ബുധനാഴ്‌ച, മേയ് 12, 2021

നായാട്ട് വേട്ടയാടുന്നതാരെ?


'നായാട്ട്' നൽകിയ അസ്വസ്ഥതയേക്കാൾ വലുതാണ് അതിനെ വെളുപ്പിച്ചെടുക്കാനുള്ള ചില ശ്രമങ്ങൾ കാണുമ്പോൾ തോന്നുന്നത്. ഒരു സമൂഹത്തിനുനേരെ ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലുകൾക്ക് ചുരുങ്ങിയ തോതിലെങ്കിലുമുള്ള പ്രതിവിധിയായ സംവരണത്തിനെതിരെ സമരം നടക്കുന്ന, ദളിതർക്ക് പരിമിതമായെങ്കിലുമുള്ള നിയമ സംരക്ഷണങ്ങൾക്കെതിരെ അവ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പറഞ്ഞ് ആ സംരക്ഷണങ്ങളെ ഇല്ലാതാക്കാൻ നിയമ പോരാട്ടങ്ങൾ നടക്കുന്ന, സവർണ്ണത രാജ്യത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് സമൂഹത്തിന്റെ പൊതുബോധത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ദളിത് വിരുദ്ധതയെ മുഖ്യധാരയിൽ പ്രതിഷ്‌ടിക്കാനുള്ള പച്ചയായ ശ്രമങ്ങളെ എങ്ങനെയാണ് കാണാതെ പോകുന്നത്?

 സ്റ്റേഷനകത്ത് പോലീസുകാരനെ കൈവെച്ച ശേഷം SP യെക്കൊണ്ട് വിളിച്ചു പറയിച്ചു ഒരു കേസുമില്ലാതെ പുല്ലുപോലെ ഇറങ്ങിപ്പോവാൻ കഴിവുള്ള ഏത് പാവപ്പെട്ട ദളിത് യുവാവാണ് നമ്മുടെ നാട്ടിലുള്ളത്? ഒരു മണ്ഡലത്തിലെ ദളിതരുടെ വോട്ടു മുഴുവൻ കയ്യിൽ വെച്ച് negotiate ചെയ്യാൻ കഴിവുള്ള ഏത് ദളിത് സംഘടനയാണ് ഈ നാട്ടിലുള്ളത്? അതിന് നിന്നുകൊടുക്കാൻ മാത്രം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതോ, പൂർണ്ണമായും സ്വത്വ വാദത്തിൽ അടിയുറച്ചു നിൽക്കുന്നവരാണോ കേരളത്തിലെ ദളിതർ? അങ്ങനെ അല്ല എന്നല്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദളിത് വിഭാഗങ്ങളുടെ വോട്ടിങ് പാറ്റേണും തെളിയിക്കുന്നത്‌? മൂന്നിൽ രണ്ട് ദളിതരും ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന നാട്ടിൽ ദളിതരെ സ്വത്വവാദത്തിന്റെ കോളത്തിൽ മാത്രം ഒതുക്കാൻ ശ്രമിക്കുന്നവരെ എങ്ങനെ അംഗീകരിക്കാൻ കഴിയും? കൃത്യമായ രാഷ്ട്രീയ ബോധം പ്രകടിപ്പിക്കുന്ന, നന്നായി ചിന്തിക്കാൻ ശേഷിയുള്ള കേരളത്തിലെ ദളിത് വിഭാഗത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കൽ അല്ലേ ഈ അയഥാർത്ഥ്യമായ patronization? 'കുനിഞ്ഞു നിന്ന കാലമൊക്കെ പോയി സാറേ'  എന്ന വാചകത്തെ പ്ലെസ് ചെയ്ത രീതി രാജ്യമെങ്ങുമുള്ള ദളിത് പ്രതിരോധങ്ങളെയാകെ വില്ലനൈസ് ചെയ്യാനുള്ള ശ്രമമാണ് എന്ന് എന്തുകൊണ്ടാണ് കാണാൻ കഴിയാത്തത്? 

ജോജുവിന്റെ കഥാപാത്രവും ദളിതനാണ്. പക്ഷേ താൻ പണ്ട് സിസ്റ്റത്തോട് ചേർന്ന് നിന്ന് നടത്തിയ കൊള്ളാരുതായ്മകൾക്ക് ഉള്ള 'കർമ്മഫല'മാണിതെന്ന് ജോജുവിനെക്കൊണ്ടു പറയിപ്പിക്കുക വഴി അവിടെയും സിസ്റ്റത്തിന് കൈകഴുകാൻ ഒരു പഴുതു വെച്ചിട്ടില്ലേ സിനിമയുടെ പിന്നണിക്കാർ? ഒടുവിൽ സിനിമകളിൽ പോരാടാൻ പോകുമാവാതെ ജീവത്യാഗം ചെയ്യേണ്ടത്‌, വഴിയിൽ വീണുപോവേണ്ടത് പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ് എന്ന സ്ഥിരം ക്ളീഷേക്ക് ഇവിടെയും മാറ്റമില്ല. എന്തൊക്ക മേന്മ അവകാശപ്പെടാമെങ്കിലും, അതിനെയൊക്കെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം സിനിമയിലുടനീളം ആവർത്തിക്കപ്പെടുന്നത് സിനിമയെ ആരോചകമാക്കുന്നു എന്ന് പറയാതെ വയ്യ തന്നെ. നായാട്ടിൽ വേട്ടയാടപ്പെടുന്നതുപോലെ 'നായാട്ട്' വേട്ടയാടുന്നതും ദളിതരെ തന്നെയാണ്. അതിനുമുകളിൽ സംവിധായകൻ കാലങ്ങളായി പിന്തുടർന്നു പോരുന്ന മധ്യവർഗ്ഗ അരാഷ്ട്രീയത കൂടി കുത്തിനിറക്കുമ്പോൾ പൂർത്തിയായി. യഥാർത്ഥത്തിൽ കണ്ണുകാണാൻ വയ്യാത്തത് നാട്ടിലെ വോട്ടർമാർക്കല്ല, ഒരു യാഥാർഥ്യ ബോധവുമില്ലാതെ ഭാവനയിൽ ഈ ചപ്പടാച്ചിയൊക്കെ പടച്ചുണ്ടാക്കിയവർക്ക് തന്നെയാണ്.