മെച്ചപ്പെട്ട ജോലിക്കും, ജീവിതത്തിനുമായി കൃത്യമായ വിസ ലഭിക്കാതെ 'Donkey route' പോലുള്ള നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരുടെ കഥയാണ് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത തപസി പന്നു, ഷാരൂഖ് ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച Dunki പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ വലിയ തോതിൽ യുവതലമുറയെ നഷ്ടപ്പെട്ട ബ്രിട്ടൺ ഇന്ത്യയിൽ നിന്നും മറ്റുമുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുമൂലം പഞ്ചാബിൽ നിന്നും മറ്റും നിരവധി പേർ ബ്രിട്ടനിലേക്ക് കുടിയേറുകയും അവിടെ സ്ഥിര താമസം ആക്കുകയും ചെയ്തു.
എന്നാൽ കാലക്രമത്തിൽ ബ്രിട്ടൺ ഇത് അവസാനിപ്പിച്ചു. എന്നാൽ അവിടേക്കു കുടിയേറാൻ ഉള്ള താത്പര്യം യുവതലമുറയ്ക്ക് ഇടയിൽ ശക്തമായി തുടർന്ന്. സമ്പന്നർക്ക് പെട്ടെന്ന് ലഭ്യമാകുമായിരുന്ന വിസ സാധാരണക്കാർക്ക് ലഭിക്കുക അത്ര എളുപ്പം അല്ലായിരുന്നു. ഇതാണ് ജീവൻ പണയം വെച്ചും നിയമ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ അവിടേക്കു പോകാൻ യുവതലമുറയെ പ്രേരിപ്പിച്ചത്. ഇങ്ങനെ പോയ പലർക്കും വഴിയിൽ ജീവൻ നഷ്ടമായി. അവിടെ എത്തിയ പലർക്കും ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല. ഈ കാലിക പ്രസക്തിയുള്ള കഥയാണ് ഡങ്കി പറയുന്നത്.
എന്നാൽ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കാൻ രാജ് കുമാർ ഹിരാനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. തൻ്റെ മുൻ ചിത്രങ്ങളെ പോലെ തമാശയിൽ പൊതിഞ്ഞ അവതരണം ആണ് ഇവിടേയും ഹിരാനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ താമശകൾ പലതും ഫലിക്കുന്നില്ല എന്ന് മാത്രമല്ല, വിഷയത്തിൻ്റെ ഗൗരവത്തെ ഇത് പലപ്പോഴും ചോർത്തിക്കളയുകയും ചെയ്യുന്നു. എങ്കിലും മുഖ്യധാരാ കച്ചവട സിനിമയിൽ ഇത്തരം ഒരു ശ്രമം നടത്തിയതിന് ഹിരാനിയും, നിർമ്മാതാവ് കൂടിയായ ഷാരൂഖ് ഖാനും അഭിനന്ദനം അർഹിക്കുന്നു.
തൊഴിലാളി വർഗ്ഗം നേരിടുന്ന പ്രശ്നങ്ങൾ ആസ്പദമാക്കി സിനിമകൾ എടുക്കുന്ന പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ കെൻ ലോച്ചിൻ്റെ പുതിയ സിനിമയായ 'ദി ഓൾഡ് ഓക്ക്' ഉൾപ്പടെ നിരവധി സിനിമകൾ കുടിയേറ്റക്കാർ നേരിടുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നു. കുടിയേറ്റക്കാരായ തൊഴിലാളികളും തദ്ദേശീയരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളേയും തെറ്റിദ്ധാരണകളേയും പരിഹരിക്കാനുള്ള ശ്രമങ്ങളെ ദി ഓൾഡ് ഓക്ക് എന്ന പബ്ബിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് ഇത്. പലായനങ്ങളുടെ ഈ കാലത്ത് ആ വിഷയത്തെ ആധാരമാക്കി എടുത്ത ചില ലോക സിനിമകളെ പരിചയപ്പെടുത്തുന്നു.
മെഡിറ്ററേനിയൻ ഫീവർ
ഇസ്രായേലിലെ ഹൈഫയിൽ ജീവിക്കുന്ന പാലസ്തീൻകാരനായ വാലിദ്. ഒരു നോവൽ എഴുതാനായി ജോലി ഉപേക്ഷിച്ച് വീട്ടിലെ ജോലികളുമായി ഇരിക്കുന്ന വാലിദ് വിഷാദ രോഗത്തിന് അടിമയാണ്. പാലസ്തീന് മേൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ തുടർച്ചയായി ടി വിയിൽ കണ്ട് ദിവസങ്ങൾ മുന്നോട്ട് നീക്കുന്ന വാലിദിന് ഒരു വരി പോലും എഴുതാൻ കഴിയുന്നില്ല. വിഷാദ രോഗത്തിൻ്റെ മൂർച്ചയിൽ ധൈര്യം വരാത്തതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്യാത്ത വാലിദ് ക്രിമിനൽ ബന്ധമുള്ള തൻ്റെ പുതിയ അയൽക്കാരനുമായി സൗഹൃദത്തിൽ ആവുകയും, തന്നെ വധിക്കാൻ ആ അയൽക്കാരന് quotation നൽകുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
കഴിഞ്ഞ വർഷം IFFI-ല് കണ്ട സിനിമയെപ്പറ്റി എഴുതാനുള്ള കാരണം ഒരു സീൻ ആണ്. ഉദ്യോഗസ്ഥർ ഒരു ഫോം ഫിൽ ചെയ്യാനായി വാലിദിൻ്റെ അടുത്ത് വരുമ്പോൾ അതിൽ വംശം മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ മുതലായ കോളങ്ങൾ മാത്രം ഉള്ളതിൻ്റെ പേരിൽ വാലിദ് അവരുമായി തർക്കിക്കുകയും താൻ പാലസ്തീനിയൻ വംശജൻ ആണെന്നും, അങ്ങനെ മാത്രമേ താൻ ഫോം പൂരിപ്പിക്കൂ എന്ന് വാലിദ് വാശി പിടിക്കുകയും ചെയ്യുന്നു.
പാലസ്തീൻ പ്രശ്നം ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം പ്രശ്നമല്ല, അതു രാഷ്ട്രീയ പ്രശ്നമാണ്. പാലസ്തീനികളുടെ എറ്റവും പ്രധാന സ്വത്വം താൻ പാലസ്തീനി ആണ് എന്നുള്ളതാണ്, മതസ്വത്വം അവർക്ക് രണ്ടാമത് മാത്രമേ വരുന്നുള്ളൂ. കാരണം ഒരു മതത്തിൻ്റെ സ്വത്വത്തിനുള്ളിൽ തളച്ചിടാവുന്നതല്ല അവരുടെ പ്രശ്നം, വേറേ ഒരു നാട്ടിലെയും സമാനമതക്കാർ അനുഭവിക്കുന്നതിനു സമാനമല്ല അവർ നേരിടുന്ന പ്രതിസന്ധി. അത് ഒരു മതത്തിൻ്റേയും കോളങ്ങളിൽ മാത്രം ഒതുക്കാവുന്നതല്ല. സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു, പാലായനം ചെയ്യേണ്ടി വരുന്ന, മരണത്തിലേക്ക് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുമായി ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിൽ ജീവിക്കുന്ന പാലസ്തീൻ ജനത നേരിടുന്ന പ്രതിസന്ധി തന്നെയാണ് അവരുടെ ഐഡൻ്റിറ്റി. അതു വേറേ ഏതൊരു ജനത നേരിടുന്ന പ്രതിസന്ധിയേക്കാൾ ക്രൂരവുമാണ്.
Endless Borders
ഇറാനിയൻ ഭരണകൂടം ജയിലിലടച്ച അധ്യാപികയുടെ ഭർത്താവായ, അതേ കേസിൽ ഇറാൻ- അഫ്ഗാൻ അതിർത്തിയിലെ ഒരു ബലോച് ഗ്രാമത്തിലേക്ക് നാടുകടത്തപ്പെട്ട അഹമ്മെദ് അവിടത്തെ ഒരു ഏകാധ്യാപക സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു. ഭാ ര്യക്കൊപ്പം ശക്തമായി നിന്നില്ല എന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്ന അഹമ്മെദ് ഭാര്യയെ ജാമ്യത്തിൽ ഇറക്കി ഇറാൻ വിടാൻ തയ്യാറെടുക്കുന്നു. താലിബാനിൽ നിന്ന് രക്ഷപെടാൻ അവിടേക്കു എത്തുന്ന ചിലർക്ക് സ്കൂളിലും അടുത്തുള്ള വീടുകളിലും ആയി അതിർത്തി സംരക്ഷണ സേനയെ ഭയന്ന് നൽകുന്ന അഭയം. അതിൽ ഒരു വൃദ്ധൻ്റെ യുവത്വത്തിലേക്ക് കാലെടുത്തു വെക്കുന്ന പുതിയ ഭാര്യയുമായി അഭയം നൽകിയ വീട്ടിലെ യുവാവായ, അഹമ്മദിൻ്റെ ശിഷ്യനുമായുള്ള വിലക്കപ്പെട്ട പ്രണയം. യാഥാസ്ഥിക സമൂഹവും, അവസാനിക്കാത്ത അതിർത്തിക്ക് ഇരുവശത്തും അധികാരത്തിലുള്ള മതഭരണകൂടങ്ങളും പാലായനത്തിന് പ്രേരിപ്പിക്കുന്ന, മനുഷ്യൻ്റെ അടിസ്ഥാന വാജ്ഞകൾക്ക് എതിരായ പാലായനം എന്ന യാഥാർത്ഥ്യത്തോട് നിരന്തരം സംഘർഷത്തിൽ ഏർപ്പെടുന്ന കുറേ മനുഷ്യരെപ്പറ്റിയുള്ള മനോഹരമായ സിനിമ. 2023- ലെ IFFI- യിലെ മികച്ച സിനിമയ്ക്കുള്ള ഗോൾഡൺ പീകോക്ക് വിജയി.
A house in Jerusalem
ഒരു കാർ അപകടത്തിൽ അമ്മ മരിച്ചതിൻ്റെ ട്രോമയുമായി കഴിയുന്ന മകളുമായി ബ്രിട്ടനിൽ നിന്ന് മൈക്കേൽ ജറുസലേമിലെ കുടുംബ വീട്ടിലേക്ക് താമസം മാറി എത്തുന്നതാണ് ചിത്രത്തിൻറെ കഥാപരിസരം. ഇസ്രായേൽ അധിനിവേശ ഭൂമികളിൽ എവിടേയും പോലെ 1948-ൽ ഒരു പാലസ്തീൻ കുടുംബത്തെ ആട്ടിയോടിച്ച ശേഷം ഇസ്രയേൽ ഭരണകൂടം കയ്യടക്കിയ ആ വീട് അവരിൽ നിന്ന് മൈക്കേലിൻ്റെ പിതാവ് വാങ്ങിയതാണ്. അവിടെ വലിയ ഒറ്റപ്പെടലും, അമ്മ നഷ്ടമായതിൻ്റെ മാനസിക പ്രയാസങ്ങളും അനുഭവിക്കുന്ന മൈക്കേലിൻ്റെ മകൾ റെബേക്ക അവിടെ ഒരു പെൺകുട്ടിയുടെ സാന്നിദ്ധ്യം അറിയുന്നു.
റെബേക്കയ്ക്ക് മാത്രം കാണാൻ കഴിയുന്ന ആ പെൺകുട്ടി ആ വീട്ടിൽ നിന്ന് പതിറ്റാണ്ടുകൾക്കു മുൻപ് പുറത്താക്കപ്പെട്ടു പാലായനം ചെയ്യേണ്ടി വന്ന പാലസ്തീൻ കുടുംബത്തിലെ അംഗമായ റാഷ ആണ് എന്ന് റെബേക്ക മനസ്സിലാക്കുന്നു. തുടർന്ന് റാഷയുടെ കുടുംബത്തെ തേടി റെബേക്ക പോകുന്നതും തുടർന്നുള്ള സംഭവങ്ങളും വഴി സിനിമയുടെ കഥാഗതി വികസിക്കുന്നു.
നൂറുകണക്കിന് വർഷങ്ങളായി, നിരവധി തലമുറകൾ താമസിച്ചിരുന്ന വീടുകളിൽ നിന്നാണ് ലക്ഷക്കണക്കിന് പാലസ്തീൻ കുടുംബങ്ങൾ ഇസ്രായേൽ അധിനിവേശത്തിൽ പുറത്താക്കപ്പെട്ടത്, അതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ദൈവം വാഗ്ദാനം ചെയ്ത ഭൂമിയാണ് എന്ന ജൂതരുടെ വിശ്വാസത്തിൻ്റെ പേരിൽ. പ്രവാസത്തിലും, അഭയാർത്ഥി ക്യാമ്പുകളിലുമായി ജീവിതം കഴിച്ചു കൂട്ടുന്ന ഈ പാലസ്തീൻ കുടുംബങ്ങൾ ഇപ്പോഴും തങ്ങളുടെ യഥാർത്ഥ വീടുകളുടെ താക്കോലുകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, പുറത്താക്കപ്പെട്ട തങ്ങളുടെ ഭൂമിയുടെയും വീടിൻ്റെയും അടയാളമായി. ഈ വീടുകളിലും അതിക്രമിച്ചു കയറിയ സ്ഥലങ്ങളിലും താമസിക്കുന്ന ഇസ്രായേൽ കുടുംബങ്ങളുടെ വരും തലമുറകളും ചോരയുടെയും കണ്ണീരിൻ്റെയും ചരിത്രമുള്ള ഈ പാപ ഭാരം പേറേണ്ടി വരുന്നു.
സമകാലിക ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഈ അധിനിവേശത്തെ രണ്ടു കുഞ്ഞുങ്ങളുടെ കണ്ണിലൂടെ ഇന്ന് ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനവ മൂല്യങ്ങളുടെയും, സാഹോദര്യത്തിൻ്റേയും, നീതിയുടേയും നിറവിൽ വരച്ചുകാട്ടുന്ന മനോഹരമായ സിനിമയാണ് 'A house in Jerusalem'.
ചിത്രം - സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ അലസ്റ്റിയർ ക്ലാർക്ക്
യൂറോപ്പ
സിനിമയുടെ രാഷ്ട്രീയമാണോ, കലാപരമായ സൗന്ദര്യം ആണോ പ്രധാനം എന്ന ചർച്ചകളിൽ പല അഭിപ്രായങ്ങളും ഉയരാറുണ്ട്. കലാപരവും, ദൃശ്യ പരവുമായ സൗന്ദര്യത്തേക്കാൾ ഉപരിയായി പാലായനത്തിൻ്റെ രാഷ്ട്രീയം സംസാരിച്ച സിനിമയാണ് യൂറോപ്പ. പാശ്ചാത്യ രാജ്യങ്ങളുടെ താത്പര്യ പ്രകാരമുള്ള അധിനിവേശങ്ങളും, ബോംബിങ്ങുകളും പല മൂന്നാം ലോക രാജ്യങ്ങളിലേയും ജീവിതം നരകതുല്യമാക്കിയതാണ് അവിടെ നിന്നുള്ള കുടിയേറ്റങ്ങളുടെ പ്രധാന കാരണം. അങ്ങനെ അധിനിവേശാനന്തര ഇറാഖിൽ നിന്ന് ജീവൻ പണയം വെച്ചും യൂറോപ്പിലേക്ക് തുർക്കി- ബൾഗേറിയ അതിർത്തി വഴി കുടിയേറാൻ ശ്രമിക്കുന്നവർ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയാണ് സിനിമ. ഇവരെ ബോംബുകൾ വർഷിച്ച് പാലായനത്തിനു പ്രേരിപ്പിച്ചവർ തന്നെ അടച്ച അതിർത്തികളും, മുള്ളുവേലികളും, കുടിയേറ്റ വിരുദ്ധ തീവ്ര വലതു ദേശീയതയാൽ ഉത്തേജിപ്പിക്കപ്പെട്ട കുടിയേറ്റ വേട്ടക്കാരായ അനൗദ്യോഗിക അതിർത്തി കാവൽക്കാരുമായി അവരെ നേരിടുന്നു.
ബൾഗേറിയൻ കാടുകളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ കാടിൻ്റെ ദൃശ്യ ഭംഗിക്ക് കീഴ്പ്പെടാത്ത ക്യാമറ ക്ലോസപ്പ് ഷോട്ടുകളിലൂടെ പലായനം ചെയ്യുന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ഭാവങ്ങളെ പകർത്താനാണ് ശ്രമിച്ചിരിക്കുന്നത്. ഇത് സംവിധായകൻ പ്രാധാന്യം നൽകാൻ ശ്രമിച്ചിരിക്കുന്നത് എന്തിനെന്നും വ്യക്തമാക്കുന്നു. ടീനേജിലേക്ക് കാലെടുത്തു വെക്കുന്ന യുവത്വം പോലും കുടിയേറുന്നവർക്ക് എതിരായ വിദ്വേഷ പ്രചരണങ്ങളിൽ കുടുങ്ങി നിസ്സഹായരായ കുടിയേറ്റക്കാരെ വേട്ടയാടാൻ ഇറങ്ങുന്നതിലെ ദുരന്തവും ചിത്രം മുന്നോട്ട് വെക്കുന്നു.
Me Captain
കഴിഞ്ഞ വർഷത്തെ ലോകസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇറ്റാലിയൻ സംവിധായകനായ മറ്റിയോ ഗരോണിൻ്റെ 'Me Captain'. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച ഈ ചിത്രം മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
സെനഗലിൽ നിന്ന് യൂറോപ്പിലേക്ക് സംഗീത രംഗത്ത് അവസരങ്ങളും, നല്ലൊരു ജീവിതവും സ്വപ്നം കണ്ട് കസിൻസ് ആയ സെയ്ദോയും, മൂസയും നടത്തുന്ന യാത്രയും, അതിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. സാമ്രാജ്യത്വത്തിൻ്റെ ലാഭക്കൊതിയിൽ പ്രകൃതി, മനുഷ്യ വിഭവങ്ങൾ പാശ്ചാത്യ രാജ്യങ്ങളാൽ ചൂഷണം ചെയ്യപ്പെട്ട് ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്ക് തളളിവിടപ്പെടുന്ന ആഫ്രിക്കൻ ജനത ജീവൻ പണയം വെച്ചും ആ പാശ്ചാത്യ രാജ്യങ്ങളിലേക്ക് തന്നെ ചെയ്യേണ്ടി വരുന്ന ദുരിത യാത്ര ചിത്രത്തിൽ വരച്ചു കാട്ടുന്നു. വ്യാജ ഏജൻ്റുമാരാൽ ചതിക്കപ്പെട്ട് മരുഭൂമിക്ക് നടുവിൽ പെട്ടുപോവുകയും, പോലീസും മാഫിയയും ഉൾപ്പടെ നിരവധി ഔദ്യോഗിക - അനൗദ്യോഗിക അധികാര സ്ഥാപനങ്ങളാൽ ചൂഷണം ചെയ്യപ്പെടുകയും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുകയും ചെയ്യുന്ന പ്രധാന കഥാപാത്രങ്ങൾ കുടിയേറ്റക്കാർ ദിനം പ്രതി നേരിടേണ്ടി വരുന്ന ജീവിതാവസ്ഥകളുടെ പ്രതിനിധികളും കൂടിയാണ്. ഒടുവിൽ നിരവധി യാത്രക്കാരെ വഹിച്ച് ഇറ്റലിയിലേക്ക് പോകുന്ന ഒരു ബോട്ടിൻ്റെ കപ്പിത്താൻ സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്ന സെയ്ദോ മുറിഞ്ഞ ഇംഗ്ലീഷിൽ തൻ്റെ ക്യാപ്റ്റൻ സ്ഥാനത്തിൻ്റെ ഉത്തരവാദിത്വം ഉൾക്കൊണ്ട് പറയുന്ന വാചകം തന്നെ സിനിമയുടെ പേരാകുമ്പോൾ അത് മുന്നോട്ട് വെക്കുന്ന ആശയത്തിനും രാഷ്ട്രീയത്തിനും നിരവധി അർത്ഥതലങ്ങളുണ്ട്. ഇപ്പൊൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുന്ന എപിക്ക് സ്കെയിലിൽ ഉള്ള ഈ ചിത്രം ഉടനെ സ്ട്രീമിംഗിൽ ലഭ്യമാവും എന്ന് കരുതപ്പെടുന്നു.
The Swimmers
സിറിയൻ യുദ്ധത്തിൽ നിന്ന് രക്ഷ നേടാനായി പലായനം ചെയ്യുമ്പോൾ തുർക്കിയിൽ നിന്ന് ഗ്രീസ് വഴി ജർമ്മനിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരുകടൽ തന്നെ നീന്തിക്കടക്കേണ്ടി വരുകയും, അതിലൂടെ ബോട്ടിൽ ഉണ്ടായിരുന്ന 18 അഭയാർത്ഥികളുടെ ജീവൻ രക്ഷിക്കുകയും, ഒടുവിൽ അഭയാർത്ഥികളുടെ ടീമിൻ്റെ പതാകയേന്തി ഒളിമ്പിക്സിൽ മത്സരിക്കുകയും, അഭയാർത്ഥികളുടെ അവകാശങ്ങൾക്കായി ജീവിതം മാറ്റിവെക്കുകയും ചെയ്ത മർദിനി സഹോദരിമാരുടെ ജീവിതം പറയുന്ന സിനിമയാണ് 'The Swimmers'. ചിത്രം Netflix-ൽ സ്ട്രീം ചെയ്യുന്നു.