INDIA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
INDIA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ജനുവരി 04, 2013

'ഐ.പി.എല്‍ എന്ന ബിസിനസ്‌' ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്ന വിധം


അങ്ങനെ പാകിസ്ഥാനോടുള്ള പരമ്പരയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീരോചിതമായി തോറ്റു. വിദേശത്ത് തുടര്‍ച്ചയായി എട്ടു ടെസ്റ്റ്‌ മത്സരങ്ങള്‍ തോറ്റ് ധോണിയുടെ ടീം പുതിയ 'ചരിത്രം' സൃഷ്ടിച്ചപ്പോഴും ഏകദിന-T20 മത്സരങ്ങളിലെയും നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളിലെയും വിജയങ്ങളാണ് ധോണിയുടെ ക്യാപ്ടന്‍സി റെക്കോഡിനെ തീര്‍ത്തും പരിതാപകരം ആക്കാതെ നിര്‍ത്തിയിരുന്നത്. എന്നാല്‍ ആ വിദ്യയും ഇന്ത്യന്‍ ടീമിന് അന്യമായി മാറിക്കഴിഞ്ഞു. ഐ.പി.എല്‍ എന്ന കോടികളുടെ ബിസിനസ് താല്പര്യങ്ങള്‍ മാന്യന്മാരുടെ കളിയെ എങ്ങനെയാണ് അങ്ങനെ അല്ലാതാക്കിത്തീര്‍ത്തത് എന്നത് ഏറെ പഠിക്കേണ്ട ഒരു സംഗതിയാണ്. ഇന്ത്യന്‍ സെലക്ടര്‍മാരുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ക്യാപ്റ്റനെ മാറ്റി പുതിയൊരാളെ നിയമിക്കാനുള്ള തീരുമാനത്തെ, ആ ക്യാപ്ടന്‍ തന്റെ സ്വന്തം ഐ.പി.എല്‍ ടീമിന്റെ താരം ആയതുകൊണ്ട് മാത്രം, അട്ടിമറിച്ച ബി.സി.സി.ഐ പ്രസിഡണ്ടിനു മുതല്‍ ഐ.പി.എല്ലിലെ കാര്യമായി മേലനങ്ങാതെ നേടുന്ന കോടികള്‍ കണ്ണ് മഞ്ഞളിപ്പിച്ച ഏറ്റവും ജൂനിയര്‍ താരങ്ങള്‍ക്കുവരെ ഈ ദുരന്തത്തില്‍ പങ്കുണ്ട്.

ധോണിയും ബി.ശ്രീനിവാസനും
courtesy :http://timesofnews.co/2012/12/12/selectors-wanted-to-sack-dhoni-but-bcci-did-not-allow-it/

പ്രസിഡണ്ടിന്റെ ഇലവന്‍


courtesy: wikipedia 
മുന്‍പ് വിദേശ രാജ്യങ്ങള്‍ ഇന്ത്യയില്‍ പരമ്പരയ്ക്കായി വരുമ്പോള്‍ അവര്‍ പരിശീലനത്തിനായി 'President's Eleven'-നെ നേരിടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 'പ്രസിഡണ്ടിന്റെ ഇലവന്‍' എന്ന് കേട്ടാല്‍ നമുക്ക് ഉടനെ ഓര്‍മ്മ വരിക ഒരു ഐ.പി.എല്‍ ടീമിനെ ആണ്. ഒരു ടീമിന്റെ ഉടമ തന്നെ ടൂര്‍ണമെന്റിന്റെ പ്രധാന നടത്തിപ്പുകാരന്‍ ആകുന്ന അശ്ലീലത്തെ മാറ്റിവെച്ചാല്‍ തന്നെ അത്ര ചെറുതല്ലാത്ത പ്രശ്നങ്ങള്‍ ഈ ഇരട്ടപ്പദവി മുന്നോട്ടു വെക്കുന്നു. ബി.സി.സി.ഐ സെക്രട്ടറി ആയിരുന്ന കാലം മുതല്‍ ശ്രീനിവാസന്‍ ഐ.പി.എല്ലിന്റെ നടത്തില്‍ നല്ലതല്ലാത്ത രീതിയില്‍ ഇടപെട്ടിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. രാജസ്ഥാനില്‍ വെച്ച് നടക്കുന്ന മത്സരത്തിനു പോലും ചെന്നൈ ടീമിന്റെ താല്പര്യ പ്രകാരം പിച്ച് ഒരുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാണ്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരുകയും ചെയ്തത് ഓര്‍ക്കുക. ഇതിനെത്തുടര്‍ന്ന് ആ സീസണ്‍ അവസാനത്തോടെ വാണ്‍ ഐ.പി.എല്ലുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ചെന്നൈ ടീമിന്റെ ഐ.പി.എല്ലിലെ മുന്നേറ്റത്തെ (ഇതുവരെയുള്ള 6 സീസണുകളില്‍ അഞ്ചെണ്ണത്തില്‍ ഫൈനലില്‍ എത്തിയ ചെന്നൈ രണ്ടു പ്രാവശ്യം ജേതാക്കള്‍ ആയി) ചിലപ്പോഴെങ്കിലും സംശയത്തിന്റെ മുനയില്‍ ആക്കിയിട്ടുണ്ട്. ചെന്നൈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്ന വസ്തുതയെ അംഗീകരിച്ചു കൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്.



മറ്റൊന്ന് ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് മുന്‍പ്  ചെന്നൈ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറും ആയിരുന്നു എന്നതാണ്. ഇന്ത്യന്‍ ടീമില്‍ എപ്പഴും ചുരുങ്ങിയത് മൂന്നോ, ചിലപ്പോള്‍ നാലോ ചെന്നൈ ടീമിന്റെ കളിക്കാര്‍ ഉണ്ടായിരുന്നു എന്നുകൂടി ഓര്‍ക്കുക. എന്നാല്‍ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് വിദേശത്ത് തുടര്‍ച്ചയായ എട്ടു ടെസ്റ്റ്‌ മത്സരങ്ങള്‍ തോറ്റതിനെ തുടര്‍ന്ന്‍ ധോണിയെ ടെസ്റ്റ്‌ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചപ്പോഴാണ്. മൊഹിന്ദര്‍ അമര്‍നാഥ് ആയിരുന്നു അപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ . സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് ബി.സി.സി.ഐ പ്രസിഡണ്ടിന്റെ അംഗീകാരം വേണമെന്ന തീര്‍ത്തും സാങ്കേതികമായ നിബന്ധന ഉണ്ട്. എന്നാല്‍ സാധാരണ ഗതിയില്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ബി.ശ്രീനിവാസന്‍ ഈ സാങ്കേതികത ഉപയോഗിച്ച് സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചു. തുടര്‍ന്ന് മൊഹിന്ദര്‍ അമര്‍നാഥ് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ടു എന്ന് കൂടി വരുമ്പോഴാണ് ബിസിനസ്‌ താല്പര്യങ്ങള്‍ക്ക് കളിയേക്കാള്‍ പ്രാധാന്യം ലഭിക്കുന്നതിന്റെ ദുരന്തം നാം അറിയേണ്ടത്.

യുവതാരങ്ങള്‍ക്ക് സംഭവിക്കുന്നത്‌ 

ഇന്ത്യന്‍ ടെസ്റ്റ്‌ ടീം നേരിടുന്ന തുടര്‍ച്ചയായ പരാജയങ്ങള്‍, പ്രത്യേകിച്ചും വിദേശത്ത്, ധോണിയെന്ന ക്യാപ്റ്റന്റെ കഴിവുകേട് മാത്രമല്ല സൂചിപ്പിക്കുന്നത്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന ഒരു സിസ്റ്റത്തിന് നേരിടേണ്ടി വന്ന അപചയം കൂടിയാണ്. പതിറ്റാണ്ടുകളോളം വിദേശത്ത് ഒരു ടെസ്റ്റ്‌ മത്സരം പോലും ജയിക്കാതിരുന്ന ഇന്ത്യന്‍ ടീം ആ ദൌര്‍ബല്യം ഇല്ലാതാക്കിയത് ഗാംഗുലി എന്ന നായകന്‍റെ വരവോടു കൂടിയാണ്. ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, യുവ താരങ്ങളെ ആത്മവിശ്വാസം നല്‍കി മുന്നോട്ടു കൊണ്ടുവരാന്‍ ഗാംഗുലി തയ്യാറായി. പരാജപ്പെട്ടാലും താന്‍ ഇത്ര മത്സരങ്ങള്‍ കളിക്കുമെന്ന മിനിമം ഗ്യാരന്റി യുവതാരങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. സെവാഗ്, ഗംഭീര്‍, ധോണി, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍  എന്നിങ്ങനെ ഇന്നത്തെ മിന്നും താരങ്ങള്‍ പലരും അന്നത്തെ ആ സെലക്ഷന്‍ പോളിസിയുടെ ഉത്പന്നങ്ങളാണ്. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, കുംബ്ലെ എന്നിങ്ങനെ പരിചയ സമ്പന്നത  കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ വിദേശത്ത് പോലും വിജയങ്ങള്‍ വെട്ടിപ്പിടിച്ചു. തുടര്‍ന്ന്‍ വന്ന ദ്രാവിഡ്, കുംബ്ലെ എന്നീ ക്യാപ്റ്റന്മാരുടെ സംഭാവനയും വളരെ വലുതാണ്‌. ഇതിന്റെ വിളവിന്റെ വലിയൊരു ഭാഗം കൊയ്യാനുള്ള യോഗമുണ്ടായതാവട്ടെ ധോണിക്കും.

എന്നാല്‍ പിന്നീട് വിദേശ പരമ്പരകളില്‍ ഇന്ത്യയുടെ ആധിപത്യം കുറഞ്ഞുവന്നു. ഐ.പി.എല്ലിനും T20-ക്കും ലഭിച്ച പ്രാധാന്യത്തിന്റെ നൂറിലൊന്നു പോലും ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക് ലഭിക്കാതായി. യുവതാരങ്ങള്‍ക്ക് വളരാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ മത്സരങ്ങള്‍ ആണെന്നിരിക്കെ ആണ് ഇത് സംഭവിക്കുന്നത്‌. ഐ.പി.എല്‍ തുടങ്ങിയ ശേഷം ഇന്ത്യ വിദേശത്ത് കളിക്കുന്ന ടെസ്റ്റ്‌ മത്സരങ്ങള്‍ ക്രമാനുഗതമായി കുറഞ്ഞു വന്നു. ഹാഷിം അമല, അലസ്റ്റിയര്‍ കുക്ക് എന്നിങ്ങനെ പ്രതിഭാശാലികള്‍ ടെസ്റ്റ്‌ മത്സരങ്ങളിലൂടെ മോള്ഡ് ചെയ്യപ്പെട്ടു ഇന്ന് രാജ്യത്തിന്റെ ഏറ്റവും പ്രധാന കളിക്കാരായി മാറിയപ്പോള്‍ ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതിനുള്ള അവസരം പോലും നല്‍കാതെ ഐ.പി.എല്ലിനെയും T 20-യെയും വാരിപ്പുണര്‍ന്നു. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യന്‍ ടീം നേരിടുന്ന ദുര്‍ഗതി. ധോണിയുടെ അങ്ങേയറ്റം പ്രതിരോധാത്മകമായ ശൈലി ഈ താഴോട്ടുപോക്കിന്റെ വേഗത വര്‍ദ്ധിപ്പിച്ചു.

കളിക്ക് ബിസിനസ്സിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന ഒരു നേതൃത്വത്തിന്റെ അഭാവത്തില്‍ ക്രിക്കറ്റിന്റെ ഭാവി ഒട്ടും ശോഭനമല്ല. ഇനിയെങ്കിലും ഈ മനോഭാവം മാറ്റിയില്ലെങ്കില്‍ എല്ലാ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മറ്റു താല്പര്യങ്ങള്‍ മൂലം ഇന്ത്യന്‍ ക്രിക്കറ്റിനെ ദുര്‍ബ്ബലമാക്കിയവര്‍ എന്നാവും ഇന്നത്തെ നേതൃത്വത്തെ ചരിത്രം അടയാളപ്പെടുത്തുക.

വെള്ളിയാഴ്‌ച, നവംബർ 09, 2012

കരുതിയിരിക്കുക, അവന്‍ ഏതു രൂപത്തിലും വരും!



അറബ് രാജ്യങ്ങളില്‍ മറ്റുമതങ്ങളുടെ പ്രചാരണം അനുവദിക്കാത്തത് ശരിയല്ല എന്ന് യൂറോപ്യന്മാരുടെ മുന്നില്‍ പറയുകയും എന്നാല്‍ ഉറുദുവിലെ ചര്‍ച്ചയ്ക്കിടെ അത് ശരിയാണ് എന്ന് വാദിക്കുകയും ചെയ്യുന്ന സക്കീര്‍ നായിക്കിന്റെ കാപട്യ ത്തെക്കുറിച്ചല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് അതിലെ ജനാധിപത്യ വിരുദ്ധതയെ കുറിച്ചാണ്. മതവും വിശ്വാസങ്ങളും ഒക്കെ സമൂഹത്തിന്റെ ഭാഗമാണ്. മതപ്രചാരണവും മതവിശ്വാസവും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും വ്യക്തിപരമായ അവകാശങ്ങളുമാണ്. വര്‍ഗീയതയും കപടമായ പ്രചാരണങ്ങളും എതിര്‍ക്കപ്പെടണം എങ്കിലും മേല്‍പ്പറഞ്ഞ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ അതുകൊണ്ടുതന്നെ ചെറുക്കപ്പെപ്പെടേണ്ടതുണ്ട്.

ആ വീഡിയോയുടെ അടിയില്‍ എഴുതി വെച്ചിരിക്കുന്നതിനോടൊന്നും യാതൊരു യോജിപ്പുമില്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇവിടെ സക്കീര്‍ നായിക്ക് പറയുന്നത് ഇങ്ങനെയാണ്. മറ്റു മതങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല; തന്റെ മതം മാത്രമാണ് ശരി. അതിനു കാരണമായി പറയുന്നത് ഇതാണ്. തന്റെ മതത്തില്‍ രണ്ടും രണ്ടും നാലാണ്, മറ്റുമതങ്ങളില്‍ അത് മൂന്നും അഞ്ചും ഒക്കെയാണ്. (ഇതെന്തു കോപ്പിലെ ലോജിക്കാണ് എന്നാവും നിങ്ങള്‍ ഇപ്പൊ ചിന്തിക്കുക. സക്കീര്‍ നായിക്കിന്റെയും ഗോക്രിയുടെയും വാദങ്ങള്‍ കേട്ടിട്ടുള്ളവര്‍ ഇത് കേട്ട് അത്ഭുതപ്പെടുകയൊന്നുമില്ല, കാരണം ഈ രീതി തന്നെയാണ് അവര്‍ എല്ലാ കാര്യങ്ങളിലും പിന്തുടരുന്നത്.) ഇനി മതപരിവര്‍ത്തനത്തിനും മറ്റു മതങ്ങളുടെ പ്രചാരണത്തിനും എതിരായി ഗോക്രി പറയുന്നതോ, രണ്ടരലക്ഷം ക്രിസ്ത്യന്‍ മിഷനറിമാര്‍ മിനുട്ടില്‍ 29000 ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന്. (https://plus.google.com/103492654161045595043/posts/L5J7aDcNroK) അതായത് ഒരു മാസം മറ്റു മതത്തിലേക്ക് മാറുന്ന ഹിന്ദുക്കളുടെ എണ്ണം നൂറ്റി ഇരുപത്തഞ്ചു കോടി! കൂടുതല്‍ പറയണ്ടല്ലോ... ;)




ഈ മാതിരി ഉഡായിപ്പ് പരിപാടികളിലൂടെ ഈ ഫ്രാഡുകള്‍ ലക്ഷ്യമിടുന്നത് എന്താണ് എന്ന് വ്യക്തമാണ്. പേരുകളും രൂപങ്ങളും ഇടങ്ങളും മാത്രമേ മാറുന്നുള്ളൂ, ഇവര്‍ നാണയത്തിന്റെ ഇരു വശങ്ങളാണ്. വര്‍ഗ്ഗീയമായ മുതലെടുപ്പും അതുവഴിയുള്ള അധികാരവും പണവും തന്നെയാണ് ഈ മാതിരി ഐറ്റങ്ങളുടെ ജീവിതലക്ഷ്യം. മതത്തിന്റെ മറവില്‍ ഇവര്‍ കവര്‍ന്നെടുക്കുന്നത്‌ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തെയാണ്. അതുകൊണ്ടുതന്നെയാണ് ഇവരെ വിമര്‍ശിക്കുന്നവര്‍ രൂക്ഷമായി ആക്രമിക്കപ്പെടുന്നത്. ഈ ഗോക്രിയും  മറ്റുമാണോ, അതോ ഇവരെ വിമര്‍ശിക്കുന്നവര്‍ ആണോ പ്രോത്സാഹിപ്പിക്കപ്പെടെണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കുക. 

ഇക്കൂട്ടരെ കരുതിയിരിക്കുക; അവന്‍ ഏതു രൂപത്തിലും വരും!


ശുഭം! 
മംഗളം! 
 അനൂപ്‌ കിളിമാനൂര്‍

Photo courtesy: Suraj Rajan

Related Posts:

'ഗോക്രി'വധത്തിന്റെ സംക്ഷിപ്ത ചരിത്രം






ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

'ഗോക്രി'വധത്തിന്റെ സംക്ഷിപ്ത ചരിത്രം



മലയാള സൈബര്‍ ലോകത്തിന്റെ അഥവാ ബൂലോകത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് 'ഗോക്രി വധം'. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവ ഒന്നും ഇടപെടാതെ മാറി നിന്ന ഒരു വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന് ശാസ്ത്രീയമായി പൊളിച്ചടുക്കാന്‍ ധൈര്യം കാണിച്ചത് ബൂലോകമാണ്. ഡോ.(?) ഗോപാലകൃഷ്ണന്‍ അഥവാ 'ഗോക്രി'യുടെ ഉഡായിപ്പുകള്‍ കാലാകാലങ്ങളില്‍ ഉമേഷ്‌, സൂരജ്, കാല്‍വിനാദികള്‍ പൊളിച്ചടുക്കിയിട്ടുണ്ട്. അതിന്റെ കാലഗണനയുടെ ചെറിയൊരു   അടയാളപ്പെടുത്തല്‍ കുറെ വര്‍ഷങ്ങളായി ഇവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ലേഖനങ്ങള്‍ പരിചയമില്ലാത്തവര്‍ ബൂലോകത്ത് കുറവായിരിക്കും. എങ്കിലും ഇനിയും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അറിയുവാനും അല്ലാത്തവര്‍ക്ക് ഒരു പെട്ടെന്നുള്ള റെഫറന്‍സ് ആയും ഈ എളിയ ശ്രമം പ്രയോജനപ്പെടും എന്ന് കരുതുന്നു.


ഒന്ന്:

ഗോക്രിയെ ഡോ: സൂരജ് രാജന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 

"ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകള്‍ എന്ന്‍ പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളില്‍ നിന്നും ദര്‍ശന/തത്വ സംഹിതകളില്‍ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങള്‍ കൊണ്ട് മുട്ടന്‍ ഉഡായിപ്പ് "ശാസ്ത്രീയമായി" വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം - ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയന്‍സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം "ദേ ഞമ്മട കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!


ആശാന്റെ ഉഡായിപ്പുകള്‍ ഇപ്പോള്‍ പീസ് പീസായി യൂട്യൂബില്‍ വരുന്നുണ്ട്- ആശാന്റെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് (IISH) എന്ന സ്ഥാപനം അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളായി.

എഷ്യാനെറ്റ് കേബിള്‍ വിഷന്‍, അമൃതാടീവി ചാനലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന "ഡോക്ടര്‍"ഗോപാലകൃഷ്ണന്റെ ഹൈന്ദവ ഇവാഞ്ചലിസം ഇനി ഭൗതികതയിലും ലൗകികതയിലും പെട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന വിദേശമലയാളിക്കുഞ്ഞുങ്ങള്‍ക്കും അവരുടെ "ഭാഗവതം" വായിക്കാന്‍ സമയം കിട്ടാതെ "life" ആകെ "empty" ആയിപ്പോയ തന്ത-തള്ളാര്‍ക്കും, കേട്ട് കുളിരാം. "തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയാഘാതം വരും", "പൗഡറിട്ടാല്‍ ക്യാന്‍സര്‍ വരും", "കെടാക്കപ്പായേന്ന് എണീറ്റുടനെ രണ്ട് ഗ്ലാസുവെള്ളം കുടിച്ചാല്‍ സ്ട്രോക്കും അറ്റാക്കും വരാതെ നോക്കാം" എന്ന് തുടങ്ങുന്ന മഹത്തായ സചിത്ര e-mail-കള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് പോലും നോക്കാതെ ഫോര്‍വേഡ് ചെയ്ത് ലോകത്തിന്റെ ആരോഗ്യവിജ്ഞാനത്തെ അനുനിമിഷം സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്ന ബംഗളൂരൂ-ഹൈദ്രാബാദി-മൈസൂറിയന്‍ പ്രൊഫഷനലുകള്‍ക്കും, "ജപ്പാനിലെ ഏതോ മൈക്രോചിപ്പ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ സ്ത്രീകള്‍ ആര്‍ത്തവമുള്ളപ്പോള്‍ കൈകാര്യം ചെയ്ത ചിപ്പ് മുഴുവന്‍ അടിച്ചു പോയി" എന്ന് ഉളുപ്പില്ലാതെ ഒരു ടോക് ഷോയില്‍ അടിച്ചുവിടാനും മാത്രം ഔദ്ധത്യമുള്ള ന്യൂറോസര്‍ജ്ജന്മാര്‍ക്കും ഇനി അഭിമാനത്തിന്റെ നാളുകളായിരിക്കും ! പ്രാചീന ഇന്ത്യയിലെ സംസ്കൃതചിത്തങ്ങളില്‍ നിന്ന് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ഡാര്വീനിയന്‍ പരിണാമസിദ്ധാന്തവുമൊക്കെ നുള്ളിപ്പെറുക്കിക്കൊടുക്കാന്‍ നമുക്കും ഉണ്ടായിരിക്കുന്നു ഒരു "ശാസ്ത്ര-ജ്ഞന്‍".... അതും “അനേകം” പി.എഛ്.ഡിയും എണ്ണമില്ലാത്തത്ര പേറ്റന്റുകളും ഉള്ള ഒരു ബയോക്കെമിസ്ട്രി വിദഗ്ധന്‍ ! ആനന്ദ ലബ്ധിക്കിനി എന്തര് വ്യേണം ?

ആശാന്റെ ഒരു ഉഡായിപ്പ് പ്രസംഗം ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന് കേള്‍ക്കാനിടയായി. പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ എത്രയോ വികസിതമായിരുന്നു എന്ന്‍ സ്ഥാപിക്കലാണ് വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ അന്താരാഷ്ട്ര സ്പേയ്സ് സ്റ്റേഷന്‍ പോലും ഇവിടെയെങ്ങാണ്ട് ഉണ്ടായിരുന്നില്ലേ എന്ന് കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയില്‍ തോന്നും... അമ്മാതിരി കീച്ചാണ്..... സംസ്കൃതം കൊണ്ട് വയറിളക്കം... ഇംഗ്ല്ലീഷു കൊണ്ട് ഹാലിളക്കം... സയന്‍സ് കൊണ്ട് പടയിളക്കം.... ആകെ മൊത്തം ജഗപൊഗ...."

ഇവയാണ് ഈ വിഷയം സംബന്ധിച്ച് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന ലേഖനങ്ങള്‍. ലേഖനങ്ങളിലെ കമന്റുകളും വായിക്കാതെ വിടരുത്.

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍ -  ഡോ: സൂരജ് രാജന്‍ 




ഈ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു വിശദമായി പി.ഡി.എഫ് രൂപത്തില്‍ : ജ്യോതിഷവും ശാസ്ത്രവും 


ഇവയ്ക്കു ഗോക്രി കൊടുത്ത 'മറുപടി' (എന്തരോ എന്തോ?)  രാജീവ് ചേലനാട് തന്റെ ബ്ലോഗില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അത് ഇവിടെ..


എന്നാല്‍ ഇത് ഓടിച്ചു നോക്കിയാല്‍ പോലും മനസിലാകുന്നത് പോലെ വിമര്‍ശനങ്ങള്‍ക്കും തുറന്നു കാട്ടപ്പെട്ട കള്ളത്തരങ്ങള്‍ക്കും പോള്ളത്തരങ്ങള്‍ക്കും യാതൊരു മറുപടിയും വിശദീകരണവും ഗോക്രി നല്‍കുന്നില്ല. മറിച്ചു  വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കു മുതിരുക മാത്രമാണ് ആര്‍ഷഭാരത ഗവേഷക ആചാര്യ പ്രഭാഷക ശിരോമണി നല്‍കുന്നത്. 'DOGS will bark and the caravans will never stop, it will go to the market.' എന്ന ഗോക്രിയുടെ ഡയലോഗ് ആവണം ബൂലോകത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം പാരഡിവല്‍ക്കരിക്കപ്പെട്ട ഐറ്റം! തന്നെ പണ്ട് വിമര്‍ശിച്ചിരുന്ന ആള്‍ പിന്നീട് മാനസിക രോഗിയായെന്നും ഗോക്രിയെ വിമര്‍ശിച്ചതിനു കാളി ശപിച്ചതിനാല്‍ താന്‍ അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്നും ഒക്കെ പറഞ്ഞു ഗോക്രിക്ക് മെയ്ല്‍ അയച്ചു എന്നൊക്കെയാണ് പുള്ളി തട്ടി വിടുന്നത്. (ഗോക്രി മാനസിക രോഗി എന്നാക്ഷേപിച്ച ചന്ദ്ര ഹരി എഴുതിയ ലേഖനം ഇവിടെ: http://www.scribd.com/doc/14628554/Falsehood-on-Sale-Scientific-Meaning-of-Acharas ) തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതാവും സംഭവിക്കുക എന്ന ഭീഷണി വ്യംഗ്യം. ഗോക്രിയുടെ മാനസിക അവസ്ഥ എത്ര പരിതാപകരമാണ് എന്ന് ഈ ഒറ്റ സംഭവത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ഏതായാലും വിമര്‍ശിക്കപ്പെട്ട പ്രസംഗങ്ങളുടെ വീഡിയോകളെല്ലാം ഒന്നൊന്നായി യു-ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി എന്നത് ചരിത്രം. 

രണ്ട് :

തന്റെ മുഖം മൂടികളൊക്കെ അഴിച്ചു മാറ്റി തികഞ്ഞ വര്‍ഗ്ഗീയവാദിയായി ഗോക്രി വീണ്ടും രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഈ വര്‍ഷമാദ്യം കണ്ടത്.


ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. അതിന്റെ ഭാഗമായി രണ്ടു ലേഖനങ്ങള്‍ malayal.am-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.


സൂരജിന്റെ ലേഖനത്തില്‍ നിന്ന്.. 

"ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലെ PhD വച്ചോണ്ട് ശാസ്ത്രത്തെ തരം പോലെ വളച്ചും ഒടിച്ചു മടക്കിയും ഹൈന്ദവപുരാണങ്ങളടക്കം സകല ജിലേബി ഗുലാബിയിലും "സയന്റിഫിക്" വസ്തുത സ്ഥാപിച്ചെടുക്കാന്‍ ഡോ:ഗോക്രി (എന്‍ ഗോപാലകൃഷ്ണന്‍) നടത്തുന്ന ശ്രമങ്ങളെ മുന്‍പ് ഞങ്ങള്‍ പൊളിച്ച് കാണിച്ചിരുന്നു (link1 ; link 2;link 3; link 4). നല്ല ഒന്നാം‌ക്ലാസ് സംഘപറിവാരിത്തത്തിന്റെ സാംസ്കാരിക പ്ലാറ്റ്ഫോം കേരളത്തിന്റെ മതേതര മണ്ണില്‍ പണിതെടുക്കലാണു ഈ ഗജഫ്രാഡിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ അന്ന് തന്നെ കമന്റുകളിലും ഓണ്‍‌ലൈന്‍ ഇടപെടലുകളിലുമായി സൂചിപ്പിച്ചിരുന്നു. ഇയാളെ എതിര്‍ക്കുന്ന ഇന്ത്യയിലെ യുക്തിവാദികള്‍ക്ക് വിദേശ ക്രൈസ്തവ മിഷണറികളുടെ ഫണ്ട് കിട്ടുന്നുണ്ടെന്നൊക്കെ ഇടയ്ക്ക് അണ്ണന്‍ വച്ച് കീച്ചുന്നതും യൂട്യൂബില്‍ കണ്ടിരുന്നു.

ഇപ്പോള്‍ അണ്ണന്‍ ഇതാ കപടവിനയത്തിന്റെ മുഖം മൂടിയൊക്കെ പറിച്ച് കളഞ്ഞ് നല്ല അസ്സല്‍ തൃശൂലവടിവാള്‍-ധാരിയായി ഇറങ്ങിയിരിക്കുന്നു : സ്വന്തം മതത്തിന്റെ വക്കീലുകളിക്കുമ്പോള്‍ ഗാന്ധാരി ഗര്‍ഭം കലക്കി മാംസപിണ്ഡത്തെ പ്രസവിച്ച കഥ ക്ലോണിംഗിന്റെ മഹാ ഉദാഹരണമായി വരെ വച്ച് കീച്ചുന്ന അണ്ണനു പക്ഷേ ബൈബിളിലെ പഴയനിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു രക്ഷയുമില്ലാത്ത "അന്ധത"യാണ്. ബൈബിളില്‍ പറയുന്ന "യഹോവ" എന്ന സെമൈറ്റിക് ദൈവം അടിമുടി ഒരു ഗുണ്ടാ കൊണാപ്പനാണെന്നാണു ആശാന്‍ വാദിച്ച് കൊണ്ടുവന്ന് നിര്‍ത്തുന്നത്. കൃസ്ത്യാനിയെന്ന് പറയുന്ന കൂട്ടര്‌ കാലത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതേ ഇന്നാരെ മതം മാറ്റാം എന്ന് ധ്യാനിച്ചോണ്ടാണെന്നാണു അണ്ണന്‍ പറഞ്ഞ് വരുന്നതിന്റെ സാരം."


മൂന്ന് :

ഗോക്രിത്തരങ്ങളുടെ പുതിയ അദ്ധ്യായം ഇങ്ങനെയാണ്. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐ.ഐ.ടി. മദ്രാസില്‍ വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ചടങ്ങിലെ പ്രഭാഷകന്‍ ആയി ഗോക്രി എത്തുന്നു.

വിഷയം: Indian Science(നെ എങ്ങനെ നാണം കെടുത്താം) 

വീഡിയോ ചുവടെ.


പണ്ടേ പൊളിഞ്ഞടുങ്ങിയ വാദങ്ങളില്‍ ചിലത് ഗോക്രി ഇവിടെ വന്നു ഒരു ഉളുപ്പും ഇല്ലാതെ തട്ടിവിടുന്നു. ഈ പ്രഭാഷണ ആഭാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഐ.ഐ.ടി മദ്രാസ് കമ്മ്യൂണിറ്റി  അംഗം ജവാലിയും ഡോ.സൂരജ് രാജനും കൂടി പോളിച്ചടുക്കുന്നു. 

ലേഖനത്തിന്റെ ആമുഖം ഇങ്ങനെ:

"The mistake of inviting a man, whose main hobby is bad mouthing other religions (while never applying the same arguments to Hindu religion), who unabashedly shouts inaccurate facts to blatant lies, is not just a matter of bad selection but also a breach of the constitutional ideal of government (and its institutions) being secular. As rationalists committed to secularism (one of the authors being a member of the IITM community too), we find it both shocking and ridiculous, and are of the opinion that public interest is being served by writing this critique. Majority of his claims were hugely distorted or wrong. His arguments were basically clichéd right-wing ideals that give instant orgasm to the proponents of cultural nationalism and his conclusions were not only preposterous but also dangerous."

തുടര്‍ന്ന് വായിക്കുക...

തുടര്‍ന്ന് വൈശാഖന്‍ തമ്പി തന്റേതായ രീതിയില്‍ ഇതിനെ പൊളിച്ചടുക്കിക്കൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് ഇടുന്നു. അത് പിന്നീട് malayal.am-ല്‍ പ്രസിദ്ധീകരിച്ചു. ലേഖനത്തില്‍ നിന്ന്..


"ആദ്യം തന്നെ താന്‍ ഫ്രീ ആയിട്ടല്ല, സംഘാടകരുടെ ചെലവിലാണ് വേദിയില്‍ നില്‍ക്കുന്നത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് രാജ്യസേവകന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീമാന്‍ ഡാക്ടര്‍ ഗോക്രി തന്‍റെ വായിട്ടലപ്പ് തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സംസ്കൃതം അറിയില്ല എന്ന കാര്യം തമാശരൂപത്തില്‍ പറയുന്നുമുണ്ട്. അത് തന്നെയാണ് ആശാന്‍റെ പ്രധാന ആയുധം. സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് ആശാന്‍ എന്ത് അര്‍ത്ഥം പറയുന്നോ, അത് തന്നെ അതിന്റെ അര്‍ത്ഥം.


"വിദ്യാം ച അവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യുമ് തീര്‍ത്വ വിദ്യയാ അമൃതമഷ്ണുതെ”

എന്നിട്ട് വിശദീകരണം ഇങ്ങനെ, “what is vidya? eternal spiritual knowledge! what is avidya? external experimentable scientific knowledge!” ഹോ കേട്ടിട്ടു കുളിര് കോരുന്നു. ഈ ശ്ലോകത്തില്‍ അവിദ്യ എന്നതുകൊണ്ട് ‘external experimentable scientific knowledge’ അല്ല അര്‍ഥമാക്കുന്നത് എന്നു മനസിലാക്കാന്‍ ഈയുള്ളവന്‍ അഞ്ചു വര്‍ഷം പഠിച്ച സംസ്കൃതം ആവശ്യമില്ല. കാരണം ഉപനിഷത്തുക്കള്‍ എഴുതപ്പെടുന്ന സമയത്ത് Experimentable knowledge എന്നൊരു സങ്കല്‍പ്പമേ ഇല്ല. ആധുനികശാസ്ത്രം ആരംഭിക്കുന്ന AD 15 ആം നൂറ്റാണ്ടിലാണ് പരീക്ഷണം/experiment അറിവിന്റെ ഭാഗമാകുന്നത്. അതുവരെ നിരീക്ഷണം/observation മാത്രമേ ഉള്ളൂ. അവിദ്യ എന്നാല്‍ വിദ്യ ഇല്ലാത്ത അവസ്ഥ. അത് മനസിലാക്കാന്‍ മലയാളം അറിയാവുന്ന, സ്കൂളില്‍ പഠിക്കാന്‍ വിട്ട സമയത്ത് മാവില്‍ എറിയാന്‍ പോകാതിരുന്ന ആര്‍ക്കും കഴിയും.

ഒരു സ്പാനിഷ് ദിനപ്പത്രം എടുത്ത് നിങ്ങള്‍ ഒരു വിദ്യാസമ്പന്നനായ സാധാരണക്കാരന്റെ കൈയില്‍ കൊടുത്തിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ പറഞ്ഞാല്‍ മിക്കവാറും “ഏയ് ഇത് ഇംഗ്ലീഷ് അല്ല. എനിക്കിത് അറിയില്ല” എന്നായിരിക്കും അയാള്‍ പറയുക. എന്നാല്‍ അതേ സാധനം ഒരു അഞ്ചാം ക്ലാസുകാരന്റെ കൈയില്‍ കൊടുത്തുനോക്കൂ. അയാള്‍ അത് പുല്ലുപോലെ വായിക്കും. കാരണം, അയാള്‍ക്ക് അത് ഇംഗ്ലീഷ് ഭാഷ അല്ല എന്ന് മനസിലാക്കാന്‍ മിക്കവാറും കഴിയില്ല. Quantum entanglement എടുത്ത് പ്രയോഗിക്കുന്ന ഗോക്രിയെ കാണുമ്പോള്‍ ആ അഞ്ചാം ക്ലാസുകാരനെയാണ് ഓര്‍മ വരുന്നത്. കാരണം ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്ന spin എന്ന വാക്കും ക്വാണ്ടം ഫിസിക്സിലെ spin എന്ന വാക്കും തമ്മില്‍ വ്യത്യാസമുണ്ട്. 

ക്വാണ്ടം ഫിസിക്സ് അനുസരിച്ചു പഴഞ്ചൊല്ല് പറഞ്ഞാല്‍, ഇലക്ട്രോണ്‍ വാ പൊളിക്കുന്നത് കണ്ട് ഫുട്ബോള്‍ വാ പൊളിക്കരുത് എന്ന്‍ മാറ്റി പറയേണ്ടി വരും. ഇതൊന്നും അറിയാതെയാണ് ഗോക്രി കവലപ്രസംഗം പോലെ quantum entanglement എടുത്ത് കാച്ചുന്നത്.
എന്നിട്ട് ഇത് പറഞ്ഞ നാസയിലെ അമിത് ഗോസ്വാമി എന്ന ശാസ്ത്രജ്ഞന്‍റെ പേര് കൂടി ഒരു ബലത്തിന് ഗോക്രി എടുത്ത് പ്രയോഗിക്കുന്നുണ്ട്. അമിത് ഗോസ്വാമി യൂജീന്‍ സര്‍വകലാശാലയിലെ Theoretical Physics വകുപ്പിലെ പ്രൊഫസറാണ് എന്നും നാസയുമായി അദേഹത്തിന് ബന്ധമൊന്നും ഇല്ല എന്നും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതൊക്കെ കേട്ടു കൈയടിച്ചുപോവും."

മുഴുവന്‍ ഇവിടെ വായിക്കുക...


ഗോക്രിയന്‍ തത്വശാസ്ത്രത്തിന്റെ മറുപുറങ്ങള്‍


ഇതിനു നേരിട്ട് തന്നെ ഗോക്രി യു-ട്യൂബിലൂടെ 'മറുപടി' നല്‍കി. അത് ഇവിടെ..



എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഗോക്രിക്ക് ഒരു മാറ്റവുമില്ല എന്ന് നമുക്ക് മനസിലാക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഇതുകൊണ്ടുണ്ടായ ഏക പ്രയോജനം. കാരവാന്റെ ചന്തയില്‍ പോക്ക് പഴേ റൂട്ടില്‍ തന്നെ. വസ്തുതകള്‍ക്ക് നേരിട്ട് മറുപടി നല്‍കുകയോ വിമര്‍ശനങ്ങളെ ആരോഗ്യകരമായി സമീപിക്കുകയോ ചെയ്യാതെ പതിവുപോലെ വ്യക്തിപരമായ ആക്ഷേപങ്ങളില്‍ മുഴുകുകയാണ് ഗോക്രി. പിന്നെ ഏതൊക്കെയോ പുസ്തകങ്ങള്‍ എടുത്തു അവിടെയും ഇവിടെയും കുറച്ചൊക്കെ വായിച്ചു 'കണ്ടാ ലവനെ ഞാന്‍ പോളിച്ചടുക്കിയെ' എന്ന് പറയുമ്പോള്‍ വായും പൊളിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.

ഇതിനു വളരെ നല്ല മറുപടി ഫെയ്സ്ബുക്കിലൂടെ വൈശാഖന്‍ തമ്പി നല്‍കി. അത്  ഇവിടെ..


ഇതില്‍ പുള്ളിയെ 'ഗോക്രി' എന്ന് വിളിച്ചതിന് വൈശാഘന്‍ മാപ്പ് പറയുന്നത് കണ്ടു. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഇങ്ങേരുടെ കയ്യിലിരുപ്പു വെച്ചിട്ട് ഇതൊക്കും വിളിച്ചാല്‍ പോര. ബാക്കി ഭാഗത്തിന് 'ക്ലാപ്പ്സ്, ക്ലാപ്പ്സ്'. ആ കുറിപ്പില്‍ നിന്നും...

"അന്യമതങ്ങളെ പുച്ഛിക്കുന്ന ഈ സംസ്കാരം ആര്‍ഷഭാരതീയമാണ് എന്ന് സര്‍ അവകാശപ്പെടുന്നു.ഭാരതത്തിലെ ഏക ഡീ.ലിറ്റ് ശാസ്ത്രജ്ഞന്‍ ആയ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രായത്തെയും, അനുഭവത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ. എഴുത്തും വായനയും അറിയാവുന്നതുകൊണ്ട്, അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും കുറേയൊക്കെ ഈയുള്ളവനും വായിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും ഒരു മതവിശ്വാസത്തിനും അടിയറവ് വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ ഒരു മനസ് വെച്ചു ഞാനും കുറേയൊക്കെ മനസിലാക്കിയിട്ടുണ്ട്. ലോകത്ത് ഒരു സംസ്കാരവും പെര്‍ഫക്റ്റ് ആയിരുന്നില്ല. കാലഘട്ടത്തിന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളാത്ത ഒരു അറിവും ഒരു കാലത്തും എങ്ങും ഉണ്ടായിരുന്നില്ല. മാതൃരാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുമ്പോഴും അതിനെ അതിന്റെ കുറവുകളോടെ സ്വീകരിക്കുകയും അന്യസംസ്കാരങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നതാണ് അടിയന്റെ കണ്ണില്‍ യഥാര്‍ത്ഥസംസ്കാരം. എന്നെ പ്രസവിച്ച സ്ത്രീ എന്നെ സംബന്ധിച്ചു പരമപൂജ്യ ആയിരിയ്ക്കും, അവര്‍ എന്റെ അമ്മയാണ്. അതിനര്‍ത്ഥം അവര്‍ ലോകത്തെ ഏറ്റവും ഉത്തമയായ സ്ത്രീ ആണെന്നല്ല, മറ്റ് സ്ത്രീകള്‍ മോശക്കാരാണെന്നതും അല്ല. അന്യമതങ്ങളോടും 'സായിപ്പ് ചവച്ചുതുപ്പിയത് തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അന്യസംസ്കാരങ്ങളോടും അങ്ങ് പുലര്‍ത്തുന്ന ഈ പുച്ഛമുണ്ടല്ലോ, ഇതിനെയാണ് ഞങ്ങള്‍, സംസ്കൃതത്തില്‍ ഡീ.ലിറ്റ് ഇല്ലാത്ത പാവങ്ങള്‍, വര്‍ഗീയവാദം എന്ന് പറയുന്നത്. അങ്ങ് ഘോരഘോരം വാദിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് ജാതിവ്യവസ്ഥയും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനും അവര്‍ക്കിടയിലെ സഹോദരിമാര്‍ക്ക് മാറ് മറയ്ക്കാനും ഉള്ള വിലക്കുകളും അങ്ങനെ എണ്ണമറ്റ അനാചാരങ്ങളും നിലനിന്നിരുന്നത്. അതിനെയൊന്നും ഇന്ന് കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പോരായ്മയായിരുന്നു എന്ന് കരുതി മാറ്റത്തെ സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് അടിയന്റെ ഭാരതസംസ്കാരം. ഞാന്‍ കണ്ട ഹിന്ദുസംസ്കാരം അന്യമതങ്ങളെയും സംസ്കാരങ്ങളെയും പുച്ഛിക്കുന്ന ഒന്നായിരുന്നില്ല. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറഞ്ഞ, അന്യ മതങ്ങളെ ഇവിടെ വളരാന്‍ അനുവദിച്ച ഒന്നായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ച് പ്രോല്‍സാഹിപ്പിച്ചതുകൊണ്ട് ഭാരതത്തില്‍ രൂപം കൊള്ളുന്ന അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ച്ചാത്തലത്തില്‍ അങ്ങേയ്ക്ക് കുറേയൊക്കെ വിജയിക്കാന്‍ സാധിച്ചേക്കാം. ഇങ്ങനെ വര്‍ഗീയവാദവും അന്ധവിശ്വാസങ്ങളും പ്രോല്‍സാഹിപ്പിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി അങ്ങ് കടന്നുപോവും. ഇത് കണ്ട് വര്‍ഗീയവാദികളായി വളര്‍ന്ന് വരുന്ന ഒരു തലമുറ അങ്ങ് കപട ആദരവ് കാണിക്കുന്ന ഈ മഹത്തായ സംസ്കാരത്തെ നശിപ്പിക്കും. അങ്ങേക്കിത് സര്‍വജ്ഞപീഠത്തിന്റെ മുകളില്‍ ഇരുന്ന്‍ ആസ്വദിക്കാം.

ഗോപാലകൃഷ്ണന്‍ സാര്‍ തലങ്ങും വിലങ്ങും പറയുന്ന ശ്ലോകങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങാന്‍, അടിച്ചു കിണ്ടിയായി കസേരയില്‍ ഇരിക്കുന്ന ഗര്‍വാസീസ് ആശാന്‍മാര്‍ അല്ല ഇവിടത്തെ ചിന്തിക്കുന്ന പൊതുജനം എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിക്കുന്നതു സ്വതന്ത്രമായി ചിന്തിക്കുന്നവരോടാണ്. ഞാന്‍ എഴുതിയതും അങ്ങ് തന്ന മറുപടിയും താരതമ്യം ചെയ്തു നെല്ലും പതിരും വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിയും എന്നെനിക്ക് ഉറപ്പാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവരുടെ നികുതിപ്പണം കൊണ്ട് നേടിയ അറിവുകള്‍ പങ്ക് വെക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുള്ളവര്‍ സ്വയം അന്വേഷിക്കട്ടെ. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്ത് അവര്‍ക്കുള്ള വിവരങ്ങള്‍ വളരെ സുലഭമാണ്. സ്വയം അന്വേഷിക്കുവാന്‍ മടിയുള്ളവരോ അന്വേഷിച്ചിട്ട് ഞാന്‍ പറയുന്നതു തെറ്റാണെന്ന് തോന്നുന്നവരോ അങ്ങയെ ആരാധിക്കട്ടെ."


[അവസാനിക്കുന്നില്ല]



തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

സിംഹാസനം: ഏഴാം തമ്പുരാന്റെ ഏനക്കേടുകള്‍

ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും, പിന്നീട് പൈങ്കിളിയായും...
-ദീപക് ശങ്കരനാരായണന്‍

അന്‍പതുകള്‍ മുതല്‍ പുരോഗമന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന മലയാള സിനിമ മാറിത്തുടങ്ങുന്നത് തോണൂറുകളുടെ തുടക്കം മുതലാണ്‌. അതായത് ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഉദയവും ഉണ്ടാകുന്ന അതെ സമയത്ത്. രഞ്ജിത്ത് വക ദേവാസുരത്തില്‍ തുടങ്ങി പിന്നീട് ഷാജി കൈലാസ്-രഞ്ജിത്ത് ടീമിലൂടെ ശക്തി പ്രാപിച്ചു ഉസ്താദും ആറാം തമ്പുരാനും ധ്രുവവും താണ്ഡവവും വഴി നരസിംഹത്തിലൂടെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിത്തീര്‍ന്ന അങ്ങേയറ്റം സാമൂഹ്യവിരുദ്ധമായ സവര്‍ണ്ണ ഫ്യൂടല്‍-മാടമ്പി സ്തുതികളുടെ പൈങ്കിളിയായ ആവര്‍ത്തനമായി മാറുകയാണ് ഈ ചിത്രം. ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലെയ്ക്ക്  എത്തിയ മോഹന്‍ലാലിനെ അനുകരിച്ച് സൂപ്പര്‍ താരസിംഹാസനത്തിലേക്ക് കയറാനുള്ള ഒരു യുവനടന്റെ പരാജയപ്പെട്ട പരിശ്രമവും ദീപക്കിന്റെ കമന്റിനെ തന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതിയ സിംഹാസനം. സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയെ പോളിച്ചടുക്കിയതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഷാജി കൈലാസ് സ്വയം താനിതുവരെ ചെയ്ത പടങ്ങളെല്ലാം, അല്ലെങ്കില്‍ പിന്തുടര്‍ന്ന സിനിമാ രീതി തന്നെ എത്ര അപഹാസ്യമാണ് എന്ന് പകല്‍ വെളിച്ചത്തില്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന ചിത്രമാണ് സിംഹാസനം. ഒരര്‍ത്ഥത്തില്‍ കാലം കരുതിവെച്ച കാവ്യനീതി.

സിനിമയും രാഷ്ട്രീയവും : പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ 

ഈ ജനുസ്സില്‍ ഇന്നേ വരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ദേവാസുരം മുതല്‍ താണ്ഡവം വരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും സീനുകളും ഡയലോഗുകളും അടക്കം ഷാജി കോപ്പി ചെയ്തിരിക്കുന്നു,. അതുകൊണ്ടുതന്നെ ഈ ജനുസ്സിന്റെ എല്ലാ സാമൂഹ്യവിരുദ്ധതയും ഒറ്റ ചിത്രം കൊണ്ട് വ്യക്തമാകും. ചന്ദ്രഗിരി എന്ന തറവാട്ടിലെ മാധവന്റെയും മകന്‍ അര്‍ജ്ജുനന്‍ എന്ന അച്ചുവിന്റെയും (നരസിംഹത്തിലെ അതെ അച്ചു!)  കഥയാണ്‌ ചിത്രം.  തന്റെ അച്ഛന്‍ ഒരു 'Parallel Government' ആണല്ലോ എന്ന് അച്ചുവിന്റെ കൂട്ടുകാരന്‍ പറയുമ്പോള്‍ 'അല്ല  Alternate Government എന്ന്' അച്ചു പറയുന്നിടത്ത് ആ ജനാധിപത്യ-സാമൂഹ്യ വിരുദ്ധത ആരംഭിക്കുന്നു (ദേവാസുരം, താണ്ഡവം, ധ്രുവം). ഒടുവില്‍ തങ്ങള്‍ പഴയ രാജകുടുംബം ആണെന്നും ക്ഷത്രിയര്‍ ആണെന്നും പറഞ്ഞു അച്ചു പൂണൂല്‍ ധരിച്ചു (ആറാം തമ്പുരാനില്‍ എല്ലാത്തിന്റെം നാഥനായ ജഗന്നാഥന്‍ ഇട്ട അതെ പൂണൂല്‍) സിംഹാസനത്തില്‍ ഏറുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക. ഇവിടെ പൂണൂല്‍ വീണ്ടുമണിഞ്ഞു  കൊണ്ട് നമ്മോട് ഉത്ഘോഷിക്കുന്നത് സവര്‍ണ്ണ, ഫ്യൂടല്‍ രാജവാഴ്ചയുടെ 'മഹത്വം' ആണ്. നാം എന്നേ  കയ്യൊഴിഞ്ഞ ആ കെട്ടകാലത്തെ തിരിച്ചു കൊണ്ടുവരാനാനാണ്.



നരസിംഹത്തിലെത്തുമ്പോള്‍ അച്ചുവിന്റെ അച്ഛന്‍ ഒരു ജഡ്ജി ആണ്. ജനാധിപത്യത്തില്‍ നേരത്തെ പ്രതീക്ഷ നഷ്ടപ്പെട്ട ഷാജി   ജൂഡീഷ്യറിയിലും പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണല്ലോ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനിച്ചുകൊണ്ട് 'ചിന്താമണി കൊലക്കേസ്' എന്ന ക്രിമിനല്‍ സിനിമ ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഇവിടെ കാണിക്കുന്നത് സാക്ഷി പറയാനായി നില്‍ക്കുന്ന എസ്.പിയെ കോടതിക്കുള്ളില്‍ വെച്ച് ഒരു വക്കീല്‍ തന്നെ കാച്ചുന്നതാണ്. കണ്ടാ, ജൂഡീഷ്യറിയുടെ കാര്യവും പോക്കാണ്. ശൂദ്രന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി പുല്ലുപോലെ കേസ് തെളിയിച്ചിരുന്ന കാലം എത്രയും പെട്ടെന്ന് തിരിച്ചു വരണം. 'ഇവടെ പോലീസും വക്കീലും ജഡ്ജിയും ഒക്കെ ഞാനാണ്' എന്ന് പണ്ട് ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത് വെറുതെയല്ലല്ലോ, യേത്?


കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കാനും മുഖ്യമന്ത്രിയുടെ തന്നെ പ്രശ്നങ്ങളില്‍ അവസാന അഭയമായി മാറാനും കെല്‍പ്പുള്ള പുള്ളി ആണത്രേ ചന്ദ്രഗിരി തറവാട്ടിലെ ('എന്ത് വരിക്കാശ്ശേരി മന കിട്ടൂലെടെ, ഞാന്‍ ഷൂട്ടിംഗ്തന്നെ വേണ്ടാന്നു വെക്കും') മാധവ മേനോന്‍ . ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും, എന്തിനു ബെല്ലാരിയിലെ ഗുണ്ടക്കും ബാംഗ്ലൂരിലെ പോലീസിനും പോലും മാധവന്‍ വന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവക്കെല്ലാം പുള്ളി ദൈവവും ആണ്! ചന്ദ്രഗിരി ഭരിക്കുന്നത്‌ തന്നെ മാധവന്‍ ആണ്. പതിവുപോലെ തറവാടിനു മുന്നില്‍ ചുമ്മാ ബോറടിച്ച് നില്‍ക്കുന്ന ആനകളും, അമ്പലത്തിലെ ഉത്സവം നടത്തിപ്പും ഒക്കെ തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെ നായകന്‍ അച്ചുവിന് ഹിന്ദിപ്പടത്തില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് മീശ ഇല്ലാത്തത് കൊണ്ട് മീശപിരിക്കുക എന്ന ആചാരം തന്തപ്പടി മാധവമേനോന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പണ്ട് ആറാം തമ്പുരാന്‍ കൊളപ്പുള്ളി അപ്പനെ തട്ടിയിട്ടു കൊണ്ടുവന്ന തിരുവാഭരണം ഇപ്പോള്‍ ചന്ദ്രഗിരി തറവാട്ടിലാണ്. അത് ഉത്സവക്കമ്മിറ്റിക്കു അച്ചുത്തമ്പുരാന്‍ കൊടുത്തുകൊണ്ടാണ് താന്‍ വരുന്ന വഴി വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പ് ഒരു പദ്ധതി നടത്താന്‍ തീരുമാനിക്കുന്നു. പക്ഷെ തന്നോട് ആലോചിക്കാതെ തന്റെ നാട്ടില്‍ പദ്ധതി നടത്തുമോ എന്ന് ചോദിച്ചു മാധവണ്ണന്‍ നേരെ  കേറിച്ചെന്നു റവന്യൂ  മന്ത്രിയുടെ കുത്തിനു പിടിക്കുന്നു, നാട്ടുകാര്‍ പദ്ധതിസ്ഥലം  തന്നെ കയ്യേറി അവിടെ 'ചന്ദ്രഗിരി' വക എന്ന ബോര്‍ഡ് തന്നെ വെക്കുന്നു. 'നീ എന്റെ സ്വത്താണ്' എന്ന് ഒരു പെണ്‍കുട്ടിയോട് അച്ചു പറയുന്നത് നല്‍കുന്ന ധ്വനി ഒട്ടും നല്ലതല്ല.




ജനാധിപത്യത്തിനു പകരമായി ഷാജി മുന്നോട്ടു വെക്കുന്ന ഈ നാടുവാഴിയുടെ രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് പകല്‍ പോലെ വ്യക്തമാകുന്നു. ചന്ദ്രഗിരി തറവാട് പഴയ രാജകുടുംബവും, അവര്‍ ക്ഷത്രിയരും ആണ്. ഭരണം എന്നത് രാജകുടുംബങ്ങള്‍ക്കും സവര്‍ണ്ണ പൌരോഹ്യത്തിനും മാത്രം പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യം വന്നതോടെ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതാണ് നാം നേരിടുന്ന പ്രശ്നം. അത് തിരിച്ചുകൊണ്ടു വരണം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഷാജിയും കൂട്ടരും ഇത്തരം സിനിമകളിലൂടെ മുന്നോട്ടു വെക്കുന്ന 'അ'രാഷ്ട്രീയം. സിംഹാസനത്തില്‍ എത്തുമ്പോള്‍ അത് പച്ചയായ രാജഭക്തിക്കു വഴിമാറുന്നു. ഇന്നത്തെ കാലത്തും എന്തിനാണ് ആചാരങ്ങള്‍ എന്ന് ചോദിക്കുന്ന അച്ചുവിനോട് ആസ്ഥാന ജ്യോത്സന്‍ (മാടമ്പ് മാറി ശ്രീരാമനാണ് ഇവിടെ) പറയുന്നതിങ്ങനെ. 'മനുഷ്യനെക്കാള്‍ വലുതാണ്‌ ശാസ്ത്രം (ങേ!). ശാസ്ത്രമെന്നാല്‍ ആചാരങ്ങള്‍ (ഓ  അങ്ങനെ). ആ ആചാരങ്ങളുടെ ബലത്തിലാണ് കോടിക്കണക്കിനു വരുന്ന സ്വത്ത് സംരക്ഷിച്ചുവെക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു കഴിഞ്ഞത്. അതുകൊണ്ട് നാം അത് പിന്തുടര്‍ന്നെ പറ്റൂ.' സിനിമയുടെ ടൈറ്റില്‍ കാണിക്കുന്നതുമുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാന്‍ സില്മാക്കാര്‍ കാണിക്കുന്ന അഭ്യാസത്തിന്റെ യഥാര്‍ത്ഥ കാരണം വെളിയില്‍ വരുന്നത് അപ്പോഴാണ്‌. ക്ഷേത്രമല്ല, അതിനുള്ളിലെ നിധിയാണ്‌ കാര്യം. ആചാരങ്ങള്‍ നമ്മള്‍ക്ക് സ്വത്തു സൂക്ഷിക്കാനുള്ള മറയാണ്. അതുകൊണ്ട് തന്നെ അത് പിന്തുടര്‍ന്നെ മതിയാകൂ.





സൂരജ് രാജന്റെ വാക്കുകളില്‍, 'ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല. 

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.  


 പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്. 

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?'

ജനാധിപത്യം തന്നെ എല്ലാ സൌകര്യങ്ങളും യഥേഷ്ടം അനുഭവിക്കുകയും എന്നാല്‍ അപ്പോഴും രാജവാഴ്ചയുടെ അയഥാര്‍ത്ഥമായ നൊസ്റ്റാള്‍ജിയ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവത്വം ഇവിടെയുമുണ്ട്. അതിനുപിന്നിലുള്ള ജാതിചിന്തയും സവര്‍ണ്ണ മനോഭാവവും കാണാതിരുന്നുകൂട. ജനനേതാക്കളുടെ രൂപവും നിറവും ജനിച്ച ജാതിയും എല്ലാം ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നതിലും ചിലര്‍ക്കൊക്കെ ഓക്കാനം വരുന്നതിലും ഈ ജാതിചിന്ത ഒരു പങ്കു വഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.


എന്നാല്‍ ഈ അറുപിന്തിരിപ്പന്‍ രാഷ്ട്രീയത്തെ നേരെ കൈകാര്യം ചെയ്യാനും പണ്ട് ചെയ്തിരുന്നതുപോലെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാനും ഒന്നും ഷാജിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാടുവാഴിത്തറവാടും ഉത്സവം നടത്തി നാടുനന്നാക്കലും പൂണൂലിടലും ഒക്കെ വീണ്ടും നമ്മുടെ മുന്നില്‍ അവതരിക്കുന്നു, ഇങ്ങനെയുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സാധൂകരിച്ചുകൊണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ആദ്യഷോയ്ക്ക് പോലും ലഭിച്ച  കൂവലുകള്‍ ഈ കള്ളത്തരം കയ്യോടെ പിടികൂടാന്‍ പൊതുജനത്തിന് കഴിയുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു.


ചെഗുവേരയുടെ വാചകം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് താന്‍ ഒരു ഭയങ്കര ഇടതുപക്ഷക്കാരനാണ് എന്നുമൊക്കെ പ്രഖ്യാപിച്ച് പാര്‍ട്ടി പത്രത്തിലടക്കം ഷാജി കൈലാസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. ചെ ഒരു ഫാഷനായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ എത്ര ഉപരിപ്ലവമായാണ് ചെഗുവേരയെ ഒക്കെ ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ പോലും മനസിലാക്കിയിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുകയും എന്നാല്‍ വലതുപക്ഷത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുകയും ചിലരില്‍ നിന്നും ഷാജിയിലേക്കുള്ള ദൂരം തീരെക്കുറവ് എന്നുമാത്രം പറയുന്നു..

സൂപ്പര്‍ താരമാവാന്‍  പെടുന്ന പാടുകള്‍ 

'ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല.'

 - ബി. അബൂബക്കര്‍, (തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍ )

സൂപ്പര്‍ താരങ്ങളായി അവകാശപ്പെട്ടിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മെഗാ സ്റ്റാറും പിന്നീട് യൂണിവേഴ്സല്‍ സ്റ്റാറും ഒക്കെയായി സ്വയം പ്രൊമോഷന്‍ വാങ്ങിപ്പോയ ഒഴിവിലേക്ക് വരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത ക്യൂ നിന്നവരാണ് 'ജനപ്രിയ' പൈങ്കിളി നായകന്‍ , ഷിറ്റിന്റെ ആശാന്‍ , ടോം ആന്‍ഡ്‌ ജെറിക്ക് പഠിക്കുന്ന ആനക്കമ്പക്കാരന്‍ എന്നിവര്‍. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തില്‍ കവിഞ്ഞൊന്നും ഇവരെയൊന്നും സൂപ്പര്‍ താരം എന്ന് വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായില്ലെങ്കിലും ഇവരുടെ ഉപദേശികള്‍ക്ക് ഉണ്ടായി.. അപ്പോഴാണ്‌ രംഗത്തേയ്ക്ക് പ്രിഥ്വിയുടെ വരവ്. 'പുതിയ മുഖം' എന്ന പറക്കൂതറ ചിത്രത്തോടെയാണ് പുള്ളി സൂപ്പര്‍ താരപദവി നോട്ടമിടാന്‍ തുടങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു മലയാള സിനിമയാണ് തന്റെ സ്വപ്നമെന്നും മറ്റും അഭിമുഖങ്ങളില്‍ ചപ്പടാച്ചി അടിക്കുകയും എന്നാല്‍ അതിനു നേര്‍വിപരീതമായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഒരു നടന്റെ ആരംഭം ഇവിടെ നിന്നാണ്. അതിനുശേഷം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയ വളരെക്കുറച്ച് ചിത്രങ്ങളാണ് പ്രിത്വി ചെയ്തത്; വീട്ടിലേയ്ക്കുള്ള വഴി, മാണിക്ക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ, രാവണന്‍  എന്നിവ. ബാക്കി പ്രധാന ചിത്രങ്ങള്‍ ഇവയാണ്: റോബിന്‍ ഹുഡ്, താന്തോന്നി, പോക്കിരിരാജ, പോലീസ് പോലീസ്, ത്രില്ലര്‍, അര്‍ജ്ജുനന്‍ സാക്ഷി, മനുഷ്യമൃഗം, മാസ്റ്റേഴ്സ്, മേക്കപ്പ്മാന്‍, തേജാഭായി, ഉറുമി, ഹീറോ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ആ ലിസ്റ്റ് അങ്ങനെ പോകുന്നു. പ്രിഥ്വിവിരോധം  എന്ന പൊതുബോധത്തില്‍ പങ്കുചേരാതെ`ഈ നടനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് കുഴിച്ചുമൂടാന്‍ തക്ക കപ്പാസിറ്റി ഉള്ള ഒരു ലിസ്റ്റ്. ഒരു സൂപ്പര്‍ താരം ആയി പ്രതിഷ്ഠ നേടാനുള്ള പെടാപ്പാട് ആണ് ഈ ചിത്രങ്ങള്‍ പൊതുവായി പങ്കുവെക്കുന്നത്. അതിന്റെ പാരമ്യം ആണ് സിംഹാസനം.



ഒരു സൂപ്പര്‍ താരമാവാന്‍ പ്രിഥ്വി  സ്വീകരിച്ച വഴികള്‍ മുകളില്‍ കൊടുത്ത ലേഖനത്തില്‍ വിശദമായി അബൂബക്കര്‍ എഴുതിയിട്ടുണ്ട്. അതിനു ഒരു അനുബന്ധമാണ്‌ ഈ ചിത്രം. മോഹന്‍ലാല്‍ എങ്ങനെ ഒരു താരസ്വരൂപമായി മാറി എന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സവര്‍ണ്ണ വിളയാട്ടങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. താരസിംഹാസനത്തില്‍ എറാനായി അതിനെ പിന്തുടരുക ഒട്ടും നല്ലതല്ലാത്ത വഴിയാണ് ഇവിടെ പ്രിഥ്വി  സ്വീകരിക്കുന്നത്.എന്നാല്‍ ലാലുമായി താരതമ്യപ്പെടുത്തുമ്പോള്‍  അഭിനയമികവ് എന്നൊരു സാധനം പ്രിഥ്വിക്ക് തീരെ കുറവായതിനാതിനാലും ഷാജിയുടെ പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കാത്തതിനാലും വലിയൊരു ക്യാന്‍വാസില്‍ എടുത്ത ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ മോഡല്‍ പടം എന്നതിനപ്പുറം മറ്റൊന്നുമാവാന്‍ ഈ ചിത്രത്തിന് കഴിയാതെ പോകുന്നു. 'കൂതറ പടം പിടിക്കാന്‍ അഞ്ചു ലക്ഷം മതി, അതിനു പത്തുകൊടിയും താടിയും വേണ്ട' എന്ന പണ്ഡിറ്റ്‌ജി പഠിപ്പിച്ച പാഠം നമ്മുടെ നിര്‍മ്മാതാക്കാള്‍ പഠിക്കാത്തിടത്തോളം കാലം സിംഹാസനങ്ങള്‍ വീണ്ടും ഉണ്ടാകും. എന്നാല്‍ അവ മുന്‍പ് നിര്‍വ്വഹിച്ച സാമൂഹ്യവിരുദ്ധമായ ദൌത്യം ഇനിയും ചെലവാവുമോ എന്ന് കണ്ടുതന്നെ അറിയണം. വിക്കിപീഡിയ ചിത്രത്തെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തുന്നു..

'The film opened with negative reviews and critics saying 'Simhasanam' is another terrible waste of a terrific opportunity and money.'

വെള്ളിയാഴ്‌ച, ജൂൺ 22, 2012

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ: പി.സായിനാഥ് സംസാരിക്കുന്നു...


കര്‍ഷക ആത്മഹത്യകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ ഏറ്റവും പങ്കുവഹിച്ച  'ദി ഹിന്ദു' പത്രത്തിലെ റൂറല്‍ അഫയേഴ്സ് എഡിറ്ററായ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി.സായിനാഥ് 'ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മിസൈല്‍ വിക്ഷേപിക്കുന്നതിലും ആറ്റം ബോംബ്‌ പരീക്ഷിക്കുന്നതിലും അഭിമാനം കൊള്ളുന്ന എല്ലാ ഭാരതീയര്‍ക്കുമായി സമര്‍പ്പിക്കുന്നു....



'ഓരോ രണ്ട് ദിവസങ്ങളിലും ഈ രാജ്യത്ത് സംഭവിക്കുന്ന കാര്യം എന്താണ്? നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടത്; അല്ലെങ്കില്‍ പൊതുവായി ദാരിദ്ര്യം എന്ന വിഷയവുമായി ബന്ധപ്പെട്ടത്. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടത്. രണ്ട് ദിവസത്തില്‍ 94 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഏകദേശം അറുന്നൂറു പേര്‍ അതിനു ശ്രമിക്കുന്നു. അതായത് ശ്രമത്തില്‍ വിജയിക്കുന്നവരുടെ ആറോ ഏഴോ ഇരട്ടി പേര്‍ അതിനു ശ്രമിക്കും. 

ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ, കര്‍ഷക ആത്മഹത്യയെക്കുറിച്ച് ഞാന്‍ ഉപയോഗിക്കുന്ന എല്ലാ കണക്കുകളും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോ(NCRB) വഴിയാണ് ലഭ്യമായിരിക്കുന്നത്. എന്റെതായി സ്വതന്ത്രമായ ഒരു കണക്കും എന്‍റെ കയ്യിലില്ല. ഞാന്‍ ആ കണക്കുകളെ ചോദ്യം ചെയ്യുകയും അതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്യും. അവ തീര്‍ത്തും അപര്യാപ്തം ആണ് എന്ന് നിങ്ങള്‍ക്കു കാണിച്ചു തരാന്‍ എനിക്ക് കഴിയും. ആ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല. അവ ആധികാരികമാണ്, കാരണം അതു മാത്രമാണ് ഈ വിവരങ്ങള്‍ക്കായി നിങ്ങളുടെ കയ്യിലുള്ള ഒരേയൊരു സ്രോതസ്സ്. 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലം എടുക്കുകയാണെങ്കില്‍ 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. അതായത് ഒരു ദിവസം ഏകദേശം 2200 . ആ രണ്ട് ദിവസങ്ങളില്‍ 4300 കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ആ രണ്ട് ദിവസങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കണക്കു പ്രകാരം 6100 കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരണമടയുന്നു.    

റെവന്യൂ വകുപ്പിന്റെ നികുതിയിളവുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കു ഒരു കാര്യം കാണാന്‍ കഴിയും. അഞ്ചു ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നികുതിയിനത്തില്‍ എഴുതിതള്ളിയിരിക്കുന്നത്. അതായത് മണിക്കൂറില്‍ 57 കോടി, മിനുട്ടില്‍ ഏകദേശം ഒരു കോടി. എന്നാല്‍ അതില്‍ കര്‍ഷകര്‍ പെടുന്നില്ല; അവര്‍ക്ക് കടം കൊടുക്കാനും പണമില്ല. യഥാര്‍ത്ഥത്തില്‍ പണം ആവശ്യമുള്ള ഗ്രാമപ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ അതില്‍ പെടുന്നില്ല. 

അറുപതുകളിലും എഴുപതുകളിലും ഇവിടെ വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ മുന്നോട്ടു വെക്കുന്ന പ്രശ്നം എന്താണെന്ന് വെച്ചാല്‍ അറുപതുകളിലും എഴുപതുകളിലും വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഉള്ളത് വലിയ തോതിലുള്ള കഷക ആത്മഹത്യകള്‍ ആണ്. അതിനിടയിലുള്ള കാലയളവില്‍ എന്താണ് സംഭവിച്ചത്? ആ വന്‍ പോരാട്ടങ്ങള്‍ വലിയ തോതിലുള്ള നിരാശയ്ക്ക് വഴിമാറി. 'ഞങ്ങള്‍ക്ക് ഇതു ചെയ്യാന്‍ കഴിയും' എന്ന ആ ജനങ്ങളുടെ ശുഭപ്രതീക്ഷ പൂര്‍ണ്ണമായ വിശ്വാസനഷ്ടത്തിനും നിരാശയ്ക്കും വഴിമാറി. എങ്ങനെയാണ് വന്‍പോരാട്ടങ്ങള്‍ക്കു പകരം കൂട്ട ആത്മഹത്യകള്‍ക്ക് ഉണ്ടായത്? വളരെ മൂര്‍ത്തമായ കാരണങ്ങള്‍ ഇതിനുണ്ട്. ആ കാരണങ്ങള്‍ സങ്കീര്‍ണ്ണമാകാം, എന്നാല്‍ എവിടെയാണ് എന്താണ് തെറ്റിയതെന്ന് നമുക്ക് പറയാന്‍ കഴിയും. അതു അസാധ്യമല്ല. അവ തീര്‍ച്ചയായും മുറിഞ്ഞവയാണ്, കാരണം എല്ലാ വിശദീകരങ്ങളും അങ്ങനെയാണ്.


നാല് മാസങ്ങള്‍ക്ക് മുന്‍പ് ഔറംഗബാദ് നഗരത്തില്‍ മെഴ്സീഡിസ് ബെന്‍സ് അവരുടെ ഏറ്റവും വലിയ ഒരു ദിവസത്തെ ഒറ്റവില്പ്പന നടത്തി. അവര്‍ അവിടെയുള്ള ഒരു കൂട്ടം കച്ചവടക്കാര്‍ക്ക് 150 കാറുകള്‍ വിറ്റു. നിങ്ങള്‍ അതിനെപ്പറ്റി വായിച്ചു കാണും, അതു ടെലിവിഷനില്‍ കണ്ടു കാണും. ആരാണ് ആ കാശ് കൊടുത്തത്. ആ 150 മെഴ്സീഡിസ് ബെന്സുകള്‍ക്കുള്ള പണം ആരാണ് കൊടുത്തത്? 63 കൊടിയുടെതായിരുന്നു ആ കച്ചവടം. 44 കോടി വന്നത് എസ്.ബി.ഐ എന്ന പൊതുമേഖലാ ബാങ്കില്‍ നിന്നാണ്. അതും 7% പലിശയ്ക്ക്. അതേ എസ്.ബി.ഐ അതേ സ്ഥലത്ത് ഒരു ട്രാക്റ്റര്‍ വാങ്ങായി നിങ്ങള്‍ക്കു ലോണ്‍ തരും, അതും 12.75% പലിശയ്ക്ക്. ട്രാക്ട്ടറിനായി നാല് ലക്ഷം ലോണ്‍ എടുത്താല്‍ 12%, അഞ്ചു ലക്ഷം വാങ്ങിയാല്‍ 12.75%, ആറു ലക്ഷം വാങ്ങിയാല്‍ 14%. അതായത് ഒരു മെഴ്സീഡിസ് ബെന്‍സ് വാങ്ങാന്‍ നിങ്ങള്‍ 7% പലിശ കൊടുക്കുന്നു, ഒരു ട്രാക്റ്റര്‍ വാങ്ങാന്‍ 12 മുതല്‍ 14 ശതമാനം വരെ പലിശ കൊടുക്കുന്നു. എന്നിട്ട് കടം മൂലം ഗ്രാമപ്രദേശങ്ങളില്‍ എങ്ങനെ പ്രശ്നം ഉണ്ടാകുന്നു എന്ന് നമ്മള്‍ അതിശയപ്പെടുന്നു!

ആയിരക്കണക്കിന് സ്ത്രീകളുടെ ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളുടെ കണക്കില്‍ നിന്ന് നീക്കം ചെയ്യുന്നു. കാരണം അവര്‍ സാമ്പ്രദായിക ബോധം അനുസരിച്ച് സ്ത്രീ കര്‍ഷക അല്ല, കര്‍ഷകന്റെ ഭാര്യ മാത്രമാണ്. അതു കൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല എന്ന്. കര്‍ഷകആത്മഹത്യ അല്ല കൃഷി സംബന്ധമായ പ്രതിസന്ധി, ദയവു ചെയ്തു ഇതു മനസിലാക്കുക.  കര്‍ഷകആത്മഹത്യ കാര്‍ഷിക പ്രതിസന്ധി മൂലമുണ്ടായതാണ്. അതു കാര്‍ഷിക പ്രതിസന്ധിയുടെ കാരണമല്ല, മരിച്ചു അതിന്റെ പരിണിതഫലമാണ്. അതു ഈ പ്രതിസന്ധിയുടെ ഒരു ഘട്ടമാണ്, ഈ  പ്രതിസന്ധിക്ക് മറ്റു പല ഘട്ടങ്ങളുമുണ്ട്. മറ്റൊന്ന് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ദിശയില്‍ നിന്നും ഈ പ്രതിസന്ധിയെ മാറ്റി നിര്‍ത്തരുത്. എല്ലാ ഗവണ്‍മെന്റ്  പഠനങ്ങളും ഗവണ്‍മെന്റ് കോടതിയില്‍ ഔദ്യോഗികമായി പറയുന്നതിനേക്കാള്‍ കൂടുതല്‍ ദാരിദ്ര്യം കാണിക്കുന്നു. ഇതു വളരെ പ്രധാനമാണ്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളില്‍ അസമത്വം വര്‍ദ്ധിച്ച തോത് അതിനു മുന്‍പുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏതു സമയത്തും ഉള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. അവര്‍ ഇന്ത്യയെക്കുറിച്ച് പറയുന്നതെന്താണെന്ന് വെച്ചാല്‍ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണെന്നാണ്‌. ഇതിലും വലുത് ഉണ്ടാവാം, പക്ഷെ രേഖപ്പെടുത്തിയതില്‍ ഇതു ഒരു പ്രത്യേക തൊഴിലുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണ്. ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷക ആത്മഹത്യയ്ക്ക് പ്രേരക ശക്തി ചില നയങ്ങളാണ്, വളരെ നിശ്ചിതമായ എടുത്തു പറയാന്‍ കഴിയുന്ന ചില നയങ്ങള്‍. നേരത്തെ പറഞ്ഞത് പോലെ 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലത്ത് 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. രണ്ട് മാസത്തിനുള്ളില്‍ നമ്മുക്ക് 2011-ലെ സെന്‍സസ് കിട്ടും. മാറാതെ നില്‍ക്കുന്ന കര്‍ഷക ആത്മഹത്യ നിരക്ക് കൂടുതല്‍ മോശമായ ഒരു അവസ്ഥയാണ് തുറന്നു കാണിക്കുന്നത്, കാരണം കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതാണ് ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെ അങ്ങനെയല്ലാത്ത ആത്മഹത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉള്ള ഏറ്റവും പ്രധാനമായ കാര്യം.

അപ്പൊ ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്, പക്ഷെ കര്‍ഷക ആത്മഹത്യ കൂടുന്നു. ഇതാണ് ഈ പ്രശ്നത്തിലെ ഏറ്റവും അസ്വസ്ഥതാജനകമായ വസ്തുത. ഇതാണ് കര്‍ഷക ആത്മഹത്യയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ലക്ഷണം. 1995-ല്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം 10720, 1996-ല്‍ 13729, 2005-ല്‍ 17131, 2009-ല്‍ 17368. ഓരോ വര്‍ഷങ്ങളിലും ഇതു മാറിയും മറിഞ്ഞും ഇരുന്നു. പക്ഷെ പൊതുവായ പ്രവണത ഇരുണ്ടതും ഭയപ്പെടുത്തുന്നതുമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 83.6 കോടി ഇന്ത്യക്കാര്‍ ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്. ഒരു ശരാശരി കര്‍ഷക കുടുംബത്തിന്റെ വരുമാനം ആള്‍ക്കൊന്നിനു ദിവസം പതിനാറു രൂപ മാത്രമാണ്.

സ്വന്തം വിളയേയോ, അതിന്റെ കമ്പോള വിലയേയോ, വില്പനയേയോ, വളത്തെയോ, കീടനാശിനിയെയോ എന്തിനു ഉപയോഗിക്കേണ്ട് വൈദ്യുതി പോലുമോ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളെ കര്‍ഷകന്‍ എന്ന് വിളിക്കുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. വൈദ്യുതിയും വെള്ളം പോലും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ മുഴുവന്‍ ഡാമുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട അവസ്ഥ ഉണ്ട്.   

രാജസ്ഥാനിലെ ഉദയ്പൂരിലെ ആദിവാസികള്‍ എങ്ങനെയാണ് വിശപ്പിനെ നേരിടുന്നത്? വേണ്ടത്ര കരുത്തു ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ടു എട്ടുപേരുടെ ഒരു കുടുംബം ഊഴമനുസരിച്ച് വിശന്നിരിക്കുന്നു. രണ്ട് സഹോദരന്മാര്‍ ഇന്ന് നന്നായി ആഹാരം കഴിക്കുന്നു എനിട്ട്‌ ജോലിക്ക് പോകുന്നു, ബാക്കിയുള്ളവര്‍ പട്ടിണി കിടക്കുന്നു. അടുത്ത ദിവസം വേറെ രണ്ട് പേര്‍ നന്നായി ആഹാരം കഴിഞ്ഞു ജോലിക്ക് പോകുന്നു ഇവര്‍ പട്ടിണി കിടക്കുന്നു, അങ്ങനെ.

പോംവഴികളുണ്ട്. കുറഞ്ഞത്‌ ആത്മഹത്യയില്‍ നിന്നെങ്കിലും അവരെ രക്ഷിച്ചു പ്രതിസന്ധിയെ ലഘൂകരിക്കാനുള്ള പോംവഴികള്‍. അതിനപ്പുറത്ത് പെട്ടെന്നുള്ള നടപടികളേക്കാള്‍ വലിയ പോംവഴികള്‍; ദീര്‍ഘ കാലത്തെയ്ക്കുള്ള നയങ്ങള്‍. പോംവഴികള്‍ കിട്ടിയില്ലെങ്കിലും അതിനുള്ള സ്റ്റാര്‍ട്ടിംഗ് പോയന്റുകള്‍ നാഷണല്‍ ഫാര്‍മേഴ്സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

പാര്‍ലമെന്റിന്റെ ഒരു മുഴുവന്‍ സെഷന്‍ രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കുന്നതിനു വേണ്ടി മാറ്റി വെക്കുന്നത് നാം കണ്ടു- അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍. എന്‍റെ അപേക്ഷ ഇതാണ്, രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ പാര്‍ലമെന്റിന്റെ ഒരു സെഷന്‍ മുഴുവന്‍ മാറ്റി വെക്കാംഎങ്കില്‍ കാര്‍ഷിക പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു സെഷനെങ്കിലും മാറ്റിവെക്കാന്‍ കഴിയില്ലേ?

കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക. നമ്മുടെ രാജ്യത്തിന്റെ മേശയില്‍ ആഹാരം എത്തിക്കുന്നത് ഇവരാണ്. കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക, എന്തുകൊണ്ടെന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മിനിമം വേതനം എങ്കിലും ലഭ്യമാകും. എത്ര വിളവുണ്ടായി എന്ന് നോക്കി വളര്‍ച്ചയെ അളക്കുന്നതിന് പകരം കര്‍ഷകനും കാര്‍ഷികത്തൊഴിലാളിക്കും എത്ര വരുമാനമുണ്ട് എന്നതിനെ നോക്കി വളര്‍ച്ചയെ അളക്കുക. ഇന്ന് ചെറിയ തോതില്‍ പണം കടം കൊടുത്തിരുന്നവരും ആത്മഹത്യ ചെയ്യുകയാണ്. അവരുടെ ഇടപാടുകാര്‍ ഒന്നുകില്‍ ഒളിച്ചോടുന്നു, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു, അവര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല.

പ്രധാനമന്ത്രി വന്നു, എന്നെ വിളിപ്പിച്ചു, എന്നിട്ട് നമ്മള്‍ തമ്മില്‍ ചര്‍ച്ച നടന്നു. എന്നിട്ടദ്ദേഹം വിദര്‍ഭയില്‍ വന്നു. അവര്‍ മുന്നോട്ടു വെച്ച പാക്കേജ് കണ്ടപ്പോള്‍ ഞാന്‍ അവരോടു യാചിച്ചു ഈ പാക്കേജ് നടപ്പാക്കരുതേ എന്ന്, ഇതു ഭ്രാന്താണ് എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്ലാന്‍ ചെയ്തത് 48000 പശുക്കളെയും എരുമകളേയും വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനാണ്, പണവും വെള്ളം പോലും ലഭിക്കാതെ വലയുന്ന അത്രേ കര്‍ഷകര്‍ക്ക്. ഞാന്‍ ഇതു ചെയ്യരുതേ എന്ന് അവരോടു യാചിച്ചു, പക്ഷെ അതു അവര്‍ ചെയ്തു, അവര്‍ അതു കൊടുത്തു. അവര്‍ അതില്‍ അഭിമാനം കൊള്ളുകയും ചെയ്തു, രാഷ്ട്രീക്കാര്‍ ഒരു സ്ത്രീയോടും അവര്‍ക്ക് നല്‍കിയ എരുമകളോടും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഞാന്‍ ആ സ്ത്രീയെ തിരക്കി ചെന്നു, കമലാഭായി ഗൂഡെ എന്നാണവരുടെ പേര്. ഞാന്‍ അവരോടു ചോദിച്ചു നിങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ പ്ലാന്‍ വഴി കിട്ടിയ എരുമ എങ്ങനെയുണ്ട് എന്ന്. അവര്‍ പയുകാണ്, 'സാറേ ഇതു എരുമയല്ല, ഭൂതമാണ്‌. എന്‍റെ കുടുംബത്തിലുള്ളവര്‍ കഴിക്കുന്നതിനേക്കാള്‍ ആഹാരം അതു കഴിക്കും. ഗ്രാമം മുഴുവനും തങ്ങള്‍ക്കു കിട്ടിയ പശുക്കളെയും എരുമകളേയും മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ വേണ്ടി നടക്കുന്നവരാണ്. ആദ്യം ഞാന്‍ വില്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വാങ്ങാന്‍ ആളില്ല. ഞാന്‍ അതു എന്‍റെ അയല്‍ക്കാരന് സൗജന്യമായി കൊടുത്തു. എട്ടുദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ വീട്ടുമുറ്റത്ത്‌ എരുമയുമായി വന്നിട്ട് തൊഴുതുകൊണ്ട് പറഞ്ഞു കമലാഭായി, ഇതിനെ നിങ്ങള്‍ തന്നെ വെച്ചോളൂ എന്ന്.'  

അവസാനത്തെ പോയന്റിലെയ്ക്ക് ഞാന്‍ തിരിച്ചു വരട്ടെ. നിങ്ങള്‍ക്കു ഇതിനെ നേരിടാന്‍ കഴിയും. എന്നാല്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസത്തെ മാത്രം കണക്കിലെടുത്ത് കൊണ്ട് കഴിയില്ല എന്നതുപോലെ തന്നെയാണ് ഈ പ്രശ്നം. കാരണം ഇവിടെ വലിയൊരു സമൂഹമുണ്ട്‌, വലിയ നയങ്ങളുണ്ട്‌, വിദ്യാഭ്യാസത്തെ ബാധിക്കുന്ന വലിയ നയങ്ങളുണ്ട്‌. അവയെല്ലാം കണക്കിലെടുക്കണം. അഞ്ചു വാക്കുകളില്‍ കാര്‍ഷിക പ്രതിസന്ധിയെ ഇങ്ങനെ പറയാം, 'The drive towards corporate farming'. ഈ പ്രതിസന്ധിയിലെയ്ക്കുള്ള പ്രക്രിയയെ അഞ്ചു വാക്കുകളില്‍ പ്രൊഫ: നാഗരാജ് പറഞ്ഞതുപോലെ ഇങ്ങനെ പറയാം, 'Predatory commercialization of the country-side'. ഇതിന്റെ പരിണിതഫലം അഞ്ചു വാക്കുകളില്‍, 'Largest displacement in Indian history'. അതു തോക്കുകളും ടാങ്കുകളും ഉപയോഗിച്ചുള്ളതല്ല, മറിച്ചു കാര്‍ഷിക അട്ടിമറിയിലൂടെ.    

ഒരു തിരിച്ചുവരവ് സാധ്യമാണ്. പക്ഷെ ഇതിനെ നേരിടേണ്ടത് കൃഷിയില്‍ മാത്രമായുള്ള ഒരു പ്രശ്നമായല്ല. ഇതു നമ്മുടെ സമൂഹത്തിലെ, നമ്മുടെ സാമ്പത്തിക മേഖലയിലെ, നമ്മുടെ മുഴുവന്‍ ലോകത്തിലെ തന്നെ ഒരു പ്രശ്നമാണ്. അസമത്വം, ഇന്ത്യന്‍ നയങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങളെ മുഴുവനായി നേരിടുന്നതിലൂടെയേ ആ തിരിച്ചുവരവ്‌ സാധ്യമാകൂ. നന്ദി'

             വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത സോണിയ എലിസബത്ത് പടമാടന്‍,
             ദി ഹിന്ദു