ചൊവ്വാഴ്ച, മാർച്ച് 19, 2024

ഭ്രമയുഗം



ഭ്രമയുഗം മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ്. മമ്മൂട്ടിയെ മുമ്പെങ്ങും കാണാത്ത രീതിയിൽ രാഹുൽ സദാശിവൻ അവതരിപ്പിച്ചിരിക്കുന്നു. നിരവധി തലങ്ങളുള്ള, സങ്കീർണ്ണമായ കഥാപാത്രം അനായാസമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അർജ്ജുൻ അശോകൻ തൻ്റെ വേഷം നന്നായി ചെയ്തു. എന്നാൽ ഏറ്റവും മികച്ച അഭിനയം പുറത്തെടുത്തത് സിദ്ധാർത്ഥ് ഭരതൻ ആണ് എന്നു പറയേണ്ടി വരും. Heavy ആയ കഥാപാത്രത്തെ മികച്ച രീതിയിൽ സിദ്ധാർഥ് അവതരിപ്പിച്ചു.

നിരവധി പിന്നോക്ക- ദളിത് സമുദായങ്ങളുടെ ആരാധനാ മൂർത്തി ആയ ചാത്തൻ, പിന്നെ മാംസാഹാരം എന്നിവയെ വളരെ നെഗറ്റീവ് ആയി അവതരിപ്പിച്ചു എന്ന വിമർശനം ഈ സിനിമയ്ക്ക് നേരെ ഉയരുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല നമ്മുടെ ഐതിഹ്യങ്ങളെ ബ്രാഹ്മണവൽക്കരിച്ച് അവതരിപ്പിച്ചു എന്നൊരു വിമർശനം മുൻപു ഉണ്ടായിരുന്നു. ബ്രാഹ്മണ്യത്തിൻ്റെ ഗ്ലോറിഫിക്കേഷൻ എന്ന സമാനമായ വിമർശനം ഈ സിനിമയ്ക്ക് നേരെയും ഉയരുന്നുണ്ട്. 

അന്നത്തെ സമൂഹത്തിൽ നിലനിന്ന ഉച്ച നീതത്വങ്ങളുടെ പ്രതിഫലനം ആയും ചിത്രത്തിൽ പാണൻ നേരിടുന്ന സന്ദർഭങ്ങളെ കാണാവുന്നതാണ്. ബ്രാഹ്മണ്യത്തിൻ്റെ തോളിലേറി ഫ്യൂഡലിസം അന്നത്തെ സമൂഹത്തെ മുറുകെപ്പിടിച്ചത് പോലെയാണ് ചാത്തനും മനയെ തൻ്റെ കൈക്കുള്ളിൽ ആക്കിയത് എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ചതിനു വിപരീതമായി ഫ്യൂഡലിസത്തിൻ്റെ വേര് അറുത്തിട്ടല്ല നമ്മുടെ രാജ്യത്ത് വിദേശ ശക്തികൾ ക്യാപിറ്റലിസം കൊണ്ടുവന്നത്. അടിച്ചമർത്തലിൻ്റെ പ്രതീകമായ സിനിമയിലെ ചാത്തനെപ്പോലെ അവരുടെ വരവിന് ശേഷവും ഫ്യൂഡലിസം ഇവിടെ നിലനിന്നു, അതും ക്യാപിറ്റലിസവുമായി ഇഴചേർന്ന് വളരെ മോശപ്പെട്ട രീതിയിൽ.

ചിത്രം Sony LIV -ൽ സ്ട്രീം ചെയ്യുന്നു.
അനൂപ്‌ കിളിമാനൂര്‍