ഞായറാഴ്‌ച, മേയ് 28, 2023

ഭീഡ്



Article 15, തപ്പഡ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ അനുഭവ് സിൻഹയുടെ പുതിയ ചിത്രം. ഷട്ട് ഡൗണ് കാലത്ത് ഒരു ചെക്ക്പോസ്റ്റിന്റെ പശ്ചാത്തലത്തിൽ നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് കാൽനടയായും അല്ലാതെയും തിരിച്ചുപോകേണ്ടിവന്ന കുടിയേറ്റ തൊഴിലാളികളുടെ കഥ പറയുന്ന ഭീഡ് (crowd) ജാതി, മതം, വർഗ്ഗം, അധികാരം തുടങ്ങിയവ ആ ചെക്ക്പോസ്റ്റിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നുകൂടി അടയാളപ്പെടുത്തുന്നു.

രാജ്കുമാർ റാവു, ഭൂമി പടനേക്കർ, പങ്കജ് കപൂർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ Netflix-ൽ സ്ട്രീം ചെയ്യുന്നു.

ബുധനാഴ്‌ച, മേയ് 17, 2023

തുറമുഖം

'മറവിക്കെതിരായ ഓർമ്മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ സമരം.'
-മിലൻ കുന്ദേര



തുറമുഖം റിലീസ് ആയപ്പോൾ ചിലരൊക്കെ ഇഴച്ചിൽ അനുഭവപ്പെട്ടെന്നു അഭിപ്രായപ്പെട്ടിരുന്നു. തീയേറ്ററിൽ കണ്ടപ്പോൾ വ്യക്തിപരമായി അങ്ങനെ തോന്നിയില്ല. ചിത്രം ഉന്നയിക്കുന്ന വിഷയത്തോടുള്ള താൽപര്യവും, ഈ പേസിലുള്ള സിനിമകൾ കണ്ടുള്ള ശീലവും കൊണ്ടാവാം അത്. 

പ്രേക്ഷകരുടെ അറ്റൻഷൻ സ്പാൻ കുറഞ്ഞുവരുന്ന, റീലുകളുടെ കാലമാണ്. ഈ കാലഘട്ടത്തിന്റെ മാറ്റം എഡിറ്റിംഗ് പഠിക്കാത്തത്തിന്റെ പ്രശ്നമായി സിനിമാ പ്രവർത്തകർ കരുതിയിട്ടും കാര്യമില്ല. റിമോട്ട് കൺട്രോൾ എന്ന എഡിറ്റിംഗ് ടൂൾ ഉള്ളപ്പോൾ OTT വഴി സിനിമകൾ കാണുമ്പോൾ പ്രേക്ഷകർക്കു അനായാസമായി മറികടക്കാവുന്നതാണ്.

പെയ്‌സ് കുറവാണ് എന്നൊരു പ്രചാരണം വഴി കാണാതെ ഉപേക്ഷിക്കേണ്ട സിനിമയല്ല തുറമുഖം. മഹാരാജാസ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഇടതെന്ന ലേബലിൽ പലപ്പോഴും വലതുപക്ഷ ഉത്പന്നങ്ങളായി പുറത്തുവരുന്ന സിനിമകളെക്കാൾ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം അടയാളപ്പെടുത്താൻ ശ്രമിച്ച സിനിമകളാണ് രാജീവ് രവിയുടേത്. ഒരു പക്ഷെ കെൻ ലോച്ച് ബ്രിട്ടീഷ് സിനിമയിൽ ആവിഷ്കരിക്കുന്നതിന് സമാനമായി മലയാളത്തിൽ സിനിമയെടുക്കുന്നത് രാജീവ് രവി ആണെന്ന് പറയാം. അതിൽ പ്രധാനപ്പെട്ട സൃഷ്ടിയാണ് തുറമുഖം.

കെൻ ലോച്ചിന്റെ കിലിയൻ മർഫി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച The Wind That Shakes the Barley ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഐറിഷ് ജനതയുടെ കഥയാണ്. പരസ്പരം തോളോടുതോൾ ചേർന്ന് പൊരുതുകയും, എന്നാൽ റിപബ്ലിക്കന്മാർ രാജഭരണത്തെ അംഗീകരിക്കാത്തതുമൂലം പിന്നെ അയർലൻഡിന്റെ വിഭജനത്തിലേക്ക് നയിച്ച ആഭ്യന്തര യുദ്ധത്തിൽ ശത്രുപക്ഷങ്ങളിൽ ആയിപ്പോവുന്ന രണ്ടു സഹോദരന്മാരുടെ കഥ കൂടിയാണിത്.

തുറമുഖവും അന്യവൽക്കരിക്കപ്പെട്ട് ചൂഷകന്റെ കയ്യാളായി മാറുന്ന ഒരു സഹോദരന്റേയും, തൊഴിലാളികൾക്കൊപ്പം ഉറച്ചുനിന്ന മറ്റൊരു സഹോദരന്റേയും കൂടി കഥയാണ്. വിപ്ലവപ്രവർത്തനങ്ങളിലെ സാഹോദര്യവും, സാഹോദര്യത്തിലെ വൈരുദ്ധ്യങ്ങളും ഇങ്ങനെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. 

ചിത്രത്തെ പറ്റി ഉയർന്ന ഒരു വിമർശനം നിവിൻ പോളി ഉൾപ്പടെയുള്ള അഭിനേതാക്കളുടെ താരപരിവേഷവും, മുഖ്യധാരാ കച്ചവട സിനിമകളിലെ ജനപ്രിയ ചേരുവകളും ഉപയോഗിച്ചില്ല എന്നതാണ്. എന്നാൽ ഇത്തരം ചേരുവകൾ കെജിഫ്, കർണ്ണൻ തുടങ്ങിയ സിനിമകളിൽ എങ്ങനെ ചരിത്ര നിരാസവും, തൊഴിലാളി കൂട്ടായ്മകളുടേയും പോരാട്ടങ്ങളുടേയും ഒഴിവാക്കലുകളും ആയി മാറി എന്നതും നാം കണ്ടതാണ്. ഈ സിനിമകളിൽ നായക കഥാപാത്രങ്ങളുടെ ഒറ്റയാൾ പോരാട്ടങ്ങളും വീരപരിവേഷവും സിനിമകൾക്ക് ആധാരമായ ചരിത്ര സംഭവങ്ങളിലെ തൊഴിലാളി സമരങ്ങളെ തമസ്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെ ജനപ്രിയത എന്ന മാനദണ്ഡം തന്നെ ജനവിരുദ്ധതയ്ക്ക് കാരണമാകുന്നു. എന്നാൽ രാജീവ് രവി ഇവിടെ അതിന് തയ്യാറാവാതെ ചരിത്രപരമായ സത്യസന്ധത പുലർത്തുകയാണ്. അതുകൊണ്ട് തന്നെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾക്ക് കാരണം ആയെങ്കിലും, ഈ സത്യസന്ധത കാലാതിവർത്തിയായ കലാസൃഷ്ടിയും, ചരിത്രപരമായ അടയാളപ്പെടുത്തലുമായി തുറമുഖത്തെ മാറ്റുന്നുണ്ട്.

ചാപ്പ സമ്പ്രദായത്തിന് എതിരെ ഉൾപ്പെടെ പോരാടി എങ്ങനെയാണ് കേരളത്തിലെ പണിയെടുക്കുന്നവർ അവകാശങ്ങൾ നേടിയെടുത്തത് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആകുന്ന ഈ ചിത്രം കണ്ടിരിക്കേണ്ടത് തന്നെയാണ്. 

'കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ 
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?'

ചിത്രം Sony LIV-ൽ സ്ട്രീം ചെയ്യുന്നു.