ശനിയാഴ്‌ച, മാർച്ച് 23, 2013

3 ഡോട്ട്സ്: ആണ്‍കോയ്മയുടെ അർമ്മാദങ്ങൾ

ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 3 ഡോട്ട്സ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും നിർമ്മാണത്തിൽ ഒരു പങ്കും സുഗീത് വകയാണ്. ഓർഡിനറി പോലെ ഒരു ഓർഡിനറി കച്ചവട സിനിമ ഇറക്കുന്നതിൽപോലും പക്ഷെ സുഗീത് പരാജയപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്‌. എന്നാൽ ബിജു മേനോന്റെ മികച്ച പ്രകടനവും കുഞ്ചാക്കോ-പ്രതാപ്മാരുടെ മോശമല്ലാത്ത അഭിനയവും ചിത്രത്തെ കണ്ടിരിക്കാൻ കഴിയുന്നു ഒന്നാക്കുന്നു എന്നുമാത്രം.
പല കുറ്റങ്ങൾക്കായി ജയിലിൽ എത്തുന്ന വിഷ്ണു (കുഞ്ചാക്കോ). ലൂയിസ് (ബിജു), പത്മകുമാർ എന്ന പപ്പൻ (പ്രതാപ്) എന്നിവർ ജയിലിൽ നിന്ന് ഇറങ്ങുന്നതോടെയാണ് ചിത്രം തുടങ്ങുന്നത് ('റോമൻസി'ൽ നിന്നും നേരെ ഇറങ്ങി വന്നവരല്ലേ വിഷ്ണുവും ലൂയി 'ലവനും' എന്ന് ചോദിച്ചാൽ ഈ ജോഡികളെ  ഓർഡിനറിയിലൂടെ അവതരിപ്പിച്ച് താരദമ്പതികളും ഫോർമുലയും ആക്കിയത് താനല്ലേ എന്ന് സുഗീത് മറുപടി പറഞ്ഞേക്കാം). അവർ പലജോലിക്കായി ശ്രമിക്കുന്നു, പക്ഷെ കിട്ടുന്നില്ല. ഒടുവിൽ ജയിലിൽ കൗണ്‍സിലിംഗ് നടത്തിയിരുന്ന ഡോ: ഐസക്കിന്റെ (നരേയ്ൻ) ഉപദേശപ്രകാരം, പുള്ളിയുടെ തന്നെ സഹായത്തോടെ ഒരു ഡേ-കെയർ സെന്റർ സെന്ററും പപ്പന്റെ വണ്ടിയെ പരിഷ്കരിച്ചു ആംബുലൻസ് സർവ്വീസും തുടങ്ങുന്നു. പിന്നീട് കുറച്ചുനേരം 'തൂവൽ സ്പർശം' എടുത്തലക്കിയ ശേഷം ട്വിസ്റ്റ്‌ വരുന്നു. ഐസക്കിന് തന്റെ ഭാര്യയുമായുള്ള ഡൈവേഴ്സ് കേസ് വിജയിക്കുന്നതിനായി ഐസക്കിന്റെയും വക്കീലിന്റെയും ഉപദേശപ്രകാരം ഐസക്കിന്റെ കുട്ടിയെ മൂവർസംഘം തട്ടിക്കൊണ്ടു പോകുന്നു. പിന്നീട് പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ട്വിസ്റ്റുകളുടെ ബഹളമാണ്. അതിനെപ്പറ്റി കൂടുതൽ പറഞ്ഞ് ഒന്നും 'സ്പോയിൽ' ചെയ്യാൻ കർണ്ണൻ ഉദ്ദേശിക്കുന്നില്ല; പകരം ഒരു ക്ലൂ തരാം, 'റാംജിറാവൂ സ്പീക്കിംഗ്'!
ക്യൂട്ട്, സ്ട്രോങ്ങ്‌, സോഫ്റ്റ്‌ എന്നിങ്ങനെയാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ ചിത്രം അടയാളപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ രണ്ട് എലമെന്റ് ആണ് കുഞ്ചാക്കോ-ബിജു കൂട്ടുകെട്ടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നത്. രണ്ടു കേന്ദ്രകഥാപാത്രങ്ങളെ ഉപയോഗിക്കുമ്പോൾ വളരെമുന്പേ ലോകസിനിമയിൽ കഥാപാത്ര രൂപീകരണത്തിന് ഉപയോഗിക്കുന്ന എലമെന്റ് ആണ് ഇവ രണ്ടും. ഇതിന്റെ ഒരു പാരഡി ആണ് ദാസനിലും വിജയനിലുമായി ശ്രീനി സാധ്യമാക്കിയത്. ആ പാരഡിയുടെ പാരഡിയാണ് 'കിളി പോയി' എന്നും പറയാം. ഇതിനോടൊപ്പം മൂന്നാമതൊരു എലമെന്റ് കൂട്ടിവെച്ച് അവതരിപ്പിച്ച മലയാള സിനിമ റാംജിറാവൂ ആണ്. അതെ കഥാപാത്ര നിർമ്മിതി ആണ് ഈ ചിത്രവും പിന്തുടരുന്നത്. ചിത്രത്തിന്റെ അവസാന മണിക്കൂർ ഏതാണ്ട് പൂർണ്ണമായും ആ ചിത്രത്തിന്റെ അനുകരണം ആയിപ്പോയി എന്നിടത്താണ് ഈ സിനിമ കൂടുതൽ പാളുന്നത്. ചിത്രത്തിലെ ഏതാണ്ട് എല്ലാ 'തമാശ'കളും മുൻ മലയാള സിനിമകളിൽ നിന്ന് മാന്തിയെടുത്തവയാണ്. എന്തിനേറെ, ശ്രീനിവാസൻ 'തലയണമന്ത്ര'ത്തിൽ ആദ്യമിറക്കുകയും 'യാത്രക്കാരുടെ ശ്രദ്ധയ്ക്കി'ൽ സ്വയം കോപ്പിയടിക്കുകയും ചെയ്ത ഡ്രൈവിംഗ് പഠിപ്പിക്കുന്ന നമ്പർ വീണ്ടും അതുപോലെ ഇറക്കാനുള്ള തൊലിക്കട്ടി പോലും സുഗീതിനും തിരക്കഥാകൃത്ത്‌ രാജേഷ് രാഘവനും ഉണ്ടായി. എന്നാൽ ചിത്രത്തിലൂടെ ഇവർ ആഘോഷിക്കുന്ന മെയ്ൽ ഷോവനിസത്തിനുമുന്നിൽ  ഈ പാളിച്ചകളൊക്കെ എത്ര നിസാരം എന്ന് പറയേണ്ടി വരും. അത് തന്നെയാണ് ഈ കുറിപ്പിന്റെ പശ്ചാത്തലവും.
വിഷ്ണു - ലക്ഷ്മി (ജനനി അയ്യർ ), ലൂയി-ഗ്രെയ്സ് (അഞ്ജന മേനോൻ), പപ്പൻ-ഭാര്യ, ഡോ: ഐസക്ക്-ഭാര്യ, പോൾ ദമ്പതികൾ, അയൽക്കാരൻ-കാമുകി/ഭാര്യ എന്നിവരാണ് ചിത്രത്തിൽ കടന്നുവരുന്ന പ്രധാന ആണ്‍-പെണ്‍ ബന്ധങ്ങൾ. ഇതിൽ പപ്പൻ ഭാര്യയെ ഡൈവേഴ്സ് ചെയ്തുകഴിഞ്ഞു. ഐസക്കും ഭാര്യയും, പോൾ ദമ്പതിമാരും അതിന്റെ വക്കിലാണ്. വിഷ്ണുവിന് ലക്ഷ്മിയെ വിവാഹം ചെയ്തിട്ടില്ലാത്തത് കൊണ്ട്  ഇതുവരെ ഡൈവേഴ്സ് ചെയ്യാൻ കഴിഞ്ഞിട്ടില്ല (പാവം, ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയാണെങ്കിൽ അതിൽ ചെയ്യുമായിരിക്കും!).  ഗ്രെയ്സ് ഭർത്താവ് ആത്മഹത്യ ചെയ്ത വിധവയും ലൂയിയുടെയും ആണ്‍സമൂഹത്തിന്റെയും ലൈംഗികച്ചുവയുള്ള പ്രവൃത്തികൾക്ക് പാത്രമാവുന്നവളും ആണ്.  അയൽക്കാരന്റെ കാര്യം വഴിയെ പറയാം. 

പപ്പൻ മറ്റൊരു സ്ത്രീയുമായി ശാരീരികമായ അടുപ്പം പുലർത്തുകയും അതിനെ തുടർന്നു ജോലി ചെയ്യുന്ന ബാങ്കിൽ തിരിമറി നടുത്തുകയും ചെയ്തതുമൂലമാണ് അറസ്റ്റിൽ ആയത്. അങ്ങനെ വിവാഹമോചനവും സംഭവിച്ചു. ഇതാണ് ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്നത്. എന്നാൽ ഇവിടത്തെ യഥാർത്ഥ സ്ത്രീവിരുദ്ധത വെളിവാകുന്നത് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പപ്പന്റെ ഭാര്യ പപ്പനെ തേടി വരുന്ന രംഗത്താണ്. താൻ പപ്പനെ അമിതമായി ശ്രദ്ധിക്കുകയും നിയന്ത്രിക്കുക്കയും ചെയ്തിരുന്നെന്നും അതാണ്‌ 'പപ്പേട്ടന് തെറ്റ്, അല്ല അബദ്ധം പറ്റാൻ' കാരണമെന്നുമാണ് പപ്പന്റെ ഭാര്യാ കഥാപാത്രത്തെ കൊണ്ട് രചയിതാക്കളായ 'ആണുങ്ങൾ' പറയിപ്പിക്കുന്നത്. പപ്പന് പറ്റിയ തെറ്റിന്റെ (അല്ല അബദ്ധം!) ഉത്തരവാദിത്വം ഭാര്യയുടെ തലയിൽ കൊണ്ടുവെക്കുകയും അത് അവരെക്കൊണ്ടു തന്നെ പറയിപ്പിക്കയും ചെയ്യുന്നതിന് പിന്നിലെ സ്ത്രീവിരുദ്ധത ചില്ലറയല്ല. വിവാഹമോചനത്തിന് കൂടെ നിന്ന ബന്ധുക്കൾ ഇപ്പോൾ അവരുടെ കാര്യവും നോക്കി പോയെന്നും താനും മകളും ഒറ്റയ്ക്കായെന്നും അവർ വിലപിക്കുന്നു. സാമ്പത്തികമായ അസ്ഥിരതയും സാമൂഹികമായ അരക്ഷിതാവസ്ഥയുമാണ് ദാമ്പത്യത്തിലെ എന്ത് ദുരവസ്ഥയും സഹിച്ച് കഴിയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്ന വസ്തുതയ്ക്ക് അടിവര ഇടുന്നതാണ് ഈ രംഗം. 

ഇനി ഭർത്താവില്ലാതെ മകളോടൊപ്പം ഒരു സ്ത്രീ  ജീവിക്കാൻ തീരുമാനിച്ചാലോ, അതിന് തങ്ങൾ അനുവദിക്കില്ല എന്ന് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സിനിമയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പുരുഷസമൂഹം. ഭർത്താവ് ആത്മഹത്യ ചെയ്ത വിധവയായ ഗ്രെയ്സ് മകളോടൊപ്പം പപ്പന്റെ ഫ്ലാറ്റിനു നേരെ എതിരെ താമസിക്കുന്നു. അവർ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളിനുള്ള വ്യംഗ്യാർത്ഥം അറിയുന്നവർക്ക് ഇതിലെ ദുസ്സൂചന മനസിലാക്കാൻ ബുദ്ധിമുട്ടില്ല. നിന്റെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് എനിക്ക് ലൈസൻസ് എടുക്കണം എന്നുപറഞ്ഞ് മദ്യപിച്ച് അർദ്ധരാത്രിയിൽ അവളുടെ വാതിലിൽ മുട്ടുന്ന ചെറുപ്പക്കാരനെ കാണിക്കുന്നതിലൂടെ തങ്ങൾ ഉദ്ദേശിച്ചത് എന്ത് എന്ന് രചയിതാക്കൾ നിസ്സംശയം ഇവിടെ പ്രകടമാക്കുന്നു. ഗ്രെയ്സിനോട് ശാരീരികമായ താല്പര്യം മാത്രമാണ് ലൂയിക്കുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിലെ പല രംഗങ്ങളും. ഗ്രെയ്സ് വിധവയാണ് എന്ന് പപ്പൻ പറയുമ്പോൾ 'അപ്പോൾ സൗകര്യമായല്ലൊ' എന്ന ലൂയിയുടെ ആദ്യ പ്രതികരണം മുതൽ ഗ്രെയ്സിനെ ചുംബിക്കാൻ ലൂയി ശ്രമിക്കുന്നത് വരെയുള്ള രംഗങ്ങൾ ഇതിനു അടിവരയിടുന്നു. ഇതിനെയൊക്കെ ചെറുത്ത് നില്ക്കുന്ന ഒരു ഗ്രെയ്സിനെയാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും അനുതാപപൂർണ്ണമായ നിലപാടല്ല രചയിതാക്കൾ ഗ്രെയ്സിനോട് കാണിച്ചിരിക്കുന്നത് എന്ന് പറയെണ്ടിവരുന്നതും അതുകൊണ്ടാണ്. സ്ത്രീകളോട് സമൂഹത്തിനുള്ള നിലപാടുകളിൽ മാറ്റം വരാതെ പീഡനത്തിന് വധശിക്ഷ കൊണ്ടുവന്നിട്ടും കാര്യമൊന്നുമില്ല എന്നുമാത്രം ഇവിടെ പറഞ്ഞുകൊള്ളുന്നു. മുൻഭർത്താവിനെ തൊടുന്ന മാത്രയിൽ മരണം സംഭവിക്കുന്ന പ്രണയത്തിലെ ജയപ്രദയുടെ കഥാപാത്രത്തിന്റെ പേരും ഗ്രെയ്സ് എന്നത് യാദൃശ്ചികമാകാം.
ഇനി ഡോ: ഐസക്ക്-ഭാര്യ ദമ്പതികളുടെ കാര്യമെടുക്കാം. (ഇവിടെ ഐസക്കിന്റെ ദാമ്പത്യം യഥാർത്ഥത്തിൽ പോൾ ദമ്പതിമാരെയാണ് സൂചിപ്പിക്കുന്നത്. ശേഷം കാഴ്ചയിൽ). ഇവർ എന്തുകാരണത്താൽ ആണ് പിരിഞ്ഞത് എന്ന് ചിത്രത്തിൽ ഒരിടത്തും പറയുന്നില്ല. കേസ് ഐസക്കിന്റെ ഭാര്യ ജയിക്കുമെന്നും ആറു വയസ്സുകാരൻ മകൻ ഭാര്യയ്ക്കൊപ്പം അമേരിക്കയിലേയ്ക്ക് പോകുമെന്നും ഐസക്കിന്റെ വക്കീൽ പറയുന്നു. സ്വാഭാവികമായും മാതാപിതാക്കൾ പിരിയുന്ന പക്ഷം അമ്മയോടൊപ്പമാണ് ആ കുട്ടി നിൽക്കേണ്ടത്. എന്നാൽ അതിനെ പരാജയപ്പെടുത്താൻ കുട്ടിയെ തട്ടിക്കൊണ്ടുവരാൻ തയ്യാറാകുകയാണ് 'നായകരാ'യ മൂവർ സംഘം. പൊതുബോധം അവർക്കൊപ്പം ആണോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
വിഷ്ണുവിന് 'പരിശുദ്ധമായി' പ്രണയിക്കാനും ഒരു പാട്ട് തട്ടിക്കേറ്റാനും മാത്രമാണ് ലക്ഷ്മിയെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നും ചിത്രം കണ്ടാൽ. മറ്റെന്തെങ്കിലും ആഴമോ പ്രാധാന്യമോ ആ കഥാപാത്രത്തിന് ഇല്ല. വലിയ കണ്ണുകൾ കൊണ്ടുള്ള ആംഗ്യം അല്ലാതെ മറ്റൊന്നും ജനനി ചിത്രത്തിൽ കാട്ടുന്നുമില്ല. മിക്ക സീനുകളിലും സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന ശാലീന സുന്ദരിയായ ഈ കഥാപാത്രത്തെ ഇവിടെ ചർച്ചയ്ക്ക് എടുത്തതിനു കാരണം ഒരു സീനിൽ മാത്രം അപ്രധാനമായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു കഥാപാത്രത്തിന്റെ സാന്നിധ്യമാണ്. അയൽക്കാരൻ രൂക്ഷമായി ഫോണിൽ സംസാരിക്കുമ്പോൾ കേട്ടുനിൽക്കുന്ന പപ്പൻ പറയുന്നത് അത് അയാൾ ഭാര്യയോട്‌ സംസാരിക്കുന്നതാണെന്നും എല്ലാ ഭർത്താക്കന്മാരും ഭാര്യമാരോട് അങ്ങനെയാണ് സംസാരിക്കുന്നത് എന്നുമാണ്. ഭാര്യയോടു പരുഷമായി പെരുമാറുന്നതിലാണ് പുരുഷത്വം കുടിയിരിക്കുന്നത് എന്ന് സിദ്ധാന്തിക്കുകയാണ് ഇവർ എന്നും പറയാം. ഇതേ അയൽക്കാരൻ പിന്നീട് ഫോണിൽ മധുരമായി സംസാരിക്കുന്നത് കാണുന്ന പപ്പന്റെ നേതൃത്വത്തിലുള്ള ദുരാചാരപ്പോലീസ് അത് കാമുകിയുമായി സംസാരിക്കുകയാണ് എന്നുറപ്പിക്കുന്നു. അയാള് ഫോണിൽ പറയുന്ന ഒരു ഡയലോഗ് ഇതാണ്, 'നീ ഇന്ന് എന്തുവേഷമാ ധരിച്ചിരിക്കുന്നെ? അത് വേണ്ട. നീ ടീ ഷർട്ടും ബനിയനും ധരിക്ക്. അതാ സൗകര്യം'. പിന്നീട് രാത്രി അയാളോടൊപ്പം ടീ ഷർട്ടും ജീൻസും ധരിച്ചുവരുന്ന പെണ്‍കുട്ടിയെ ആണ് കാണിക്കുന്നത്. അവരോടു അല്പം മോശമായി പെരുമാറി ദുരാചാര പോലീസിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയാണ്‌ വിഷ്ണുവും ലൂയിയും. അതും പോരാഞ്ഞ് രാത്രി മുഴുവൻ ഉറക്കമുളച്ചിരുന്ന് അത് ഭാര്യയാണോ കാമുകിയാണോ എന്ന് കൂലങ്കഷമായി  ചിന്തിക്കുകയും ഇവർ ചെയ്യുന്നു. അത് തീരുമാനിക്കാനായി നാണയം ടോസ്സിടുമ്പോൾ അത് ബൾബിൽ ചെന്ന് കൊണ്ട് അന്ധകാരം പരക്കുന്ന രംഗം അർത്ഥപൂർണ്ണമായി.

പെണ്‍കുട്ടികൾ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് മറ്റേ സൗകര്യത്തിനു വേണ്ടിയാണ് എന്ന് കരുതുന്ന (സാരി അതിന് ഒട്ടും സൗകര്യം തരാത്ത പരിശുദ്ധവസ്ത്രം ആണല്ലോ!) ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ സഹിക്കാത്തവിധം കൊതിക്കെറുവ്‌ കൊണ്ട് ദുരാചാരപ്പോലീസ് ആയി മാറിക്കൊണ്ടിരിക്കുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്റെ ചിത്രമാണ് വിരുദ്ധോക്തിയാൽ ആണെങ്കിലും രചയിതാക്കൾ ഇവിടെ കോറിയിട്ടത്‌. വസ്ത്രധാരണമാണ് പീഡനത്തിലേയ്ക്ക്‌ നയിക്കുന്നത് എന്ന വിഡ്ഢിത്തം നിറഞ്ഞ വാദത്തിന്റെ സ്വാധീനവും നമുക്കിവിടെ കാണാം. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രവും ആഹാരവും ലൈംഗികതയും ഒക്കെ തെരഞ്ഞെടുക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുള്ള ഒരു സമൂഹം നമ്മിൽ നിന്ന് എത്ര അകലെയാണ്, നമുക്ക് കാലം ഒഴുകുന്നത്‌ പിന്നോട്ടാണോ തുടങ്ങിയ ചോദ്യങ്ങൾ മാത്രം ബാക്കി. 

ഇവിടെ പരാക്രമം സ്ത്രീകളോട് മാത്രമല്ല, സാമ്പ്രദായിക അർത്ഥത്തിൽ കൃത്യമായ ലിംഗം ഏതെന്ന് പറയാനാവാത്ത ലൈംഗികന്യൂനപക്ഷത്തോട് കൂടിയാണ്. പൊതുവെ സ്ത്രീയുടേത് എന്ന് സമൂഹം കൽപ്പിച്ചിട്ടുള്ള ജോലികൾ ചെയ്യുന്ന പുരുഷന്മാർ സ്ത്രൈണത പ്രദർശിപ്പിക്കുന്നവർ ആവണം എന്നത്രെ നവതുരങ്കസിനിമകൾ നമ്മെ പഠിപ്പിക്കുന്നത്‌. സാൾട്ട് ആൻഡ്‌ പേപ്പറിലെ ബാബുരാജിന്റെ കുക്കും, ചാപ്പകുരിശിലെ മേക്കപ്പ്മാനും ഒക്കെ ഇങ്ങനെയാണ് ചിത്രീകരിക്കപ്പെട്ടത്. വിശ്വരൂപത്തിലെ കമൽ അവതരിപ്പിക്കുന്ന നർത്തകൻ ഈ സ്കൂളിൽ നിന്നാണ് വരുന്നത്. മറ്റനേകം നൃത്താധ്യാപക കഥാപാത്രങ്ങളെയും ഓർക്കുക. ഈ പ്രവണത തുടങ്ങിയത് ഒരുപക്ഷെ തൂവൽസ്പർശത്തിൽ കിങ്ങിണിയെ നോക്കാൻ വരുന്ന ഇന്നസെന്റിന്റെ കഥാപാത്രത്തിൽ ആണ് (ഈ കഥാപാത്രത്തെ ഒരു ചിത്രത്തിൽ സുരാജും വികൃതമായി അനുകരിച്ചിരുന്നു). ആ ഇന്നസെന്റ് കഥാപാത്രത്തിന്റെ മകൻ എന്ന സൂചന നൽകിയാണ് ഇവിടെ കുട്ടികളെ നോക്കാനായി വരുന്നയാളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ പരമാവധി അപഹസിക്കാനാണ് രചയിതാക്കൾ ശ്രമിച്ചിരിക്കുന്നത്.

ഇതിലെ ഒന്നാമത്തെ പ്രശ്നം കുടികൊള്ളുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തട്ടകങ്ങൾ വെരെയാണ് എന്നും അവ കൂടിക്കലരാൻ പാടില്ല എന്നുമുള്ള തെറ്റായ പോതുബോധമാണ്. രണ്ടാമത്തെ പ്രശ്നം സ്വവർഗ്ഗാനുരാഗികൾ എന്തോ വലിയ തെറ്റ് ചെയ്തവരാണെന്നും അവർ കളിയാക്കപ്പെടേണ്ടവരും മാറ്റിനിർത്തപ്പെടേണ്ടവരും ആണെന്ന രാഷ്ട്രീയമായ ശരികേട് നിറഞ്ഞ കാഴ്ചപ്പാടിലാണ്. മൂന്നാമത്തെ പ്രശ്നം പെരുമാറ്റത്തിലെ സ്ത്രീത്വും സ്വവർഗ്ഗാനുരാഗവും തമ്മിൽ കൂട്ടിക്കെട്ടുന്നതിൽ ആണ്. 'ചാന്തുപൊട്ട്' അടക്കമുള്ള സിനിമകൾക്കും ഇതേ പ്രശ്നങ്ങൾ ഉണ്ട്. ഋതുപർണോ ഘോഷിന്റെ 'ചിത്രാംഗദ: The Crowning Wish' പോലുള്ള അപൂർവ്വം ചിത്രങ്ങളിൽ മാത്രമേ പൊതുവെ യാഥാസ്ഥിതിക കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ഇന്ത്യൻ സമൂഹത്തിൽ ലൈംഗികന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ശരിയായ രീതിയിൽ അഭിമുഖീകരിക്കപ്പെട്ടിട്ടുള്ളൂ. ഋതുപർണോ ഘോഷ് രചനയും സംവിധാനവും നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം സ്വവർഗ്ഗാനുരാഗിയായ നർത്തകൻ ആയ രുദ്ര ചാറ്റർജി നേരിടേണ്ടി വരുന്ന അസ്തിത്വ പ്രതിസന്ധികളെ വിഷയമാക്കുന്നു. സ്വവർഗ്ഗാനുരാഗി ആയിരിക്കുന്നത് ഒരു വലിയ കുറ്റമോ കുഴപ്പമോ ആയി കാണുന്ന സമൂഹവും, മാതാപിതാക്കളുമാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഋതുപർണോ ഘോഷ് ഈ ചിത്രത്തിലൂടെ പറയുന്നു. സമൂഹത്തിൽ ഇങ്ങനെ ജീവിക്കുന്നതിനു നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒരു ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവാൻ രുദ്രയെ പ്രേരിപ്പിക്കുന്നു. എന്നാൽ തന്റെ അസ്തിത്വം താനായിരിക്കുക എന്നതിലാണ് എന്ന് മനസിലാക്കുകയും ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിക്കുകയുമാണ് രുദ്ര. സ്വന്തം മകനെ അവനായിരിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച തങ്ങളാണ് കുറ്റക്കാർ എന്ന് രുദ്രയുടെ മാതാപിതാക്കൾക്കുണ്ടാവുന്ന തിരിച്ചറിവ് വലിയ ആഴമുള്ള ഒന്നാണ്; ഒരുപക്ഷെ നമ്മുടെ കച്ചവട സിനിമാക്കാർക്കൊന്നും സ്വപ്നം കാണാൻ പറ്റാത്തത്ര ആഴത്തിലുള്ളത്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ അഭിനയത്തിനും സംവിധാനത്തിനുമായി സ്പെഷ്യൽ ജൂറി പുരസ്കാരം ഈ ചിത്രത്തിലൂടെ ഋതുപർണോ ഘോഷ് കരസ്ഥമാക്കിയിരുന്നു.
നമ്മുടെ കച്ചവട-മുഖ്യധാരാ സിനിമയിൽ വാഴുന്നത് സ്ത്രീ-കീഴാള-ദളിത-മുസ്ലീം വിരുദ്ധമായ സംഗതികളാണ് എന്നത് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ ഈ ദിശയിലുള്ള ചർച്ചകൾ ധാരാളമായി നടക്കുമ്പോഴും നമ്മുടെ മുഖ്യധാരാ സിനിമ അവയിൽ നിന്നൊക്കെ മുഖം തിരിച്ചു രാഷ്ട്രീയമായ ശരികേടുകളെ ആഘോഷിക്കുന്നത് സിനിമയും സമൂഹവുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുന്നവർക്ക് വലിയ ആശങ്ക ഉയർത്തുന്ന സംഗതിയാണ്; പ്രത്യേകിച്ചും ഇക്കാലത്ത് മേൽപ്പറഞ്ഞ സമൂഹങ്ങൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ. 

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, മാർച്ച് 16, 2013

കിളി പോയി: ന്യൂവേവും കഞ്ചാവും

വി. കെ പ്രകാശിന്റെ ശിഷ്യനായ വിനയ് ഗോവിന്ദ്  ആദ്യമായി സംവിധാനം ചെയ്ത 'കിളി പോയി' ധാരാളം കൂവലുകളും കുറച്ചുമാത്രം കയ്യടികളും നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രം ഇന്നത്തെ മലയാള സിനിമയിലെ കൊട്ടിഘോഷിക്കപ്പെടുന്ന നവതുരങ്കത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 


ചിത്രം തുടങ്ങുന്നത് 'ബോയിംഗ് ബോയിംഗ്' എന്ന പ്രിയദർശൻ ചിത്രത്തിലെ, അഥവാ ഒറിനജിനലിന്റെ  പേര് പോലും മാറ്റാൻ  പ്രിയൻ  കോപ്പിയടിച്ചുണ്ടാക്കിയ സിനിമയിലെ, ഈ പ്രശസ്തമായ രംഗത്തോടെയാണ്. ഈ രംഗം യാദൃശ്ചികമായ ഒരു തമാശയ്ക്ക് വേണ്ടി ഉൾപ്പെടുത്തിയത് മാത്രമാണ് എന്ന് കരുതാൻ നിർവ്വാഹമില്ല, 'ന്യൂവേവി'ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ഇന്ന് മാർക്കറ്റ്‌ നവതലമുറ സിനിമയ്ക്ക് ആണ്, അഥവാ പുതിയൊരു സിനിമയുടെ ആശയവുമായി ചെല്ലുന്ന സംവിധായകരും കഥാകൃത്തുകളും തലമുറഭേദമന്യേ നേരിടുന്ന ചോദ്യം പടം ന്യൂവേവ്‌ ആണോ എന്നത്രേ. മണിയൻ പിള്ള രാജു ഒരു അഭിമുഖത്തിൽ പറഞ്ഞത് നവതലമുറ സിനിമ ആയതുകൊണ്ടാണ്‌ 'ബ്ലാക്ക് ബട്ടർഫ്ലൈ' നിർമ്മിക്കാൻ താൻ തുനിഞ്ഞിറങ്ങിയത്‌ എന്നും ഓർക്കുക. രാജുവിന്റെ മകൻ നായകനായി നടിച്ച ഈ ചിത്രം മറ്റു പല നവതുരങ്കങ്ങളെയും പോലെ ഒരു ദുരന്തമായി മാറി എന്നത് വേറെ കാര്യം. 

ലോകസിനിമയിൽ ന്യൂവേവ്‌ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് കലാപരമായ നൂതനത്വത്തിലൂടെ സിനിമയെന്ന കലാരൂപം തന്നെ മാറ്റിമറിക്കപ്പെട്ട അവസരങ്ങളിൽ ആണ്. ആ വാക്ക് ഒരു കച്ചവട ഫോർമുലയായി അധപതിക്കുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാൻ കഴിയുക. വിനയ് ഗോവിന്ദും സിനിമയ്ക്കായി ശ്രമിച്ചപ്പോൾ നേരിടേണ്ടി വന്നത് ഇതേ ചോദ്യം തന്നെയാവും. ഒ. പി. ഒളശ്ശ ആധുനിക സാഹിത്യത്തിനാണ് ഡിമാന്റ് എന്ന് കേട്ടപ്പോൾ കഞ്ചാവടിച്ച് ആനകളെയും തെളിച്ച് വരികയാണ് ചെയ്തതെങ്കിൽ, സാമാന്യം നല്ല സിനിമാ ബോധവും ലോകസിനിമയെപ്പറ്റി അത്യാവശ്യം നല്ല പരിചയവും ഉള്ള വിനയ് ഗോവിന്ദ് ചെയ്തത് ഈ ദുരവസ്ഥയെ നേരെ കീഴ്മേൽ മറിച്ച് കഞ്ചാവിനെത്തന്നെ നായകനാക്കി ഒരു സിനിമയെടുത്ത് ഒരുപക്ഷെ ഒരു നവതലമുറ അട്ടിമറി തന്നെ സൃഷ്ടിക്കുകയാണ്. നവതുരങ്കത്തിന്റെ അപ്പോസ്തലന്മാരിൽ ഒരാളായ വി. കെ പ്രകാശിന്റെ നെത്തോലി ഒക്കെ സർറിയൽ ആയ വലിയ മീനാണെന്ന് ഒക്കെ നിരൂവിച്ചവരെ, ഒരു പക്ഷെ സർറിയലിസത്തിന്റെ അടുത്തെങ്കിലും എത്തുന്ന രീതിയിൽ അടുത്തിറങ്ങിയ ഒരേയൊരു മലയാള പടമാണ് 'കിളി പോയി' എന്ന് നിങ്ങൾ മനസിലാക്കാതെ കൂവിക്കൊണ്ടിരിക്കുന്ന കാലം വരെയും നവതുരങ്ക കശ്മലന്മാർ ഇവിടെ വിരാജിക്കുക തന്നെ ചെയ്യും. വി. കെ പ്രകാശിനെയും ശിഷ്യൻ  വിനയ് ഗോവിന്ദിനെയും കാണുമ്പോൾ പാലം കടക്കുന്ന ആളുകളെ തുപ്പുന്ന പ്രതിമ ഉണ്ടാക്കിയ പെരുന്തച്ചനെയും ആ പ്രതിമയുടെ ചെകിടത്ത് അടിക്കുന്ന മകനെയും ഓർമ്മ  വരുന്നത് ലേഖകന് മാത്രമാണോ? പക്ഷെ ചെകിട്ടത് നല്ല പിട കിട്ടിയ കാര്യം അറിയാനുള്ള മൂള പോലും നവതുരങ്കവീരന്മാർക്ക് ഇല്ല എന്നിടത്താണ് ശരിക്കുള്ള ദുരന്തം. 

നാടോടിക്കാറ്റിന്റെ ലൂസായ ഒരു റീമേക്ക് ആണ് 'കിളി പോയി' എന്ന് വേണമെങ്കിൽ  പറയാം. പ്രധാന കഥാതന്തുവും പവനായിയെ കാണുമ്പോഴുള്ള 'ഇതേതാ ഈ അലവലാതി?' എന്ന ചോദ്യം ഹരി (അജു വർഗ്ഗീസ്) ഡിസ്ക്കോ ഡഗ്ലസിനെ (രവീന്ദ്രൻ) കാണുമ്പോൾ ആവർത്തിക്കുന്നതും മുതൽ ക്ലൈമാക്സിൽ കാണിക്കുന്ന 'ഇവിടെ ആരാ വെടിവെച്ചത്? ഇവിടെ എന്താ സംഭവിച്ചത്?' എന്ന നാടോടിക്കാറ്റിലെ സീൻ വരെ ഇത് സൂചിപ്പിക്കുന്നു. ഒ. പി ഒളശ്ശയെ വിശ്വസിക്കാമെങ്കിൽ പഴയ 'ബോംബ്‌' കഥ ആധുനിക കവിത ആക്കുന്നവരെ തന്നെയാകണം പിന്നണിക്കാർ ഉന്നം വെക്കുന്നത്. പുതുതലമുറയുടെ വേഗമാകണം ന്യൂ ജനറേഷൻ പടത്തിനും ഇത്ര പെട്ടെന്ന് സ്പൂഫ് ഇറങ്ങാൻ കാരണമായത്‌. ലോക ക്ലാസിക്കുകളുടെ വാൾപേപ്പറുകളുടെ പശ്ചാത്തലത്തിൽ ദാസനെയും വിജയനെയും മാത്രം കണ്ടുകൊണ്ടിരിക്കുന്ന നായക കഥാപാത്രങ്ങൾ നമ്മുടെ സിനിമാക്കാരെ ആണോ പ്രേക്ഷകരെ ആണോ ഉന്നം വെയ്ക്കുന്നത് എന്ന് നിങ്ങൾ തീരുമാനിക്കുക. 

'ഈ 'A' പടത്തെ ജനങ്ങൾ സ്വീകരിച്ചു' എന്ന പരസ്യ വാചകത്തിലൂടെയാണ് ചിത്രം ചുവരുകളിൽ നിറഞ്ഞു നിന്നത്. 'A' സർട്ടിഫിക്കറ്റ് എന്നത് ഒരുകാലത്ത് ഇവിടത്തെ ചില സിനിമകളെ എങ്ങനെയാണ് സഹായിച്ചിരുന്നത് എന്നും, അതിനു സെൻസർ ബോർഡ്‌ എങ്ങനെ കാരണക്കാരായി എന്നും ഓർമ്മയുള്ളവർക്ക് ഈ പരസ്യ വാചകം ആരെ കളിയാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് കണ്ടെത്താൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. അതുപോലെ തന്നെ മദ്യപാന, പുകവലി രംഗങ്ങളിൽ മുന്നറിയിപ്പ് തൂക്കണം എന്ന സെൻസർ ബോർഡിന്റെ നിർദ്ദേശത്തോടുള്ള പ്രതിഷേധം ആയാണ് ഏതാണ്ട് എല്ലാ രംഗങ്ങളിലും പുകവലിയോ മദ്യപാനമോ കഞ്ചാവോ ഒക്കെ ഉൾപ്പെടുത്തി ചിത്രത്തിൽ ഉടനീളം നിയമപ്രകാരമുള്ള മുന്നറിയിപ്പ് സിനിമയുടെ ഭാഗമെന്നോണം ചുവട്ടിൽ തൂക്കിയിരിക്കുന്നത് എന്ന വായനയും സാധ്യമാണ്. അടിയന്തരാവസ്ഥ കാലത്ത് സെൻസറിങ്ങിൽ പ്രതിഷേധിച്ചു എഡിറ്റോറിയൽ കോളം ബ്ലാങ്ക് ആയി പത്രമിറക്കിയ നടപടിയുടെ തലകീഴായ അനുകരണമാണ് ഇതെന്നും പറയാം. വിനയ് ഗോവിന്ദിന്റെ സിനിമാബോധത്തിന്റെ അല്പശതമാനം എങ്കിലും കത്തിയും കത്രികയുമായി സെൻസറിംഗിന് ഇറങ്ങുന്നവർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കാനല്ലേ പാവം പ്രേക്ഷകർക്ക്‌ കഴിയുകയുള്ളൂ. ഇത് എഴുതുമ്പോൾ 'പാപ്പിലിയോ ബുദ്ധ' എട്ടു മാസത്തെ സെൻസറിംഗും പല കട്ടുകളും കഴിഞ്ഞ് 'A' സർട്ടിഫിക്കറ്റോടെ ഒടുവിൽ പ്രദർശനത്തിനു എത്തുകയാണ്. 

ഇങ്ങനെ പുറം മോടിയിലുള്ള ചില പ്രത്യകതകൾ അവകാശപ്പെടാമെങ്കിലും ആഴമുള്ള ഒരു പ്രമേയമോ അതിനുള്ള ശ്രമങ്ങളോ പിന്നണിക്കാരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായ ഒരു ചിത്രം അല്ല ഇത്. മാത്രമല്ല ഈ 'നവ'സിനിമകളുടെ രാഷ്ട്രീയ ശരികേടുകളെ പരാമർശിക്കാനും ഇവർ തയ്യാറായിട്ടില്ല. ഫിലിം ഫെസ്റ്റിവലുകളിലും സർക്കാർ അവാർഡുകളിൽ നിന്ന് പോലും ആർട്ട് ഹൗസ് സിനിമകൾ അഥവാ കലാമൂല്യമുള്ള സിനിമകൾ മാറ്റിനിർത്തപ്പെടുന്ന അവസരത്തിൽ വേണം കച്ചവട സിനിമാക്കാരുടെ ന്യൂവേവ്‌ അവകാശവാദങ്ങളെ നാം കാണേണ്ടത്. നമ്മുടെ സിനിമ പൂർണ്ണമായും മുഖ്യധാരാ സിനിമക്കാരാൽ ഹൈജാക്ക് ചെയ്യപ്പെടുകയും യഥാർത്ഥ നവതലമുറ അല്ലെങ്കിൽ നവതരംഗ സിനിമകൾ ആവേണ്ട ആർട്ട് ഹൗസ് ചിത്രങ്ങളും സിനിമാ പ്രവർത്തകരും ഇടമില്ലാതെ ഒതുക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിൽ മുഖ്യധാരയ്ക്ക് ഉള്ളിൽ നിന്നാണെങ്കിൽ കൂടി പൊള്ളയായ ന്യൂ വേവ് അവകാശങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ വിനയ് ഗോവിന്ദ് തീർച്ചയായും അഭിനന്ദം അർഹിക്കുന്നു. 

ശുഭം!
മംഗളം!
 അനൂപ്‌ കിളിമാനൂര്‍

തിങ്കളാഴ്‌ച, മാർച്ച് 04, 2013

സെല്ലുലോയ്ഡ്: വിലക്കുകള്‍ അവശേഷിപ്പിക്കാത്തത്

ആദ്യ മലയാള സിനിമ ആയ വിഗതകുമാരന്റെ സൃഷ്ടാവ് ജെ.സി. ഡാനിയലിന്റെ ജീവിതമാണ് കമല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സെല്ലുലോയ്ഡ് എന്ന ചിത്രത്തിന് ആധാരം. ചേലങ്ങോട് ഗോപാലകൃഷ്ണന്‍ ജെ.സി ഡാനിയലിനെ പറ്റി എഴുതിയ പുസ്തകവും സിനിമയിലെ നായികയായ പി. കെ റോസിയെപ്പറ്റി വിനു എബ്രഹാം എഴുതിയ 'നഷ്ടനായിക' പുസ്തകവുമാണ് ചിത്രത്തിന്റെ രചനയ്ക്കായി കമല്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പൊതുവെ നല്ല അഭിപ്രായവും മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ ഏഴു സംസ്ഥാന അവാര്‍ഡുകളും അല്ലറചില്ലറ വിവാദങ്ങളുമായി ഈ ചിത്രം പൊതുസമൂഹത്തില്‍ സാമാന്യം നല്ല ചര്‍ച്ചയായിക്കഴിഞ്ഞു. പൊതുവേ ചൂഷകരും സവര്‍ണ്ണക്കോമരങ്ങളും ആടിത്തിമര്‍ക്കുന്ന മലയാള സിനിമയില്‍ പരാജയപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റേയും വീക്ഷണകോണുകളിലൂടെ ജീവിതത്തേയും സിനിമയെത്തന്നെയും കാണാനുള്ള ചെറുതല്ലാത്ത ശ്രമം ഉണ്ടായി എന്നതുകൊണ്ട്‌ കൂടിയാണ് അതിശയിപ്പിക്കുന്ന ഒരു കലാസൃഷ്ടി അല്ലാഞ്ഞിട്ടുകൂടി ഈ ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ ഒരു സുപ്രധാന സ്ഥാനം നേടുന്നത്. 

ഇരുപതുകളില്‍ ഒരു സിനിമ എടുക്കണമെന്ന മോഹവുമായി യാത്രകളും പഠനവുമായി നടക്കുന്ന ജെ. സി. ഡാനിയലിലൂടെ തുടങ്ങുന്ന ചിത്രം വിഗതകുമാരന്റെ നിര്‍മ്മാണത്തില്‍ ഡാനിയല്‍ നേരിടുന്ന ബുദ്ധിമുട്ടുകളിലൂടെയും ചിത്രത്തിലെ നായികയായ റോസിയുടെ ജീവിതത്തിലൂടെയും പുരോഗമിക്കുകയും ഡാനിയലിന്റെ കഷ്ടപ്പാട് നിറഞ്ഞ അവസാനകാലത്തെ ചെലങ്ങോട് ഗോപാലകൃഷ്ണന്റെ കണ്ണുകളിലൂടെ കാണിച്ചു അവസാനിക്കുകയും ചെയ്യുന്നു. ഒരു പൊതുപരിപാടിയില്‍ നടക്കുന്ന പ്രസംഗങ്ങളോടെ സിനിമ അവസാനിപ്പിക്കേണ്ടി വരുന്നത് ഉള്‍പ്പടെ സിനിമയെന്ന നിലയില്‍ അഭംഗി നിറഞ്ഞ ധാരാളം സംഗതികള്‍ ചിത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാലും ഈ ചിത്രമെടുത്ത കമലിന്റെ ഉദ്ദേശശുദ്ധിയും പരിശ്രമത്തേയും സിനിമയോടുള്ള മനോഭാവത്തെയും അഭിനന്ദിക്കുന്നതിന് അതൊന്നും തടസ്സമാകുന്നില്ല. 

ഒരു ദളിതന്റെ വീക്ഷണകോണില്‍ ജീവിതത്തെ കാണുക എന്നത് മലയാളസിനിമയില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു സംഭവമാണ്. അതിനു ശ്രമിച്ച പല ചിത്രങ്ങളും അധികം ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ 'പാപ്പിലിയോ ബുദ്ധ' പോലുള്ള ചിത്രങ്ങള്‍ നേരിട്ടത് വിലക്കുകളും സെന്‍സര്‍ കത്രികയുടെ അമിത പ്രയോഗങ്ങളുമാണ്‌.  മുഖ്യധാരാ മലയാള സിനിമയില്‍ ദളിതന്റെയും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരുടെയും ജീവിതം തീരെ അടയാളപ്പെട്ടിട്ടില്ല എന്നുതന്നെ പറയാം. ആ അവസരത്തിലാണ് മുഖ്യധാരാസിനിമയുടെ ഭാഗമായി നിലനില്‍ക്കുന്ന എന്നുതന്നെ പറയാവുന്ന ഒരു ചിത്രത്തില്‍ പി. കെ റോസി എന്ന ആദ്യമലയാള നായിക നേരിട്ട ജാതീയമായ അടിച്ചമര്‍ത്തലുകളും അതുമൂലം ആദ്യമലയാള സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്‍ഗ്ഗതിയും വിഷയമാകുന്നു എന്നതിന്റെ ചരിത്രപ്രാധാന്യം. 

ചിത്രം നിര്‍മ്മിക്കുന്നതിന് ഡാനിയല്‍ നേരിടേണ്ടി വന്ന ആദ്യപ്രശ്നങ്ങളില്‍ ഒന്ന് ഒരു നായികയെ കണ്ടെത്തുക എന്നതാണ്. 'തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ അഭിനയിക്കുമോ?' എന്നാണു ഡാനിയലിന്റെ ഭാര്യ  ജാനെറ്റ് ചോദിക്കുന്നത്. ഇന്നും പൂര്‍ണ്ണമായി വിട്ടുമാറാത്ത ഒരു പൊതുബോധത്തിന്റെ ബീജം നമുക്കിവിടെ കാണാം. നായികക്കായി പല ശ്രമങ്ങളും നടത്തുന്ന ഡാനിയല്‍ ഒടുവില്‍ കാക്കാരിശ്ശി നാടകക്കാരിയായ റോസമ്മയില്‍ എത്തിച്ചേരുന്നു. സാമാന്യം സമ്പന്നന്‍ ആയിരുന്ന ഡാനിയേല്‍ ' വിഗതകുമാരന്‍ ' എന്ന തന്റെ ചിത്രത്തിന്റെ നിര്‍മ്മാണത്തോടെ സാമ്പത്തികമായി തകരുകയും അഗസ്തീശ്വരത്തേക്ക് നാടുവിട്ടു പോകുകയും ചെയ്യുന്നു. റോസമ്മയെന്ന(പി. കെ റോസി) പുലയപ്പെണ്‍കുട്ടിയെ നായര്‍ യുവതിയായ നായികയാക്കുക വഴി ജാതിവെറിയന്മാരായ മേലാളന്മാരുടെ അപ്രീതിക്ക് ഡാനിയല്‍ പാത്രീഭവിച്ചു എന്നതാണ് ' വിഗതകുമാരന്‍ ' സാമ്പത്തികമായി തകരുന്നതിനുള്ള പ്രധാനകാരണമായി ചിത്രം മുന്നോട്ടു വെക്കുന്നത്. താന്‍ അഭിനയിച്ച ചിത്രം ഒരുവട്ടം കാണുന്നതില്‍ നിന്നുപോലും റോസി വിലക്കപ്പെടുന്നു. കാപ്പിറ്റോള്‍ തീയേറ്ററില്‍ താന്‍ നായികയായി അഭിനയിച്ച സിനിമയുടെ ആദ്യപ്രദര്‍ശനം നടക്കുമ്പോള്‍ അയിത്തം മൂലം തീയേറ്ററിന് അകത്തു പ്രവേശിക്കാന്‍ കഴിയാതെ റോസമ്മ നില്‍ക്കുന്ന രംഗം ഒരു ജനത നൂറ്റാണ്ടുകളോളം അനുഭവിച്ച വിവേചനത്തിന്റെയും വേദനയുടേയും ഒരു ചെറിയ അംശമെങ്കിലും പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. 

'വിഗതകുമാരന്റെ' ആദ്യപ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട  സ്ഥലത്തെ പ്രമാണിമാര്‍ തന്നെ ആ പ്രദര്‍ശനം അലങ്കൊലമാക്കുന്നു. തുടര്‍ന്ന് അവര്‍ റോസമ്മയുടെ വീട് അഗ്നിക്കിരയാക്കുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്യുന്നു. അവിടെനിന്നു ഓടിരക്ഷപെടുന്ന റോസമ്മ പിന്നീട് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല, അഥവാ സംവിധായകന്‍ അതിനു ശ്രമിക്കുന്നില്ല. പക്ഷെ, ഈ രംഗത്തോട് ചേര്‍ത്തു വെക്കാവുന്ന തിളക്കമാര്‍ന്ന ഒരു രംഗം ചിത്രത്തിലുണ്ട്.  ഡാനിയലിന്റെ മകന്‍ ഹാരിസ് ഡാനിയേല്‍ ബസ്സില്‍ വരുമ്പോള്‍ തിരുവനന്തപുരം ന്യൂ തീയേറ്ററില്‍ 'നരസിംഹം' സിനിമയുടെ റിലീസിന് പ്രിന്റ്‌ കൊണ്ട് വരികയാണ്. ഫാന്‍സിന്റെ ആഘൊഷം. 'വിഗതകുമാരന്റെ' ഒരേയൊരു പ്രിന്റ്‌ ആറു വയസ്സുള്ളപ്പോള്‍ ഹാരിസ് കത്തിച്ചു കളഞ്ഞിരുന്നു. അറിയാതെ ചെയ്ത ആ തെറ്റിന്റെ അതിന്റെ വില ഹാരിസ് മനസിലാക്കുന്നത്‌ ഇത് കാണുമ്പോഴാണ് എന്നൊരു വായന ഈ രംഗത്തിന് നല്‍കാം. എന്നാല്‍ അതിനേക്കാള്‍ അര്‍ത്ഥവത്തായ മറ്റൊരു വായന ഈ രംഗത്തിന് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു. 

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ സിനിമയില്‍ പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സവര്‍ണ്ണക്കോമരങ്ങളുടെ ആടിത്തിമര്‍പ്പിന്റെ കേളീകേന്ദ്രമായി മലയാള സിനിമ മാറിയതും ഇക്കാലത്താണ്. അതിന്റെ പരകോടിയായിരുന്നു 'നരസിംഹം' എന്ന ചിത്രം. ഏത് സവര്‍ണ്ണപ്രത്യയശാസ്ത്രമാണോ ആദ്യ മലയാള സിനിമയെ ഒരു പ്രിന്റ്‌ പോലും അവശേഷിപ്പിക്കാത്ത നശിപ്പിച്ചത് അതെ പ്രത്യയശാസ്ത്രം തന്നെയാണ് പ്രബുദ്ധ കേരളത്തില്‍ മലയാള സിനിമയാല്‍ ആഘോഷിക്കപ്പെടുന്നത് എന്ന വൈരുധ്യത്തെയാണ് ഈ രംഗത്തിലൂടെ കമല്‍ വിദഗ്ദമായി തുന്നിപ്പിടിപ്പിചിരിക്കുന്നത് എന്ന് വായിക്കാനാണ്‌ ലേഖകന് താല്പര്യം. അഥവാ കമല്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എങ്കില്‍ക്കൂടി, അങ്ങനെ ഒരു വായനയ്ക്കുള്ള സാധ്യത എങ്കിലും നല്‍കിയത് കമലിനോട് മലയാള സിനിമാചരിത്രം കടപ്പെട്ടിരിക്കും. 

പതിറ്റാണ്ടുകള്‍ക്കിപ്പുറവും സിനിമയുടെ മേല്‍ ജാതീയമായ വിലക്കുകള്‍ ഉണ്ടാവുന്നു എന്നത് പുരോഗമന സ്വഭാവം പ്രകടിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സമൂഹത്തിനു ഒട്ടും ആശാസ്യമല്ല. വിശ്വരൂപം എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെപ്പറ്റി മുന്‍പ് (വിശ്വരൂപം: വിലക്കുകള്‍ അവശേഷിപ്പിക്കുന്നത്) ചര്‍ച്ച ചെയ്തിരുന്നു. മറ്റൊരു രീതിയില്‍ സെല്ലുലോയിഡിനും പ്രദര്‍ശനത്തിനു മുന്നേ വിലക്കുകള്‍ നേരിടേണ്ടി വന്നിരുന്നത് ഒരു യാദൃശ്ചികത മാത്രമായി മാറാത്തത് ഈ അവസരത്തിലാണ്. സിനിമാവിതരണ മേഖലകളിലെ മാടമ്പിത്തരത്തിനു എതിരെ മുന്‍പ് കമല്‍ പ്രതികരിച്ചതാണ് ഇതിനു കാരണമായതെന്ന് മാത്രം. പക്ഷെ ഇവിടെ വിലക്കുകള്‍ വിജയിക്കാതിരിക്കുകയും ചിത്രം സാമാന്യം നല്ല വിജയം നേടുകയും ചെയ്തു. വിലക്കുകള്‍ അവശേഷിപ്പിക്കാതിരുന്നത് മലയാള സിനിമയുടെ ചരിത്രം തന്നെയാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. 

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍