ആദ്യ മലയാള സിനിമ ആയ വിഗതകുമാരന്റെ സൃഷ്ടാവ് ജെ.സി. ഡാനിയലിന്റെ ജീവിതമാണ് കമല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സെല്ലുലോയ്ഡ് എന്ന ചിത്രത്തിന് ആധാരം. ചേലങ്ങോട് ഗോപാലകൃഷ്ണന്‍ ജെ.സി ഡാനിയലിനെ പറ്റി എഴുതിയ പുസ്തകവും സിനിമയിലെ നായികയായ പി. കെ റോസിയെപ്പറ്റി വിനു എബ്രഹാം എഴുതിയ 'നഷ്ടനായിക' പുസ്തകവുമാണ് ചിത്രത്തിന്റെ രചനയ്ക്കായി കമല്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന് നത്. പൊതുവെ നല്ല അഭിപ്രായവും മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ ഏഴു സംസ്ഥാന അവാര്‍ഡുകളും അല്ലറചില്ലറ വിവാദങ്ങളുമായി ഈ ചിത്രം പൊതുസമൂഹത്തില്‍ സാമാന്യം നല്ല ചര്‍ച്ചയായിക്കഴിഞ്ഞു. പൊതുവേ ചൂഷകരും സവര്‍ണ്ണക്കോമരങ്ങളും ആടിത്തിമര്‍ക്കുന്ന മലയാള സിനിമയില്‍ പരാജയപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റേയും വീക്ഷണകോണുകളിലൂടെ ജീവിതത്തേയും സിനിമയെത്തന്നെയും കാണാനുള്ള ചെറുതല്ലാത്ത ശ്രമം ഉണ്ടായി എന്നതുകൊണ്ട് കൂടിയാണ് അതിശയിപ്പിക്കുന്ന ഒരു കലാസൃഷ്ടി അല്ലാഞ്ഞിട്ടുകൂടി ഈ ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ ഒരു സുപ്രധാന സ്ഥാനം നേടുന്നത്.
ഇരുപതുകളില്‍ ഒരു സിനിമ എടുക്കണമെന്ന മോഹവുമായി യാത്രകളും പഠനവുമായി നടക്കുന്ന ജെ. സി. ഡാനിയലിലൂടെ തുടങ്ങുന്ന ചിത്രം വിഗതകുമാരന്റെ നിര്‍മ്മാണത്തില്‍ ഡാനിയല്‍ നേരിടുന്ന ബുദ്ധിമുട്ടുകളിലൂടെയും ചിത്രത്തിലെ നായികയായ റോസിയുടെ ജീവിതത്തിലൂടെയും പുരോഗമിക്കുകയും ഡാനിയലിന്റെ കഷ്ടപ്പാട് നിറഞ്ഞ അവസാനകാലത്തെ ചെലങ്ങോട് ഗോപാലകൃഷ്ണന്റെ കണ്ണുകളിലൂടെ കാണിച്ചു അവസാനിക്കുകയും ചെയ്യുന്നു. ഒരു പൊതുപരിപാടിയില്‍ നടക്കുന്ന പ്രസംഗങ്ങളോടെ സിനിമ അവസാനിപ്പിക്കേണ്ടി വരുന്നത് ഉള്‍പ്പടെ സിനിമയെന്ന നിലയില്‍ അഭംഗി നിറഞ്ഞ ധാരാളം സംഗതികള്‍ ചിത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാലും ഈ ചിത്രമെടുത്ത കമലിന്റെ ഉദ്ദേശശുദ്ധിയും പരിശ്രമത്തേയും സിനിമയോടുള്ള മനോഭാവത്തെയും അഭിനന്ദിക്കുന് നതിന് അതൊന്നും തടസ്സമാകുന്നില്ല.
ഒരു ദളിതന്റെ വീക്ഷണകോണില്‍ ജീവിതത്തെ കാണുക എന്നത് മലയാളസിനിമയില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു സംഭവമാണ്. അതിനു ശ്രമിച്ച പല ചിത്രങ്ങളും അധികം ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ 'പാപ്പിലിയോ ബുദ്ധ' പോലുള്ള ചിത്രങ്ങള്‍ നേരിട്ടത് വിലക്കുകളും സെന്‍സര്‍ കത്രികയുടെ അമിത പ്രയോഗങ്ങളുമാണ്. മുഖ്യധാരാ മലയാള സിനിമയില്‍ ദളിതന്റെയും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരുടെയും ജീവിതം തീരെ അടയാളപ്പെട്ടിട്ടില്ല എന്നുതന്നെ പറയാം. ആ അവസരത്തിലാണ് മുഖ്യധാരാസിനിമയുടെ ഭാഗമായി നിലനില്‍ക്കുന്ന എന്നുതന്നെ പറയാവുന്ന ഒരു ചിത്രത്തില്‍ പി. കെ റോസി എന്ന ആദ്യമലയാള നായിക നേരിട്ട ജാതീയമായ അടിച്ചമര്‍ത്തലുകളും അതുമൂലം ആദ്യമലയാള സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്‍ഗ്ഗതിയും വിഷയമാകുന്നു എന്നതിന്റെ ചരിത്രപ്രാധാന്യം.
ചിത്രം നിര്‍മ്മിക്കുന്നതിന് ഡാനിയല്‍ നേരിടേണ്ടി വന്ന ആദ്യപ്രശ്നങ്ങളില്‍ ഒന്ന് ഒരു നായികയെ കണ്ടെത്തുക എന്നതാണ്. 'തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ അഭിനയിക്കുമോ?' എന്നാണു ഡാനിയലിന്റെ ഭാര്യ ജാനെറ്റ് ചോദിക്കുന്നത്. ഇന്നും പൂര്‍ണ്ണമായി വിട്ടുമാറാത്ത ഒരു പൊതുബോധത്തിന്റെ ബീജം നമുക്കിവിടെ കാണാം. നായികക്കായി പല ശ്രമങ്ങളും നടത്തുന്ന ഡാനിയല്‍ ഒടുവില്‍ കാക്കാരിശ്ശി നാടകക്കാരിയായ റോസമ്മയില്‍ എത്തിച്ചേരുന്നു. സാമാന്യം സമ്പന്നന്‍ ആയിരുന്ന ഡാനിയേല്‍ ' വിഗതകുമാരന്‍ ' എന്ന തന്റെ ചിത്രത്തിന്റെ നിര്‍മ്മാണത്തോടെ സാമ്പത്തികമാ യി തകരുകയും അഗസ്തീശ്വരത്തേക്ക് നാടുവിട്ടു പോകുകയും ചെയ്യുന്നു. റോസമ്മയെന്ന(പി. കെ റോസി) പുലയപ്പെണ്‍കുട്ടിയെ നായര്‍ യുവതിയായ നായികയാക്കുക വഴി ജാതിവെറിയന്മാരായ മേലാളന്മാരുടെ അപ്രീതിക്ക് ഡാനിയല്‍ പാത്രീഭവിച്ചു എന്നതാണ് ' വിഗതകുമാരന്‍ ' സാമ്പത്തികമായി തകരുന്നതിനുള്ള പ്രധാനകാരണമായി ചിത്രം മുന്നോട്ടു വെക്കുന്നത്. താന്‍ അഭിനയിച്ച ചിത്രം ഒരുവട്ടം കാണുന്നതില്‍ നിന്നുപോലും റോസി വിലക്കപ്പെടുന്നു. കാപ്പിറ്റോള്‍ തീയേറ്ററില്‍ താന്‍ നായികയായി അഭിനയിച്ച സിനിമയുടെ ആദ്യപ്രദര്‍ശനം നടക്കുമ്പോള്‍ അയിത്തം മൂലം തീയേറ്ററിന് അകത്തു പ്രവേശിക്കാന്‍ കഴിയാതെ റോസമ്മ നില്‍ക്കുന്ന രംഗം ഒരു ജനത നൂറ്റാണ്ടുകളോളം അനുഭവിച്ച വിവേചനത്തിന്റെയും വേദനയുടേയും ഒരു ചെറിയ അംശമെങ്കിലും പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.
'വിഗതകുമാരന്റെ' ആദ്യപ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട സ്ഥലത്തെ പ്രമാണിമാര്‍ തന്നെ ആ പ്രദര്‍ശനം അലങ്കൊലമാക്കുന്നു. തുടര്‍ന്ന് അവര്‍ റോസമ്മയുടെ വീട് അഗ്നിക്കിരയാക്കുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്യുന്നു. അവിടെനിന്നു ഓടിരക്ഷപെടുന്ന റോസമ്മ പിന്നീട് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല, അഥവാ സംവിധായകന്‍ അതിനു ശ്രമിക്കുന്നില്ല. പക്ഷെ, ഈ രംഗത്തോട് ചേര്‍ത്തു വെക്കാവുന്ന തിളക്കമാര്‍ന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഡാനിയലിന്റെ മകന്‍ ഹാരിസ് ഡാനിയേല്‍ ബസ്സില്‍ വരുമ്പോള്‍ തിരുവനന്തപുരം ന്യൂ തീയേറ്ററില്‍ 'നരസിംഹം' സിനിമയുടെ റിലീസിന് പ്രിന്റ് കൊണ്ട് വരികയാണ്. ഫാന്‍സിന്റെ ആഘൊഷം. 'വിഗതകുമാരന്റെ' ഒരേയൊരു പ്രിന്റ് ആറു വയസ്സുള്ളപ്പോള്‍ ഹാരിസ് കത്തിച്ചു കളഞ്ഞിരുന്നു. അറിയാതെ ചെയ്ത ആ തെറ്റിന്റെ അതിന്റെ വില ഹാരിസ് മനസിലാക്കുന്നത് ഇത് കാണുമ്പോഴാണ് എന്നൊരു വായന ഈ രംഗത്തിന് നല്‍കാം. എന്നാല്‍ അതിനേക്കാള്‍ അര്‍ത്ഥവത്തായ മറ്റൊരു വായന ഈ രംഗത്തിന് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു.
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ സിനിമയില്‍ പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സവര്‍ണ്ണക്കോമരങ്ങളുടെ ആടിത്തിമര്‍പ്പിന്റെ കേളീകേന്ദ്രമായി മലയാള സിനിമ മാറിയതും ഇക്കാലത്താണ്. അതിന്റെ പരകോടിയായിരുന്നു 'നരസിംഹം' എന്ന ചിത്രം. ഏത് സവര്‍ണ്ണപ്രത്യയശാസ്ത്രമാണോ ആദ്യ മലയാള സിനിമയെ ഒരു പ്രിന്റ് പോലും അവശേഷിപ്പിക്കാത്ത നശിപ്പിച്ചത് അതെ പ്രത്യയശാസ്ത്രം തന്നെയാണ് പ്രബുദ്ധ കേരളത്തില്‍ മലയാള സിനിമയാല്‍ ആഘോഷിക്കപ്പെടുന്നത് എന്ന വൈരുധ്യത്തെയാണ് ഈ രംഗത്തിലൂടെ കമല്‍ വിദഗ്ദമായി തുന്നിപ്പിടിപ്പിചിരിക്കുന്നത് എന്ന് വായിക്കാനാണ് ലേഖകന് താല്പര്യം. അഥവാ കമല്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എങ്കില്‍ക്കൂടി, അങ്ങനെ ഒരു വായനയ്ക്കുള്ള സാധ്യത എങ്കിലും നല്‍കിയത് കമലിനോട് മലയാള സിനിമാചരിത്രം കടപ്പെട്ടിരിക്കും.
പതിറ്റാണ്ടുകള്‍ക്കിപ്പുറവും സിനിമയുടെ മേല്‍ ജാതീയമായ വിലക്കുകള്‍ ഉണ്ടാവുന്നു എന്നത് പുരോഗമന സ്വഭാവം പ്രകടിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സമൂഹത്തിനു ഒട്ടും ആശാസ്യമല്ല. വിശ്വരൂപം എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെപ്പറ്റി മുന്‍പ് (വിശ്വരൂപം: വിലക്കുകള്‍ അവശേഷിപ്പിക്കുന്നത്) ചര്‍ച്ച ചെയ്തിരുന്നു. മറ്റൊരു രീതിയില്‍ സെല്ലുലോയിഡിനും പ്രദര്‍ശനത്തിനു മുന്നേ വിലക്കുകള്‍ നേരിടേണ്ടി വന്നിരുന്നത് ഒരു യാദൃശ്ചികത മാത്രമായി മാറാത്തത് ഈ അവസരത്തിലാണ്. സിനിമാവിതരണ മേഖലകളിലെ മാടമ്പിത്തരത്തിനു എതിരെ മുന്‍പ് കമല്‍ പ്രതികരിച്ചതാണ് ഇതിനു കാരണമായതെന്ന് മാത്രം. പക്ഷെ ഇവിടെ വിലക്കുകള്‍ വിജയിക്കാതിരിക്കുകയും ചിത്രം സാമാന്യം നല്ല വിജയം നേടുകയും ചെയ്തു. വിലക്കുകള്‍ അവശേഷിപ്പിക്കാതിരുന്നത് മലയാള സിനിമയുടെ ചരിത്രം തന്നെയാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം.
മംഗളം!
അനൂപ് കിളിമാനൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....