ഞായറാഴ്‌ച, ഫെബ്രുവരി 13, 2022

മഹാൻ - കാർത്തിക് സുബ്ബരാജ്




കാർത്തിക് സുബ്ബരാജിന്റെ ഇതുവരെ ഉള്ളതിൽ മികച്ച ചിത്രങ്ങളിൽ ഒന്ന്, കാലങ്ങൾക്ക് ശേഷം വിക്രത്തിന്റെ ഒരു നല്ല ചിത്രം.  ഇതൊക്കെയാണ് വ്യക്തിപരമായ അഭിപ്രായത്തിൽ 'മഹാൻ'. 

മദ്യവിരുദ്ധ പ്രക്ഷോഭത്തിന്റെ നേതാവായ ഗാന്ധിനായ പിതാവ് വിക്രത്തിന്റെ കഥാപാത്രത്തിന് നൽകിയ പേര് 'ഗാന്ധി മഹാൻ'. ഈ പേരിന്റെയും, ആദർശത്തിന്റെയും, പാരമ്പര്യത്തിന്റെയും, അതേ പാരമ്പര്യത്തെ അടിച്ചേൽപ്പിക്കുന്ന കുടുംബത്തിന്റെയും ഭാരത്തിൽ ഞെരുങ്ങി കഴിയുന്ന ഗാന്ധി മഹാന് സ്വപ്നങ്ങൾ പണവും, അധികാരവും, സാമ്രാജ്യവും ഒക്കെയാണ്. ഇത് സ്വപ്നം കണ്ടുറങ്ങുന്ന ഗാന്ധിയെ മകൻ ദാദാബായി നവറോജി തന്റെ സാധാരണ ജീവിതത്തിലേക്ക് വിളിച്ചുണർത്തുന്നിടത്താണ് തുടക്കം. മകന്റെ അക്ഷരാർത്ഥത്തിൽ ഉള്ള ഈ വിളിച്ചുണർത്തൽ ഒടുവിലും ഉണ്ട്. അപ്പോൾ ഇതുവരെ കണ്ടത്‌ മുഴുവൻ സ്വപ്നം ആയിരുന്നെന്നും, ചിത്രത്തിന്റെ തുടക്കത്തിൽ എന്നപോലെ മഹാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരും എന്നും നമ്മളും കൊതിച്ചുപോകും. പണത്തിനും അധികാരത്തിനുമായുള്ള പോരാട്ടങ്ങളും അക്രമങ്ങളും എത്ര വ്യർത്ഥമാണെന്നും, അത് നൽകുന്ന നഷ്ടങ്ങൾ എന്തെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഈ സീൻ തന്നെയാകണം സിനിമ മുന്നോട്ടുവെക്കുന്ന ആദർശം. ഒരർത്ഥത്തിൽ മകന്റെ തിരിച്ചുവരവ് തന്നെയാണല്ലോ സമ്പത്തിന്റെയും അധികാരത്തിന്റെയും ലഹരിയിൽ നിന്ന് ഗാന്ധിയെ ഉണർത്തുന്നത്.

മറ്റൊന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാതെ ആദർശങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അതേ ആദർശങ്ങൾക്ക് എങ്ങനെ ഘടകവിരുദ്ധമായി തീരുന്നു എന്ന കാഴ്ചയുമാണ്. ഗാന്ധിയൻ ആദർശങ്ങളെ മദ്യവിരുദ്ധതയിൽ മാത്രം ഒതുക്കുകയാണ് ഗാന്ധി മഹാന്റെ പിതാവും, ഭാര്യാ കുടുംബവും, മകനുമൊക്കെ. അതിന്റെ പാലനത്തിനായി ഗാന്ധിയൻ എന്നവകാശപ്പെടുന്നവർ രൂക്ഷമായ വയലൻസ് പോലും ഉപയോഗിക്കുന്നതിൽ ഇവർ ഒരു കുഴപ്പവും കാണാത്തത് ഇത്തരം നിലപാടിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ മാത്രം ഗാന്ധിയെ  കണ്ണടയ്ക്ക് പിന്നിൽ ഒതുക്കി നിർത്തുന്നത് അത്ര നിഷ്കളങ്കമായ നിലപാടൊന്നുമല്ലല്ലോ. അധികാരത്തിനായും, അധികാരം ഉപയോഗിച്ചുമുള്ള വയലൻസിനെ ഒരു മാർട്ടിൻ സ്കോർഴ്‌സസി മാതൃകയിൽ ചിത്രം രൂക്ഷമായി വിമർശിക്കുന്നുണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്ത്, നിയമം നടപ്പാക്കേണ്ടവർ തന്നെ നടത്തുന്ന എൻകൗണ്ടർ കില്ലിങ്ങുകളുടെ (അ)നീതിയേയും ചിത്രം തുറന്നുകാട്ടുന്നു.

ആദ്യപകുതിയിൽ ഗാന്ധി ഡോൺ ആവുന്ന രംഗങ്ങളിൽ ചില പാളിച്ചകൾ ഒക്കെ ആരോപിക്കാമെങ്കിലും ഇക്കാലത്ത് കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് മഹാൻ.

വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2022

ഭൂതകാലം



(Spoiler Alert)

ഭൂതകാലത്തിലെ വീട് ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ (വിനു) തലയിൽ മെർജ് ചെയ്യുന്ന രീതിയിൽ ഒരു ഷോട്ടുണ്ട്. ആ വീടിനുള്ളിലെ 'ഭൂത'കാലം വിനുവിന്റെ മനസ്സിനുള്ളിൽ തന്നെയാകാം. അതുപാദിപ്പിക്കുന്ന ദുരൂഹതകളും, ഭയങ്ങളും വിനുവിന്റ മനസ്സിൽ ഉള്ളതാകാം, വിനുവിന്റെ മാനസിക ആരോഗ്യത്തിനുണ്ടായ താളപ്പിഴകളുടെ സൃഷ്ടിയുമാവാം.

പുറമെ നിന്ന് നോക്കുമ്പോൾ മികച്ച ഒരു സൈക്കോളജിക്കൽ ഹൊറർ genre ഫിലിം ആവുമ്പോൾ തന്നെ നിരവധി വായനകൾക്കുള്ള വിശാലമായ വഴികൾ തുറന്നിടുന്നു എന്നതാണ് 'ഭൂതകാല'ത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളുടെ, അത് സമൂഹത്തിൽ ഉത്പാദിപ്പിക്കുന്ന സ്റ്റിഗ്മയുടെ, ഒന്നു തുറന്നു പറഞ്ഞാൽ ഒരുപക്ഷെ വലിയ ആശ്വാസം ആകാനുള്ള സാധ്യത ഉണ്ടായിട്ടും അത്‌ മനസ്സുതുറന്നു കേൾക്കാൻ ആരുമില്ലാത്തതിന്റെ ഒറ്റപ്പെടലിന്റെ ആവിഷ്കാരം കൂടിയാണിത്. വിനുവിനെ ഭയപ്പെടുത്തുന്ന കാഴ്ച്ചകൾ വിനുവിന്റേത് മാത്രമാണ്. അത് വിനുവിന് നൽകുന്ന പീഡകൾ അമ്മയിൽ നിന്നും, കാമുകിയിൽ നിന്നും, ചെറിയച്ഛനിൽ നിന്നും, കൗണ്സിലറിൽ നിന്നുപോലും വിനുവിലേക്കുള്ള വാതിലുകൾ കൊട്ടിയടക്കപ്പെടാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ. ക്ലിനിക്കലി ഡിപ്രസ്‌ഡ് ആയ അമ്മയുടെയും അവസ്ഥ ഇതുതന്നെ.

ഒടുവിൽ കൂട്ട ആത്മഹത്യയുടെ വക്കിൽ അമ്മയോട് മനസ്സുതുറന്നു സംസാരിക്കാൻ കഴിയുമ്പോൾ മാത്രമാണ് വിനുവിനെ ഭയപ്പെടുത്തുന്ന കാഴ്ച്ചകൾ അമ്മയും കാണുന്നത്‌. ഇതാണ് ആ 'ഭൂതകാല'ത്തിലെ പീഡകൾ വേട്ടയാടുന്ന മനസ്സാകുന്ന വീട്ടിൽ നിന്ന് പുറത്തേക്ക് കടക്കാൻ വിനുവിനെ സഹായിക്കുന്നത്. സ്റ്റിഗമകൾ മാറ്റിവെച്ച്, നല്ല കമ്മ്യൂണിക്കേഷനിലൂടെ മാനസിക അനാരോഗ്യത്തെ നേരിടേണ്ടത് എങ്ങനെ എന്ന് ഇത് കൃത്യമായി അടയാളപ്പെടുത്തുന്നു. മണിച്ചിത്രത്താഴ് പോലുള്ള സിനിമകൾ മാനസികാരോഗ്യത്തെപ്പറ്റി സമൂഹത്തിൽ ഏൽപ്പിച്ച കപട ശാസ്ത്രങ്ങൾ മറികടക്കാൻ നാമിനിയും എത്ര 'ഭൂതകാല'ങ്ങൾ താണ്ടേതുണ്ട്?

പി. എസ്.- ആ മുറിയിൽ എന്തുകണ്ട് ഭയന്നിട്ടാവണം ഒറ്റയ്ക്ക് ബാത്റൂമിൽ പോലും പോകാൻ കഴിയാത്ത ആ അമ്മൂമ്മ കഷ്ടപ്പെട്ട് നടന്ന് വിനുവിന്റെ മുറിയിൽ വന്നിരുന്നത് എന്നാലോചിക്കുമ്പോഴാണ്...

അനൂപ്‌ കിളിമാനൂര്‍