Youtube എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Youtube എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നതെങ്ങനെ?

(സിനിമയുടെ സസ്പെന്‍സ് അടക്കം ഇവിടെ പറയുന്നുണ്ട്. പടം കാണുന്നതിനു മുന്‍പ് അതു വായിക്കുന്നത് ബുദ്ധിമുട്ടുള്ളവര്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ വായിക്കാതിരിക്കുന്നതാവും ഉചിതം)



അനൂപ്‌ മേനോന്‍ രചന നിര്‍വ്വഹിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു പക്ഷെ, വി.കെ പ്രകാശിന്റെ ആദ്യത്തെ ഹിറ്റ് ചിത്രം. 'ഗുലുമാല്‍' എന്ന മൂന്നാം കിട വളിപ്പ് സിനിമ മാത്രമാണ് വി.കെ.പി-യുടെ സംവിധാനത്തില്‍ ഇതിനു മുന്‍പ് അല്പമെങ്കിലും കാശ് വാരിയ ചിത്രം. നിരൂപക പ്രശംസ നേടിയ പുനരധിവാസവും ഫ്രീക്കി ചക്രയുമൊക്കെ ഇതിനു മുന്‍പ് സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടവയാണ്.


വളരെ പോസിറ്റീവ് ആയ ജീവിത വീക്ഷണം ചിത്രം മുന്നോട്ടു വെക്കുന്നു. ഒരര്‍ത്ഥത്തില്‍ ദയാവധം പ്രമേയമായ 'ഗുസാരിഷി'നു വിരുദ്ധ ധ്രുവത്തിലാണ് ഈ ചിത്രം നില്‍ക്കുന്നത്. അനൂപ്‌ മേനോന്റെ തിരക്കഥയും വി.കെ പ്രകാശിന്റെ സംവിധാന മികവും ഒന്നിക്കുമ്പോള്‍ ചിത്രം ആസ്വാദ്യകരമായ അനുഭവം ആകുന്നുണ്ട്. മുന്‍പ് പകല്‍ നക്ഷത്രങ്ങളിലും കോക്ക്ടെയ്ലിലും (അതൊരു മുഴുനീള കോപ്പിയടി ആയിരുന്നെങ്കില്‍ കൂടി) പ്രകടമായിരുന്ന സംഭാഷണ മികവ് ഈ ചിത്രത്തിലും അനൂപ്‌ മേനോന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ ഒതുങ്ങിയതും എന്നാല്‍ സത്യസന്ധതയാല്‍ തീക്ഷ്ണവുമായ സംഭാഷണങ്ങള്‍ സീരിയിലുകളായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന മലയാള സിനിമയില്‍ നിന്ന് ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു. മികച്ച തിരക്കഥകളുടെ അഭാവവും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലെ പാളിച്ചയുമാണ് വി.കെ പ്രകാശിന്റെ സംവിധാന മികവ് പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്നതിനു പ്രധാന കാരണം എന്ന് ഈ ചിത്രം അടിവരയിടുന്നു. ഉണ്ണിമേനോന്‍ ഒഴികെ ആരും തങ്ങളുടെ വേഷം മോശമാക്കിയില്ല. എന്നാല്‍ ഈ ചിത്രം സ്വീകരിക്കപ്പെടുന്നതിനു മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നും, അവ തന്നെയാണ് അതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു. അതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.

ജനപ്രിയവും എന്നാല്‍ അങ്ങേയറ്റം ജനവിരുദ്ധവുമായ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെയും ഇതു പോലുള്ള മറ്റനേകം സിനിമകളുടെയും വിജയരഹസ്യം. എണ്ണത്തില്‍ സ്ത്രീകള്‍ക്കു മുന്‍തൂക്കമുള്ള ഒരു സമൂഹത്തിന്റെ പോതുബോധത്തിലെ കടുത്ത സ്ത്രീ വിരുദ്ധത ഒരു ഐറണി ആയി തോന്നാമെങ്കിലും അതു നമ്മുടെ സമൂഹത്തില്‍  നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അന്‍പതുകളിലും അറുപതുകളിലും പുരോഗമന ആശയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന മലയാള സിനിമ എണ്‍പതുകളോടുകൂടി എല്ലാതരം പിന്തിരിപ്പന്‍ ആശയങ്ങളുടെയും പ്രവാചകര്‍ ആയി മാറിയതായി കാണാം. നമ്മുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തിന്റെ ദിശ കൂടിയാണ് ഇതു കാണിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് എതിരാണ് ചിത്രത്തിന്റെ ശില്‍പ്പികള്‍ എന്ന ധ്വനി ജനിപ്പിക്കുന്നുണ്ട്. പ്രവീണ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിലൂടെ മലയാളത്തിലെ ഇന്നത്തെ കുടുംബ വ്യവസ്ഥകളെ ശക്തമായി വിമര്‍ശിക്കുന്നു. എന്നാല്‍ ചിത്രം പകുതി കഴിയുമ്പോള്‍ രചയിതാവിന്റെ ഉള്ളിലിരുപ്പ് പയ്യെപ്പയ്യെ പുറത്തു വരുന്നു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കില്ലല്ലോ. 

രാത്രി കൂട്ടുകാരനൊപ്പം ബൈക്കില്‍ കയറി പോകുന്ന പെണ്‍കുട്ടി ചില സമീപകാല സംഭവങ്ങള്‍ ഓര്‍മ്മയില്‍ ഉള്ളത് കൊണ്ട് സദാചാര പോലീസുകള്‍ക്കുള്ള ഒരടി ആയാണ് ഉള്‍പ്പെടുത്തിയത് എന്ന് കരുതിയെങ്കിലും, ഈ പെണ്‍കുട്ടി അയാളുടെ പിറകെ പ്രേമാഭ്യര്‍ത്ഥനയുമായി നടക്കുന്ന രംഗങ്ങള്‍ പിന്നീട് കുത്തിത്തിരുകിയത് അങ്ങനെയൊരു വായനയെ അസാധ്യമാക്കി എന്ന് മാത്രമല്ല, സദാചാര പോലീസുകള്‍ക്ക് പരോക്ഷമായെങ്കിലും ഒരു ന്യായീകരണം നല്‍കുന്നതായി ഭവിച്ചു. പിന്നീടങ്ങോട്ട് പ്രത്യക്ഷമായിത്തന്നെ സ്ത്രീ വിരുദ്ധമാവുകയാണ് ചിത്രം. 

വീട്ടുജോലിക്കാരികളെയും ഹോം നെഴ്സുമാരെയും കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ, അവര്‍ എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്നവരാണ് എന്ന ഒരു പൊതു ധാരണയെ ഒരു ഉളുപ്പുമില്ലാതെ ഏറ്റു പിടിക്കുകയാണ് അനൂപ്‌ മേനോന്‍ . കൂടാതെ പണം മോഷ്ടിച്ച് കൊണ്ട് ഓടിപ്പോകുന്നവരാണ് വീട്ടുജോലിക്ക് പോകുന്ന സ്ത്രീകള്‍ എന്ന പഴയ നമ്പരും പുള്ളി ഇറക്കിയിട്ടുണ്ട്. അങ്ങനെയുള്ള പ്രമേയമുള്ള ഒരു പരസ്യം മൂലം ഡോക്കൊമോ-ക്കാര്‍ കോടതി കയറിയതൊന്നും തിരക്കിനിടയില്‍ ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല.

പ്രവീണയുടെ കഥാപാത്രത്തിലൂടെ ഉയര്‍ത്തിയ സാമൂഹിക വിമര്‍ശനം മുഴുവന്‍ അസാധുവാക്കുകയാണ് ആനിയും (മേഘ്ന) അലെക്സും (ടിനി ടോം) തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിരിക്കുന്ന രീതി. 'എന്നും ഇങ്ങനെ വെപ്പാട്ടിയായി കഴിഞ്ഞാല്‍ മതിയോ?' എന്ന ഒരു കാലത്ത് മലയാള സിനിമയിലെ ക്ലീഷേ ആയിരുന്നു ഡയലോഗ് പോലും അതുപോലെ എടുത്തുപയോഗിക്കാന്‍ രചയിതാവ് ഒരു മടിയും കാണിക്കുന്നില്ല എന്നിടത്താണ് ചിത്രത്തിന്റെ തനിപിന്തിരിപ്പന്‍ സ്വഭാവം പുറത്തു വരുന്നത്. താന്‍ ആദ്യം പറയാന്‍ ശ്രമിച്ചതൊക്കെ വെറും പൊള്ളയായ ഒരു പുറം മൂടി ആയിരുന്നെന്നും, തന്റെ നിലപാടുകള്‍ മുഖ്യധാര മലയാള സിനിമയില്‍ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ല എന്നും രചയിതാവ് കാണികളോട് നേരിട്ട് പറയുന്നത് പോലെയാണ് ഈ ഡയലോഗ് അനുഭവപ്പെടുക. ഇവിടെത്തന്നെയാണ് നവസിനിമകള്‍ എന്ന പേരില്‍ പടച്ചു വിടുന്നവയുടെ കള്ളി വെളിച്ചത്താവുന്നതും. സിനിമയുടെ വിപണി തന്നെയാവും അബോധമായെങ്കിലും ഇത്തരം പ്രവൃത്തികള്‍ക്ക്‌ സൃഷ്ടാക്കളെ പ്രേരിപ്പിക്കുന്നത്. വിപണിയുടെ പൊതുബോധത്തിന്റെ നിര്‍മ്മാണത്തില്‍ ഇവ ഒരു വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരപൂരകമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി മുന്നോട്ടു പോകുന്ന ഈ പ്രക്രിയ നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു ദുരന്തത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. ഒരു സമൂഹം മൊത്തത്തില്‍ സദാചാര പോലീസിങ്ങും കപട സദാചാരവും ഒരു വിശ്വാസ സംഹിതയായി തെരഞ്ഞെടുക്കുന്നു എന്ന ദുരന്തം. നവസിനിമകളായി കൊട്ടിഘോഷിക്കപ്പെട്ട കൊക്ക്ടെയ്ലും ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ്‌ പേപ്പറും ഒന്നും അടിസ്ഥാനപരമായി ഇങ്ങനെയുള്ള പ്രതിലോമകരമായ ആശയങ്ങള്‍ തന്നെയാണ് വിനിമയം  ചെയ്യുന്നത് എന്നും ഓര്‍ക്കുക.

ആനി അഞ്ജലിയാവുന്ന മായാജാലം കൂടി ഒന്ന് സ്പര്‍ശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. വലിയൊരു പൊട്ടും തൊട്ട് സവര്‍ണ്ണകുലജാതയായി വരുന്ന അഞ്ജലി സ്റ്റീഫനെ (ജയസൂര്യ) നന്നായി നോക്കുന്ന, ജോണിന്റെ (അനൂപ്‌ മേനോന്‍ ) പ്രണയത്തിനു പാത്രമാകുന്ന, സാരി മാത്രമുടുക്കുന്ന കഥാപാത്രമാണ്. എന്നാല്‍ ഇതേ കഥാപാത്രം സ്റ്റീഫനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ ആയി മാറുമ്പോള്‍  അലെക്സുമായി സാമ്പ്രദായിക കുടുംബബന്ധങ്ങള്‍ക്ക് നിരക്കാത്ത ബന്ധം പുലരുത്തുന്ന, മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആനി എന്ന പെണ്‍കുട്ടി ആയി മാറുന്നു. ഒരേ കഥാപാത്രത്തിന്റെ  നന്മ-തിന്മ എന്നീ വിരുദ്ധ ധ്രുവങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളും, പേരും, ജാതിയും, സ്വഭാവ സവിശേഷതകളും നല്‍കുന്ന സൂചന ഒട്ടും ശുഭകരമല്ല. ഇതെഴുതുമ്പോള്‍ അപ്പുറത്ത് ടി.വി-യില്‍ മിന്നിമറയുന്ന സീരിയലിലെ(ഹരിചന്ദനം എന്നത്രേ പേര്) നായികയും പ്രതിനായികയും യഥാക്രമം അഞ്ജലി-ആനി മാരെ ഓര്‍മ്മിപ്പിക്കുന്ന വേഷ-സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍ തന്നെയാണ്. അഞ്ജലിമാര്‍ ആഘോഷിക്കപ്പെടുന്നതും ആനിമാര്‍ ക്രൂശിക്കപ്പെടുന്നതും ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നും, വാത്സല്യം എന്ന ചിത്രം മുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ദ്വന്ദം ആണ് എന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ ഈ ദ്വന്ദം നിര്‍മ്മിച്ചിരിക്കുന്ന പൊതുബോധം പുരോഗനപരമായി ചിന്തിക്കേണ്ട ഒരു സമൂഹത്തിനു ഒട്ടും യോജിക്കുന്നതല്ല എന്നത് കൊണ്ടാണ് അതു ഇവിടെ പരാമര്‍ശവിധേയമാകുന്നത്.

വാത്സല്യത്തില്‍ നന്മയുടെ പ്രതീകങ്ങളായി കാണുന്ന സ്ത്രീകള്‍ ഒക്കെയും അടുക്കളയില്‍ മാത്രമൊതുങ്ങുന്ന, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കാത്ത, പുരുഷാധിപത്യത്തിന് യാതൊരു വിരോധവുമില്ലാത്ത കീഴ്പ്പെടുന്ന, ഒരു പരിധി വരെ ആസ്വദിക്കുന്ന സ്ത്രീകളാണ്. എന്നാല്‍ അങ്ങനെയല്ലാത്ത, സ്വന്തമായി ഒരു അഭിപ്രായം ഉള്ള, അതു പറയാന്‍ ധൈര്യം ഉള്ള, ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഒരു പെണ്‍കുട്ടിയായി കടന്നു വരുന്ന സിദ്ദിക്കിന്റെ ഭാര്യ ചിത്രത്തില്‍ പ്രതിനായികയായി, ആ തറവാടിന്റെ നാശത്തിനു തന്നെ കാരണമാവുന്നവളായി ചിത്രീകരിക്കപ്പെടുന്നു. ഒടുവില്‍ അവളെ ചെകിട്ടത്തടിച്ചു കൊണ്ട് നന്നാക്കുകയാണ് സിദ്ദിക്കിന്റെ കഥാപാത്രം. ആ പാത്രസൃഷ്ടിക്കും ചെകിട്ടത്തടിക്കും ലഭിച്ച സ്വീകാര്യത അതു ആയിരത്തൊന്നു വട്ടം ആവര്‍ത്തിക്കപ്പെട്ടു ഇന്ന് മറ്റൊരു രീതിയില്‍  ബ്യൂട്ടിഫുളില്‍ എത്തി നില്‍ക്കാന്‍ കാരണമായി. പുരുഷമേധാവിത്വത്തിന്റെ അസ്സന്നിഗ്ദമായ പ്രഖ്യാപനം ആയിരുന്നു അതു എന്നത് തന്നെയാണ് ആ ചെകിട്ടത്തടിക്കും രണ്ട് പതിട്ടാണ്ടിനിപ്പുറവും ഉണ്ടാവുന്ന ആവര്‍ത്തനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതക്കു നിദാനം. പുരുഷമേധാവിത്വത്തില്‍ അധിഷ്ടിതമായി നിര്‍മ്മിക്കപ്പെട്ട ഈ പൊതുബോധം അതിന്റെ എല്ലാ ദോഷവശങ്ങളും അനുഭവിക്കുന്ന സ്ത്രീകള്‍ക്കും സ്വീകാര്യമായിത്തീര്‍ന്നു എന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം. ഇതിനു പ്രധാന പങ്ക് വഹിച്ചത് മുഖ്യധാരാ സിനിമ മാത്രമല്ല,  ടി.വി സീരിയലുകള്‍ കൂടിയാണ്. വി.ടി അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് സ്ത്രീകളെ കൊണ്ട് വന്നപ്പോള്‍, ടി.വി സ്ത്രീകളെ അരങ്ങത്തു നിന്ന് തിരിച്ചു അടുക്കളയിലേക്കു ഒതുക്കി എന്നത്രേ കെട്ട കറുത്ത കാലം അടയാളപ്പെടുത്തുന്നത്.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സമൂഹമായി നമ്മുടേത്‌ അധപതിക്കുമ്പോള്‍ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ധൈര്യപ്പെടുന്ന രഞ്ജിനി ഹരിദാസുമാര്‍ അതേ സമൂഹത്തിന്റെ മുന്നില്‍ തെറ്റുകാരായി മാറുന്നതില്‍ അത്ഭുതമുണ്ടോ? അതെ, ആനിമാര്‍ എന്നും ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കും. തെറ്റുകാരായി ചിത്രീകരിക്കപ്പെടും. 'നീ വെറും പെണ്ണായിപ്പോയി' എന്ന് ആക്രോശിച്ച് അതു നമ്മള്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്യും.

ഇതോടൊപ്പം ഈ അഞ്ജലി-ആനി ദ്വന്ദത്തിനു ഒരു പ്രാധാന്യം കൂടിയുണ്ട്. അതു മനസിലേക്ക് കൊണ്ട് വരുന്നത്  കേരളക്കരയെ ഒരു കാലത്ത് കീഴടക്കിയ പരമേശ്വരന്‍ -ഉസ്താദ് ദ്വന്ദത്തിന്റെ ഒട്ടും സുഖകരമല്ലാത്ത ഓര്‍മ്മകളെയാണ്. കുടുംബസ്ഥനും നാട്ടിലെ മാന്യനുമായ ശുഭ്രവസ്ത്രധാരി ആയി, തബലയും വായിച്ചു പരമേശ്വരന്‍ വാഴുമ്പോള്‍, മാപ്പിളപ്പാട്ടുമായി പ്രത്യക്ഷപ്പെടുന്ന അധോലോകരാജാവായ ക്രിമിനലിന്റെ പേര് ഉസ്താദ് എന്നാണ്. അതെന്നും അങ്ങനെ തന്നെയായിരിന്നു. വായിക്കുന്നവരില്‍ ചിലര്‍ക്ക് എത്ര ചൊറിച്ചില്‍ തോന്നിയാലും വേണ്ടില്ല, ഇതു മുഖ്യധാര മലയാള സിനിമയിലെ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഹിസ്‌ ഹൈനെസ് മഹാരാജാവിനെ കൊല്ലാന്‍ വരുന്നത് അബ്ദുള്ള തന്നെയാവും. അപ്പോഴും അഞ്ജലിയും പരമേശ്വരനും മാത്രമായി ആ കഥാപാത്രങ്ങള്‍  എന്ത് കൊണ്ട് നിര്‍മ്മിക്കപ്പെട്ടില്ല, എതിനവര്‍ക്ക് ആനിയും ഉസ്താദും ആയി മാറേണ്ടി വന്നു എന്നൊരു ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു. ഉത്തരം വളരെ വ്യക്തം.

ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാണ് സ്ത്രീ പക്ഷത്തു നിന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ചിലതായ നാല് പെണ്ണുങ്ങളും ചാപ്പാകുരിശും ഒക്കെ പരാജയപ്പെട്ടിടത്ത് ബ്യൂട്ടിഫുള്‍ ഒരു 'വിജയിക്കുന്ന' സിനിമ ആവുന്നത്.

മുന്‍അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പോസ്റ്റിനു ലഭിക്കാനിടയുള്ള ചില പ്രതികരണങ്ങള്‍ക്ക് അഡ്വാന്‍സ് ആയി മറുപടി നല്‍കി പോസ്റ്റ്‌ അവസാനിപ്പിക്കാം. 

൧) ബുദ്ധിജീവി ആവാനുള്ള വികലശ്രമം 

തനിക്കു രസിക്കാത്ത അഭിപ്രായം പറയുന്നവരെ വിളിക്കാന്‍ മല്ലൂസ് ഉപയോഗിക്കുന്ന ഏറ്റവും മാന്യമായ തെറിയാണല്ലോ ഇപ്പോള്‍ ബുദ്ധിജീവി എന്നത്. 'Intellectual' എന്ന വാക്കിന്റെ മലയാള പദമാണ് ബുദ്ധിജീവി എന്ന കാര്യം പോലും സന്ദേശത്തിന്റെ ഹാങ്ങോവര്‍ മാറാത്ത, ചരിത്രം പഠിച്ചു മാര്‍ക്ക് വാങ്ങാനുള്ള ഒരു വിഷയം മാത്രമായി കണക്കാക്കുന്ന ഒരു സമൂഹം മറന്നു തുടങ്ങിയിരിക്കുന്നു. കുറെ ബുദ്ധിജീവികളുടെ പ്രയത്നഫലമാണടോ കേരളത്തിന്‌ ഉന്നത നിലവാരമുള്ള സാംസ്കാരിക പരിസരം നല്‍കിയത്. അങ്ങനെ ചിലരെയെങ്കിലും അറിയുന്നതുകൊണ്ടും, എന്‍റെ എല്ലാ പരിമിതികളും ബോധ്യമുള്ളതു കൊണ്ടും ഒരു ബുദ്ധിജീവി ആവാനുള്ള ശ്രമം നടത്താന്‍ മാത്രം വിഡ്ഡിയൊന്നുമല്ല ഞാന്‍ . 

൨) ഇങ്ങനെയും ഉണ്ടോ ഭ്രാന്ത് 

രാത്രി ഒരുമിച്ചു യാത്ര ചെയ്‌താല്‍ ഉടന്‍ അനാശാസ്യം ആരോപിച്ചു മര്‍ദ്ദിക്കുന്ന സദാചാര പോലീസിനില്ലാത്ത, എല്ലാ അധികാരസ്ഥാപനങ്ങളെയും വെല്ലുവിളിച്ചു  സ്വന്തമായി ഒരു സിനിമ പിടിച്ചതിന്റെ പേരില്‍ ഒരാള്‍ക്ക്‌ നേരെ ചീമുട്ടയേറും കൊലപാതക ഭീഷണിയും തെറിവിളിയും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് ഇല്ലാത്ത, മുസ്ലീം പ്രേക്ഷകര്‍ കുറയുമെന്ന ഭയത്താല്‍ നോമ്പ് കാലത്ത് സിനിമ റിലീസ് ചെയ്യാനുള്ള ധൈര്യം പോലുമില്ലാഞ്ഞിട്ടും തുടര്‍ച്ചയായി മുസ്ലീം വിരുദ്ധ സിനിമകള്‍ ഇറക്കുന്നവര്‍ക്കില്ലാത്ത, ഭൂരിപക്ഷം സ്ത്രീ പ്രേക്ഷകര്‍ ആയിട്ടും തുടര്‍ച്ചയായി സ്ത്രീ വിരുദ്ധ സിനിമകള്‍ പടച്ചു വിടുന്നവര്‍ക്കില്ലാത്ത, ചാനല്‍ അവതാരക എന്ത് വേഷം ധരിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും ഫത്വ ഇറക്കുന്നവര്‍ക്ക് ഇല്ലാത്ത ഭ്രാന്ത് എനിക്കുണ്ടെങ്കില്‍ ഞാനങ്ങു സഹിച്ചു.

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
വിക്കിപ്പീഡിയ 
m3db
ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ 

ബന്ധപ്പെട്ട പോസ്റ്റുകള്‍:

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

തിങ്കളാഴ്‌ച, നവംബർ 21, 2011

The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്



മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബിനെപ്പറ്റി സോഹന്‍ റോയ് ചെയ്ത ഡോക്യുമെന്ററി. കാണുക പ്രചരിപ്പിക്കുക. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
This is a documentary about The water bomb named Mullapperiyaar Dam. See it and share it. It's your Responsibility as a human being, no matter where you live.




Malayalam bloggers movement 

'REBUILD MULLAPERIYAR DAM, SAVE KERALA'.
http://rebuilddam.blogspot.com






Image Courtesy: fb.com/wewebmasters,  Shaji Mullookkaran,

'REBUILD MULLAPERIYAR DAM, SAVE KERALA'.

ബുധനാഴ്‌ച, നവംബർ 16, 2011

മുരുഗദോസ്സും ക്രിസ്ടഫര്‍ നോളനും തമ്മിലെന്ത്?



'പ്രേസ്ട്ടീജിനെയും ഇന്സപ്ഷനെയും ഇഷ്ടപ്പെടുന്ന, അനുകൂലിക്കുന്ന ആള്‍ എന്തുകൊണ്ടാണ് ഏഴാം അറിവിനെ എതിര്‍ക്കുന്നത്?' 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ് എന്ന എന്റെ പോസ്റ്റുമായി ബന്ധപെട്ടു ആനന്ദ് ചോദിച്ച ചോദ്യാണിത്. അതിനു വിശദമായി മറുപടി പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്‌. ആ ചോദ്യം ചോദിച്ച ആനന്ദിന് നന്ദി, അതുകൊണ്ടാണല്ലോ ഈ പോസ്റ്റ്‌.

 

പ്രെസ്ടീജിനെപ്പറ്റിയും ഇന്സെപ്ഷനെപ്പറ്റിയും ആനന്ദ് പറഞ്ഞത് കൊണ്ട് ക്രിസ്ടഫര്‍ നോളനെക്കുറിച്ചു കൂടി പറയട്ടെ. സിനിമാ ചരിത്രത്തിലെ ഏറ്റവും നല്ല സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ എടുക്കുന്ന സംവിധായകരില്‍ ഒരാള്‍ അദ്ദേഹമാണ്. സമകാലികരില്‍ ജെയിംസ്‌ കാമറൂണിനും (അവതാര്‍, എലിയന്‍സ്‌, ടെര്‍മിനേറ്റര്‍ സീരിസ്), സ്പില്‍ബെര്‍ഗ്ഗിനും (ഇ.റ്റി: ദി എക്സ്ട്രാ ടെറസ്ട്രിയല്‍, ജുറാസിക്ക് പാര്‍ക്ക് സീരിസ്, ബാക്ക് ടു ദി ഫ്യൂച്ചര്‍ സീരിസ്, ഇന്ത്യാന ജോണ്‍സ് സീരിസ്, എ.ഐ, വാര്‍ ഓഫ് ദി വേള്‍ഡ്സ്)  അദ്ദേഹത്തിന്റെ സ്ഥാനം. മെമന്റോ , പ്രസ്റ്റീജ്, ബാറ്റ്മാന്‍ ബിഗിന്‍സ്, ഡാര്‍ക്ക് നൈറ്റ്‌, ഇന്സപ്ഷന്‍ എന്നെ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ആ സ്ഥാനം നേടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട്. ഡാര്‍ക്ക് നൈറ്റ്‌ ബുഷണ്ണനെ പുണ്യാളന്‍ ആക്കാനെടുത്ത പടമാണെന്ന ഒരു വ്യാഖ്യാനവും ഉണ്ട്.(അത് ഒരു വ്യാഖ്യാനം മാത്രമാവാം. കല രചയിതാവിന്റെത് മാത്രമല്ലല്ലോ. പ്രേക്ഷകര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ക്കൂടിയാണ്  കലയുടെ നിലനില്‍പ്പ്‌ എന്ന് ഞാന്‍ കരുതുന്നു). എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ട്. ഇപ്പോഴും യുക്തിക്ക് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു എന്നതാണ് കാരണം. 

പ്രസ്റ്റീജ് യഥാര്‍ത്ഥത്തില്‍ അതെ പേരുള്ള ഒരു നോവലിനെ ആധാരമാക്കി എടുത്തതാണ്. എന്നാല്‍ നോവലും സിനിമയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസം ഉണ്ട്. മന്ത്രവാദവും മായാവിദ്യകളും ആയിരുന്നു നോവലിന്റെ പശ്ചാത്തലം. എന്നാല്‍ അതിനെ പുതുക്കിപ്പണിഞ്ഞു ശാസ്ത്രമാണ് മാജിക്കിന്റെ അടിസ്ഥാനം എന്ന സത്യം പ്രചരിപ്പിക്കുകയാണ് അദ്ദേഹം തന്റെ സഹോദരന്‍ ജോനാതന്‍ നോളനുമായി ചേര്‍ന്ന് ചെയ്തത്. ഇത് യഥാര്‍ത്ഥത്തില്‍ വളരെയധികം പ്രചരിപ്പിക്കപ്പെടെണ്ട ഒരു പോയന്റ് ആണ്. മാജിക്കിലെ ഏറ്റവും സിമ്പിളായ വിദ്യകള്‍ തങ്ങളുടെ അമാനുഷിക  കഴിവാണെന്ന മട്ടില്‍ പ്രചരിപ്പിച്ചു കുമ്പിടി സ്വാമിമാര്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. വിരലുകള്‍ക്കിടയില്‍ നിന്ന് ഭസ്മം എടുക്കുകയും, സ്വര്‍ണ്ണ മാല എടുക്കുകയും, ശിവലിംഗം ചര്‍ദ്ദിക്കുകയും ചെയ്തു ദൈവങ്ങളായ മനുഷ്യരുടെ ആരാധകര്‍ ഇതൊക്കെ മാജിക്കിലെ ബാലപാഠങ്ങളാണ് എന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ പ്രസ്റ്റീജ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ  അര്‍ത്ഥത്തില്‍ വളരെ പുരോഗമനപരമാണ് ഈ ചിത്രം. എന്നാല്‍ ഏഴാം അറിവിലാകട്ടെ നേരെ വിപരീതമായി ഫ്രാഡ് സ്വാമിമാരുടെയും ഗോക്രിമാരുടെയും പാദസേവ ചെയ്യകയാണ് മു.ദോ. അതിനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.

സിനിമ കണ്ട ശേഷം നോവലിന്റെ സൃഷ്ടാവ് തന്റെ നോവലിനേക്കാള്‍ എത്രയോ മനോഹരമായിരിക്കുന്നു സിനിമ എന്ന് പ്രശംസിച്ചത് തന്നെയാണ് നോളന്റെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം. എന്നാല്‍ സിനിമ ഒരു കലാസൃഷ്ടി കൂടിയാണ്. അവിടെ ആനന്ദ് നേരത്തെ പറഞ്ഞ ഭാവന ഉപയോഗിക്കണം. അതിനുള്ള അവസരമായി മാത്രം ഡൂപ്ലിക്കേറ്റിംഗ് മെഷീനെ കണ്ടാല്‍ മതി. എന്നാല്‍ അപ്പോഴും മന്ത്രവിദ്യ ഉപയോഗിച്ച് അല്ല ഈ മെഷീനെ നോളന്‍ പ്രവര്‍ത്തിപ്പിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ടെസ്ലാ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി വരുന്നു. ടെസ്ല ആണ് ഈ മെഷീന്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷനില്‍ ഭാവനയും ശാസ്ത്രവും ന്യായമായ അളവില്‍ ചേര്‍ക്കേണ്ടതുണ്ട്. അതിന്റെ ശരിയായ മിശ്രണം ഒരു നല്ല കലാസൃഷിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രസ്റ്റീജ്. അതിന്റെ ഏറ്റവും വികൃതമായ ഉപയോഗമാണ് ഏഴാം അറിവില്‍ ഉള്ളത്. അതില്‍ അയുക്തമായ ഭാവന മാത്രമേ ഉള്ളൂ, ശാസ്ത്രം തീരെ ഇല്ല.

ബാറ്റ്മാന്‍ സീരിസില്‍ ഇറങ്ങിയ രണ്ടു പടങ്ങളും (ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക് നൈറ്റ്‌) എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടിയിട്ടേ ഉള്ളൂ. ഒരു സാധാരണ സൂപ്പര്‍ ഹീറോ ആയി  അവശേഷിക്കുമായിരുന്ന ബാറ്റ്മാന്‍ എന്ന ലെജന്‍ഡിനെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിയത്‌ അദ്ദേഹമാണ്. സൂപ്പര്‍മാന്‍  തുടങ്ങി നമ്മുടെ ശക്തിമാനില്‍ വരെ ജന്മനാ സിദ്ധിച്ച കഴിവുകളാണ് അവരെ അതിമാനുഷികര്‍ ആക്കി മാറ്റിയതും അനീതിക്കെതിരെ പോരാടാന്‍ ശക്തി നല്‍കിയതും. എന്നാല്‍ ക്രിസ്ടഫര്‍ നോളന്‍ ഈ അതിമാനുഷികര്‍ക്ക് ഒരു പുനര്‍വായന നടത്തുകയായിരുന്നു. ജന്മനാ സിദ്ധിച്ച കഴിവ്വല്ല മറിച്ച് ജീവിതം കൊണ്ട് ആര്‍ജ്ജിച്ച കഴിവുകളാണ് ബ്രൂസ് വെയ്നെ ബാറ്റ്മാനാക്കി തീര്‍ക്കുന്നത്. അതില്‍ ബാറ്റ്മാന്‍ മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മനുഷ്യന്‍ സ്വപ്രയത്നത്താല്‍ നേടിയ ആത്മവിശ്വാസവും ധൈര്യവും മോര്‍ഗന്‍ ഫ്രീമാന്‍ അവതരിപ്പിക്കുന്ന ഫോക്സ് എന്ന ശാസ്ത്രജ്ഞന്‍ വഴി ശാസ്ത്രത്തിന്റെ അത്ഭുതകരമായ സാധ്യതകളുമായി ചേര്‍ന്നപ്പോഴാണ് നോളന്റെ ബാറ്റ്മാന്‍ ജനിക്കുന്നത്. ബ്രൂസ് വെയ്ന്റെ അച്ഛന് ചെയ്യാന്‍ കഴിയാതിരുന്നതാണ് ബാറ്റ്മാന്‍ ചെയ്യുന്നതൊക്കെ എന്ന് ചിത്രം വ്യക്തമായി കാണിക്കുക വഴി പ്രതിഭ ജന്മസിദ്ധമല്ലെന്നും ആര്‍ജ്ജിതമാണെന്നും വാദിക്കുകയാണ് നോളന്‍ . ഇതിന്റെ ഏറ്റവും പോസിറ്റീവ് ആയ വശം ഇത് പാരമ്പര്യവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്നുള്ളതാണ്. പാരമ്പര്യ വാദം എങ്ങനെയാണ് സാമൂഹ്യ വിരുദ്ധമാകുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവിന്‌ എതിര്‍ധ്രുവത്തിലാണ് ബാറ്റ്മാന്റെ സ്ഥാനം.

ഇങ്ങനെ പറയുമ്പോഴും നോളന്റെ ബാറ്റ്മാന്‍ സീരിസിന്റെ രാഷ്ട്രീയം വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. ബുഷണ്ണന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. സ്വന്തം നാടിനു വേണ്ടി (?) യുദ്ധം ചെയ്ത, അനീതിക്കെതിരെ പോരാടിയ (?), വിദേശ രാഷ്ട്രത്തില്‍ അധിനിവേശം നടത്തിയ (ചിത്രത്തില്‍ വില്ലനില്‍ പോക്കാനായി ചൈനയില്‍ അതിക്രമിച്ചു കടക്കുന്നു), ഒടുവില്‍ നാട്ടുകാരാല്‍ വെറുക്കപ്പെടുന്ന, എന്നിട്ടും നാട്ടുകാര്‍ക്ക് വേണ്ടി നിലകൊണ്ട ആളായി ആണല്ലോ 'ഡാര്‍ക്ക് നൈറ്റ്‌ ' എന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ ചിത്രീകരിക്കപ്പെടുന്നത്. ബുഷിന്റെ ആരാധകര്‍ അയാളെ ന്യായീകരിക്കാന്‍ പറയുന്ന നുണകള്‍ക്ക് ഇവയുമായി ഉള്ള സാമ്യം യാദൃശ്ചികമാകില്ല. ഈ വീഡിയോ കാണുക. ബുഷിനെ വെള്ളപൂശാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഡാര്‍ക്ക് നൈറ്റിലെ സംഭാഷണങ്ങള്‍ ആണ്.

ഉപദേശകന്റെ വക കാട്ടില്‍ ഒളിച്ച കൊള്ളക്കാരനെ പിടിക്കാന്‍ കാടിന് തന്നെ തീയിട്ട കഥയാണ്‌  ബ്രൂസ് വെയ്ന് പ്രോത്സാഹനം ആകുന്നത്. ജോക്കറെപ്പറ്റി 'some people just want to see the wold burn, we can't find any logic in them' എന്നാണു മൈക്കേല്‍ കെയ്ന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നു. ഇത് നേരെ പിടിച്ചു തീവ്രവാദികളുടെ മേലില്‍ വെക്കുകയാണ് ബുഷ്‌ ആരാധകര്‍ ചെയ്യുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്ക് ഇത് ഒട്ടും യോജിക്കുന്ന വിശേഷണങ്ങള്‍ അല്ല. തീവ്രവാദി ആക്രമങ്ങള്‍ക്കും ബുഷിന്റെ തീവ്രവാദികള്‍ക്ക് എതിരായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടങ്ങള്‍ക്കും വ്യക്തമായ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയവുമായ ഉദ്ദേശങ്ങള്‍ ഉണ്ട്. അമേരിക്ക-തീവ്രവാദി ദ്വന്തത്തെ അത് കൊണ്ടുതന്നെ ബാറ്റ്മാന്‍ - ജോക്കര്‍ ദ്വന്തമായി പരിഗണിക്കുന്നത് അത്യന്തം കാപട്യപരവും ചരിത്ര നിഷേധവുമാണ്. ബിന്‍ ലാദനും സദ്ദാം ഹുസൈനുമൊക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആദ്യം ആയുധം നല്‍കിയത് ഇതേ അമേരിക്കന്‍ സാമ്രാജ്യം തന്നെയായിരുന്നു എന്നും ഓര്‍ക്കുക.

ബുഷിനെപ്പോലെ ഒരാളെ ന്യായീകരിക്കാന്‍ അബോധമായെങ്കിലും നോളന്‍ ശ്രമിച്ചെങ്കില്‍ അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത് ആ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ കളങ്കം ആണ്. ഇതുമാത്രമല്ല, അനീതിയും അക്രമവും ഇല്ലാതാക്കാന്‍ നോളന്‍ മുന്നോട്ടു വെക്കുന്ന രീതി അസംബന്ധവും അപ്രായോഗികവുമാണ്. ഇല്ലാതാക്കേണ്ടത് കുറ്റവാളികളെ അല്ല, കുറ്റം ചെയ്യാനുണ്ടായ സാഹചര്യം ആണെന്ന അടിസ്ഥാന തത്വം നോളന്‍ ഇവിടെ മറന്നുപോയി. ഈ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ഈ ജനുസില്‍പ്പെട്ട മറ്റേതൊരു ഹോളിവുഡ് ചിത്രവും പോലെ പൊട്ടി പൊളിയുകയാണ് നോളന്റെ ഈ ചിത്രവും. (അവതാര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇറാക്ക് അധിനിവേശത്തെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് : 'മാനവസംസ്കാരത്തിന്റെ അമ്മമരം').

ഇന്സപ്ഷന്‍ ഞാന്‍ കണ്ടിട്ടുള്ളതിലും വായിച്ചിട്ടുള്ളതിലും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ സൃഷ്ടികളില്‍ ഒന്നാണ്. എന്തൊരു ഭാവന  എന്ന് മാത്രമേ ആ ചിത്രത്തെക്കുറിച്ച് എനിക്ക് പറയാനുള്ളൂ (ഇതാണ് ഭാവന, അല്ലാതെ മുടി മൈക്രോസ്കോപ്പില്‍ വെച്ചിട്ട് ഡി എന്‍ എ കിടന്നു കറങ്ങുന്നത് കാണിക്കുന്നത് അല്ല).  തീര്‍ച്ചയായും നമ്മുടെ കാലത്തെ ഒരു ക്ലാസ്സിക്ക് ചിത്രം. എന്നാല്‍ നോളനെ കണ്ടു പഠിക്കഡേയ് എന്ന് മു.ദോ-യോട് ഒരിക്കലും ഞാന്‍ പറയില്ല. കാരണം മു.ദോ നോളനെക്കണ്ട് തന്നെയാണ് പഠിച്ചിരിക്കുന്നത്. പക്ഷെ ഒരു ഉപയോഗവും ഉണ്ടായില്ല എന്ന് മാത്രം. ദീന, രമണ തുടങ്ങിയ ചവറുകള്‍ എടുത്തു സിനിമാ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രം ഒടുങ്ങുമായിരുന്ന (ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ തന്നെയാണ് തോന്നുന്നത്) മു.ദോ-യെ ഇപ്പോള്‍ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും നോളന്‍ സഹോദരന്മാര്‍ക്കാണ്. കാരണം ജോനാതന്‍ നോളന്‍ എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നോളന്‍ സഹോദരന്മാര്‍ ചേര്‍ന്നെഴുതി ക്രിസ്ടഫര്‍ നോളന്‍ സംവിധാനം ചെയ്ത  'മെമന്റോ' എന്ന ചിത്രത്തിന്റെ ഈച്ചകോപ്പിയാണ് മു.ദോ-യെ പ്രശസ്തനാക്കിയ 'ഗജിനി'.

ഒരു സിനിമ ഏറ്റവും മോശമായി എങ്ങനെ റീമേക്ക് ചെയ്യാം എന്നതില്‍ ചൈന ടൌണിനും (ദി ഹാന്ഗ് ഓവര്‍), 'കഥ തുടരുന്നു'-നും (ദി പെഴ്സ്യൂട്റ്റ് ഓഫ് ഹാപ്പിനെസ്സ്), ആഗിനും (ഷോലെ), ഫോര്‍ ഫ്രണ്ട്സിനും (ദി ബക്കറ്റ് ലിസ്റ്റ്) ഒപ്പമാണ് ഗജിനിയുടെയും സ്ഥാനം. 'മെമന്റോ'  ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഗജിനി പകുതി വരെയെങ്കിലും സഹിച്ചിരുന്നു കാണാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. തമിഴ് വേര്‍ഷന്‍ കുറച്ചു കണ്ടു പേടിച്ചു ഹിന്ദി വേര്‍ഷന്റെ അടുത്ത് പോലും പോയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യം അറിയില്ല. എന്നാല്‍ അതും ഫീകരമാണെന്നാണ് കണ്ടവരുടെ റിപ്പോര്‍ട്ട്. ഇങ്ങനെ നേടിയ ചീത്തപ്പേര് കൂടുതല്‍ (കു)പ്രസിദ്ധമാക്കാന്‍ മാത്രമേ ഏഴാം അറിവ് ഉപകരിച്ചിട്ടുള്ളൂ. 'എന്ഗേയും എപ്പോതും' എന്ന ചിത്രം നിര്‍മ്മിച്ചു എന്ന പേരില്‍ മാത്രമാകും ഒരുപക്ഷെ തമിഴ് സിനിമ ചരിത്രത്തില്‍ മു.ദോ അറിയപ്പെടുക.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ സാധാരണ ജനപ്രിയ സിനിമകളില്‍, പ്രത്യേകിച്ച് ഹോളിവുഡ് സിനിമകില്‍, കാണാനിടയില്ലാത്ത യുക്തിചിന്തയും പുരോഗമനപരമായ നിലപാടുകളും പിന്നെ കലാരൂപം എന്ന നിലയില്‍  സിനിമകളുടെ ഉന്നതമായ നിലവാരവും ക്രിസ്ടഫര്‍ നോളനെ എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാക്കി മാറ്റുന്നു. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാശാവ്. മു.ദോ-യുടെ സ്ഥാനാമാകട്ടെ ചവറ്റുകുട്ടയിലും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ബന്ധപ്പെട്ട പോസ്റ്റുകള്‍:

 മാനവസംസ്കാരത്തിന്റെ 'അമ്മമരം'  

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

 

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)



യുട്യൂബില്‍ യാദൃശ്ചികമായി കണ്ട സന്തോഷ്‌ പണ്ഡിട്ടിന്റെ ഒരു ഇന്റെര്‍വ്യൂ. സാധാരണ ഈ മാതിരി സാധനങ്ങള്‍ കാണാറില്ല. എഡിറ്റ്‌ ചെയ്തു പുള്ളിയെ തെറിവിളി ആയിരിക്കും മിക്കതിലും. പക്ഷെ ഇതു കണ്ടു. ഇതില്‍ സന്തോഷ്‌ പറഞ്ഞിരിക്കുന്നതില്‍ പ്രധാനപ്പെട്ടത് മാത്രം താഴെ കുറിക്കുന്നു. അവശ്യം കേട്ടിരിക്കേണ്ടത്...

'നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ ഞാന്‍ നശിക്കണമെന്നായിരുന്നു എങ്കില്‍ എന്നെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നെ ഒരാള്‍ ചീത്ത പറഞ്ഞു ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഞാന്‍ എത്ര ഹാപ്പി ആണെന്നറിയോ? എനിക്കത് വലിയ മോറല്‍ ബൂസ്റ്റ്‌-അപ്പ്‌ ആണ്.'

'ന്യൂയോര്‍ക്കിലിരിക്കുന്ന ഒരു സായിപ്പ് കാണുന്നത് ഇതിന്റെ ബിസിനസ് വശം മാത്രമാണ്. അയാള്‍ നോക്കുമ്പോ എന്താ, സന്തോഷ്‌ പണ്ടിട്റ്റ് എന്ന് കാണുമ്പോഴേ ഇരുപത്തഞ്ചു ലക്ഷം പേര് കാണുന്നു. അയാളൊരിക്കലും ഇതിന്റെ കമന്റ് വായിക്കുന്നില്ല. വായിച്ചാലൊട്ടു മനസിലാവേം ഇല്ല. എന്റടുത്ത് പുതിയൊരു പ്രോജക്ട്ടുമായി വരുന്നവരുടെ അടുത്ത് ഫസ്റ്റ് ഞാന്‍ കാണിച്ചു കൊടുക്കുന്നത് ദാ ഞാന്‍ ചെയ്ത സാധാനത്തിന്റെ റേറ്റിംഗ് നോക്ക്. അയാളതെ നോക്കൂ.
ഡാ നിങ്ങളീ കുറെ ആളുകള്‍ എന്തു കമന്റ് എഴുതീന്നു ആര് നോക്കുന്ന്? ഞാന്‍ പോലും നോക്കുന്നില്ല. നിങ്ങള് പരസ്പരം ഇരുന്നു വായിക്കുന്നു. അത്രതന്നെ...'

'എന്നെ വലിയ ഹിറ്റ് ആക്കിയതില്‍ വിമര്‍ശകര്‍ക്കും വലിയൊരു പങ്കുണ്ട്.'


'
സില്‍സില, അദ്ദേഹത്തെ കുറെ വിമര്‍ശിച്ചു. ഇപ്പൊ അദ്ദേഹത്തിനു പത്ത് സിനിമ കിട്ടി. പുള്ളി ക്ലച്ച് പിടിച്ചു. രാത്രി, ശുഭരാത്രി കണ്ടു എന്നെ കുറെ ഇതാക്കി; ഞാനും ക്ലച്ച് പിടിച്ചു. എനിവേ, മൂന്നാമതൊരാള്‍ ഇതുപോലെ കൂതറ ആല്‍ബവുമായി വരികയാണെങ്കില്‍ ലേശം ബുദ്ധി ഉപയോഗിച്ചോളൂ. മൈന്‍ഡ് ചെയ്യരുത്. ഇതാണ് ഐഡിയ. ഇനി അതല്ല ഞങ്ങള്‍ അയാളെ നന്നാക്കിയേ അടങ്ങൂ എന്നൊക്കെ വാശി പിടിച്ചു ചെയ്യുവാണേല്‍ ചിലപ്പോ അയാളും രക്ഷപെടും. നിങ്ങള് മനസിലാക്കേണ്ടത് ഈ ഒരു കമന്റ് എഴുതിയ ഒരാളേം ആരും ഇന്റെര്‍വ്യൂവിന് വിളിക്കുന്നില്ല. നിങ്ങള്‍ ഇരയാക്കിയ ആള്‍ക്കാണ് എല്ലാ ഇമ്പോര്‍ട്ടന്‍സും കിട്ടുന്നത്. നിങ്ങളെ ആരും മൈന്‍ഡ് ചെയ്യുന്ന പോലും ഇല്ല.'

ഇനി പറയ്, അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി?  ;)


യെവന്‍ പുലിയാണ് കെട്ടാ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍



ബന്ധപ്പെട്ട പോസ്റ്റുകള്‍:

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....

 

അധികവായനയ്ക്ക്:

പറയൂ, ആരാണ് കോമാളി

സന്തോഷ് പഠിപ്പിക്കുന്ന പാഠം

നിലാവ് മായും മുമ്പേ ....: 'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം