തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

സിംഹാസനം: ഏഴാം തമ്പുരാന്റെ ഏനക്കേടുകള്‍

ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും, പിന്നീട് പൈങ്കിളിയായും...
-ദീപക് ശങ്കരനാരായണന്‍

അന്‍പതുകള്‍ മുതല്‍ പുരോഗമന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന മലയാള സിനിമ മാറിത്തുടങ്ങുന്നത് തോണൂറുകളുടെ തുടക്കം മുതലാണ്‌. അതായത് ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഉദയവും ഉണ്ടാകുന്ന അതെ സമയത്ത്. രഞ്ജിത്ത് വക ദേവാസുരത്തില്‍ തുടങ്ങി പിന്നീട് ഷാജി കൈലാസ്-രഞ്ജിത്ത് ടീമിലൂടെ ശക്തി പ്രാപിച്ചു ഉസ്താദും ആറാം തമ്പുരാനും ധ്രുവവും താണ്ഡവവും വഴി നരസിംഹത്തിലൂടെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിത്തീര്‍ന്ന അങ്ങേയറ്റം സാമൂഹ്യവിരുദ്ധമായ സവര്‍ണ്ണ ഫ്യൂടല്‍-മാടമ്പി സ്തുതികളുടെ പൈങ്കിളിയായ ആവര്‍ത്തനമായി മാറുകയാണ് ഈ ചിത്രം. ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലെയ്ക്ക്  എത്തിയ മോഹന്‍ലാലിനെ അനുകരിച്ച് സൂപ്പര്‍ താരസിംഹാസനത്തിലേക്ക് കയറാനുള്ള ഒരു യുവനടന്റെ പരാജയപ്പെട്ട പരിശ്രമവും ദീപക്കിന്റെ കമന്റിനെ തന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതിയ സിംഹാസനം. സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയെ പോളിച്ചടുക്കിയതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഷാജി കൈലാസ് സ്വയം താനിതുവരെ ചെയ്ത പടങ്ങളെല്ലാം, അല്ലെങ്കില്‍ പിന്തുടര്‍ന്ന സിനിമാ രീതി തന്നെ എത്ര അപഹാസ്യമാണ് എന്ന് പകല്‍ വെളിച്ചത്തില്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന ചിത്രമാണ് സിംഹാസനം. ഒരര്‍ത്ഥത്തില്‍ കാലം കരുതിവെച്ച കാവ്യനീതി.

സിനിമയും രാഷ്ട്രീയവും : പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ 

ഈ ജനുസ്സില്‍ ഇന്നേ വരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ദേവാസുരം മുതല്‍ താണ്ഡവം വരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും സീനുകളും ഡയലോഗുകളും അടക്കം ഷാജി കോപ്പി ചെയ്തിരിക്കുന്നു,. അതുകൊണ്ടുതന്നെ ഈ ജനുസ്സിന്റെ എല്ലാ സാമൂഹ്യവിരുദ്ധതയും ഒറ്റ ചിത്രം കൊണ്ട് വ്യക്തമാകും. ചന്ദ്രഗിരി എന്ന തറവാട്ടിലെ മാധവന്റെയും മകന്‍ അര്‍ജ്ജുനന്‍ എന്ന അച്ചുവിന്റെയും (നരസിംഹത്തിലെ അതെ അച്ചു!)  കഥയാണ്‌ ചിത്രം.  തന്റെ അച്ഛന്‍ ഒരു 'Parallel Government' ആണല്ലോ എന്ന് അച്ചുവിന്റെ കൂട്ടുകാരന്‍ പറയുമ്പോള്‍ 'അല്ല  Alternate Government എന്ന്' അച്ചു പറയുന്നിടത്ത് ആ ജനാധിപത്യ-സാമൂഹ്യ വിരുദ്ധത ആരംഭിക്കുന്നു (ദേവാസുരം, താണ്ഡവം, ധ്രുവം). ഒടുവില്‍ തങ്ങള്‍ പഴയ രാജകുടുംബം ആണെന്നും ക്ഷത്രിയര്‍ ആണെന്നും പറഞ്ഞു അച്ചു പൂണൂല്‍ ധരിച്ചു (ആറാം തമ്പുരാനില്‍ എല്ലാത്തിന്റെം നാഥനായ ജഗന്നാഥന്‍ ഇട്ട അതെ പൂണൂല്‍) സിംഹാസനത്തില്‍ ഏറുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക. ഇവിടെ പൂണൂല്‍ വീണ്ടുമണിഞ്ഞു  കൊണ്ട് നമ്മോട് ഉത്ഘോഷിക്കുന്നത് സവര്‍ണ്ണ, ഫ്യൂടല്‍ രാജവാഴ്ചയുടെ 'മഹത്വം' ആണ്. നാം എന്നേ  കയ്യൊഴിഞ്ഞ ആ കെട്ടകാലത്തെ തിരിച്ചു കൊണ്ടുവരാനാനാണ്.



നരസിംഹത്തിലെത്തുമ്പോള്‍ അച്ചുവിന്റെ അച്ഛന്‍ ഒരു ജഡ്ജി ആണ്. ജനാധിപത്യത്തില്‍ നേരത്തെ പ്രതീക്ഷ നഷ്ടപ്പെട്ട ഷാജി   ജൂഡീഷ്യറിയിലും പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണല്ലോ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനിച്ചുകൊണ്ട് 'ചിന്താമണി കൊലക്കേസ്' എന്ന ക്രിമിനല്‍ സിനിമ ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഇവിടെ കാണിക്കുന്നത് സാക്ഷി പറയാനായി നില്‍ക്കുന്ന എസ്.പിയെ കോടതിക്കുള്ളില്‍ വെച്ച് ഒരു വക്കീല്‍ തന്നെ കാച്ചുന്നതാണ്. കണ്ടാ, ജൂഡീഷ്യറിയുടെ കാര്യവും പോക്കാണ്. ശൂദ്രന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി പുല്ലുപോലെ കേസ് തെളിയിച്ചിരുന്ന കാലം എത്രയും പെട്ടെന്ന് തിരിച്ചു വരണം. 'ഇവടെ പോലീസും വക്കീലും ജഡ്ജിയും ഒക്കെ ഞാനാണ്' എന്ന് പണ്ട് ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത് വെറുതെയല്ലല്ലോ, യേത്?


കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കാനും മുഖ്യമന്ത്രിയുടെ തന്നെ പ്രശ്നങ്ങളില്‍ അവസാന അഭയമായി മാറാനും കെല്‍പ്പുള്ള പുള്ളി ആണത്രേ ചന്ദ്രഗിരി തറവാട്ടിലെ ('എന്ത് വരിക്കാശ്ശേരി മന കിട്ടൂലെടെ, ഞാന്‍ ഷൂട്ടിംഗ്തന്നെ വേണ്ടാന്നു വെക്കും') മാധവ മേനോന്‍ . ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും, എന്തിനു ബെല്ലാരിയിലെ ഗുണ്ടക്കും ബാംഗ്ലൂരിലെ പോലീസിനും പോലും മാധവന്‍ വന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവക്കെല്ലാം പുള്ളി ദൈവവും ആണ്! ചന്ദ്രഗിരി ഭരിക്കുന്നത്‌ തന്നെ മാധവന്‍ ആണ്. പതിവുപോലെ തറവാടിനു മുന്നില്‍ ചുമ്മാ ബോറടിച്ച് നില്‍ക്കുന്ന ആനകളും, അമ്പലത്തിലെ ഉത്സവം നടത്തിപ്പും ഒക്കെ തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെ നായകന്‍ അച്ചുവിന് ഹിന്ദിപ്പടത്തില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് മീശ ഇല്ലാത്തത് കൊണ്ട് മീശപിരിക്കുക എന്ന ആചാരം തന്തപ്പടി മാധവമേനോന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പണ്ട് ആറാം തമ്പുരാന്‍ കൊളപ്പുള്ളി അപ്പനെ തട്ടിയിട്ടു കൊണ്ടുവന്ന തിരുവാഭരണം ഇപ്പോള്‍ ചന്ദ്രഗിരി തറവാട്ടിലാണ്. അത് ഉത്സവക്കമ്മിറ്റിക്കു അച്ചുത്തമ്പുരാന്‍ കൊടുത്തുകൊണ്ടാണ് താന്‍ വരുന്ന വഴി വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പ് ഒരു പദ്ധതി നടത്താന്‍ തീരുമാനിക്കുന്നു. പക്ഷെ തന്നോട് ആലോചിക്കാതെ തന്റെ നാട്ടില്‍ പദ്ധതി നടത്തുമോ എന്ന് ചോദിച്ചു മാധവണ്ണന്‍ നേരെ  കേറിച്ചെന്നു റവന്യൂ  മന്ത്രിയുടെ കുത്തിനു പിടിക്കുന്നു, നാട്ടുകാര്‍ പദ്ധതിസ്ഥലം  തന്നെ കയ്യേറി അവിടെ 'ചന്ദ്രഗിരി' വക എന്ന ബോര്‍ഡ് തന്നെ വെക്കുന്നു. 'നീ എന്റെ സ്വത്താണ്' എന്ന് ഒരു പെണ്‍കുട്ടിയോട് അച്ചു പറയുന്നത് നല്‍കുന്ന ധ്വനി ഒട്ടും നല്ലതല്ല.




ജനാധിപത്യത്തിനു പകരമായി ഷാജി മുന്നോട്ടു വെക്കുന്ന ഈ നാടുവാഴിയുടെ രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് പകല്‍ പോലെ വ്യക്തമാകുന്നു. ചന്ദ്രഗിരി തറവാട് പഴയ രാജകുടുംബവും, അവര്‍ ക്ഷത്രിയരും ആണ്. ഭരണം എന്നത് രാജകുടുംബങ്ങള്‍ക്കും സവര്‍ണ്ണ പൌരോഹ്യത്തിനും മാത്രം പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യം വന്നതോടെ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതാണ് നാം നേരിടുന്ന പ്രശ്നം. അത് തിരിച്ചുകൊണ്ടു വരണം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഷാജിയും കൂട്ടരും ഇത്തരം സിനിമകളിലൂടെ മുന്നോട്ടു വെക്കുന്ന 'അ'രാഷ്ട്രീയം. സിംഹാസനത്തില്‍ എത്തുമ്പോള്‍ അത് പച്ചയായ രാജഭക്തിക്കു വഴിമാറുന്നു. ഇന്നത്തെ കാലത്തും എന്തിനാണ് ആചാരങ്ങള്‍ എന്ന് ചോദിക്കുന്ന അച്ചുവിനോട് ആസ്ഥാന ജ്യോത്സന്‍ (മാടമ്പ് മാറി ശ്രീരാമനാണ് ഇവിടെ) പറയുന്നതിങ്ങനെ. 'മനുഷ്യനെക്കാള്‍ വലുതാണ്‌ ശാസ്ത്രം (ങേ!). ശാസ്ത്രമെന്നാല്‍ ആചാരങ്ങള്‍ (ഓ  അങ്ങനെ). ആ ആചാരങ്ങളുടെ ബലത്തിലാണ് കോടിക്കണക്കിനു വരുന്ന സ്വത്ത് സംരക്ഷിച്ചുവെക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു കഴിഞ്ഞത്. അതുകൊണ്ട് നാം അത് പിന്തുടര്‍ന്നെ പറ്റൂ.' സിനിമയുടെ ടൈറ്റില്‍ കാണിക്കുന്നതുമുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാന്‍ സില്മാക്കാര്‍ കാണിക്കുന്ന അഭ്യാസത്തിന്റെ യഥാര്‍ത്ഥ കാരണം വെളിയില്‍ വരുന്നത് അപ്പോഴാണ്‌. ക്ഷേത്രമല്ല, അതിനുള്ളിലെ നിധിയാണ്‌ കാര്യം. ആചാരങ്ങള്‍ നമ്മള്‍ക്ക് സ്വത്തു സൂക്ഷിക്കാനുള്ള മറയാണ്. അതുകൊണ്ട് തന്നെ അത് പിന്തുടര്‍ന്നെ മതിയാകൂ.





സൂരജ് രാജന്റെ വാക്കുകളില്‍, 'ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല. 

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.  


 പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്. 

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?'

ജനാധിപത്യം തന്നെ എല്ലാ സൌകര്യങ്ങളും യഥേഷ്ടം അനുഭവിക്കുകയും എന്നാല്‍ അപ്പോഴും രാജവാഴ്ചയുടെ അയഥാര്‍ത്ഥമായ നൊസ്റ്റാള്‍ജിയ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവത്വം ഇവിടെയുമുണ്ട്. അതിനുപിന്നിലുള്ള ജാതിചിന്തയും സവര്‍ണ്ണ മനോഭാവവും കാണാതിരുന്നുകൂട. ജനനേതാക്കളുടെ രൂപവും നിറവും ജനിച്ച ജാതിയും എല്ലാം ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നതിലും ചിലര്‍ക്കൊക്കെ ഓക്കാനം വരുന്നതിലും ഈ ജാതിചിന്ത ഒരു പങ്കു വഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.


എന്നാല്‍ ഈ അറുപിന്തിരിപ്പന്‍ രാഷ്ട്രീയത്തെ നേരെ കൈകാര്യം ചെയ്യാനും പണ്ട് ചെയ്തിരുന്നതുപോലെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാനും ഒന്നും ഷാജിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാടുവാഴിത്തറവാടും ഉത്സവം നടത്തി നാടുനന്നാക്കലും പൂണൂലിടലും ഒക്കെ വീണ്ടും നമ്മുടെ മുന്നില്‍ അവതരിക്കുന്നു, ഇങ്ങനെയുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സാധൂകരിച്ചുകൊണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ആദ്യഷോയ്ക്ക് പോലും ലഭിച്ച  കൂവലുകള്‍ ഈ കള്ളത്തരം കയ്യോടെ പിടികൂടാന്‍ പൊതുജനത്തിന് കഴിയുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു.


ചെഗുവേരയുടെ വാചകം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് താന്‍ ഒരു ഭയങ്കര ഇടതുപക്ഷക്കാരനാണ് എന്നുമൊക്കെ പ്രഖ്യാപിച്ച് പാര്‍ട്ടി പത്രത്തിലടക്കം ഷാജി കൈലാസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. ചെ ഒരു ഫാഷനായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ എത്ര ഉപരിപ്ലവമായാണ് ചെഗുവേരയെ ഒക്കെ ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ പോലും മനസിലാക്കിയിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുകയും എന്നാല്‍ വലതുപക്ഷത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുകയും ചിലരില്‍ നിന്നും ഷാജിയിലേക്കുള്ള ദൂരം തീരെക്കുറവ് എന്നുമാത്രം പറയുന്നു..

സൂപ്പര്‍ താരമാവാന്‍  പെടുന്ന പാടുകള്‍ 

'ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല.'

 - ബി. അബൂബക്കര്‍, (തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍ )

സൂപ്പര്‍ താരങ്ങളായി അവകാശപ്പെട്ടിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മെഗാ സ്റ്റാറും പിന്നീട് യൂണിവേഴ്സല്‍ സ്റ്റാറും ഒക്കെയായി സ്വയം പ്രൊമോഷന്‍ വാങ്ങിപ്പോയ ഒഴിവിലേക്ക് വരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത ക്യൂ നിന്നവരാണ് 'ജനപ്രിയ' പൈങ്കിളി നായകന്‍ , ഷിറ്റിന്റെ ആശാന്‍ , ടോം ആന്‍ഡ്‌ ജെറിക്ക് പഠിക്കുന്ന ആനക്കമ്പക്കാരന്‍ എന്നിവര്‍. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തില്‍ കവിഞ്ഞൊന്നും ഇവരെയൊന്നും സൂപ്പര്‍ താരം എന്ന് വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായില്ലെങ്കിലും ഇവരുടെ ഉപദേശികള്‍ക്ക് ഉണ്ടായി.. അപ്പോഴാണ്‌ രംഗത്തേയ്ക്ക് പ്രിഥ്വിയുടെ വരവ്. 'പുതിയ മുഖം' എന്ന പറക്കൂതറ ചിത്രത്തോടെയാണ് പുള്ളി സൂപ്പര്‍ താരപദവി നോട്ടമിടാന്‍ തുടങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു മലയാള സിനിമയാണ് തന്റെ സ്വപ്നമെന്നും മറ്റും അഭിമുഖങ്ങളില്‍ ചപ്പടാച്ചി അടിക്കുകയും എന്നാല്‍ അതിനു നേര്‍വിപരീതമായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഒരു നടന്റെ ആരംഭം ഇവിടെ നിന്നാണ്. അതിനുശേഷം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയ വളരെക്കുറച്ച് ചിത്രങ്ങളാണ് പ്രിത്വി ചെയ്തത്; വീട്ടിലേയ്ക്കുള്ള വഴി, മാണിക്ക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ, രാവണന്‍  എന്നിവ. ബാക്കി പ്രധാന ചിത്രങ്ങള്‍ ഇവയാണ്: റോബിന്‍ ഹുഡ്, താന്തോന്നി, പോക്കിരിരാജ, പോലീസ് പോലീസ്, ത്രില്ലര്‍, അര്‍ജ്ജുനന്‍ സാക്ഷി, മനുഷ്യമൃഗം, മാസ്റ്റേഴ്സ്, മേക്കപ്പ്മാന്‍, തേജാഭായി, ഉറുമി, ഹീറോ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ആ ലിസ്റ്റ് അങ്ങനെ പോകുന്നു. പ്രിഥ്വിവിരോധം  എന്ന പൊതുബോധത്തില്‍ പങ്കുചേരാതെ`ഈ നടനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് കുഴിച്ചുമൂടാന്‍ തക്ക കപ്പാസിറ്റി ഉള്ള ഒരു ലിസ്റ്റ്. ഒരു സൂപ്പര്‍ താരം ആയി പ്രതിഷ്ഠ നേടാനുള്ള പെടാപ്പാട് ആണ് ഈ ചിത്രങ്ങള്‍ പൊതുവായി പങ്കുവെക്കുന്നത്. അതിന്റെ പാരമ്യം ആണ് സിംഹാസനം.



ഒരു സൂപ്പര്‍ താരമാവാന്‍ പ്രിഥ്വി  സ്വീകരിച്ച വഴികള്‍ മുകളില്‍ കൊടുത്ത ലേഖനത്തില്‍ വിശദമായി അബൂബക്കര്‍ എഴുതിയിട്ടുണ്ട്. അതിനു ഒരു അനുബന്ധമാണ്‌ ഈ ചിത്രം. മോഹന്‍ലാല്‍ എങ്ങനെ ഒരു താരസ്വരൂപമായി മാറി എന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സവര്‍ണ്ണ വിളയാട്ടങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. താരസിംഹാസനത്തില്‍ എറാനായി അതിനെ പിന്തുടരുക ഒട്ടും നല്ലതല്ലാത്ത വഴിയാണ് ഇവിടെ പ്രിഥ്വി  സ്വീകരിക്കുന്നത്.എന്നാല്‍ ലാലുമായി താരതമ്യപ്പെടുത്തുമ്പോള്‍  അഭിനയമികവ് എന്നൊരു സാധനം പ്രിഥ്വിക്ക് തീരെ കുറവായതിനാതിനാലും ഷാജിയുടെ പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കാത്തതിനാലും വലിയൊരു ക്യാന്‍വാസില്‍ എടുത്ത ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ മോഡല്‍ പടം എന്നതിനപ്പുറം മറ്റൊന്നുമാവാന്‍ ഈ ചിത്രത്തിന് കഴിയാതെ പോകുന്നു. 'കൂതറ പടം പിടിക്കാന്‍ അഞ്ചു ലക്ഷം മതി, അതിനു പത്തുകൊടിയും താടിയും വേണ്ട' എന്ന പണ്ഡിറ്റ്‌ജി പഠിപ്പിച്ച പാഠം നമ്മുടെ നിര്‍മ്മാതാക്കാള്‍ പഠിക്കാത്തിടത്തോളം കാലം സിംഹാസനങ്ങള്‍ വീണ്ടും ഉണ്ടാകും. എന്നാല്‍ അവ മുന്‍പ് നിര്‍വ്വഹിച്ച സാമൂഹ്യവിരുദ്ധമായ ദൌത്യം ഇനിയും ചെലവാവുമോ എന്ന് കണ്ടുതന്നെ അറിയണം. വിക്കിപീഡിയ ചിത്രത്തെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തുന്നു..

'The film opened with negative reviews and critics saying 'Simhasanam' is another terrible waste of a terrific opportunity and money.'

വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012

പി.ജയരാജന്റെ അറസ്റ്റും ഇന്നത്തെ ഹര്‍ത്താലും

"അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ താങ്കളെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചപ്പോള്‍, തനിക്കെതിരെ എന്ത് തെളിവാണ് ചൂണ്ടിക്കാണിക്കാനുള്ളതെന്ന് ജയരാജന്‍ ആരാഞ്ഞു. പൊലീസിന് ഒന്നും പറയാനുണ്ടായില്ല. എന്നിട്ടും ജയരാജനെ കേസിലെ 38-ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊലപാതകം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് ചാര്‍ത്തിയ കുറ്റം. അതിന് എന്തെങ്കിലും തെളിവ് പൊലീസിന്റെ കൈയിലില്ല. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും അത്തരം തെളിവുകളില്ല.

നേരത്തെ ചോദ്യംചെയ്തപ്പോള്‍ ജയരാജന്‍ പൊലീസ് മേധാവിയോട് തെളിവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മറുപടി ലഭിക്കാതായപ്പോള്‍, "ഇനി നിങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാം; രാഷ്ട്രീയസമ്മര്‍ദമാണ് നിങ്ങളെ തെറ്റായ തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റൊന്നും പറയാനില്ല" എന്നാണ് ജയരാജന്‍ പറഞ്ഞത്. അതുതന്നെ സംഭവിച്ചു. തെളിവില്ലാതെയും ഒരു രാഷ്ട്രീയപാര്‍ടിയുടെ ഉന്നതനേതാവിനെ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയസമ്മര്‍ദം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ട് എന്ന് പൊലീസ് പ്രവൃത്തിയിലൂടെ തെളിയിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത് തളിപ്പറമ്പ് മേഖലയില്‍ ലീഗ് നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി രൂപപ്പെട്ട സംഘര്‍ഷത്തിലാണ്. മുസ്ലിംലീഗ് അക്രമംനടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ടിയുടെ വാഹനത്തിലാണ് സ്ഥലം എംഎല്‍എയായ ടി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ജയരാജന്‍ പോയത്. ആ സന്ദര്‍ശനത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയെയും മുസ്ലിംലീഗിന്റെ ജില്ലാ നേതൃത്വത്തെയും മുന്‍കൂര്‍ അറിയിച്ചതാണ്. എന്നാല്‍, സിപിഐ എം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല. ജയരാജനെയും മറ്റു നേതാക്കളെയും ആക്രമിക്കാന്‍ ലീഗ് ഗുണ്ടകള്‍ കാത്തുനില്‍ക്കുകയായിരുന്നു. അവര്‍ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ത്തു; നേതാക്കളെ ആക്രമിച്ചു. അങ്ങനെ ഏറ്റ പരിക്കുകളുമായി ജയരാജനും രാജേഷും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന വിചിത്രവാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ ടെലിഫോണിലൂടെ ലീഗുകാരെ ആക്രമിക്കുന്ന കാര്യം സംസാരിച്ചെന്നും അത് ജയരാജനും രാജേഷും കേട്ടു എന്നുമാണ് കുറ്റാരോപണം. അതിനാണ് മൂന്നുവട്ടം വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ പ്രഹസനം നടത്തി വലതുപക്ഷമാധ്യമങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യമായ നാടകമാടി ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്."
-ദേശാഭിമാനി

സി പി ഐ എമ്മിനെ കുടുക്കാനുള്ള അമിതാവേശവും രാഷ്ട്രീയ സമ്മർദ്ദവും വിഡ്ഡിത്തരങ്ങളും എല്ലാം മൂലം ടി പി കേസ് ഒരു വഴിക്കായി..നെയ്യാറ്റിൻകര കഴിഞ്ഞതോടെ അത് തണുത്തുറഞ്ഞു...കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങൾ പോലും പ്രതികളെക്കൊണ്ട് എടുപ്പിക്കാതെ മണ്ടത്തരം കാണിച്ച പോലീസിന്റെ ആവേശം മൂലവും അമിത സമ്മർദ്ദവും മൂലം ടി പി കേസിൽ ശരിക്കുള്ള അന്വേഷണം നടക്കുകയോ പ്രതികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ഒരു സാഹചര്യം ഇല്ലാതായിരിയ്ക്കുകയാണു.


അപ്പോൾ പിന്നെ പുതിയത് എന്തെങ്കിലും ഉണ്ടാക്കണമല്ലോ..അതിനും അരങ്ങൊരുങ്ങിയിരിയ്ക്കുന്നു..

അയാൾക്ക് ഫോൺ വിളിച്ചു എന്ന് ഈ പ്രതി പറഞ്ഞു, ഈ പ്രതി ഉണ്ടെന്ന് ആ പ്രതി പറഞ്ഞു എന്ന രീതിയിലാണു കേസന്വേഷണം...കൂട്ടുപ്രതി മറ്റൊരു പ്രതിയ്ക്കെതിരെ നൽകുന്ന മൊഴി ഒരു കോടതിയും തെളിവായി സ്വീകരിയ്ക്കില്ല.അതിനു ആ പ്രതിയ്കെതിരെ പ്രത്യേകം തെളിവ് വെറേ കൊണ്ടു വരണം..
-Sunil Krishnan


അന്വേഷണ ഉദ്യോഗസ്ഥന്‍ പത്രക്കാരെ സ്ഥിരമായി ബന്ധപ്പെട്ടു കൂടിയാലോചനകള്‍ നടത്തിയാണ് (അതും മുവ്വായിരത്തിലധികം തവണ) അറസ്റ്റ് ഉള്‍പ്പടെ ടി.പി വധക്കേസില്‍ നടത്തിയിരുന്നത്. ഇതോടെ ടി.പി വധത്തിന്റെ കാറ്റ് പോയി. ഇനി ഒരു കോടതിയിലും ഈ കേസ് നിലനില്‍ക്കാന്‍ പോണില്ല. അത് പോലെ തന്നെയാണ് ഈ ശുക്കൂര്‍ വധവും. അതിനുള്ള കാരണം സുനിലേട്ടന്‍ പറഞ്ഞത് മോളില്‍ എഴുതിയിട്ടുണ്ട്. അങ്ങനെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാനോ അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഒന്നും അല്ലല്ലോ ആര്‍ക്കും താല്പര്യം. എന്തെങ്കിലും പറഞ്ഞു പുകമറ സൃഷ്ടിക്കുക, അതുവഴി സി.പി.എം നേതാക്കളെ കുറെ ചീത്ത വിളിക്കുക, അത് കുറെ പേര്‍ എഫ്.ബിയിലും മാറ്റും ഷെയര്‍ ചെയ്തു അവരുടെ ചൊറിച്ചില്‍ തീര്‍ക്കുക, ഇതുവഴി ഊ.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങലെപ്പറ്റി ഉള്ള ചര്‍ച്ചകള്‍ (അവിടെ കറന്റ് ബില്‍ വന്നില്ലല്ലോ അല്ലെ?) ഇല്ലാതാക്കുക എന്നതിനപ്പുറം വേറെ കാര്യമൊന്നും ഇതിലില്ല. ലാവ്ലിന്‍ കേസ്, മുത്തൂട്ട്‌ കേസ്, മറ്റേ കേസില്‍ വി.ഐ.പി എന്നിങ്ങനെ ഗ്യാസ് പോയ കുറെ കേസുകളുടെ പിന്തുടര്‍ച്ച തന്നെ. ഈ ചീള് നമ്പരുകളൊന്നും നിങ്ങള്ക്ക് ഇപ്പോഴും മനസിലാവുന്നില്ലെങ്കില്‍ അത് വേറെ ആരുടേയും കുറ്റമല്ല.

' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.'ഇതാണ് ക്രൈം നന്ദകുമാര്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ-ക്ക് നല്‍കിയ മൊഴി. അതായത് താന്‍ പറഞ്ഞ ആരോപങ്ങള്‍ക്കൊന്നും യാതൊരു തെളിവും തന്റെ കയ്യില്‍ ഇല്ല എന്നും അതൊക്കെ ചുമ്മാ എയറിലേക്ക് വിടുകയായിരുന്നു എന്നും. എല്ലാ പത്രങ്ങളും ലാവ്ലിന്‍ കേസില്‍ ആധാരമാക്കിയത് ക്രൈമില്‍ വന്ന റിപ്പോര്‍ട്ടുകള്‍(ഇപ്പൊ അത് നുണകള്‍ എന്നതിനുള്ള പര്യായം ആണത്രേ!) ആണെന്നും ഓര്‍ക്കുക. ടി.പി കേസിലും മറ്റും നമ്മുടെ പത്രങ്ങളും ചാനലുകളും ഇപ്പോള്‍ എഴുതിയും ചര്‍ച്ചിച്ചും കാലം കഴിക്കുന്ന ഒന്നിനും ഈ ക്രൈം റിപ്പോര്‍ട്ടുകളെക്കാള്‍ ഒരു വിലയും ഇല്ല എന്നും അറിയുക.


കിളിരൂര്‍ കേസില്‍ സി.പി.എം നേതാക്കളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ തരാം എന്ന് ക്രൈം നന്ദകുമാര്‍ ലതാ നായര്‍ക്കു വാഗ്ദാനം ചെയ്തു എന്നാ സി.ബി.ഐ റിപ്പോര്‍ട്ട്‌ വന്നത് കഴിഞ്ഞ ആഴ്ചയാണ്.' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.' ഇത്രെയേ ഉണ്ടാവൂ കാര്യത്തോടടുക്കുമ്പോള്‍ നമ്മുടെ പത്രക്കാര്‍ക്കും പറയാനുണ്ടാവുക. ഗ്രഹണത്തിനും ഒരു സമയമുണ്ട്. അത് കഴിഞ്ഞാല്‍ സത്യത്തിനു പുറത്തുവന്നെ കഴിയൂ.

ജയരാജന്‍ പാര്ട്ടിക്കാരനായത് കൊണ്ട് മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്, അതും കാര്യമായ തെളിവൊന്നും ഇല്ലാതെ, എന്നാണു സത്യം. മുപ്പത്തിഎട്ടാം പ്രതി ആണ് ജയരാജന്‍. വേറൊരു കേസില്‍ ആറാം പ്രതി ആയ ഒരാള്‍ എം.എല്‍.എ ആയി കറങ്ങി നടപ്പുണ്ട്, നമ്മടെ ബഷീരിക്ക. എന്തെ ആരും തോടാത്തത്? ആറിനേക്കാള്‍ വലുതാണ്‌ മുപ്പത്തെട്ടു എന്നതാണാ ലോജിക്ക്? ഗണ്‍ മാന് തോക്ക് തന്നത് കാണാന്‍ അല്ല വെടിവെക്കാന്‍ ആണ് എന്നും ജഡ്ജിക്ക് കോഴ കൊടുത്തത് നേരിട്ട് കണ്ടു എന്നും പറഞ്ഞ സുധാരകര്‍ജി ഇപ്പോഴും ആരും തൊടാതെ മസിലും പെരുപ്പിച്ചു നടക്കുന്നു.

പിന്നെ ഇടതുപക്ഷത്തിനെതിരെ പലതരത്തിലുള്ള നുണകളും അവ വെച്ചുള്ള ദ്രോഹങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അതൊക്കെ പിന്നീട് പൊട്ടിപ്പൊളിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. അതാണ്‌ മുകളില്‍ വിശദമാക്കിയത്. എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ നുണ പ്രചാരണങ്ങളുടെ പൊള്ളത്തരം എല്ലാവരും മനസിലാക്കുക തന്നെ ചെയ്യും.കോടതിയില്‍ തീര്‍ച്ചയായും പോകുന്നുണ്ട്, ഈ കള്ളക്കെസുകളെല്ലാം ഓരോന്നായി പോളിയുന്നും ഉണ്ട്. എന്നാല്‍ പ്രച്ചണ്ഡമായ നുണപ്രചാര വേലകളെ അതിജീവിക്കാന്‍ അത് മാത്രം പോര. അതിനുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും. 

നമ്മുടെ പൊതുമുതല്‍ കൊള്ളയടിക്കുന്നതും വിറ്റുതുലക്കുന്നതും വിലക്കയറ്റവും പെട്രോള്‍-വൈദ്യുതി വിലക്കയറ്റവും ഒന്നും ഒരു അക്രമമായി തോന്നാത്തതും ഹര്‍ത്താലിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം 'അക്രമം' ആയി തോന്നുന്നതും ചെയ്യുന്നതിലെ രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ല. These false accusations and arrests are the ways to prevent people from asking the right questions, talking about the right subjects, seeing the right things, hearing the things that needs to be heard. Today's Harthal and protests are done to let people know about this. It's not only about an arrest, try to see the larger picture.

(ഫെയ്സ്ബുക്കില്‍ പലയിടത്തുമായി ഇട്ട കമന്റുകളില്‍ നിന്ന്)