ഞായറാഴ്‌ച, നവംബർ 20, 2022

എന്തുകൊണ്ട് ഫുട്‌ബോൾ



മൈതാനങ്ങളിലെ കുമ്മായവരകൾക്കുള്ളിലും, തെരുവുകളിലും, കടൽത്തീരങ്ങളിലും ഒരു തുകൽപ്പന്തിനൊപ്പം പായുമ്പോൾ ലോകമെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യർക്ക് ജീവിതത്തിൽ ഒരിക്കലും ലഭിക്കാത്ത സമത്വവും, നീതിയും, പരിഗണനയും, ആഹ്ലാദവും ലഭിച്ചിരുന്നു. വിശപ്പും, ദാഹവും, ഒറ്റപ്പെടലുകളും, ഭൗതികവും മാനസികവുമായ ഇല്ലായ്മകളും, വല്ലായ്മകളും, വിഷാദങ്ങളും അവർ മറന്നിരുന്നു. ആ രണ്ടു പോസ്റ്റുകൾക്കുള്ളിൽ, കണ്ടുനിന്ന കാണികൾക്കുള്ളിൽ നിറഞ്ഞു തുളുമ്പിയിരുന്നത് നിത്യജീവിതത്തിൽ തങ്ങൾക്ക് നേരെ നീട്ടപ്പെടാത്ത മനുഷ്യത്വം ആയിരുന്നു, അവർക്ക് നഷ്ടമായിക്കൊണ്ടിരുന്ന മനുഷ്യരിലുള്ള വിശ്വാസം ആയിരുന്നു. ജീവിതത്തിൽ അന്യമായിക്കൊണ്ടിരുന്ന വിജയത്തിന്റെ ഉന്മാദം അവർ അറിഞ്ഞിരുന്നത് ആ കളത്തിൽ ആയിരുന്നു. ഒരു കായികരൂപത്തിനോടുള്ള ഇഷ്ടത്തിലുപരിയായി അതുകൊണ്ടുകൂടിയാണ് നാലുകൊല്ലം കൂടുമ്പോൾ തങ്ങൾ ഒരിക്കലും കാണാനിടയില്ലാത്ത ഒരു രാജ്യത്തിന്റെ, തങ്ങൾ പരിചയപ്പെടാനിടയില്ലാത്ത ഒരു ജനതയുടേയും ഭാഷയുടേയും സംസ്കാരത്തിന്റേയും പതാകവാഹകരായി അവർ തെരുവുകളിലും, വീടുകളിലും, നവമാധ്യമങ്ങളിലും ആഘോഷിക്കുന്നത്; ആ ദേശരൂപങ്ങൾക്കായി പൊരുതുന്നത്. എന്തും വെട്ടിപ്പിടിച്ചു മാത്രം ശീലമുള്ള, അന്യന്റെ അധ്വാനത്തെ ഊറ്റിക്കുടിച്ചു ചീർത്ത, ധാരാളിത്തത്തെ മാത്രം ഭുജിച്ചു ജീവിച്ചവർക്ക് അതു മനസ്സിലാവുന്നില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും വലിയൊരുപങ്ക് ജനതയ്ക്ക് തങ്ങളുടെ നാടിന്റെ കാൽപന്തുകളിയിലെ ലോകകപ്പ് വിജയം വിദൂരമായ സ്വപ്നങ്ങളിൽപ്പോലും അന്യമാണ്. അവർ ആർജന്റീനയുടെയോ, ബ്രസീലിന്റെയോ, സ്പെയ്നിന്റേയോ, പോർച്ചുഗലിന്റെയോ, ഫ്രാൻസിന്റേയോ, ജർമ്മനിയുടെയോ, ഇംഗ്ളണ്ടിന്റെയോ വിജയങ്ങളെ സ്വപ്നം കാണട്ടെ, ആഘോഷിക്കട്ടെ. നിങ്ങൾക്ക് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയാത്ത വികാരങ്ങൾ കാപട്യമാണെന്നും, അവർ കപട ആരാധകരും വിലയ്ക്കെടുക്കപ്പെട്ടവർ ആണെന്നും മാത്രം കരുതരുത്. എല്ലാവരുടേയും ഇല്ലായ്മകൾ അവസാനിപ്പിച്ച്, സമത്വം നിറഞ്ഞ ഒരു ലോകം സാധ്യമാവാത്ത കാലത്തോളം, ആ അസമത്വത്തിന്റെ കാരണക്കാർ കൂടിയായ നിങ്ങൾക്ക് അതിനവകാശമില്ല.

Football is the sigh of the oppressed people, the heart of a heartless world, and the soul of our soulless conditions. It is the opium of the masses.

Picture:
“Messi
10
Diamond”

Somewhere in Bangladesh

ശനിയാഴ്‌ച, നവംബർ 19, 2022

ഫിഫ, ഖത്തർ ലോകകപ്പ്, USA

"I am European. For what we have been doing for 3,000 years around the world, we should be apologising for the next 3,000 years before giving moral lessons."
 -Gianni Infantino
President, FIFA

ഖത്തറിനു എതിരെ ഉള്ള പ്രചാരണം ഇന്ന് തുടങ്ങിയത് അല്ല. 10 വർഷം മുൻപ് 2022-ലെ ലോകകപ്പ് വേദി തങ്ങൾക്ക് കിട്ടാതെ ഖത്തറിന് പോയപ്പോഴാണ് USA ഫിഫയ്ക്കെതിരെ അന്വേഷണം തുടങ്ങിയത്. 


ഖത്തറിൽ ലോകകപ്പ് തയ്യാറെടുപ്പിനായി ജോലിചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങൾ ഒരു യാഥാർത്ഥ്യം ആണ്. ഖത്തറിനു ലോകകപ്പ് കിട്ടിയതിൽ പണമിടപാടുകളും, favouritism-വും നടന്നിട്ടുണ്ട് എന്ന ആരോപണങ്ങൾക്കും സംഗത്യമുണ്ട്. Qatar Sports Investments പാരീസ് സെയിന്റ് ജർമൻ വാങ്ങിയതും, ബാഴ്‌സലോണ ഉൾപ്പടെയുള്ള പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾക്ക് ഖത്തറിന്റെ സ്പോണ്സർഷിപ് ഡീലുകൾ കിട്ടിയതിലും, തായ്‌ലന്റിന് ലാഭകരമായ എണ്ണക്കരാർ കിട്ടിയതിലും ഒക്കെ ലോകകപ്പിനായുള്ള വോട്ടിന് വേണ്ടിയാണ് എന്നും ആരോപണം ഉണ്ട്. 

പക്‌ഷേ അരനൂറ്റാണ്ടായി  ഫിഫ നേതൃത്വം അഴിമതിയുടെ കൂത്തരങ്ങാണ്. 1978-ൽ അർജന്റീനയിലെ ക്രൂരരായ സൈനിക ഭരണത്തിന് ലോകകപ്പ് ആതിഥേയത്വം സമ്മാനിച്ച ചരിത്രം ഉള്ളവരാണ് ഫിഫ. ഖത്തറിന് എതിരെ മാത്രമുള്ള അമേരിക്കയുടെ എതിർപ്പും, അവരുടെ വിമർശനങ്ങളും വലിയ കാപട്യമാണ്. USAയെ പിന്തള്ളി ഖത്തർ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ മാത്രമാണ് അഴിമതിക്കെതിരെ അവർ ഉണർന്നത്. അതിസമ്പന്നനായ സ്വന്തം ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് 15 കൊല്ലമായി ഇൻകം ടാക്‌സ് ഫയൽ പോലും ചെയ്യുന്നില്ല എന്നവർ അപ്പോഴാണ് അറിഞ്ഞത്! ഫിഫയുടെ നിരവധി ഭാരവാഹികൾ അകത്തായി. ഫിഫയുടെ നേതൃത്വം തന്നെ മാറി. എന്നാൽ 2026-ലെ വേദി USA ക്ക് കിട്ടിയതോടെ അവരുടെ അന്വേഷണം അവസാനിച്ചു. 201 മില്യൺ ഡോളർ ഫിഫക്ക് നഷ്ടപരിഹാരവും കൊടുത്തു!

അടുത്ത ലോകകപ്പ് ലോകമെങ്ങും മനുഷ്യാവകാശ ലംഘനങ്ങളും, യുദ്ധങ്ങളും നടത്തുന്ന  USAയിൽ ആണ്. അബോർഷനെ എതിർക്കുന്ന, ലൈംഗിക ന്യൂനപക്ഷത്തിന്  ഇഷ്ടമുള്ള ടോയ്ലറ്റ് ഉപയോഗിക്കുന്നതിനെ പോലും എതിർക്കുന്ന, ജനങ്ങൾക്ക് യഥേഷ്ടം തോക്ക് ലഭ്യമാവണം എന്നു വാദിക്കുന്ന, അങ്ങേയറ്റം വംശീയവാദികളായ രാഷ്ട്രീയ നേതൃത്വം ഉള്ള USA ആണ് ഇപ്പോൾ ലോകത്തിന് ഖത്തറിനെ മുൻനിർത്തി ലിബറലിസത്തിന്റെ ക്ലാസ് എടുക്കുന്നത്. ഉക്രൈൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയെ ഫിഫ ബാൻ ചെയ്തത്. ലോകം മുഴുവൻ അധിനിവേശം നടത്തുന്ന USA-ക്ക് ഇതെന്തുകൊണ്ടാണ് ഇത് ബാധകം ആവാത്തത്? എന്തുകൊണ്ടാണ് അടുത്ത ലോകകപ്പ് നടത്തേണ്ട USA-യ്ക്ക് എതിരെ ഖത്തറിന് സമാനമായ വിമർശനങ്ങൾ ഉയരാത്തത് ചിന്തിക്കേണ്ട കാര്യമാണ്.


'Fifa Uncovered' എന്ന പേരിൽ നെറ്റ്ഫ്ലിക്‌സ് ഇപ്പോൾ റിലീസ് ചെയ്ത ഡോക്യുമെന്ററി പക്‌ഷേ അവർ ചിന്തിച്ചതിലും അധികം ഈ ഇരട്ടത്താപ്പും വെളിവാക്കുന്നുണ്ട്.