിക്കുന്നത്. തങ്ങളുടെ പലരുടെയും ഇതുപോലുള്ള സ്വഭാവ സവിശേഷതകളും കൂടിയാണ് ശരണ്യയ്ക്ക് നൽകിയിട്ടുള്ളത് എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ലേഖകന്റെ കാര്യവും വ്യത്യസ്തമല്ല.

ബഹിർമുഖരായ സോന ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്ക് എളുപ്പം ഹോസ്റ്റലിലെ സാഹചര്യങ്ങളെ നേരിടാൻ സാധിക്കുമ്പോൾ ശരണ്യയ്ക്ക് തുടക്കത്തിൽ അത് ബൗദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പഠനം തുടർന്നുപോകുമ്പോൾ കോളേജിലേയും, ഹോസ്റ്റലിലേയും സാഹചര്യങ്ങളോട് ശരണ്യ കൂടുതൽ ഇണങ്ങുന്നുണ്ട്. എങ്കിലും dominating character ആയ സോന ശരണ്യയ്ക്കും, അവരുടെ 'ധാബാ ഗേൾസ്' എന്ന ഗ്യാങിനും മേൽ എപ്പോഴും വലിയ നിയന്ത്രണങ്ങൾ കയ്യാളുന്നുണ്ട്. ശരണ്യയുടെ വ്യക്തിജീവിതത്തിലും, പ്രണയത്തിലും ഒക്കെ സോന അധികാരപൂർവ്വം കൈ കടത്തുന്നതും, ശരണ്യയുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ പോലും ശരണ്യയ്ക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നതും കാണാം. ഇത് അന്തർമുഖത്വം ഉള്ള പലർക്കും അനുഭവം ഉള്ളതാണ്. ഇതിൽ നിന്ന് സ്വയമേവ മുക്തയാവാൻ ശരണ്യയ്ക്ക് കഴിയുന്നില്ല. അതിനും  ശരണ്യയുടെ കാമുകൻ ആയ ദീപുവിന്റെ (അർജുൻ അശോകൻ) ഇടപെടൽ വേണ്ടിവരുന്നു. 

രണ്ടു സിനിമകളിലെയും മറ്റൊരു പ്രധാന ഘടകം ജോയ്‌സന്റേയും, ശരണ്യയുടേയും ജീവിതത്തിൽ വളരെ അധികാര പൂർണമായും, ചിലപ്പോഴൊക്കെ ഹിംസാത്മകം എന്നു കണക്കാവുന്ന വിധത്തിലും ഇടപെടുന്ന രണ്ടു കഥാപാത്രങ്ങളാണ്. തണ്ണീർ മത്തനിൽ ഇത് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭൻ ആണെങ്കിൽ, സൂപ്പർ ശരണ്യയിൽ ഇത് വിനീത് വാസുദേവൻ അവതരിപ്പിച്ച അർജുൻ റെഡ്ഢിയുടെ സ്പൂഫ് ആയി കണക്കാക്കാവുന്ന അജിത് മേനോൻ എന്ന കഥാപാത്രം ആണ്. രവി പത്മനാഭൻ ജയ്സണുമേൽ അധ്യാപകൻ എന്ന അധികാരം ആണ് ഉപയോഗിക്കുന്നതെങ്കിൽ, അജിത് മേനോൻ ശരണ്യയുടെ മേൽ പ്രയോഗിക്കുന്നതും ശരണ്യയോട് തന്നെ പ്രണയിക്കാൻ ആവശ്യപ്പെടുന്നതും സീനിയർ എന്ന അധികാരം ഉപയോഗിച്ചാണ്. അന്തർമുഖർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നതും, അതിജീവിക്കാൻ ബുദ്ധിമുട്ട് ഏറിയതുമായ സംഗതിയാണ് ഇത്തരത്തിലുള്ള അധികാര പ്രയോഗങ്ങൾ. രണ്ടു സന്ദർഭങ്ങളിലും ബാഹ്യമായ സാഹചര്യങ്ങളുടേയും വ്യക്തികളുടേയും ഇടപെടലുകളാണ് ജെയ്സണേയും, ശരണ്യയെയും രക്ഷിക്കുന്നത്.

ഗിരീഷ് എ.ഡി.യും, റീജു ജോസും ചേർന്ന് നിർമ്മിക്കുകയും കിരൺ ജോസിയും, ആദർശ് സദാനന്ദനും ചേർന്ന് എഴുതി കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എൻജിനീയറിങ് വർക്ക്‌സ് എന്ന ഷോർട്ട് ഫിലിമും ഒരു ഇന്ററോവർട്ട് പ്രണയ കഥ എന്ന രീതിയിൽ പ്രസക്തമാണ്. ഇതിന്റെ എഴുത്തുകാർ രണ്ടുപേരും തങ്ങളുടെ ഇന്ററോവെർട്ട് നേച്ചർ ആണ് പ്രധാന കഥാപാത്രം ആയ അനുരാഗിന്റെ കഥാപാത്ര നിർമ്മിതിയിൽ പ്രതിഫലിക്കുന്നത് എന്ന് പറയുന്നുണ്ട്. സൂപ്പർ ശരണ്യയിലെ 'അജിത് മേനോൻ' ഉൾപ്പെടെ ലൗഡായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനീത് വാസുദേവ് അനുരാഗ് ആയുള്ള ഒതുക്കമുള്ള പ്രകടനമാണ് ഈ ഷോർട്ട് ഫിലിമിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. അഖില ഭാർഗവൻ അവതരിപ്പിച്ച നീതു എന്ന കഥാപാത്രത്തോട് ഉണ്ടാകുന്ന അനുരാഗം അറിയിക്കാനുള്ള അനുരാഗിന്റെ ശ്രമങ്ങളും, അത് അനുരാഗിന്റെയും നീതുവിന്റേയും ജീവിതങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തുന്നു എന്നതുമാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രമേയം. തീർത്തും നോർമൽ ആയ മനുഷ്യൻ ആയി അനുരാഗ് എന്ന കഥാപാത്രത്തെ സമീപിക്കുന്നതും, അനുരാഗിന്റേയും നീതുവിന്റേയും മാനസിക വ്യാപാരങ്ങളെ സത്യസന്ധമായി സമീപിക്കുന്നതുമാണ് ഈ ഷോർട്ട് ഫിലിമിനെ മികച്ചതാക്കുന്നത്.

സമൂഹത്തിന്റെ മൂന്നിലൊന്ന് മുതൽ രണ്ടിലൊന്ന് വരെ പല അളവിൽ അന്തർമുഖത്വം ഉള്ളവരാണ്. എന്നാൽ സമൂഹത്തിന്റേയും, സ്ഥാപനങ്ങളുടേയും നേതൃ സ്ഥാനങ്ങൾ വഹിക്കുന്നതിൽ 96%-വും ബഹിർമുഖരാണ്. ഇതിനൊരു കാരണം ആശയങ്ങൾ ഒരു ഓഡിയൻസിന് മുന്നിൽ പ്രകടിപ്പിക്കാനും, സമൂഹത്തിൽ ഇടപെടാനും ബഹിർമുഖരെ അപേക്ഷിച്ച് അന്തർമുഖർക്കുമേൽ അടിച്ചേല്പിക്കപ്പെടുന്ന പരിമിതികളാണ്. നമ്മുടെ ക്ലാസ് മുറികൾ പോലും ബഹിർമുഖരെ കണക്കാക്കി സജ്ജീകരിച്ചിട്ടുള്ളതാണ്. സംസാരിക്കാനുള്ള കഴിവാണ് പലപ്പോഴും മികവ്‌ മനസിലാക്കുന്നതിനുള്ള ഏക അളവുകോലായി കണക്കാക്കുന്നത്. ക്ലാസിനുമുന്നിൽ എപ്പോഴും എഴുന്നേറ്റു നിന്ന് സംസാരിക്കുന്നവരെയാണ് പലപ്പോഴും മിടുക്കാരായി കണക്കാക്കുന്നത്. എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നിട്ടും അതിങ്ങനെ പ്രകടിപ്പിക്കാനുള്ള പരിമിതി മനസ്സിലാക്കി, അങ്ങനെയുള്ള വിദ്യാർത്ഥികളെക്കൂടി മുന്നോട്ടു കൊണ്ടുവന്നു അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടിയിരിക്കുന്നു. ചെറുപ്പകാലം മുതലേ സമൂഹത്തൊടുള്ള ഇടപെടലുകളിൽ നിലനിൽക്കുന്ന ഇത്തരം ചിട്ടവട്ടങ്ങളോട് വഴങ്ങാനുള്ള പോരാട്ടമാണ് സമൂഹത്തിന്റെ പകുതിയും വരുന്ന അന്തർമുഖരുടെ ജീവിതങ്ങൾ. അധികം സംസാരിക്കാതെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ താല്പര്യപ്പെടുന്നതും മനുഷ്യ സഹജമായ കാര്യങ്ങളാണെന്നും, അതിന്റെ പേരിൽ ആരെയും ജഡ്ജ് ചെയ്യേണ്ട കാര്യമില്ല എന്നുമൊക്കെ മനസ്സിലാക്കാനുള്ള maturity സമൂഹത്തിന് ഇനിയും ഉണ്ടാവേണ്ടി ഇരിക്കുന്നു എന്നത് സങ്കടകരമായ സംഗതിയാണ്. അന്തർമുഖർ കുറച്ചു കൂടി സെൻസിറ്റീവ് ആയിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സെൻസിറ്റിവിറ്റിയെ മനസ്സിലാക്കാനും, അത് സമൂഹത്തിന്റെ  മെച്ചത്തിനായി ഉപയോഗിക്കാനുമുള്ള പരിശ്രമങ്ങളാണ് വേണ്ടത്.

ക്രിയേറ്റിവായ മേഖലകളിൽ കഴിവു തെളിയിച്ച പലരും അന്തർമുഖരാണ്. മുറിയിൽ ഒറ്റയ്ക്ക് മണിക്കൂറുകളോളം  സൃഷ്ടിപരമായ പ്രവൃത്തികളിലും, പരീക്ഷണ-നിരീക്ഷണങ്ങളിലും മുഴുകാൻ അന്തർമുഖത്വം സഹായകരം ആയെന്നുവരാം. പ്രശസ്തരായ നിരവധി എഴുത്തുകാരും, ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും മാഡം ക്യൂറിയും ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരും, ഗാന്ധിയും മാർക്‌സും അംബേദ്കറും ലിങ്കണും നെൽസൻ മണ്ടേലയും ഉൾപ്പടെ ലോകത്തെ നയിച്ചവരും, ബീതോവനും എ. ആർ. റഹ്‌മാനും ബോബ് ഡൈലനും ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞരും, സച്ചിനും മെസ്സിയും വിശ്വനാഥൻ ആനന്ദും ഉൾപ്പടെ തങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന നിരവധി കായിക പ്രതിഭകളും, ഷാരൂഖ് ഖാനും മോഹൻലാലും ഫഹദ് ഫാസിലും എമ്മ വാട്സണും മെറിൽ സ്ട്രീപ്പും ഡാനിയേൽ ഡേയ് ലൂയിസും ഉമ തർമനും ഉൾപ്പെടെയുള്ള അഭിനേതാക്കളും, ടെറൻസ് മാലിക്കും സ്റ്റീഫൻ സ്പിൽബർഗും ജെയിംസ് കാമറൂണും ഹിച്ച്കോക്കും ഉൾപ്പടെയുള്ള സംവിധായകരും അന്തർമുഖരാണ്. അന്തർമുഖരിൽ തന്നെ ഓരോ വ്യക്തികളിലും അത് പല അളവിലാണ്. ഇത് മനസ്സിലാക്കി ഓരോ വ്യക്തികളേയും ആവരുടെ സ്വാഭാവികമായ മാനസിക പരിസ്‌ഥിതികളിൽ അംഗീകരിച്ച് മുന്നോട്ടു പോകുന്നത് സമൂഹത്തിന്റെ അയഥാർഥ്യമായ പ്രതീക്ഷകൾ ഏൽപ്പിക്കുന്ന അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കി സാമൂഹ്യ ജീവിതം കൂടുതൽ ലളിതമാവാൻ സമൂഹത്തെ മുഴുവൻ സഹായിക്കും. ബഹിർമുഖരേയും, അന്തർമുഖരേയും ഉൾക്കൊണ്ടുള്ള ടീം വർക്കിനാണ് കൂടുതൽ വിജയ സാധ്യത എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

പി.എസ്: ഗിരീഷ് എ.ഡി.യും തണ്ണീർ മത്തൻ ദിനങ്ങളുടേയും, സൂപ്പർ ശരണ്യയുടേയും സഹനിർമ്മാതാവായ ഷബിൻ ബേക്കറും ചേർന്ന് നിർമ്മിച്ച്, ഈ രണ്ടു സിനിമകളിലും അഭിനയിച്ച വരുണ് ധാര തിരക്കഥയും, വിനീത് വാസുദേവൻ സംവിധാനവും നിർവ്വഹിക്കുന്ന 'പൂവൻ' ജനുവരി 20-ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ആന്റണി വർഗീസ്, സജിൻ ചെറുകയിൽ, അനീഷ്‌മ അനിൽകുമാർ, അഖില ഭാർഗവൻ, ആനീസ് എബ്രഹാം, വിനീത് വാസുദേവൻ, വരുണ് ധാര, ഗിരീഷ് എ. ഡി., വിനീത് വിശ്വം, ബിന്ദുസതീഷ്കുമാർ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, ജനുവരി 03, 2023

കാന്താര മുതൽ കടൈസി വ്യവസായി വരെ: 2022-ലെ മികച്ച ഇന്ത്യൻ സിനിമകൾ




നിരവധി ചിത്രങ്ങളിൽ ഗാനങ്ങളും, സംഭാഷണങ്ങളും എഴുതുകയും, ബുൾബുൾ എന്ന തന്റെ ആദ്യചിത്രത്തിലൂടെ ചിത്രത്തിലൂടെ മികച്ച സംവിധായികയായി പേരെടുക്കുകയും ചെയ്ത അൻവിത ദത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഘല. ഇത് കാലത്തിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് ഘല എന്ന ഗായികയുടെ ജീവിതം പറയുന്ന സിനിമയാണ്. ബുൾബുളിലെ നായികയായി മികച്ച പ്രകടനം കാഴ്ച വെച്ച തൃപ്തി ദിംറിയാണ് ഘലയായെ അവതരിപ്പിക്കുന്നത്. സ്വാസ്തിക മുഖർജി, അന്തരിച്ച പ്രശസ്ത നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാൻ, അമിത് സിയാൽ, വരുണ് ഗ്രോവർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ മികച്ച സിനിമാറ്റോഗ്രാഫിക്കും, വിഷ്വൽസിനും, പശ്ചാത്തല സംഗീതത്തിനും, മികച്ച ഗാനങ്ങൾക്കും ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടി കൊണ്ടാണ് ശ്രദ്ധേയം ആകുന്നത്.

ഇരട്ടകൾ ആയിരുന്നെങ്കിലും അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചുതന്നെ ഘലയ്ക്ക് തന്റെ സഹോദരനെ നഷ്ടമാകുന്നു. മകനെ ആഗ്രഹിച്ചിരുന്ന അമ്മ ഇതുമൂലം ഘലയോട് എപ്പോഴും അകലം പാലിക്കുകയും, ഘലയിലെ ഗായികയെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. ജഗൻ എന്ന അനാഥനായ ഗായകനെ അമ്മ വീട്ടിൽ കൊണ്ടുവരുകയും ജഗന്റെ കരിയറിനെ പ്രൊമോട്ട് ചെയ്യാൻ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുകയും ചെയ്യുന്നു. ഇത് വീടിനുള്ളിൽ പോലും ഘലയുടെ അന്യതാ ബോധം വളർത്തുകയും ചെയ്തു. തുടർന്ന് ഗായികയാവാനായി ഘല ചെയ്യുന്ന കാര്യങ്ങളും, ഇതുമൂലം ഘലയിൽ കരിയറിനൊപ്പം വളരുന്ന കുറ്റബോധവുമാണ് തുടർന്ന് ചിത്രത്തിൽ കാണിക്കുന്നത്. കുടുംബത്തിലും, സമൂഹത്തിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയേയും ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങളേയും ഒട്ടും ലൗഡ് ആവാതെ കൃത്യമായി അടയാളപ്പെടുത്താൻ അൻവിത ദത്തിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീവിരുദ്ധത നിറഞ്ഞ സമൂഹത്തിൽ പുരുഷന്റെ കുറ്റബോധമാണ് യക്ഷീസങ്കൽപ്പെന്ന വാദത്തെ അടയാളപ്പെടുത്തിയ 'ബുൾബുളി'ന് ശേഷം അൻവിത ദത്തിന്റെ പ്രശംസനീയമായ ശ്രമമാണ് 'ഘല'. ചിത്രം Netflix-ൽ ലഭ്യമാണ്.



അവനേ ശ്രീമൻ നാരായണ, ഗരുഡ ഗമന ഋഷഭ വാഹന, ഉളിഡവാരു കണ്ടാതെ, കിറിക് പാർട്ടി, ചാർളി 777, ഒണ്ടു മോട്ടേയ കഥേ തുടങ്ങിയ ചിത്രങ്ങളിലൂടെ രക്ഷിത്, രാജ് ഷെട്ടിമാർക്കൊപ്പം കന്നഡ സിനിമയിൽ പുതിയ സിനിമാ അനുഭവങ്ങൾ നൽകുന്ന റിഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് കാന്താര. രാജ്‌ഷെട്ടി ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ രചനയിലും, കൊറിയോഗ്രാഫിയിലും പങ്കുവഹിച്ചു. വടക്കൻ കേരളത്തിലെ തെയ്യത്തിന് സമാനമായ ഭൂതക്കോലത്തിന്റെ പശ്‌ചാത്തലത്തിൽ കാട്ടിൽ ജീവിക്കുന്ന ട്രൈബൽ വിഭാഗങ്ങളും, സ്റ്റേറ്റും, ഫ്യൂഡൽ ലാൻഡ്ലോഡുകളും തമ്മിലുള്ള സംഘർഷങ്ങളെ ചിത്രീകരിക്കുന്ന കാന്താര സാമൂഹ്യവും, സാമ്പത്തികവും, ജാതിപരവുമായ അടിച്ചമർത്തലുകൾ നേരിടുന്നവർക്കൊപ്പം എടുക്കുന്ന നിലപാടുകൾ പ്രധാനമാണ്.

മുൻപ് നാട്ടുരാജാവ് ട്രൈബൽ വിഭാഗങ്ങൾക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന നാട്ടു രാജാവിന്റെ പിന്തലമുറക്കാരും, നിയമങ്ങളുടെ നടത്തിപ്പിന്റെ പേരിലുള്ള നിയന്ത്രണങ്ങളാൽ ട്രൈബൽ ജനവിഭാഗങ്ങളുടെ സ്വാഭാവിക ജീവിതം തടസ്സപ്പെടുത്തുന്ന സ്റ്റേറ്റും ഇതിൽ വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ സ്റ്റേറ്റിന്റെ ഇടപെടലുകളുമായി സന്ധിചെയ്യുന്നു എന്ന വിമർശനവും ഉണ്ട്. റിഷഭ് ഷെട്ടിയുടെ കഥാപാത്രം ടോക്സിക്ക് മസ്കുലാനിറ്റിയെ പ്രൊമോട്ട് ചെയ്യുന്നു എന്ന വിമർശനവും, എന്നാൽ ആ കഥാപാത്രം അങ്ങനെയുള്ള വ്യക്തി ആണെന്നും ആ നിലപാടുകളെ ന്യായീകരിക്കാനോ ആഘോഷിക്കാനോ ശ്രമിക്കുന്നില്ല എന്ന മറുവാദവും ഉണ്ട്. കാടിന്റേയും, ഭൂതക്കോലത്തിന്റേയും, കമ്പാല എന്ന തെക്കുപടിഞ്ഞാറൻ കർണ്ണാടകയിലെ കാളയോട്ടത്തിന്റേയും, സംഘട്ടന രംഗങ്ങളുടേയും മികച്ച ചിത്രീകരണവും റിഷഭ് ഷെട്ടിയും, കിഷോറും ഉൾപ്പെടെയുള്ളവരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ മേന്മകളാണ്. ബ്രസീലിയൻ ചിത്രമായ ബാക്കറാവുവിനേയും, തമിഴ് ചിത്രമായ കർണ്ണനേയും ചിത്രത്തിന്റെ ക്ലൈമാക്സ് ഓർമ്മിപ്പിക്കുന്നു. സിനിമയെക്കുറിച്ചുള്ള അഭിപ്രായം എന്തായാലും അവഗണിക്കാനാവാത്ത സിനിമയാണിത്.

പഞ്ചുരുളിയുടെ ഉത്ഭവത്തെക്കുറിച്ചും നിരവധി ചർച്ചകൾക്ക് ചിത്രം ഇടവെച്ചു. തൈക്കുടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനത്തിന്റെ ഓർക്കസ്ട്ര അറേഞ്ച്മെന്റ് അടക്കം കോപ്പി ചെയ്തതാണ് കാന്താരയിലെ 'വരാഹരൂപം' എന്ന ആരോപണവും ഉയർന്നു. ഇതിപ്പോൾ കോടതിക്ക് മുന്നിലാണ്. കാന്താര Amazon പ്രൈം വീഡിയോയിലും, ഹിന്ദി ഡബ്ബ്ഡ് വെർഷൻ Netflix-ലും സ്ട്രീം ചെയ്യുന്നു.


കൽക്കിയുടെ പ്രശസ്ത തമിഴ് നോവൽ പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ എം.ജി.ആറും, കമൽ ഹാസനും ഉൾപ്പെടെ നിരവധി പേർ അര നൂറ്റാണ്ടിനു മുകളിൽ പരിശ്രമിച്ചിരുന്നു. ഒടുവിൽ മണിരത്‌നത്തിനാണ് ഇത് സാധ്യമായത്. കൽക്കിയുടെ നോവൽ പരിചയമില്ലാത്ത തമിഴ്നാട്ടുകാർ അപൂർവ്വമായിരിക്കും. അവരെ ഉദ്ദേശിച്ചു എടുത്തതുകൊണ്ടും, അഞ്ചു വലിയ പുസ്തകങ്ങളെ രണ്ടു സിനിമകളാക്കി ചുരുക്കിയതുകൊണ്ടും നോവലിൻറെ വിശദാംശങ്ങൾ അറിയാത്തവർക്ക് ആദ്യ കാഴ്ച അത്ര എളുപ്പമല്ല എന്ന വിമർശനം വന്നെങ്കിലും ഇരുകയ്യും നീട്ടിയാണ് സിനിമയെ തമിഴ്നാട് സ്വീകരിച്ചത്. 70 വയസ്സിനു മുകളിൽ ഉള്ളവരെ വരെ തീയേറ്ററുകളിലേക്ക് വലിയ രീതിയിൽ തിരിച്ചുകൊണ്ടുവരാൻ ഈ സിനിമയ്ക്ക് സാധിച്ചു.

കൽക്കിയുടെ ക്ലാസിക്ക് നോവലിന് അർഹിച്ച മനോഹരമായ സിനിമാവിഷ്കാരമാണ് മണിരത്നം ഒരുക്കിയത്. കാർത്തി, വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, പ്രകാശ് രാജ് എന്നിവരുടെ മികച്ച പ്രകടനങ്ങളും, തോട്ട ധരണിയുടെ കലാസംവിധാനവും, രവി വർമ്മന്റെ ഛായാഗ്രഹണവും, എ.ആർ. റഹ്‌മാന്റെ സംഗീതവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ചിത്രം ഇപ്പോൾ പ്രൈം വീഡിയോയിൽ ലഭ്യമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം  2023 ഏപ്രിൽ28-ന് റിലീസ് ചെയ്യും.


'വൃത്താകൃതിയിലുള്ള ചതുര'ത്തിന് ശേഷം കൃഷാന്ത് സംവിധാനം ചെയ്ത സിനിമയാണ് ആവാസവ്യൂഹം: The Arbit Documentation of An Ambhibian Hunt. മികച്ച തിരക്കഥയ്ക്കും, മികച്ച സിനിമയ്ക്കുമുള്ള സംസ്ഥാന അവാർഡും 26-ആമത് IFFK-യിൽ മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി, നെറ്റ്പാക്ക് അവാർഡുകളും ലഭിച്ച ആവാസവ്യൂഹം ആഗസ്റ്റിൽ സോണി ലൈവിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. സോണി ലൈവ് പ്രദർശനത്തിന് എത്തിച്ച മികച്ച മലയാളം സിനിമകളിൽ ഒന്നായ ഇത് കഴിഞ്ഞ വർഷത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ 'മോക്കുമെന്ററി' ആയി ഇതിനെ കണക്കാക്കാം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളേയും, ഇതിൽ നടക്കുന്ന ഇടപെടലുകളേയും, പ്രകൃതി സംരക്ഷണത്തിനുള്ള പോരാട്ടങ്ങളേയും, അതിന്റെ പേരിലുള്ള തട്ടിപ്പുകളേയും ചിത്രം ആക്ഷേപഹാസ്യം പുരട്ടി വർണ്ണിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് മനുഷ്യ ചരിത്രത്തിൽ ഉള്ളത്. അതിന്റെ വിവിധ മാനങ്ങൾ കാല്പനികതയ്ക്ക് ഉപരിയായി യാഥാർഥ്യ ബോധത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.




മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച കാക്ക മുട്ടൈ, കുട്രമേ തണ്ടണയ്, ആണ്ടവൻ കാട്ടാളൈ തുടങ്ങിയ സിനിമകളുടെ സംവിധായകൻ ആയ എം. മണികണ്ഠൻ രചനയും, ഛായാഗ്രഹണവും, നിർമ്മാണവും, സംവിധാനവും നിർവഹിച്ച സിനിമയാണ് കടൈസി വ്യവസായി. നല്ലാണ്ടി, മുനീശ്വരൻ, കാളിമുത്തു, ചാപ്ലിൻ സുന്ദർ, വിജയ് സേതുപതി, യോഗി ബാബു തുടങ്ങിയവർ വേഷമിട്ട ചിത്രം മായാണ്ടി എന്ന 85-കാരനായ കർഷകന്റെ ജീവിതമാണ് പറയുന്നത്.

ഗ്രാമത്തിലെ പ്രധാന കർഷകരെല്ലാം വരൾച്ചയും, കൃഷി നഷ്ടവും മൂലം കൃഷിഭൂമി വിറ്റ് മറ്റ് മേഖലകളിലേക്ക് ഉപജീവനം തേടി പോകുമ്പോഴും മായാണ്ടി കൃഷിയിൽ ഉറച്ചുനിൽക്കുന്നു. തന്റെ പൂർവ്വികരിൽ നിന്ന് ലഭിച്ച ഭൂമി പല പ്രലോഭനങ്ങൾക്കിടയിലും വിൽക്കാൻ മായാണ്ടി തയ്യാറാവുന്നില്ല. തന്നൊടുള്ള പ്രണയത്തെ പെണ്കുട്ടിയുടെ വീട്ടുകാർ എതിർത്തതുമൂലം കാമുകി ആത്‍മഹത്യ ചെയ്തതിനു ശേഷം മാനസിക പ്രശ്നങ്ങൾ നേരിടുന്ന മായാണ്ടിയുടെ ഏക മകന്റെ കഥാപാത്രമായ രാമയ്യയെ ആണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കാമുകി ഇപ്പോഴും തന്റെ കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ ആരാധനാലയങ്ങളിലേയ്ക്കുള്ള ദൂരങ്ങൾ നടന്നു തീർക്കുകയാണ് രാമയ്യ. വരൾച്ചയും മറ്റു ദുരിതങ്ങളും മാറാനായി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടത്തുന്ന ഉത്സവത്തിന് കാഴ്ചവെയ്ക്കാൻ കന്നിവിളയ്ക്കായി ഗ്രാമത്തിലെ അവസാനത്തെ കർഷകനായ മായാണ്ടിയെ ഗ്രാമവാസികൾ സമീപിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും, ഗ്രാമീണ ജീവിതങ്ങളും നിയമ വ്യവസ്ഥയുമായി നിലനിൽക്കുന്ന സങ്കീർണമായ ബന്ധങ്ങളും വിവരിക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. വിജയ് സേതുപതി പ്രൊഡക്ഷൻസ് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ സോണി ലൈവിൽ ലഭ്യമാണ്.

കൂടാതെ ഗാർഗി, ഡാർലിംഗ്‌സ്, ചവിട്ട്, അറ്റൻഷൻ പ്ലീസ്, മോണിക്ക ഓ മൈ ഡാർലിംഗ്, വിക്രം, ഡിയർ ഫ്രണ്ട്, പ്രാപ്പിട, അപ്പൻ, റോയ്, ജയ ജയ ജയ ജയ ഹേ, കെജിഫ്‌ 2, ഭൂതകാലം, താർ, ഗംഗുഭായി കതിയാവാഡി, ഇല വീഴാ പൂഞ്ചിറ, റോഷാക്ക്, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, ആൻ ആക്ഷൻ ഹീറോ, ഭീഷ്മപർവ്വം, ഫ്രീഡം ഫൈറ്റ്, സൂപ്പർ ശരണ്യ, പക തുടങ്ങിയ പ്രശംസനീയമായ നിരവധി ചിത്രങ്ങളും കഴിഞ്ഞ വർഷം റിലീസ് ചെയ്തു.

അനൂപ്‌ കിളിമാനൂര്‍