Physics എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Physics എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, നവംബർ 09, 2012

കരുതിയിരിക്കുക, അവന്‍ ഏതു രൂപത്തിലും വരും!



അറബ് രാജ്യങ്ങളില്‍ മറ്റുമതങ്ങളുടെ പ്രചാരണം അനുവദിക്കാത്തത് ശരിയല്ല എന്ന് യൂറോപ്യന്മാരുടെ മുന്നില്‍ പറയുകയും എന്നാല്‍ ഉറുദുവിലെ ചര്‍ച്ചയ്ക്കിടെ അത് ശരിയാണ് എന്ന് വാദിക്കുകയും ചെയ്യുന്ന സക്കീര്‍ നായിക്കിന്റെ കാപട്യ ത്തെക്കുറിച്ചല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് അതിലെ ജനാധിപത്യ വിരുദ്ധതയെ കുറിച്ചാണ്. മതവും വിശ്വാസങ്ങളും ഒക്കെ സമൂഹത്തിന്റെ ഭാഗമാണ്. മതപ്രചാരണവും മതവിശ്വാസവും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും വ്യക്തിപരമായ അവകാശങ്ങളുമാണ്. വര്‍ഗീയതയും കപടമായ പ്രചാരണങ്ങളും എതിര്‍ക്കപ്പെടണം എങ്കിലും മേല്‍പ്പറഞ്ഞ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ അതുകൊണ്ടുതന്നെ ചെറുക്കപ്പെപ്പെടേണ്ടതുണ്ട്.

ആ വീഡിയോയുടെ അടിയില്‍ എഴുതി വെച്ചിരിക്കുന്നതിനോടൊന്നും യാതൊരു യോജിപ്പുമില്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇവിടെ സക്കീര്‍ നായിക്ക് പറയുന്നത് ഇങ്ങനെയാണ്. മറ്റു മതങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല; തന്റെ മതം മാത്രമാണ് ശരി. അതിനു കാരണമായി പറയുന്നത് ഇതാണ്. തന്റെ മതത്തില്‍ രണ്ടും രണ്ടും നാലാണ്, മറ്റുമതങ്ങളില്‍ അത് മൂന്നും അഞ്ചും ഒക്കെയാണ്. (ഇതെന്തു കോപ്പിലെ ലോജിക്കാണ് എന്നാവും നിങ്ങള്‍ ഇപ്പൊ ചിന്തിക്കുക. സക്കീര്‍ നായിക്കിന്റെയും ഗോക്രിയുടെയും വാദങ്ങള്‍ കേട്ടിട്ടുള്ളവര്‍ ഇത് കേട്ട് അത്ഭുതപ്പെടുകയൊന്നുമില്ല, കാരണം ഈ രീതി തന്നെയാണ് അവര്‍ എല്ലാ കാര്യങ്ങളിലും പിന്തുടരുന്നത്.) ഇനി മതപരിവര്‍ത്തനത്തിനും മറ്റു മതങ്ങളുടെ പ്രചാരണത്തിനും എതിരായി ഗോക്രി പറയുന്നതോ, രണ്ടരലക്ഷം ക്രിസ്ത്യന്‍ മിഷനറിമാര്‍ മിനുട്ടില്‍ 29000 ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന്. (https://plus.google.com/103492654161045595043/posts/L5J7aDcNroK) അതായത് ഒരു മാസം മറ്റു മതത്തിലേക്ക് മാറുന്ന ഹിന്ദുക്കളുടെ എണ്ണം നൂറ്റി ഇരുപത്തഞ്ചു കോടി! കൂടുതല്‍ പറയണ്ടല്ലോ... ;)




ഈ മാതിരി ഉഡായിപ്പ് പരിപാടികളിലൂടെ ഈ ഫ്രാഡുകള്‍ ലക്ഷ്യമിടുന്നത് എന്താണ് എന്ന് വ്യക്തമാണ്. പേരുകളും രൂപങ്ങളും ഇടങ്ങളും മാത്രമേ മാറുന്നുള്ളൂ, ഇവര്‍ നാണയത്തിന്റെ ഇരു വശങ്ങളാണ്. വര്‍ഗ്ഗീയമായ മുതലെടുപ്പും അതുവഴിയുള്ള അധികാരവും പണവും തന്നെയാണ് ഈ മാതിരി ഐറ്റങ്ങളുടെ ജീവിതലക്ഷ്യം. മതത്തിന്റെ മറവില്‍ ഇവര്‍ കവര്‍ന്നെടുക്കുന്നത്‌ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തെയാണ്. അതുകൊണ്ടുതന്നെയാണ് ഇവരെ വിമര്‍ശിക്കുന്നവര്‍ രൂക്ഷമായി ആക്രമിക്കപ്പെടുന്നത്. ഈ ഗോക്രിയും  മറ്റുമാണോ, അതോ ഇവരെ വിമര്‍ശിക്കുന്നവര്‍ ആണോ പ്രോത്സാഹിപ്പിക്കപ്പെടെണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കുക. 

ഇക്കൂട്ടരെ കരുതിയിരിക്കുക; അവന്‍ ഏതു രൂപത്തിലും വരും!


ശുഭം! 
മംഗളം! 
 അനൂപ്‌ കിളിമാനൂര്‍

Photo courtesy: Suraj Rajan

Related Posts:

'ഗോക്രി'വധത്തിന്റെ സംക്ഷിപ്ത ചരിത്രം






ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

'ഗോക്രി'വധത്തിന്റെ സംക്ഷിപ്ത ചരിത്രം



മലയാള സൈബര്‍ ലോകത്തിന്റെ അഥവാ ബൂലോകത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് 'ഗോക്രി വധം'. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവ ഒന്നും ഇടപെടാതെ മാറി നിന്ന ഒരു വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന് ശാസ്ത്രീയമായി പൊളിച്ചടുക്കാന്‍ ധൈര്യം കാണിച്ചത് ബൂലോകമാണ്. ഡോ.(?) ഗോപാലകൃഷ്ണന്‍ അഥവാ 'ഗോക്രി'യുടെ ഉഡായിപ്പുകള്‍ കാലാകാലങ്ങളില്‍ ഉമേഷ്‌, സൂരജ്, കാല്‍വിനാദികള്‍ പൊളിച്ചടുക്കിയിട്ടുണ്ട്. അതിന്റെ കാലഗണനയുടെ ചെറിയൊരു   അടയാളപ്പെടുത്തല്‍ കുറെ വര്‍ഷങ്ങളായി ഇവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ലേഖനങ്ങള്‍ പരിചയമില്ലാത്തവര്‍ ബൂലോകത്ത് കുറവായിരിക്കും. എങ്കിലും ഇനിയും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അറിയുവാനും അല്ലാത്തവര്‍ക്ക് ഒരു പെട്ടെന്നുള്ള റെഫറന്‍സ് ആയും ഈ എളിയ ശ്രമം പ്രയോജനപ്പെടും എന്ന് കരുതുന്നു.


ഒന്ന്:

ഗോക്രിയെ ഡോ: സൂരജ് രാജന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 

"ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകള്‍ എന്ന്‍ പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളില്‍ നിന്നും ദര്‍ശന/തത്വ സംഹിതകളില്‍ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങള്‍ കൊണ്ട് മുട്ടന്‍ ഉഡായിപ്പ് "ശാസ്ത്രീയമായി" വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം - ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയന്‍സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം "ദേ ഞമ്മട കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!


ആശാന്റെ ഉഡായിപ്പുകള്‍ ഇപ്പോള്‍ പീസ് പീസായി യൂട്യൂബില്‍ വരുന്നുണ്ട്- ആശാന്റെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് (IISH) എന്ന സ്ഥാപനം അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളായി.

എഷ്യാനെറ്റ് കേബിള്‍ വിഷന്‍, അമൃതാടീവി ചാനലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന "ഡോക്ടര്‍"ഗോപാലകൃഷ്ണന്റെ ഹൈന്ദവ ഇവാഞ്ചലിസം ഇനി ഭൗതികതയിലും ലൗകികതയിലും പെട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന വിദേശമലയാളിക്കുഞ്ഞുങ്ങള്‍ക്കും അവരുടെ "ഭാഗവതം" വായിക്കാന്‍ സമയം കിട്ടാതെ "life" ആകെ "empty" ആയിപ്പോയ തന്ത-തള്ളാര്‍ക്കും, കേട്ട് കുളിരാം. "തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയാഘാതം വരും", "പൗഡറിട്ടാല്‍ ക്യാന്‍സര്‍ വരും", "കെടാക്കപ്പായേന്ന് എണീറ്റുടനെ രണ്ട് ഗ്ലാസുവെള്ളം കുടിച്ചാല്‍ സ്ട്രോക്കും അറ്റാക്കും വരാതെ നോക്കാം" എന്ന് തുടങ്ങുന്ന മഹത്തായ സചിത്ര e-mail-കള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് പോലും നോക്കാതെ ഫോര്‍വേഡ് ചെയ്ത് ലോകത്തിന്റെ ആരോഗ്യവിജ്ഞാനത്തെ അനുനിമിഷം സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്ന ബംഗളൂരൂ-ഹൈദ്രാബാദി-മൈസൂറിയന്‍ പ്രൊഫഷനലുകള്‍ക്കും, "ജപ്പാനിലെ ഏതോ മൈക്രോചിപ്പ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ സ്ത്രീകള്‍ ആര്‍ത്തവമുള്ളപ്പോള്‍ കൈകാര്യം ചെയ്ത ചിപ്പ് മുഴുവന്‍ അടിച്ചു പോയി" എന്ന് ഉളുപ്പില്ലാതെ ഒരു ടോക് ഷോയില്‍ അടിച്ചുവിടാനും മാത്രം ഔദ്ധത്യമുള്ള ന്യൂറോസര്‍ജ്ജന്മാര്‍ക്കും ഇനി അഭിമാനത്തിന്റെ നാളുകളായിരിക്കും ! പ്രാചീന ഇന്ത്യയിലെ സംസ്കൃതചിത്തങ്ങളില്‍ നിന്ന് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ഡാര്വീനിയന്‍ പരിണാമസിദ്ധാന്തവുമൊക്കെ നുള്ളിപ്പെറുക്കിക്കൊടുക്കാന്‍ നമുക്കും ഉണ്ടായിരിക്കുന്നു ഒരു "ശാസ്ത്ര-ജ്ഞന്‍".... അതും “അനേകം” പി.എഛ്.ഡിയും എണ്ണമില്ലാത്തത്ര പേറ്റന്റുകളും ഉള്ള ഒരു ബയോക്കെമിസ്ട്രി വിദഗ്ധന്‍ ! ആനന്ദ ലബ്ധിക്കിനി എന്തര് വ്യേണം ?

ആശാന്റെ ഒരു ഉഡായിപ്പ് പ്രസംഗം ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന് കേള്‍ക്കാനിടയായി. പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ എത്രയോ വികസിതമായിരുന്നു എന്ന്‍ സ്ഥാപിക്കലാണ് വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ അന്താരാഷ്ട്ര സ്പേയ്സ് സ്റ്റേഷന്‍ പോലും ഇവിടെയെങ്ങാണ്ട് ഉണ്ടായിരുന്നില്ലേ എന്ന് കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയില്‍ തോന്നും... അമ്മാതിരി കീച്ചാണ്..... സംസ്കൃതം കൊണ്ട് വയറിളക്കം... ഇംഗ്ല്ലീഷു കൊണ്ട് ഹാലിളക്കം... സയന്‍സ് കൊണ്ട് പടയിളക്കം.... ആകെ മൊത്തം ജഗപൊഗ...."

ഇവയാണ് ഈ വിഷയം സംബന്ധിച്ച് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന ലേഖനങ്ങള്‍. ലേഖനങ്ങളിലെ കമന്റുകളും വായിക്കാതെ വിടരുത്.

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍ -  ഡോ: സൂരജ് രാജന്‍ 




ഈ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു വിശദമായി പി.ഡി.എഫ് രൂപത്തില്‍ : ജ്യോതിഷവും ശാസ്ത്രവും 


ഇവയ്ക്കു ഗോക്രി കൊടുത്ത 'മറുപടി' (എന്തരോ എന്തോ?)  രാജീവ് ചേലനാട് തന്റെ ബ്ലോഗില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അത് ഇവിടെ..


എന്നാല്‍ ഇത് ഓടിച്ചു നോക്കിയാല്‍ പോലും മനസിലാകുന്നത് പോലെ വിമര്‍ശനങ്ങള്‍ക്കും തുറന്നു കാട്ടപ്പെട്ട കള്ളത്തരങ്ങള്‍ക്കും പോള്ളത്തരങ്ങള്‍ക്കും യാതൊരു മറുപടിയും വിശദീകരണവും ഗോക്രി നല്‍കുന്നില്ല. മറിച്ചു  വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കു മുതിരുക മാത്രമാണ് ആര്‍ഷഭാരത ഗവേഷക ആചാര്യ പ്രഭാഷക ശിരോമണി നല്‍കുന്നത്. 'DOGS will bark and the caravans will never stop, it will go to the market.' എന്ന ഗോക്രിയുടെ ഡയലോഗ് ആവണം ബൂലോകത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം പാരഡിവല്‍ക്കരിക്കപ്പെട്ട ഐറ്റം! തന്നെ പണ്ട് വിമര്‍ശിച്ചിരുന്ന ആള്‍ പിന്നീട് മാനസിക രോഗിയായെന്നും ഗോക്രിയെ വിമര്‍ശിച്ചതിനു കാളി ശപിച്ചതിനാല്‍ താന്‍ അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്നും ഒക്കെ പറഞ്ഞു ഗോക്രിക്ക് മെയ്ല്‍ അയച്ചു എന്നൊക്കെയാണ് പുള്ളി തട്ടി വിടുന്നത്. (ഗോക്രി മാനസിക രോഗി എന്നാക്ഷേപിച്ച ചന്ദ്ര ഹരി എഴുതിയ ലേഖനം ഇവിടെ: http://www.scribd.com/doc/14628554/Falsehood-on-Sale-Scientific-Meaning-of-Acharas ) തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതാവും സംഭവിക്കുക എന്ന ഭീഷണി വ്യംഗ്യം. ഗോക്രിയുടെ മാനസിക അവസ്ഥ എത്ര പരിതാപകരമാണ് എന്ന് ഈ ഒറ്റ സംഭവത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ഏതായാലും വിമര്‍ശിക്കപ്പെട്ട പ്രസംഗങ്ങളുടെ വീഡിയോകളെല്ലാം ഒന്നൊന്നായി യു-ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി എന്നത് ചരിത്രം. 

രണ്ട് :

തന്റെ മുഖം മൂടികളൊക്കെ അഴിച്ചു മാറ്റി തികഞ്ഞ വര്‍ഗ്ഗീയവാദിയായി ഗോക്രി വീണ്ടും രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഈ വര്‍ഷമാദ്യം കണ്ടത്.


ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. അതിന്റെ ഭാഗമായി രണ്ടു ലേഖനങ്ങള്‍ malayal.am-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.


സൂരജിന്റെ ലേഖനത്തില്‍ നിന്ന്.. 

"ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലെ PhD വച്ചോണ്ട് ശാസ്ത്രത്തെ തരം പോലെ വളച്ചും ഒടിച്ചു മടക്കിയും ഹൈന്ദവപുരാണങ്ങളടക്കം സകല ജിലേബി ഗുലാബിയിലും "സയന്റിഫിക്" വസ്തുത സ്ഥാപിച്ചെടുക്കാന്‍ ഡോ:ഗോക്രി (എന്‍ ഗോപാലകൃഷ്ണന്‍) നടത്തുന്ന ശ്രമങ്ങളെ മുന്‍പ് ഞങ്ങള്‍ പൊളിച്ച് കാണിച്ചിരുന്നു (link1 ; link 2;link 3; link 4). നല്ല ഒന്നാം‌ക്ലാസ് സംഘപറിവാരിത്തത്തിന്റെ സാംസ്കാരിക പ്ലാറ്റ്ഫോം കേരളത്തിന്റെ മതേതര മണ്ണില്‍ പണിതെടുക്കലാണു ഈ ഗജഫ്രാഡിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ അന്ന് തന്നെ കമന്റുകളിലും ഓണ്‍‌ലൈന്‍ ഇടപെടലുകളിലുമായി സൂചിപ്പിച്ചിരുന്നു. ഇയാളെ എതിര്‍ക്കുന്ന ഇന്ത്യയിലെ യുക്തിവാദികള്‍ക്ക് വിദേശ ക്രൈസ്തവ മിഷണറികളുടെ ഫണ്ട് കിട്ടുന്നുണ്ടെന്നൊക്കെ ഇടയ്ക്ക് അണ്ണന്‍ വച്ച് കീച്ചുന്നതും യൂട്യൂബില്‍ കണ്ടിരുന്നു.

ഇപ്പോള്‍ അണ്ണന്‍ ഇതാ കപടവിനയത്തിന്റെ മുഖം മൂടിയൊക്കെ പറിച്ച് കളഞ്ഞ് നല്ല അസ്സല്‍ തൃശൂലവടിവാള്‍-ധാരിയായി ഇറങ്ങിയിരിക്കുന്നു : സ്വന്തം മതത്തിന്റെ വക്കീലുകളിക്കുമ്പോള്‍ ഗാന്ധാരി ഗര്‍ഭം കലക്കി മാംസപിണ്ഡത്തെ പ്രസവിച്ച കഥ ക്ലോണിംഗിന്റെ മഹാ ഉദാഹരണമായി വരെ വച്ച് കീച്ചുന്ന അണ്ണനു പക്ഷേ ബൈബിളിലെ പഴയനിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു രക്ഷയുമില്ലാത്ത "അന്ധത"യാണ്. ബൈബിളില്‍ പറയുന്ന "യഹോവ" എന്ന സെമൈറ്റിക് ദൈവം അടിമുടി ഒരു ഗുണ്ടാ കൊണാപ്പനാണെന്നാണു ആശാന്‍ വാദിച്ച് കൊണ്ടുവന്ന് നിര്‍ത്തുന്നത്. കൃസ്ത്യാനിയെന്ന് പറയുന്ന കൂട്ടര്‌ കാലത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതേ ഇന്നാരെ മതം മാറ്റാം എന്ന് ധ്യാനിച്ചോണ്ടാണെന്നാണു അണ്ണന്‍ പറഞ്ഞ് വരുന്നതിന്റെ സാരം."


മൂന്ന് :

ഗോക്രിത്തരങ്ങളുടെ പുതിയ അദ്ധ്യായം ഇങ്ങനെയാണ്. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐ.ഐ.ടി. മദ്രാസില്‍ വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ചടങ്ങിലെ പ്രഭാഷകന്‍ ആയി ഗോക്രി എത്തുന്നു.

വിഷയം: Indian Science(നെ എങ്ങനെ നാണം കെടുത്താം) 

വീഡിയോ ചുവടെ.


പണ്ടേ പൊളിഞ്ഞടുങ്ങിയ വാദങ്ങളില്‍ ചിലത് ഗോക്രി ഇവിടെ വന്നു ഒരു ഉളുപ്പും ഇല്ലാതെ തട്ടിവിടുന്നു. ഈ പ്രഭാഷണ ആഭാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഐ.ഐ.ടി മദ്രാസ് കമ്മ്യൂണിറ്റി  അംഗം ജവാലിയും ഡോ.സൂരജ് രാജനും കൂടി പോളിച്ചടുക്കുന്നു. 

ലേഖനത്തിന്റെ ആമുഖം ഇങ്ങനെ:

"The mistake of inviting a man, whose main hobby is bad mouthing other religions (while never applying the same arguments to Hindu religion), who unabashedly shouts inaccurate facts to blatant lies, is not just a matter of bad selection but also a breach of the constitutional ideal of government (and its institutions) being secular. As rationalists committed to secularism (one of the authors being a member of the IITM community too), we find it both shocking and ridiculous, and are of the opinion that public interest is being served by writing this critique. Majority of his claims were hugely distorted or wrong. His arguments were basically clichéd right-wing ideals that give instant orgasm to the proponents of cultural nationalism and his conclusions were not only preposterous but also dangerous."

തുടര്‍ന്ന് വായിക്കുക...

തുടര്‍ന്ന് വൈശാഖന്‍ തമ്പി തന്റേതായ രീതിയില്‍ ഇതിനെ പൊളിച്ചടുക്കിക്കൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് ഇടുന്നു. അത് പിന്നീട് malayal.am-ല്‍ പ്രസിദ്ധീകരിച്ചു. ലേഖനത്തില്‍ നിന്ന്..


"ആദ്യം തന്നെ താന്‍ ഫ്രീ ആയിട്ടല്ല, സംഘാടകരുടെ ചെലവിലാണ് വേദിയില്‍ നില്‍ക്കുന്നത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് രാജ്യസേവകന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീമാന്‍ ഡാക്ടര്‍ ഗോക്രി തന്‍റെ വായിട്ടലപ്പ് തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സംസ്കൃതം അറിയില്ല എന്ന കാര്യം തമാശരൂപത്തില്‍ പറയുന്നുമുണ്ട്. അത് തന്നെയാണ് ആശാന്‍റെ പ്രധാന ആയുധം. സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് ആശാന്‍ എന്ത് അര്‍ത്ഥം പറയുന്നോ, അത് തന്നെ അതിന്റെ അര്‍ത്ഥം.


"വിദ്യാം ച അവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യുമ് തീര്‍ത്വ വിദ്യയാ അമൃതമഷ്ണുതെ”

എന്നിട്ട് വിശദീകരണം ഇങ്ങനെ, “what is vidya? eternal spiritual knowledge! what is avidya? external experimentable scientific knowledge!” ഹോ കേട്ടിട്ടു കുളിര് കോരുന്നു. ഈ ശ്ലോകത്തില്‍ അവിദ്യ എന്നതുകൊണ്ട് ‘external experimentable scientific knowledge’ അല്ല അര്‍ഥമാക്കുന്നത് എന്നു മനസിലാക്കാന്‍ ഈയുള്ളവന്‍ അഞ്ചു വര്‍ഷം പഠിച്ച സംസ്കൃതം ആവശ്യമില്ല. കാരണം ഉപനിഷത്തുക്കള്‍ എഴുതപ്പെടുന്ന സമയത്ത് Experimentable knowledge എന്നൊരു സങ്കല്‍പ്പമേ ഇല്ല. ആധുനികശാസ്ത്രം ആരംഭിക്കുന്ന AD 15 ആം നൂറ്റാണ്ടിലാണ് പരീക്ഷണം/experiment അറിവിന്റെ ഭാഗമാകുന്നത്. അതുവരെ നിരീക്ഷണം/observation മാത്രമേ ഉള്ളൂ. അവിദ്യ എന്നാല്‍ വിദ്യ ഇല്ലാത്ത അവസ്ഥ. അത് മനസിലാക്കാന്‍ മലയാളം അറിയാവുന്ന, സ്കൂളില്‍ പഠിക്കാന്‍ വിട്ട സമയത്ത് മാവില്‍ എറിയാന്‍ പോകാതിരുന്ന ആര്‍ക്കും കഴിയും.

ഒരു സ്പാനിഷ് ദിനപ്പത്രം എടുത്ത് നിങ്ങള്‍ ഒരു വിദ്യാസമ്പന്നനായ സാധാരണക്കാരന്റെ കൈയില്‍ കൊടുത്തിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ പറഞ്ഞാല്‍ മിക്കവാറും “ഏയ് ഇത് ഇംഗ്ലീഷ് അല്ല. എനിക്കിത് അറിയില്ല” എന്നായിരിക്കും അയാള്‍ പറയുക. എന്നാല്‍ അതേ സാധനം ഒരു അഞ്ചാം ക്ലാസുകാരന്റെ കൈയില്‍ കൊടുത്തുനോക്കൂ. അയാള്‍ അത് പുല്ലുപോലെ വായിക്കും. കാരണം, അയാള്‍ക്ക് അത് ഇംഗ്ലീഷ് ഭാഷ അല്ല എന്ന് മനസിലാക്കാന്‍ മിക്കവാറും കഴിയില്ല. Quantum entanglement എടുത്ത് പ്രയോഗിക്കുന്ന ഗോക്രിയെ കാണുമ്പോള്‍ ആ അഞ്ചാം ക്ലാസുകാരനെയാണ് ഓര്‍മ വരുന്നത്. കാരണം ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്ന spin എന്ന വാക്കും ക്വാണ്ടം ഫിസിക്സിലെ spin എന്ന വാക്കും തമ്മില്‍ വ്യത്യാസമുണ്ട്. 

ക്വാണ്ടം ഫിസിക്സ് അനുസരിച്ചു പഴഞ്ചൊല്ല് പറഞ്ഞാല്‍, ഇലക്ട്രോണ്‍ വാ പൊളിക്കുന്നത് കണ്ട് ഫുട്ബോള്‍ വാ പൊളിക്കരുത് എന്ന്‍ മാറ്റി പറയേണ്ടി വരും. ഇതൊന്നും അറിയാതെയാണ് ഗോക്രി കവലപ്രസംഗം പോലെ quantum entanglement എടുത്ത് കാച്ചുന്നത്.
എന്നിട്ട് ഇത് പറഞ്ഞ നാസയിലെ അമിത് ഗോസ്വാമി എന്ന ശാസ്ത്രജ്ഞന്‍റെ പേര് കൂടി ഒരു ബലത്തിന് ഗോക്രി എടുത്ത് പ്രയോഗിക്കുന്നുണ്ട്. അമിത് ഗോസ്വാമി യൂജീന്‍ സര്‍വകലാശാലയിലെ Theoretical Physics വകുപ്പിലെ പ്രൊഫസറാണ് എന്നും നാസയുമായി അദേഹത്തിന് ബന്ധമൊന്നും ഇല്ല എന്നും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതൊക്കെ കേട്ടു കൈയടിച്ചുപോവും."

മുഴുവന്‍ ഇവിടെ വായിക്കുക...


ഗോക്രിയന്‍ തത്വശാസ്ത്രത്തിന്റെ മറുപുറങ്ങള്‍


ഇതിനു നേരിട്ട് തന്നെ ഗോക്രി യു-ട്യൂബിലൂടെ 'മറുപടി' നല്‍കി. അത് ഇവിടെ..



എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഗോക്രിക്ക് ഒരു മാറ്റവുമില്ല എന്ന് നമുക്ക് മനസിലാക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഇതുകൊണ്ടുണ്ടായ ഏക പ്രയോജനം. കാരവാന്റെ ചന്തയില്‍ പോക്ക് പഴേ റൂട്ടില്‍ തന്നെ. വസ്തുതകള്‍ക്ക് നേരിട്ട് മറുപടി നല്‍കുകയോ വിമര്‍ശനങ്ങളെ ആരോഗ്യകരമായി സമീപിക്കുകയോ ചെയ്യാതെ പതിവുപോലെ വ്യക്തിപരമായ ആക്ഷേപങ്ങളില്‍ മുഴുകുകയാണ് ഗോക്രി. പിന്നെ ഏതൊക്കെയോ പുസ്തകങ്ങള്‍ എടുത്തു അവിടെയും ഇവിടെയും കുറച്ചൊക്കെ വായിച്ചു 'കണ്ടാ ലവനെ ഞാന്‍ പോളിച്ചടുക്കിയെ' എന്ന് പറയുമ്പോള്‍ വായും പൊളിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.

ഇതിനു വളരെ നല്ല മറുപടി ഫെയ്സ്ബുക്കിലൂടെ വൈശാഖന്‍ തമ്പി നല്‍കി. അത്  ഇവിടെ..


ഇതില്‍ പുള്ളിയെ 'ഗോക്രി' എന്ന് വിളിച്ചതിന് വൈശാഘന്‍ മാപ്പ് പറയുന്നത് കണ്ടു. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഇങ്ങേരുടെ കയ്യിലിരുപ്പു വെച്ചിട്ട് ഇതൊക്കും വിളിച്ചാല്‍ പോര. ബാക്കി ഭാഗത്തിന് 'ക്ലാപ്പ്സ്, ക്ലാപ്പ്സ്'. ആ കുറിപ്പില്‍ നിന്നും...

"അന്യമതങ്ങളെ പുച്ഛിക്കുന്ന ഈ സംസ്കാരം ആര്‍ഷഭാരതീയമാണ് എന്ന് സര്‍ അവകാശപ്പെടുന്നു.ഭാരതത്തിലെ ഏക ഡീ.ലിറ്റ് ശാസ്ത്രജ്ഞന്‍ ആയ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രായത്തെയും, അനുഭവത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ. എഴുത്തും വായനയും അറിയാവുന്നതുകൊണ്ട്, അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും കുറേയൊക്കെ ഈയുള്ളവനും വായിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും ഒരു മതവിശ്വാസത്തിനും അടിയറവ് വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ ഒരു മനസ് വെച്ചു ഞാനും കുറേയൊക്കെ മനസിലാക്കിയിട്ടുണ്ട്. ലോകത്ത് ഒരു സംസ്കാരവും പെര്‍ഫക്റ്റ് ആയിരുന്നില്ല. കാലഘട്ടത്തിന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളാത്ത ഒരു അറിവും ഒരു കാലത്തും എങ്ങും ഉണ്ടായിരുന്നില്ല. മാതൃരാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുമ്പോഴും അതിനെ അതിന്റെ കുറവുകളോടെ സ്വീകരിക്കുകയും അന്യസംസ്കാരങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നതാണ് അടിയന്റെ കണ്ണില്‍ യഥാര്‍ത്ഥസംസ്കാരം. എന്നെ പ്രസവിച്ച സ്ത്രീ എന്നെ സംബന്ധിച്ചു പരമപൂജ്യ ആയിരിയ്ക്കും, അവര്‍ എന്റെ അമ്മയാണ്. അതിനര്‍ത്ഥം അവര്‍ ലോകത്തെ ഏറ്റവും ഉത്തമയായ സ്ത്രീ ആണെന്നല്ല, മറ്റ് സ്ത്രീകള്‍ മോശക്കാരാണെന്നതും അല്ല. അന്യമതങ്ങളോടും 'സായിപ്പ് ചവച്ചുതുപ്പിയത് തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അന്യസംസ്കാരങ്ങളോടും അങ്ങ് പുലര്‍ത്തുന്ന ഈ പുച്ഛമുണ്ടല്ലോ, ഇതിനെയാണ് ഞങ്ങള്‍, സംസ്കൃതത്തില്‍ ഡീ.ലിറ്റ് ഇല്ലാത്ത പാവങ്ങള്‍, വര്‍ഗീയവാദം എന്ന് പറയുന്നത്. അങ്ങ് ഘോരഘോരം വാദിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് ജാതിവ്യവസ്ഥയും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനും അവര്‍ക്കിടയിലെ സഹോദരിമാര്‍ക്ക് മാറ് മറയ്ക്കാനും ഉള്ള വിലക്കുകളും അങ്ങനെ എണ്ണമറ്റ അനാചാരങ്ങളും നിലനിന്നിരുന്നത്. അതിനെയൊന്നും ഇന്ന് കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പോരായ്മയായിരുന്നു എന്ന് കരുതി മാറ്റത്തെ സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് അടിയന്റെ ഭാരതസംസ്കാരം. ഞാന്‍ കണ്ട ഹിന്ദുസംസ്കാരം അന്യമതങ്ങളെയും സംസ്കാരങ്ങളെയും പുച്ഛിക്കുന്ന ഒന്നായിരുന്നില്ല. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറഞ്ഞ, അന്യ മതങ്ങളെ ഇവിടെ വളരാന്‍ അനുവദിച്ച ഒന്നായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ച് പ്രോല്‍സാഹിപ്പിച്ചതുകൊണ്ട് ഭാരതത്തില്‍ രൂപം കൊള്ളുന്ന അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ച്ചാത്തലത്തില്‍ അങ്ങേയ്ക്ക് കുറേയൊക്കെ വിജയിക്കാന്‍ സാധിച്ചേക്കാം. ഇങ്ങനെ വര്‍ഗീയവാദവും അന്ധവിശ്വാസങ്ങളും പ്രോല്‍സാഹിപ്പിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി അങ്ങ് കടന്നുപോവും. ഇത് കണ്ട് വര്‍ഗീയവാദികളായി വളര്‍ന്ന് വരുന്ന ഒരു തലമുറ അങ്ങ് കപട ആദരവ് കാണിക്കുന്ന ഈ മഹത്തായ സംസ്കാരത്തെ നശിപ്പിക്കും. അങ്ങേക്കിത് സര്‍വജ്ഞപീഠത്തിന്റെ മുകളില്‍ ഇരുന്ന്‍ ആസ്വദിക്കാം.

ഗോപാലകൃഷ്ണന്‍ സാര്‍ തലങ്ങും വിലങ്ങും പറയുന്ന ശ്ലോകങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങാന്‍, അടിച്ചു കിണ്ടിയായി കസേരയില്‍ ഇരിക്കുന്ന ഗര്‍വാസീസ് ആശാന്‍മാര്‍ അല്ല ഇവിടത്തെ ചിന്തിക്കുന്ന പൊതുജനം എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിക്കുന്നതു സ്വതന്ത്രമായി ചിന്തിക്കുന്നവരോടാണ്. ഞാന്‍ എഴുതിയതും അങ്ങ് തന്ന മറുപടിയും താരതമ്യം ചെയ്തു നെല്ലും പതിരും വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിയും എന്നെനിക്ക് ഉറപ്പാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവരുടെ നികുതിപ്പണം കൊണ്ട് നേടിയ അറിവുകള്‍ പങ്ക് വെക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുള്ളവര്‍ സ്വയം അന്വേഷിക്കട്ടെ. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്ത് അവര്‍ക്കുള്ള വിവരങ്ങള്‍ വളരെ സുലഭമാണ്. സ്വയം അന്വേഷിക്കുവാന്‍ മടിയുള്ളവരോ അന്വേഷിച്ചിട്ട് ഞാന്‍ പറയുന്നതു തെറ്റാണെന്ന് തോന്നുന്നവരോ അങ്ങയെ ആരാധിക്കട്ടെ."


[അവസാനിക്കുന്നില്ല]



ചൊവ്വാഴ്ച, ഏപ്രിൽ 10, 2012

ശാസ്ത്രം ജയിച്ചു; മനുഷ്യനും...

 ശോഭയെന്നൊരു കന്യ പ്രകാശത്തെക്കാളൊ-
ട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ
ഒരു നാളവള്‍ ഐന്‍സ്റ്റീന്‍ രീതിയില്‍ പുറപ്പെട്ടാള്‍
തിരിച്ചു വീടെത്തിനാളത്ഭുതം , തലേ രാവില്‍ ..

-Geri Taran


ലാര്‍ജ് ഹാഡ്രോണ്‍ കൊള്ളയ്ഡറും ന്യൂടിനോകളും പ്രകാശത്തിന്റെ വേഗവുമൊക്കെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ശാസ്ത്രലോകത്തെ കുറച്ചുകാലത്തേയ്ക്കെങ്കിലും ഞെട്ടിച്ച 'പ്രകാശത്തെക്കാള്‍ വേഗമുള്ള ന്യൂട്രിനോ' പരീക്ഷണം നടത്തിയ 'OPERA' ഗ്രൂപ്പിന്റെ തലവനായിരുന്ന പ്രൊഫ. അന്റോണിയോ ഏറഡിറ്റാറ്റോ ആ സ്ഥാനം രാജി വെച്ചു. അദ്ദേഹത്തിന്റെ രാജിക്ക് ഗ്രൂപ്പിനുള്ളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നും വാര്‍ത്ത ഉണ്ട്. കഴിഞ്ഞ സെപ്റ്റംപറിലാണ് ശാസ്ത്രലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂട്രിനോ കണങ്ങള്‍ സഞ്ചരിച്ചു എന്ന പരീക്ഷണഫലം 'ഒപേര' പുറത്തുവിടുന്നത്. എന്നാല്‍ ജി.പി.എസ്സിനെ ക്ലോക്കുമായി ബന്ധിപ്പിക്കുന്ന  ഒപ്ടിക്കല്‍ ഫൈബറിലെ തകരാറ് നിമിത്തമാണ് ഇതു സംഭവിച്ചതെന്നും യഥാര്‍ത്ഥത്തില്‍ പ്രകാശത്തിനേക്കാള്‍ വേഗത്തില്‍ ന്യൂട്രിനോ സഞ്ചരിച്ചില്ല എന്നും ഈ അടുത്ത് വെളിപ്പെട്ടിരുന്നു.




ആദ്യമായി ന്യൂട്രിനോയുടെ വേഗം പ്രകാശത്തെ മറികടന്നു എന്ന പരീക്ഷണഫലം ലഭിച്ചപ്പോള്‍ അതു വിശ്വസിക്കാന്‍ 'ഒപെര' ടീം കൂട്ടാക്കിയിരുന്നില്ല. അങ്ങനെ ഒരു നിരീക്ഷണഫലം ഇന്നത്തെ ശാസ്ത്രത്തിന്റെ അടിത്തറ തന്നെ അട്ടിമറിക്കുമെന്ന് അവര്‍ക്കറിയാവുന്നത് തന്നെ കാരണം. അതിനെപ്പറ്റി ഇവിടെ (ശാസ്ത്രം ചരിത്രസന്ധിയില്‍ - മൂന്ന്: ഐന്‍സ്റ്റീന്‍ യുഗം) വിശദമാക്കിയിട്ടുണ്ട്. അതിനാല്‍ നിരീക്ഷണത്തില്‍ എന്തെങ്കിലും ഒരു പിഴവിനായി അവര്‍ പതിനയ്യായിരത്തോളം പ്രാവശ്യം അവര്‍ പരീക്ഷണം ആവര്‍ത്തിച്ചു. സ്വിസ്സിലെ ഒരു ലാബില്‍ നിന്നും 730 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ഒരു നിരീക്ഷണകേന്ദ്രത്തിലെയ്ക്ക് ന്യൂട്രിനോകളെ അയച്ചാണ് അവര്‍ പരീക്ഷണം നടത്തിയത്. പ്രകാശത്തെക്കാള്‍ വെറും മൈക്രോസെക്കണ്ടുകളുടെ വ്യത്യാസമാണ് ന്യൂട്രിനോകളുടെ ചലനത്തില്‍ അവര്‍ കണ്ടെത്തിയത് എന്നും ഓര്‍ക്കുക. എന്നാലപ്പോഴും അവര്‍ക്ക് അതേ ഫലം തന്നെ ലഭിച്ചു കൊണ്ടിരുന്നു. അതിനെത്തുടര്‍ന്നാണ് അവര്‍ ഈ പരീക്ഷണഫലം പരസ്യമാക്കിയത്.

യഥാര്‍ത്ഥത്തില്‍ ഐന്‍സ്ടീനു തെറ്റ് പറ്റി എന്ന് അവകാശവാദം ഉന്നയിക്കുകയല്ല, മറിച്ച് തങ്ങള്‍ക്കു പറ്റിയ തെറ്റ് എന്താണെന്ന് കണ്ടുപിടിക്കൂ എന്നാണ് അവര്‍ ലോകത്തോട്‌ ആവശ്യപ്പെട്ടത്. അവര്‍ തങ്ങളുടെ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഇതിനായി പരസ്യപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഈ പരീക്ഷണം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഈ പരീക്ഷണം ചെലവേറിയതും വന്‍സന്നാഹങ്ങള്‍ ആവശ്യപ്പെടുന്നതുമായ ഒന്നാണ്. അങ്ങനെ വീണ്ടും പലപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടപ്പോളാണ് 'ഒപേര' പരീക്ഷണത്തിലെ പിഴവ് വെളിപ്പെട്ടത്. പ്രകാശത്തിന്റെ വേഗത്തില്‍ തന്നെയാണ് ന്യൂട്രിനോ സഞ്ചരിക്കുന്നത് എന്ന് ഇപ്പോള്‍ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെ ഒരു നൂറ്റാണ്ടിനിപ്പുറവും മാനവ വിജ്ഞാനത്തിലെ ഏറ്റവും ഫലപ്രദവും മികച്ചതുമായ സിദ്ധാന്തമായി നിലകൊള്ളുന്ന ഐന്‍സ്ടീന്റെ 'ആപേക്ഷികതാ സിദ്ധാന്തം' തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പാക്കി. 'ആപേക്ഷികതാ സിദ്ധാന്തം' അടിസ്ഥാനമാക്കി പ്രപഞ്ച സത്യങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നവര്‍ക്ക് ഇനി കൂടുതല്‍ ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകാം.

ഇവിടെയാണ്‌ ശാസ്ത്രം അതിന്റെ ഏറ്റവും മികച്ചതും പുരോഗമനപരവുമായ മുഖം വെളിവാക്കുന്നത്. അതു തന്നെയാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാമുഖ്യം ഏറിവരുന്ന ഈ അവസരത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത. അതിവയാണ്.

 
ഒന്ന്) ഐന്‍സ്റ്റീന്‍ മാനവവൈജ്ഞാനിക മേഖലയിലെ ഏറ്റവും തിളക്കമുള്ള വ്യക്തിത്വമാണ്. ശാസ്ത്രം ഒരു മതമായിരുന്നെങ്കില്‍ അതിലെ ദൈവപുത്രനോ പ്രവാചകനോ ഒരു പക്ഷെ ദൈവം തന്നെയായോ  ഐന്‍സ്റ്റീന്‍ വാഴ്തപ്പെടുമായിരുന്നു. എന്നുകരുതി ഐന്‍സ്റ്റീനൊ  അതുപോലെ മറ്റാരെങ്കിലുമോ പറയുന്നത്, അത് അവര്‍ പറയുന്നു എന്നതുകൊണ്ടുമാത്രം ശാസ്ത്രസമൂഹം അംഗീകരിക്കില്ല. പകരം അവരുടെ സിദ്ധാന്തങ്ങളും നിഗമനങ്ങളും വിമര്‍ശനബുദ്ധിയോടെയുള്ള നിരന്തരമായ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കും. എന്ന് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നോ അന്ന് വരെയോ ഉള്ളൂ എത്ര വലിയ സിദ്ധാന്തത്തിന്റെയും നിലനില്‍പ്പ്‌.

അത് പറയുമ്പോള്‍ ആപേക്ഷികതാ സിദ്ധാന്തം ആദ്യകാലത്ത് നേരിട്ട എതിര്‍പ്പിനെക്കുറിച്ചും  ഓര്‍ക്കണം. പാരമ്പര്യവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നവ ആയിരുന്നില്ല ഈ സിദ്ധാന്തത്തിലെ നിഗമനങ്ങള്‍. ഈ സിദ്ധാന്തം തെളിയിക്കുക ഒട്ടും എളുപ്പവും ആയിരുന്നില്ല. ഒടുവില്‍ ഐന്‍സ്റ്റീന്റെ ഏറ്റവും വലിയ അനുയായി ആയിരുന്ന ആര്‍തര്‍ എടിങ്ങ്ടണും കൂട്ടരും 1919-ലെ സൂര്യഗ്രഹണ സമയത്ത് ബ്രസീലിലും ആഫ്രിക്കയിലും ഒരേസമയം സാഹസികമായി നടത്തിയ പരീക്ഷണമാണ് ഈ സിദ്ധാന്തത്തിനു ഏറ്റവും വലിയ തെളിവായി മാറിയത്. ഇങ്ങനെ കാലാകാലങ്ങളായുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഏതൊരു സിദ്ധാന്തവും അംഗീകരിക്കപ്പെടുന്നതും വിപുലീകരിക്കപ്പെടുന്നതും. അല്ലാതെ 'ഇത് പ്രവാചകന്റെ മുടിയാണ്, ഇത് കത്തില്ല' എന്നാരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ശാസ്ത്രബോധമുള്ളവര്‍ക്ക് കഴിയില്ല. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ കത്താത്ത മുടിയുണ്ടെങ്കില്‍ അത് പരീക്ഷണം നടത്തി തെളിയിക്കാനുള്ള ചങ്കുറപ്പ് അങ്ങനത്തെ അവകാശവാദം ഉള്ളവര്‍ കാണിക്കണം. അങ്ങനെയുള്ള ധൈര്യം ഇവര്‍ക്കില്ല എന്നിടത്ത് തന്നെയാണ് ഈ മാതിരി ഉഡായിപ്പുകളുടെ പൊള്ളത്തരം വെളിവാകുന്നത്. അവിടെയാണ് ശാസ്ത്രബോധമുള്ളവര്‍ ഇവയെയൊക്കെ നിരാകരിക്കുന്നതും.

രണ്ട്) എഡിസണ്‍ ആയിരം വട്ടം ശ്രമിച്ചിട്ടാണ് ബള്‍ബിന്റെ ഫിലമെന്റ്റ് കണ്ടുപിടിച്ചത് എന്ന് നാം കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന സംഗതിയാണ്. എന്നാല്‍ ഇവിടെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ നിരീക്ഷണഫലം ശരിയാണോ എന്നുറപ്പിക്കാന്‍ പതിനയ്യായിരം വട്ടമാണ് പരീക്ഷണം ആവര്‍ത്തിച്ചത്. സാധാരണ പരീക്ഷണങ്ങളെ അപേക്ഷിച്ച് അത്യധ്വാനവും പരിശ്രമവും ചെലവും ഉള്ളതാണ് ഈ പരീക്ഷണം എന്നോര്‍ക്കുക. എന്നിട്ടാണ് അവര്‍ ലോകത്തോട്‌ ഈ വിവരം വിളിച്ചുപറഞ്ഞത്‌. അല്ലാതെ അവര്‍ രാത്രി ഉറക്കത്തില്‍ സ്വപ്നം കണ്ട കാര്യമൊന്നും അല്ലയിത്. എന്നിട്ടും അതിനെ വീണ്ടും വീണ്ടും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയാണ് ശാസ്ത്രസമൂഹം ചെയ്തത്. ഒടുവില്‍ അതിലെ തെറ്റ് കണ്ടുപിടിക്കുന്നതില്‍ നാം വിജയിക്കുക തന്നെ ചെയ്തു. അതാണ്‌ ശാസ്ത്രത്തിന്റെ രീതി, അതിന്റെ വിജയവും.

'മനുഷ്യര്‍ക്ക്‌ പ്രപഞ്ചത്തെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിയില്ല അതിനു ഞങ്ങളുടെ മതത്തില്‍ ചേരൂ', 'ശാസ്ത്രം ഇതു വരെ കണ്ടുപിടിച്ചതെല്ലാം തങ്ങളുടെ കിതാബുകളിലുണ്ട്' എന്നൊക്കെ വെച്ച് കീറുന്നവര്‍ ഈ അധ്വാനത്തിന്റെ ശക്തിയും മഹത്വവും ഇനിയെങ്കിലും മനസിലാക്കുക. യാതൊരു അധ്വാനവും നടത്താന്‍ മനസ്സില്ലാത്ത ചില ഗോക്രിമാര്‍ മതഗ്രന്ഥങ്ങളെ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് 'ഓ ഈ കണ്ടുപിടിത്തമോക്കെ പണ്ടേ നമ്മുടെ ആള്‍ക്കാര്‍ നടത്തിയതാ' എന്നും പറഞ്ഞു ആളെ പറ്റിച്ചു ജീവിക്കുകയാണ് എന്ന് മനസ്സിലാക്കാനുള്ള ബോധമെങ്കിലും അഭ്യസ്തവിദ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഉണ്ടാവണം. അതിനുപോലും കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ വിദ്യാഭ്യാസം എന്നും പറഞ്ഞു കുറെ വര്‍ഷം പാഴാക്കിക്കളയുകയാണ് ചെയ്തത് എന്നുമാത്രം അറിയുക.

ശാസ്ത്രം വളരുന്നത്‌ യുക്തിയും അധ്വാനവും അറിവും സമ്മേളിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ആത്യന്തികമായി ശാസ്ത്രം വിജയിക്കുക തന്നെ ചെയ്യും, മനുഷ്യനും...



ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂടീനോ: ശാസ്ത്രം ചരിത്രസന്ധിയില്‍ - ഒന്ന്


ശാസ്ത്രം ചരിത്രസന്ധിയില്‍ - രണ്ട്: ന്യൂട്ടന്റെ കാലം, മാക്സ് വെല്ലിന്റെയും...

ശാസ്ത്രം ചരിത്രസന്ധിയില്‍ - മൂന്ന്: ഐന്‍സ്റ്റീന്‍ യുഗം



'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?
  
ചിത്രം(1): http://www.bbc.co.uk/news/science-environment-17560379
ചിത്രം(2): Wikipedia  
 


അധികവായനയ്ക്ക്:

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്

 

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

 


ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

ശാസ്ത്രം ചരിത്രസന്ധിയില്‍ - മൂന്ന്: ഐന്‍സ്റ്റീന്‍ യുഗം


"Imagination is more important than knowledge. For while knowledge defines all we currently know and understand, imagination points to all we might yet discover and create."
-Albert Einstein

യന്ത്രവേഗത്തില്‍ പയറ്റാന്‍ കഴിവുള്ള
ചന്തു
ണ്ണിയെന്നോരാള്‍ അങ്കം കുറിക്കവേ;
ഫിത്സ്ഗെറാള്‍ഡിന്‍റെ സ
ങ്കോചമുണ്ടാകയാല്‍

പെട്ടെന്ന് ഘഡ്ഗം പരിചപോലായിപോല്‍.
-ജോര്‍ജ്ജ് ഗാമോ (ഒന്ന്, രണ്ട്, മൂന്ന്... അനന്തം)

ശാസ്ത്രചരിത്രത്തില്‍ വലിയൊരു വിപ്ലവമായെക്കാവുന്ന ഒരു പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രരിത്രത്തെ നോക്കിക്കാണാനുള്ള ഒരു ശ്രമത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണിത്. ആദ്യ രണ്ടുഭാഗങ്ങള്‍ ഇവയാണ്.


ജലതരംഗങ്ങള്‍ക്കും, ശബ്ദതരംഗങ്ങള്‍ക്കും സഞ്ചരിക്കാന്‍ ഒരു മാധ്യമം (medium) ആവശ്യമാണ്‌. ആതുകൊണ്ടുതന്നെ പ്രകാശത്തിനു തരംഗരൂപമാണെങ്കില്‍ അതു സഞ്ചരിക്കുന്ന മാധ്യമം ഏതു എന്നൊരു ചോദ്യം പത്തൊന്‍പതാം നൂറ്റാണ്ടിനോടുവില്‍ ഉയര്‍ന്നു. ഈ ചോദ്യത്തിനുത്തരമായി പ്രപഞ്ചമാകെ 'ഈതര്‍' എന്ന മാധ്യമം നിറഞ്ഞിരിക്കുന്നു എന്നൊരു സിദ്ധാന്തം ചില ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടു വെച്ചു. 'ഈതര്‍' കേവലമായ മാധ്യമമാത്രേ. ചലനത്തെക്കുറിച്ച് പഠിക്കുന്നതിനു നമുക്ക് ഒരു റെഫെറന്‍സ് ആവശ്യമാണ്‌. ഭൂമിയില്‍ ഉള്ള ചലനങ്ങള്‍ക്ക് നമുക്ക് ഭൂമിയെത്തന്നെ റെഫെറന്‍സ് ആയെടുക്കാം. എന്നാല്‍ ഭൂമി തന്നെയും വലിയ വേഗത്തില്‍ സൂര്യനെ ചുറ്റുന്നതിനാല്‍ ഇതു കേവലമായ റെഫെറന്‍സ് അല്ല, അതായത് നാം ഭൂമിയില്‍ അളക്കുന്ന വേഗം ഭൂമിക്കു ആപെക്ഷികമായത് മാത്രമാണ്. അതു ശരിയായ വേഗം അല്ല.  ഈതറിനെ ഈ കേവലമായ റെഫറന്‍സ് ആയി സങ്കല്‍പ്പിക്കുകയും, എല്ലാ ചലനങ്ങളും ഈ ഈതറിനു ആപേക്ഷികമായി നിരീക്ഷിക്കുകയും ചെയ്‌താല്‍ ലഭിക്കുക ശരിയായ ചലനസ്വഭാവമാണെന്ന് ക്ലാസിക്കല്‍ മെക്കാനിക്സ് നിരീക്ഷിച്ചു. അങ്ങനെയാണെങ്കില്‍ ഭൂമി സഞ്ചരിക്കുന്ന ദിശയ്ക്ക് വിപരീതമായി ഒരു 'ഈതര്‍ കാറ്റ്' ഭൂമിയിലുള്ളവര്‍ക്ക് ലഭിക്കണം.  എന്നാല്‍ മിക്കെല്‍സന്‍-മോര്‍ലി പരീക്ഷണം അങ്ങനെയൊന്നു സംഭവിക്കുന്നില്ല എന്ന് തെളിയിച്ചു. പ്രകാശം ഈതറിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ ഭൂമി സഞ്ചരിക്കുന്ന ദിശയില്‍ അയക്കുന്ന പ്രകാശത്തിന്റെ വേഗം കുറയണം. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല. ഏതു ദിശയില്‍ അളന്നാലും പ്രകാശത്തിന്റെ വേഗം മൂന്നുലക്ഷം കിലോമീറ്റര്‍ തന്നെ ലഭിച്ചു. അതായത് ഈതറിനു ആപേക്ഷികമാണ് പരമമായ സത്യം എങ്കില്‍ ഭൂമിയില്‍ അളന്നാലും ഈതെറിനു ആപേക്ഷികമായ വേഗം കിട്ടണം. എന്നാല്‍ അതു സംഭവിക്കുന്നില്ല. നമുക്ക് കിട്ടുന്നത് ഭൂമിക്കു ആപേക്ഷികമായ വേഗം ആണ്. അതാണ്‌ നമ്മുടെ സത്യം. കേവലമായ (absolute) ഒന്നുമില്ല എന്ന സത്യത്തിലെക്കാണ് ഇതു  വിരല്‍ ചൂണ്ടിയതെങ്കിലും പാരമ്പര്യവാദികള്‍ അതു സമ്മതിച്ചില്ല. തുടര്‍ന്ന് 'ഫിത്സ്ഗെറാള്‍ഡ് സങ്കോചം' പോലുള്ള സിദ്ധാന്തങ്ങള്‍ മുന്നോട്ടു വന്നു. അതായത് ഈതറിനു ആപേക്ഷികമായി വസ്തു സഞ്ചരിച്ചാല്‍ സഞ്ചാരദിശയില്‍ വസ്തുവിന്റെ നീളം കുറയും. ആ നീളക്കുവ് കാരണം ആണ് മിക്കെല്‍സന്‍-മോര്‍ലി പരീക്ഷണത്തിനു അങ്ങനെ ഫലം ലഭിച്ചത് എന്നവര്‍ വാദിച്ചു. എന്നാല്‍ ശാസ്ത്രലോകത്തിനു ഇതു മതിയാവുമായിരുന്നില്ല. ഭൌതികശാസ്ത്രം അക്ഷരാര്‍ത്ഥത്തില്‍ വഴിമുട്ടി.




ശാസ്ത്രലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് 1905 -ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന പേറ്റന്റ് ഓഫീസിലെ ഗുമസ്തന്‍ 'വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം' അവതരിപ്പിച്ചു കൊണ്ട് രംഗത്തേയ്ക്ക് വന്നു. ഈതര്‍ പോലെ കേവലമായ ഒരു റെഫെറന്‍സ് സാധ്യമല്ല എന്നതായിരുന്നു ഐന്‍സ്ടീന്റെ പ്രധാന വാദം. അതായത് കേവലമായത് ഒന്നുമില്ല. എല്ലാം ആപേക്ഷികമത്രേ. ഭൂമിയില്‍ നിന്ന് നാം കാണുന്ന പ്രപഞ്ചമാണ്‌ നമ്മുടെ സത്യം. സൂര്യനില്‍ നിന്ന് കണ്ടാല്‍ അതു സൂര്യനെ അപേക്ഷിച്ചുള്ള സത്യം. കേവലമായ സത്യം എന്നൊന്നില്ല.  ഭൌതികശാസ്ത്രത്തില്‍ മാത്രമല്ല, തത്വശാസ്ത്രത്തില്‍ പോലും നൂതന ചിന്തകള്‍ക്ക് ആപേക്ഷികതാ സിദ്ധാന്തം വഴി വെച്ചു.
നമ്മള്‍ ബസ്സിലിരിക്കുമ്പോള്‍ ബസ് സ്റ്റോപ്പില്‍  നില്‍ക്കുന്ന ആള്‍ പിന്നിലേക്ക്‌ പോകുന്നതായി നമുക്ക് തോന്നും. എന്നാല്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ആള്‍ക്ക് നാം മുന്നോട്ടു പോകുകയാണ്. ഇതില്‍ ബസ്സിലിരിക്കുന്ന നമ്മുടെ നിഗമനമാണോ, ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ആളുടെയാണോ നിഗമനമാണോ കൂടുതല്‍ ശരി? നാം പറയുക ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ആളുടെതാണ് ശരി എന്നതാകും. കാരണം ഭൂമി എന്ന കേവലമെന്നു നാം കരുതുന്ന റെഫെറന്സിനെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം ആണ് നമുക്ക് ശരിയായ സത്യം. ഭൂമിക്കു ആപേക്ഷികമായി സഞ്ചരിക്കുന്ന ബസ്സിലിരിക്കുന്ന ആളുടെത് അത്രയ്ക്ക് ശരിയല്ല എന്നും നാം കരുതുന്നു. എന്നാല്‍ പ്രപഞ്ചത്തിന്റെ കാര്യം പറയുമ്പോള്‍ ഭൂമിയെ റെഫെറന്‍സ് ആയി എടുക്കാന്‍ കഴിയില്ല. കാരണം ഭൂമി വലിയ വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണ് ക്ലാസിക്കല്‍ മെക്കാനിക്ക്സ് 'ഈതര്‍' എന്ന ഇല്ലാത്ത മാധ്യമത്തില്‍ അഭയം പ്രാപിച്ചത്. എന്നാല്‍ ഐന്‍സ്റ്റീന്‍ ഇതിനെ ചോദ്യം ചെയ്തു. ഐന്‍സ്ടീന്റെ അഭിപ്രായത്തില്‍ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നയാള്‍ പുറകോട്ടു നീങ്ങുന്നു എന്നതാണ് ബസ്സിലിരിക്കുന്നയാളുടെ സത്യം. ബസ്സിനോപ്പം  ബസ്സിലിരിക്കുന്നയാള്‍ മുന്നോട്ടു നീങ്ങുന്നു എന്നുള്ളതാണ് ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നയാളുടെ  സത്യം. ഇതില്‍ ഏതു സത്യമാണ് കൂടുതല്‍ ശരി എന്നൊന്നില്ല. രണ്ട് നിരീക്ഷണങ്ങളും ഒരുപോലെ ശരിയാണ്. ഇതേ ആശയം തന്നെ നമുക്ക് പ്രപഞ്ചത്തിന്റെ കാര്യത്തിലും പ്രയോഗിക്കാം. എന്നാല്‍ ഭൂമിയില്‍ ജീവിക്കുന്ന, ഭൂമിയെ റെഫെറന്‍സ് ആയി കണ്ട് ജീവിച്ച ചെറിയ മനസുള്ള മനുഷ്യര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ഐന്‍സ്റ്റീന്‍ എന്ന മഹാപ്രതിഭയുടെ ഈ വിശാലമായ ആശയം. ഐന്‍സ്ടീന്റെ മരണശേഷവും ആപേക്ഷികതാ സിദ്ധാന്തം ബോധ്യം വരാത്ത ഭൌതികശാസ്ത്രജ്ഞന്മാരുടെ എണ്ണം വലുതാണ്‌. എന്നാല്‍ ഓരോ നിരീക്ഷണങ്ങളും ഐന്‍സ്ട്ടീനെ കൂടുതല്‍ ശരിവെച്ചുകൊണ്ടിരുന്നു. പലരും കരുതുന്ന പോലെ ആപേക്ഷികതാ സിദ്ധാന്തത്തിനല്ല ഐന്‍സ്ടീനു നോബല്‍ സമ്മാനം കിട്ടിയത്. മറിച്ചു ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന് വിശദീകരണം നല്‍കിയതിനാണ്. ഇതിന്റെ മറവില്‍ ഒരു വലിയ അനീതിയെ നാം കാണാതെ പോകരുത്. ഗാന്ധിജിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയില്ല എന്നതിന് തുല്യമത്രേ ആപേക്ഷികതാ സിദ്ധാന്തത്തിനുള്ള ഈ സമ്മാനനിഷേധവും. ഐന്‍സ്ട്ടീന്റെ മരണം വരെ അദ്ദേഹത്തിന്റെ ആപേക്ഷികത സിദ്ധാന്തം എന്തെന്ന് മനസിലാക്കാന്‍ നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ക്ക് കഴിഞ്ഞില്ല എന്നും വേണമെങ്കില്‍ പറയാം. 

 
പ്രകാശത്തിന്റെ വേഗത്തിന് ശാസ്ത്രചരിത്രത്തില്‍ ഉള്ള പ്രാധാന്യത്തെപ്പറ്റി മുന്‍പ് സൂചിപ്പിച്ചിരുന്നു. പ്രകാശവേഗമാണ് പ്രപഞ്ചത്തില്‍ സാധ്യമായ ഏറ്റവും വലിയ വേഗം എന്ന നിഗമനമാണ് ഐന്‍സ്ടീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഈ ഒരു ആശയം ഉപയോഗിച്ചാണ് അദ്ദേഹം തന്റെ സിദ്ധാന്തം വികസിപ്പിച്ചത്. ആപേക്ഷിക പ്രവേഗത്തെക്കുറിച്ചു (Relative Velocity) അറിയുമല്ലോ. മണിക്കൂറില്‍ ഇരുപതു കിലോമീറ്ററില്‍ സഞ്ചരിക്കുന്ന ഒരാളെ അപേക്ഷിച്ച്, അതേ ദിശയില്‍ മുപ്പതു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നയാളുടെ ആപേക്ഷിക പ്രവേഗം പത്ത് കിലോമീറ്റര്‍ ആയിരുക്കും. എന്ന രണ്ടാമത്തെയാള്‍ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ അയാള്‍ അമ്പതു കിലോമീറ്റര്‍ വേഗത്തില്‍ ആകും സഞ്ചരിക്കുക. ഭൂമിക്കടുത്തു കൂടി സെക്കണ്ടില്‍ രണ്ട് ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ നൌകയെ സങ്കല്‍പ്പിക്കുക. അതിന്റെ സഞ്ചാരത്തിന്റെ അതേ ദിശയില്‍ അതിനകത്ത് സഞ്ചരിക്കുന്ന പ്രകാശത്തിനു ഭൂമിയിലുള്ള ആള്‍ അളക്കുന്ന വേഗം, ക്ലാസിക്കല്‍ മെക്കാനിക്ക്സ് അനുസരിച്ച്  സെക്കണ്ടില്‍ അഞ്ചുലക്ഷം കിലോമീറ്റര്‍ ആകും (3 lakh km/s + 2 lakh km/s). എന്നാല്‍ നൌകയുടെ സഞ്ചാരത്തിന്റെ എതിര്‍ദിശയില്‍ ആണ് പ്രകാശത്തിന്റെ സഞ്ചാരം എങ്കില്‍ ഭൂമിയിലുള്ള ആള്‍ അളക്കുമ്പോള്‍ അതു സെക്കണ്ടില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആവണം (3 lakh km/s - 2 lakh km/s). എന്നാല്‍ ഐന്‍സ്ടീന്റെ സിദ്ധാന്തപ്രകാരം ഏതു നിരീക്ഷകന്‍ ഏതു വീക്ഷണ കോണില്‍ നിന്ന് അളന്നാലും പ്രകാശത്തിന്റെ വേഗം ഒന്ന് തന്നെയായിരിക്കും. സെക്കണ്ടില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍. അതു മാറില്ല. അതായത് മുകളില്‍ പറഞ്ഞ രണ്ട് അവസരത്തിലും ഭൂമിയില്‍ നിന്ന് നാം അളക്കുന്ന പ്രകാശവേഗം ഒന്ന് തന്നെയായിരിക്കും. ഇതാണ് ആപേക്ഷികതാ സിദ്ധാന്തവും ക്ലാസിക്കല്‍ മെക്കാനിക്സും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. ക്ലാസിക്കല്‍ മെക്കാനിക്സിന്റെ വക്താക്കള്‍ക്കു ഈ സിദ്ധാന്തം ദാഹിക്കാത്തത്തിന്റെ കാരണം മനസിലായിക്കാണുമല്ലോ. നമ്മുടെ സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല ഐന്‍സ്ടീന്റെ ഈ നിരീക്ഷണം. മനുഷ്യര്‍ ജീവിതകാലം കൊണ്ട് സ്വരൂപിക്കുന്ന മുന്‍വിധികളാണ് സാമാന്യയുക്തി എന്ന് ഐന്‍സ്റീന്‍ പറഞ്ഞത് ഈ അവസരത്തിലാണ് പ്രസക്തമാകുന്നത്.

ശാസ്ത്രത്തിനു രണ്ട് രീതികളാണ് ഉള്ളത്. 

ഒന്ന്) പരീക്ഷണഫലത്തിന്റെ  അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങള്‍ രൂപീകരിക്കുക.


രണ്ട്) ഒരു സങ്കല്‍പ്പത്തിന്റെ (hypothesis) അടിസ്ഥാനത്തില്‍ സിദ്ധാന്തം രൂപീകരിക്കുക. അതു നല്‍കുന്ന ഫലങ്ങള്‍ പരീക്ഷണം നടത്തി സാധൂകരിക്കുക.

ഇതില്‍ രണ്ടാമത്തെ രീതിയാണ് ഐന്‍സ്റീന്‍ ഉപയോഗിച്ചത്. 'പ്രകാശവേഗമാണ് പ്രപഞ്ചത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും വലിയ വേഗം' എന്ന ഐന്‍സ്ടീന്റെ സങ്കല്‍പം അദ്ദേഹത്തിനു തെളിച്ചു കൊടുത്ത വഴികള്‍  മുന്‍പൊരു ശാസ്ത്രകാരനും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്നവയാണ്. ഈ സങ്കല്പം ഉപയോഗിച്ച് അദ്ദേഹം നിഷ്പ്രയാസം
'ഫിത്സ്ഗെറാള്‍ഡ് സങ്കോചം' വിശദീകരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഇതൊന്നുമല്ല. അതുവരെ പ്രപഞ്ചത്തിനു മൂന്ന് മാനങ്ങള്‍ (dimensions) ഉണ്ട് എന്നാണ് കരുതിയിരുന്നത്. നീളം (x), വീതി(y), പൊക്കം(z) എന്നിങ്ങനെ സ്ഥലത്തിന്റെതായിരുന്നു(space) ഈ മൂന്ന് മാനങ്ങളും. എന്നാല്‍ നാം ജീവിക്കുന്നത് പ്രപഞ്ചത്തില്‍ മാനങ്ങള്‍ മൂന്നല്ല, നാലാണ് എന്ന് ഐസ്ന്ടീന്‍ പറഞ്ഞു. കാലം (time, t) ആണ് ആ നാലാമത്തെ മാനം. അതുവരെ കാലം കേവലമായ ഒരു സംഗതിയായാണ് മനുഷ്യര്‍ കരുതിയിരുന്നത്. കാലം ഒന്നിനും പിടികൊടുക്കാതെ ശാന്തമായും സ്ഥിരമായും ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന് നാം കരുതി. എന്നാല്‍ അങ്ങനെയല്ല എന്നും, സ്ഥലത്തെപ്പോലെ കാലവും ആപേക്ഷികമാണ് എന്നദ്ദേഹം സിദ്ധാന്തിച്ചു. ഐന്‍സ്ടീന്റെ അഭിപ്രായത്തില്‍ കേവലമായ ഒരു സംഗതിയെ ഉള്ളൂ, അതു പ്രകാശത്തിന്റെ വേഗമാണ്. ബാക്കിയെല്ലാം ആപേക്ഷികമാണ്.
നാം നേരത്തെ കണ്ട ആകാശ നൌകയിലെയ്ക്ക് തിരിച്ചു പോകാം. അതു പ്രകാശത്തോടടുത്ത വേഗതയില്‍ ഭൂമിയുടെ അടുത്തുകൂടി സഞ്ചരിക്കുകയാണ് എന്ന് കരുതുക. അപ്പോള്‍ ആപേക്ഷികതാ സിദ്ധാന്തപ്രകാരം അതിനകത്തുള്ള ഒരു വസ്തുവിനെ നിരീക്ഷിക്കുന്ന ഭൂമിയിലുള്ള ശാസ്ത്രഞ്ജന്‍ കാണുന്ന കാര്യങ്ങള്‍ ഇവയാകും.

ഒന്ന്‍) നൌകയുടെ വേഗം കൂടുന്തോറും വസ്തുവിന്റെ പിണ്ഡം(mass) വര്‍ധിക്കുന്നു. വേഗം പ്രകാശവേഗതിലെത്തുമ്പോള്‍ പിണ്ഡം അനന്തമാകും.

രണ്ട്) നൌകയുടെ സഞ്ചാര
ദിശയില്‍ വസ്തുവിന്റെ നീളം കുറയും. പ്രകാശവേഗത്തില്‍ ഈ നീളം പൂജ്യമാകും.

മൂന്ന്) നൌകയ്ക്കുള്ളില്‍ ക്ലോക്ക് പതുക്കെ ചലിക്കുന്നതായി അനുഭവപ്പെടും. അതായത് ഭൂമിയിലിരിക്കുന്ന ക്ലോക്കിനെ അപേക്ഷിച്ച് സെക്കണ്ടിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും. പ്രകാശവേഗത്തില്‍ ക്ലോക്ക് നിശ്ചലമാകും.

ഇതു ഭൂമിയിലെ നിരീക്ഷകനെ അപേക്ഷിച്ച് ശരിയാണ്. എന്നാല്‍ നൌകയിരിക്കുന്ന ഒരാളെ സംബന്ധിച്ച് ഇങ്ങനെയൊന്നും സംഭവിക്കില്ല. അതു അയാളുടെ ശരി. ഇതിലേതാണ് കൂടുതല്‍ ശരി എന്ന് പറയാന്‍ കഴിയില്ല.  അസാധ്യമെന്നു തോന്നുന്ന ഈ നിഗമനങ്ങളിലാണ് ഐന്‍സ്റീന്‍ എത്തിച്ചേര്‍ന്നത്‌. എന്നാല്‍ പിന്നീടു നടന്ന പരീക്ഷണങ്ങളെല്ലാം ഐന്‍സ്ടീന്റെ നിഗമനങ്ങളെ ശരി
വെക്കുന്നവയായിരുന്നു. പ്രകാശവേഗവുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന വേഗങ്ങളില്‍ മാത്രമേ ഈ ഫലങ്ങള്‍ അനുഭവപ്പെടൂ. നമ്മുടെ സാധാരണ വേഗങ്ങളില്‍ ഈ ഫലങ്ങള്‍ അളക്കാന്‍ കഴിയാത്ത വിധം ചെറുതായിരിക്കും. ചെറിയ വേഗങ്ങളില്‍ ആപേക്ഷികത സിദ്ധാന്തം ക്ലാസിക്കല്‍ മെക്കാനിക്സ് ആയി രൂപപ്പെടുന്നു അഥവാ നമ്മുടെ നിത്യ ജീവിതത്തെ വിശദീകരിക്കാന്‍ ക്ലാസിക്കല്‍ മെക്കാനിക്സ് പര്യാപ്തമാണ്. 

മുകളില്‍ പറഞ്ഞ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തില്‍  നിശ്ചലമായതോ ഒരേ പ്രവേഗത്തില്‍ സഞ്ചരിക്കുന്നവയോ ആയ റെഫെറന്‍സുകളാണ് ഉള്‍പ്പെട്ടത്. ഐന്‍സ്ടീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ത്വരണം(acceleration) ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന റെഫെറന്സുകളെയും ഗുരുത്വാകര്‍ഷനത്തെയും ഉള്‍ക്കൊള്ളുന്നു. ഭാരമുള്ള വസ്തുക്കള്‍ സ്പെയ്സില്‍ ഉണ്ടാക്കുന്ന കര്‍വുകളാണ് ഗുരുത്വാകര്‍ഷമായി അനുഭപ്പെടുന്നതെന്ന് ഐന്‍സ്റീന്‍ പറയഞ്ഞു. പിണ്ടത്തേയും ഊര്‍ജ്ജത്തെയും പരസ്പരം മാറ്റാമെന്ന് അദ്ദേഹം കണ്ടെത്തി. അതിനെ സൂചിപ്പിക്കുന്നതാണ് E = mc^2 എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ സമവാക്യം. ഇതില്‍ 'E' ഊര്‍ജ്ജത്തെയും,  'm'  പിണ്ടത്തെയും സൂചിപ്പിക്കുന്നു. 'c' പ്രകാശവേഗമാണ്.

ഫോട്ടോ ഇലക്ട്രിക്‌ എഫക്റ്റ് വിശദീകരിക്കാനാവാതെ തരംഗസിദ്ധാന്തം കുഴങ്ങിനിന്നപ്പോള്‍ അവിടെയും രക്ഷകനായത് ഐന്‍സ്ടീനാണ്. തരംഗങ്ങളുടെയും കണികയുടേയും സ്വഭാവമുള്ള പാക്കറ്റുളായാണ് (ദ്വൈതസ്വഭാവം, Dual Nature)  ഊര്‍ജ്ജം നിലകൊള്ളുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ ഈ വിശദീകരണമാണ് ക്വാണ്ടം സിദ്ധാന്തത്തിനു അടിസ്ഥാനമായത്. ഈ പാക്കറ്റുകള്‍ പിന്നീട് 'ക്വാണ്ടം' (Quantum) എന്ന പേരില്‍ അറിയപ്പെട്ടു. കൂടുതല്‍ മൌലിക കണങ്ങള്‍ കണ്ടു പിടിക്കപ്പെട്ടു. വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ് 'Uncerainity Principle' മുന്നോട്ടു വെച്ചു. അതനുസരിച്ച് പദാര്‍ത്ഥത്തിനും കണികകളുടെയും തരംഗങ്ങളുടെയും സ്വഭാവമാണെന്ന് വന്നു. എന്നാല്‍ ഐന്‍സ്റീന്‍ ഇതിനോട് യോജിച്ചില്ല. 'ദൈവം പകിട കളിക്കാറില്ല' എന്ന പ്രശസ്തമായ വാചകം അദ്ദേഹം ഈ അവസരത്തിലാണ് പറഞ്ഞത്. 'ദൈവം പകിട വെച്ച് എന്ത് ചെയ്യണം എന്ന് ആരും പഠിപ്പിക്കണ്ട' എന്നാണ് നീല്‍സ് ബോര്‍ തിരിച്ചടിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം ഐന്‍സ്റീന്‍ തന്റെ തെറ്റ് തിരുത്തുകയും ക്വാണ്ടം സിദ്ധാന്തത്തെ അംഗീകരിക്കുകയും ചെയ്തു. സൂക്ഷ്മ പ്രപഞ്ചത്തെ ക്വാണ്ടം സിദ്ധാന്തം വിശദീകരിച്ചപ്പോള്‍ സ്ഥൂല പ്രപഞ്ചത്തെ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിച്ചു. ഊര്‍ജ്ജവും പിണ്ഡവും ദ്വൈതസ്വഭാവമുള്ളതാണ് എന്നും അവ പരസ്പരം രൂപമാറ്റം നടത്താന്‍ കഴിയും എന്നും നാം മനസിലാക്കി.
ക്വാണ്ടം സിദ്ധാന്തത്തെയും ആപേക്ഷികതാ സിദ്ധാന്തത്തെയും ഒരുമിപ്പിച്ചു പ്രപഞ്ചത്തെ വിശദീകരിക്കുന്ന ഒറ്റ സിദ്ധാന്തത്തിന്റെ (Theory of Everything, TOE) രൂപീകരണത്തിനുള്ള വന്‍ശ്രമങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി സാക്ഷ്യം വഹിച്ചു. ഐന്‍സ്റീന്‍ തന്റെ ജീവിതത്തിലെ അവസാനത്തെ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ ശ്രമിച്ചിട്ട് നേടാന്‍ കഴിയാത്ത ലക്ഷ്യമാണ്‌ ഈ സിദ്ധാന്തം എന്ന് മനസിലാക്കുമ്പോഴേ ഈ ശ്രമത്തിന്റെ കാഠിന്യം മനസിലാവുകയുള്ളൂ. സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെ പലരും തങ്ങളുടെ ജീവിതം തന്നെ ഈ സിദ്ധാന്തത്തിനു വേണ്ടി സമര്‍പ്പിച്ചവരാണ് എന്നറിയുക. ബലം അടിസ്ഥാനപരമായി നാല് തരത്തിലാണ്.

൧) വൈദ്യുത കാന്തിക ബലം
൨) സ്ട്രോങ്ങ്‌ ഫോഴ്സ്
൩) വീക്ക് ഫോഴ്സ്
൪) ഗുരുത്വാകര്‍ഷണ ബലം

ഇതില്‍ ആദ്യത്തെ മൂന്ന് ബലങ്ങളെയും ഒന്നിപ്പിക്കാന്‍ ഭൌതികശാസ്ത്രത്തിന് കഴിഞ്ഞു. എന്നാല്‍ ഗുരുത്വാകര്‍ഷണ ബലം പിടിതരാതെ മാറി നില്‍ക്കുന്നു. പ്രപഞ്ച ചലനത്തില്‍ വലിയ പങ്ക് വഹിക്കുന്നെങ്കില്‍ക്കൂടി തീരെ ചെറിയ മേഖലകളില്‍ ഈ ബലം വളരെ ദുര്‍ബലമാണ്. ഉദാഹരണത്തിന് ഒരു ചെറിയ കാന്തത്തിന് ആണിയെ ഉയര്‍ത്താന്‍ കഴിയും. ഇവിടെ ഭൂമി മുഴുവന്‍ പ്രയോഗിക്കുന്ന ആകര്‍ഷണത്തെ തോല്‍പ്പിക്കുകയാണ് ആ ചെറിയ കാന്തത്തിന്റെ കാന്തികബലം. അതുകൊണ്ടുതന്നെ സൂക്ഷ്മപ്രപഞ്ചത്തെ ഭരിക്കുന്ന ക്വാണ്ടം സിദ്ധാന്തത്തില്‍ ഗുരുത്വാകര്‍ഷണത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. 'സ്ട്രിംഗ് തിയറി' പോലെ ധാരാളം സിദ്ധാന്തങ്ങള്‍ ഇതിനുള്ള ശ്രമത്തിലാണ്.

ഈ അവസരത്തിലാണ് മൌലികകണങ്ങളെയും സൂക്ഷ്മപ്രപഞ്ചത്തെയും അതുവഴി പ്രപഞ്ചത്തിന്റെ ആരംഭത്തെയും പറ്റി പഠിക്കാന്‍ 'ലാര്‍ജ് ഹാട്രോണ്‍ കോള്ളയ്ഡര്‍' എന്ന ഉപകരണം നിര്‍മ്മിക്കപ്പെടുന്നത്. അതില്‍ വളരെ അപ്രതീക്ഷിതമായി ന്യൂട്രിനോ കണം പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു എന്നൊരു നിരീക്ഷണം ശാസ്ത്രജ്ഞന്മാര്‍ നടത്തുന്നു. എന്നാല്‍  ഇതവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജപ്പാനില്‍ ഇങ്ങനൊരു നിരീക്ഷണം നടക്കുകയും എന്നാല്‍ അതു നിരീക്ഷത്തിലെ പിഴവാണ്  എന്ന് തെളിയുകയും ചെയ്ത കാര്യം അവരുടെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു ഈ പരീക്ഷണം പതിനയ്യായിരത്തോളം പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ അപ്പോഴും അവര്‍ക്ക് ഇതേ ഫലം തന്നെ ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ശാസ്ത്രകാരന്മാര്‍ക്ക് പഠിക്കുന്നതിനായി ഈ പരീക്ഷവിദാംശങ്ങള്‍  അവര്‍ പ്രസിദ്ധീകരിക്കുയാണ്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്. പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂട്രിനോ സഞ്ചരിച്ചാല്‍ എന്താണ് കുഴപ്പം? അതിനുള്ള ഉത്തരം നേരത്തെ പറഞ്ഞ മൂന്ന് കാര്യങ്ങളില്‍ ഉണ്ട്.

൧) വസ്തുവിന്റെ വേഗം പ്രകാശവേഗത്തോടടുക്കുമ്പോള്‍ ആപേക്ഷികതാ സിദ്ധാന്തപ്രകാരം അതിന്റെ പിണ്ഡം അനന്തതയിലേയ്ക്ക് വര്‍ദ്ധിക്കാന്‍ തുടങ്ങും. അങ്ങനെയുള്ള വസ്തുവിന് കൂടുതല്‍ ത്വരണം (acceleration) നല്‍കി വേഗം പ്രകാശവേഗത്തില്‍ എത്തിക്കാനുള്ള ബലം നല്‍കുക സാധ്യമല്ല. അതുകൊണ്ടുതന്നെ, പ്രകാവേഗത്തിലെന്നല്ല ആ വേഗത്തിനടുത്തെത്താന്‍ പോലും വസ്തുക്കള്‍ക്ക് കഴിയില്ല. പ്രകാശത്തെക്കാള്‍ വേഗത്തിലുള്ള ചലനത്തെക്കുറിച്ച് പിന്നെ പറയണ്ടല്ലോ.

൨) പ്രകാശവേഗത്തോടടുക്കുമ്പോള്‍ സഞ്ചാരദിശയില്‍ വസ്തുവിന്റെ നീളം കുറയാന്‍ തുടങ്ങാം. പ്രകാശവേഗത്തില്‍ നീളം പൂജ്യമായി മാറും. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ നീളം 'imaginary' സംഖ്യ ആയി മാറും. എന്നാല്‍ ഇതു അനുവദനീയമല്ല.

൩) എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം ഇനി പറയുന്നതാണ്. പ്രകാശവേഗത്തില്‍ സമയം നിശ്ചലമാകും. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ സമയം പുറകോട്ടു സഞ്ചരിക്കാന്‍ തുടങ്ങും. കാര്യവും കാരണവും തമ്മിലുള്ള ബന്ധം പോലും തലകീഴാവും. ഇതു  സമയസഞ്ചാരം പോലുള്ള
ധാരാളം ഭാവനകള്‍ക്ക് ചിറകുമുളപ്പിച്ചിട്ടുണ്ടെങ്കിലും ആപേക്ഷികതാ സിദ്ധാന്തത്തിനു ഇതു അംഗീകരിക്കാന്‍ കഴിയുന്നതല്ല. (മലയാളിയായ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഈ.സി.ജി. സുദര്‍ശനന്‍ പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 'ടാക്കിയോണ്‍' എന്ന കണത്തെപ്പറ്റി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇതു ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.)



ശോഭയെന്നൊരു കന്യ പ്രകാശത്തെക്കാളൊ-
ട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ
രു നാളവള്‍ ഐന്‍സ്റ്റീന്‍ രീതിയില്‍ പുറപ്പെട്ടാള്‍
തിരിച്ചു വീടെത്തിനാളത്ഭുതം , തലേ രാവില്‍ ..

 -ജോര്‍ജ്ജ് ഗാമോ (ഒന്ന്, രണ്ട്, മൂന്ന്... അനന്തം)

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ പ്രകാശത്തെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള സഞ്ചാരം ആപേക്ഷികതാ സിദ്ധാന്തത്തിനു അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെ ന്യൂട്രീണോ സഞ്ചരിച്ചു എന്ന് തെളിഞ്ഞാല്‍ അതു ശാസ്ത്ര ചരിത്രത്തിലെ വലിയൊരു വിപ്ലവമാകുന്നത് അതുകൊണ്ടാണ്. അതു വിശദീകരിക്കാന്‍ ആപേക്ഷികതാ സിദ്ധാന്തം മതിയാകില്ല. അതു ആപേക്ഷികതാ സിദ്ധാന്തത്തെക്കാള്‍ മെച്ചപ്പെട്ട ഒരു സിദ്ധാന്തത്തിന്റെ ആവശ്യകതയിലേക്ക് വഴിചൂണ്ടും. അല്ലെങ്കില്‍ ആപേക്ഷികതാ സിദ്ധാന്തത്തെ പരിഷ്കരിക്കേണ്ടി വരും. രണ്ടായാലും ഐന്‍സ്ടീനെക്കാള്‍ വലിയൊരു പ്രതിഭയ്ക്കേ അതിനു കഴിയൂ. കാരണം മനുഷ്യന്‍ ഇതുവരെ രൂപീകരിച്ചതില്‍ വെച്ച് ഏറ്റവും ഭാവനാസമ്പന്നവും മഹാത്തായതുമായ സിദ്ധാന്തമാത്രേ ആപേക്ഷികതാ സിദ്ധാന്തം. എന്നാല്‍ തെറ്റാണെന്ന് തെളിയുന്നത് വരെയേ ഏതൊരു മഹത്തായ സിദ്ധാന്തത്തിനും ആയുസ്സുള്ളൂ. അതാണ് ശാസ്ത്രത്തിന്റെ രീതിയും അതിന്റെ വിജയവും. അങ്ങനെ ഒരു സിദ്ധാന്തം രൂപീകരിക്കപ്പെട്ടാല്‍ അതു പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളേയും വിശദീകരിക്കാന്‍ പ്രാപ്തമായ "Theory of Everything"-ന്‍റെ രൂപീകരണത്തിന് വഴിവേക്കാം. എന്തായാലും ആത്യന്തികമായി ശാസ്ത്രം വിജയിക്കുക തന്നെ ചെയ്യും, മനുഷ്യനും...
  
പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന ബ്രുണോ എന്ന മഹാശാസ്ത്രകാരന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഈ എളിയ ശ്രമം സമര്‍പ്പിക്കുന്നു.

You can cut all the flowers. But you cannot keep spring from coming.
-Pablo Neruda

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
പ്രപഞ്ച രേഖ - എം.പി. പരമേശ്വരന്‍
ഒന്ന്, രണ്ട്, മൂന്ന്... അനന്തം - ജോര്‍ജ്ജ് ഗാമോ
സമയത്തിന്റെ സംക്ഷിപ്തചരിത്രം - സ്റ്റീഫന്‍ ഹോക്കിംഗ് 
വിക്കിപ്പീഡിയ   
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി
ഗൂഗിള്‍
ഹരിസാര്‍, ബിലഹരിസാര്‍ 
എന്‍റെ എല്ലാ അദ്ധ്യാപകര്‍ക്കും

പിന്നെ താങ്കള്‍ക്കും...
 

 പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂടീനോ: ശാസ്ത്രം ചരിത്രസന്ധിയില്‍ - ഒന്ന്