Earth എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Earth എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, നവംബർ 24, 2011

DAM 999 (ലവന്മാര്‍ നിരോധിച്ചില്ലേല്‍) നാളെ റിലീസ് ചെയ്യുന്നു...

പ്രിയപ്പെട്ട ബൂലോക നിവാസികളെ,


സോഹന്‍ റോയും വാര്‍ണര്‍ ബ്രതേഴ്സിലെ അണ്ണന്മാരും ആള്‍ക്ക് രണ്ടു കോടി വെച്ച് തരാമെന്നു പറഞ്ഞതനുസരിച്ച് 'ഡാം 999 ' എന്ന സിനിമയുടെ പ്രചാരണത്തിന് വേണ്ടി മാത്രം നമ്മള്‍ നടത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മാണ സമരം ഇതാ അതിന്റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കുന്നു. ഇത് വരെ പങ്കെടുക്കാത്തവര്‍ പെട്ടെന്ന് തന്നെ പങ്കെടുക്കുക. ഉം വേഗം.


ഡാം 999  ലവന്മാരിടപെട്ടു നിരോധിച്ചില്ലേല്‍  നാളെ റിലീസ് ചെയ്യും. തിര്വന്തോരത്ത് ശ്രീവിശാഖില്‍. നാലുകളി. DTS .വിത്ത്‌ എ.സി 








എല്ലാ കോണ്‍സ്പിരസി തിയറിക്കാര്‍ക്കും സമര്‍പ്പണം.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


Image Courtesy: DAM 999, Animesh Xavier, Noushad GD


http://www.damthemovie.com/index.php


http://rebuilddam.blogspot.com/


The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്


തിങ്കളാഴ്‌ച, നവംബർ 21, 2011

The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്



മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബിനെപ്പറ്റി സോഹന്‍ റോയ് ചെയ്ത ഡോക്യുമെന്ററി. കാണുക പ്രചരിപ്പിക്കുക. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
This is a documentary about The water bomb named Mullapperiyaar Dam. See it and share it. It's your Responsibility as a human being, no matter where you live.




Malayalam bloggers movement 

'REBUILD MULLAPERIYAR DAM, SAVE KERALA'.
http://rebuilddam.blogspot.com






Image Courtesy: fb.com/wewebmasters,  Shaji Mullookkaran,

'REBUILD MULLAPERIYAR DAM, SAVE KERALA'.

തിങ്കളാഴ്‌ച, നവംബർ 14, 2011

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

'അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് ചന്തിയില്‍ തഴമ്പ് വരോ?' വരില്ല എന്നാണ് പ്രശസ്തമായ ആ പഴഞ്ചൊല്ലിലൂടെ നാമെല്ലാം കരുതിയിരുന്നത്. എന്നാല്‍ സത്യം അതല്ല എന്നും മകന് തഴമ്പ് വരുമെന്ന് മാത്രമല്ല ഡി എന്‍ എ-യിലൂടെ ജെനറ്റിക്ക് മെമ്മറി വഴി അനേകം തലമുറകള്‍ക്ക് ആ തഴമ്പ് പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കും എന്ന് ഇതാ തെളിഞ്ഞിരിക്കുന്നു. ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയതിലൂടെയും അതുപയോഗിച്ചു 'ഏഴാം അറിവ്' (Seventh Sense) എന്ന അക്രമം കാണിച്ചതിലൂടെയും മുരുഗദോസ് എന്ന മഹാനുഭാവന്‍ ഓസ്ക്കാറും നോബല്‍ പ്രൈസും ഒരുമിച്ചു അടിച്ചെടുക്കുന്ന എല്ലാ കോളുമുണ്ട്. നമുക്ക് ഇതു തന്നെ വരണം. 


ബോധിധര്‍മ്മന്‍ എന്ന ചൈനീസ്‌ ബുദ്ധസന്യാസിയുടെ കഥയുമായാണ് ചിത്രം തുടങ്ങുന്നത്. ഇദ്ദേഹം തമിഴ്നാട്ടിലെ പല്ലവ രാജവംശത്തിലെ കുമാരന്‍ ആയിരുന്നു എന്ന ജനസംസാരത്തെപ്പറ്റി വിക്കിപ്പീഡിയ പറയുന്നു. പിന്നീട് ഇദ്ദേഹം ചൈനയിലേയ്ക്ക് പോവുകയും ഒരു ബുദ്ധമത സന്യാസി ആയി മാറുകയും ചെയ്തു. ഷാവോലിന്‍ എന്ന ആയോധന കല ഇദ്ദേഹത്തിന്റെ സംഭാവന ആണെന്ന് പറയപ്പെടുന്നു. താവോയിസത്തിന്റെ തുടക്കവും അദ്ദേഹത്തില്‍ നിന്നാണ് എന്നും ഐതിഹ്യം. എന്തായാലും ഈ രംഗങ്ങള്‍ ചിത്രത്തില്‍ മോശമല്ലാതെ ചിത്രീകരിച്ചിരിക്കുന്നു; സൂര്യ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി നിര്‍മ്മിച്ച അതിശയോക്തി കലര്‍ന്ന സംഘട്ടന രംഗങ്ങള്‍ ഇതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി എങ്കിലും. എന്തായാലും ബോധിരാമന്റെ ഖബറില്‍ രണ്ട് പിടി മണ്ണ് വാരിയിട്ട ശേഷം മുരുഗദോസ് വര്‍ത്തമാന കാലത്തിലേക്ക് കടക്കുന്നതോടെ സംഗതി ആകെ കൈവിട്ടു പോകുകയാണ്.

ബോധിധര്‍മ്മന്റെ പിന്‍തലമുറക്കാരില്‍ ഒരാളായി സൂര്യ വീണ്ടും ഒരു സര്‍ക്കസ്സുകാരന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുള്ളി ശ്രുതി ഹാസന്‍ എന്ന ഗവേഷണ വിദ്യാര്‍ഥിനിയുമായി അടുപ്പത്തില്‍ ആകുന്നു. എന്നാല്‍ ബോധിധര്‍മ്മനെപ്പറ്റി പഠിക്കുന്നതിനായി അവള്‍ തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നവന്‍ വൈകിയാണ് മനസിലാക്കുന്നത്‌. പിന്നീട് ഒരു വില്ലന്‍ അവതിരിക്കുന്നു. ബാക്കി എല്ലാം സാദാ തമിഴ് പടം പോലെ. സിനിമ ഒരു കലാരൂപമെന്ന രീതിയിലുള്ള മറ്റു കാര്യങ്ങളെപ്പറ്റി പറയാന്‍ അല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. മറിച്ച് സിനിമ മുന്നോട്ടു വെക്കുന്ന തനി പിന്തിരിപ്പന്‍ ആയ ചില ആശയങ്ങളെക്കുറിച്ചാണ്...

ശാസ്ത്രത്തെയും അതിന്റെ രീതികളെയും മുരുഗദോസ് എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്ന് ആദ്യം പരിശോധിക്കാം. ഒരു സയന്‍സ് ഫിക്ഷന്‍ ചെയ്യുമ്പോള്‍ ചെയ്യാന്‍ പോകുന്ന മേഖലയെപ്പറ്റി അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന യാതൊരു നിര്‍ബന്ധവും ഈ സിനിമ എഴുതി സംവിധാനം ചെയ്ത ഈ മനുഷ്യനില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എണീച്ചു നിന്ന് കൂവിപ്പോകുന്ന രീതിയിലാണ് ശ്രുതി ഹാസന്റെ കഥാപാത്രം (ആ പേരൊന്നും ഓര്‍മ്മയില്ല) ശാസ്ത്ര ഗവേഷണവും ഡി എന്‍ എ പഠനവും ഒക്കെ നടത്തുന്നത്. സൂര്യയുടെ ചീപ്പില്‍ നിന്ന് കിട്ടിയ മുടി എടുത്തു മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോ അതാ ഡി എന്‍ എ അങ്ങനെ വട്ടത്തില്‍ ചുറ്റുന്നത്‌ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു. ഇതൊക്കെ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ആരും കാണാതിരിക്കട്ടെ. കണ്ടാല്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍ ഇടയുണ്ട്. ദശാവതാരത്തില്‍ കമലിന്റെ ഒരു അവതാരം ഹെലിക്കൊപ്ട്ടറില്‍ ഇരുന്നു ബൈനോക്കുലര്‍ വെച്ച് താഴെ വെള്ളത്തിലെ സൂക്ഷ്മ കീടങ്ങളെ നിരീക്ഷിക്കുന്ന ഒരു സീനുണ്ട്. ഇവിടെ മൈക്രോസ്കോപ് ഉപയോഗിക്കാനുള്ള ബുദ്ധി (ഉവ്വ) എങ്കിലും സംവിധായകന്‍ കാണിച്ചു എന്നാശ്വസിക്കാം. എന്നാലും ഡി എന്‍ എ ഒക്കെ, ശ്ശൊ.

പിടിച്ചതിനേക്കാള്‍ വലുതാണ്‌ മാളത്തില്‍ ഇരിക്കുന്നത് എന്ന വേദനാജനകമായ സത്യം വൈകിയാണ് മനസിലാക്കിയത്. പിന്നീടങ്ങോട്ട് ഒരു സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ മു.ദോ സഞ്ചരിക്കുകയാണ്. ശാസ്ത്രത്തിന്റെ ചെലവില്‍ അശാസ്ത്രീയവും  പിന്തിരിപ്പനുമായ ഗോക്രി മോഡല്‍ വാദങ്ങളാണ് പിന്നീട് ചിത്രത്തിലാകെ മു.ദോ എടുത്തു വീശിയിരിക്കുന്നത്‌. ഒരു വേള സാക്ഷാല്‍ ഗോപാലകൃഷ്ണന്‍ തന്നെയാണോ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് പോലും തംശയം തോന്നാനിടയുണ്ട്. ഡോ: സൂരജ് രാജന്റെ വാക്കുകള്‍ കടമെടുത്താല്‍ "ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ചു ആധുനിക സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെല്ലാം "ദേ ഞമ്മടെ കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍!". (എന്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷ ഉദായിപ്പുകളെ സംബന്ധിച്ച പോസ്റ്റുകളെ ശ്രീ. ഗുരുകുലം ഉമേഷ്‌ ഒരു ഇ-പുസ്തകമായി പി ഡി എഫ് രൂപത്തില്‍ സമാഹരിച്ചത്..
"ജ്യോതിഷവും ശാസ്ത്രവും".)


ആധുനിക ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടിത്തങ്ങളും എന്തിനു ഇനി കണ്ടുപിടിക്കാന്‍ പോകുന്നവ പോലും ഗീതയിലും ഖുറാനിലും ബൈബിളും ഉണ്ട് എന്ന് വാദിക്കുന്നതാണ് ഗോക്രിമാരെ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല ലക്ഷണം. ഇങ്ങനെയുള്ളവരെ ബൂലോകത്ത് മുന്‍പ് തന്നെ പലരും സുന്ദരമായി പോളിച്ചടുക്കിയിട്ടുണ്ട്.(മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍ ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍, സക്കീര്‍ നായിക്ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ). ഇങ്ങനെ പോളിച്ചടുക്കപ്പെട്ട കാലഹരണപ്പെട്ട വാദങ്ങള്‍ തന്നെയാണ് മുരുഗദോസും അതുപോലെ വെച്ച് കാച്ചിയിരിക്കുന്നത്. ഉദാഹരത്തിന് ശാസ്ത്രം ജ്യോതിഷം പോലുള്ള ഉഡായിപ്പുകളേക്കാള്‍ മെച്ചമല്ല എന്ന് തെളിയിക്കുന്നതിനായി ഇവര്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദമാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ ഇപ്പോഴും ശരിയാവാറില്ല എന്നത്. ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്ന ശാസ്ത്ര'അജ്ഞയുടെ' വായില്‍ നിന്ന് തന്നെയാണ് ഇതു പുറത്തു വരുന്നത്. ഈ വാദം എത്ര പൊള്ളയാണ്‌ എന്നറിയുന്നതിനു നേരത്തെ ലിങ്ക് തന്ന 'ജ്യോതിഷവും ശാസ്ത്രവും' എന്ന പിഡിഎഫ് പുസ്തകത്തിന്റെ പതിനെട്ടാം പേജു മുതല്‍ വായിക്കുക. ഇതു പോലുള്ള 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി തന്നെയാണ് മു.ദോ ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. യാതൊരു ശാസ്ത്ര അടിത്തറയും ഇല്ലാത്ത 'ചൂണ്ടു മര്‍മ്മ'ത്തെ ഹിപ്നോട്ടിസത്തിന്റെ ചെലവില്‍ അലക്കിവെളുപ്പിക്കാനും മു.ദോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനേക്കാള്‍ അപകടം ഒളിച്ചിരിക്കുന്നത് ഈ ഉഡായിപ്പുകളൊക്കെ മു.ദോ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ്. അവിടെയാണ് ആദ്യം പറഞ്ഞ ജെനറ്റിക്ക് തഴമ്പ് കടന്നു വരുന്നത്. മനുഷ്യര്‍ക്ക്‌ ആനയും കഴുതയും ഒന്നും ഉണ്ടാവാത്തതിന് കാരണം അടിസ്ഥാനപരമായി ക്രോമാസോമും ഡി എന്‍ എ-യുമാണ്‌. അതുപോലെ ഓരോ മനുഷ്യരും വ്യത്യസ്തര്‍ ആയിരിക്കുന്നതും എന്നാല്‍ വിശാലമായി നോക്കുമ്പോള്‍ ഓരോ പ്രദേശത്തെയും മനുഷ്യര്‍ തമ്മില്‍ പൊതുവായ സവിശേഷതകള്‍ ഉള്ളതും ഈ ഡി എന്‍ എ മൂലമാണ്. നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് നാം ഗുണഗണങ്ങള്‍ കൈക്കൊള്ളുന്നതും ഇതിലൂടെയാണ്.
എന്നാല്‍ ഈ ഡി എന്‍ എ-യെയും ജെനറ്റിക്സിനെയും പാരമ്പര്യ വാദത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സംവിധായകന്‍. അതിനു മേമ്പൊടിയായാണ് മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനമില്ലാത്ത വിദ്യകളും ആശാന്‍ എടുത്തു പൂശിയിരിക്കുന്നത്. ഡി എന്‍ എ-യിലൂടെ നമ്മുടെ പൂര്‍വ്വികന്മാരുടെ സവിശേഷതകള്‍ നമ്മളില്‍ ഉണ്ടാവും എന്നതില്‍ക്കവിഞ്ഞ്‌ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ബോധിധര്‍മ്മന്റെ ചിന്തകളും ഓര്‍മ്മകളും വംശാവലിയില്‍പ്പെട്ട, പെട്ടു എന്ന് സംവിധായകന്‍ പറയുന്ന, അരവിന്ദനില്‍ ജെനറ്റിക്ക് മെമ്മറിയിലൂടെ എത്തിച്ചേര്‍ന്നു എന്നൊക്കെ മു.ദോ വെച്ച് കാച്ചുമ്പോള്‍ അതു ഈ ശാസ്ത്ര മേഖലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച അനേകം ശാസ്ത്രകാരന്മാരെ അപമാനിക്കുന്നതാണ് എന്ന് മാത്രമല്ല, ശുദ്ധ പോക്രിത്തരം കൂടിയാണ്. ജെനറ്റിക്ക് മെമ്മറി ഉണര്‍ത്താനായി നുമ്മടെ ശാസ്ത്ര'അജ്ഞ' കൂട്ടുപിടിക്കുന്നത് പഴേ കിതാബുകളെയാണ് എന്നതും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാകുന്നു. ബോധിധര്‍മ്മന്‍ പല്ലവ രാജവംശത്തില്‍ പെട്ടവനായിരുന്നു എന്ന ഐതിഹ്യം എടുത്തുപയോഗിക്കുന്നത് ജെനറ്റിക്ക് 'തഴമ്പ്' എന്നത് വെറും യാദൃശ്ചികമായി ഉപയോഗിക്കപ്പെട്ടതല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും.

രാജവംശത്തില്‍ പെട്ട ബോധിധര്‍മ്മന്റെ ഇപ്പോഴത്തെ തലമുറയ്ക്കും ബോധിധര്‍മ്മന്റെ മു.ദോ വാഴ്ത്തുന്ന ഗുണങ്ങള്‍ എത്തി എന്ന് പറയുന്നത് രാജവാഴ്ചയ്ക്കും ഫാസിസത്തിനും  നാസിസത്തിനും അതുമായി ബന്ധപെട്ട അനേകം അധികാരരൂപങ്ങള്‍ക്കും അടിസ്ഥാനമായ 'പാരമ്പര്യവാദ'ത്തില്‍ തന്നെയാണ് നമ്മെക്കൊണ്ട് ചെന്നെത്തിക്കുന്നത്. അതിനായി ആധുനിക ശാസ്ത്രത്തിന്റെ മറ പിടിക്കുകയാണ് മു.ദോ. ജ്യോതിഷത്തില്‍ തുടങ്ങി വാസ്തു'ശാസ്ത്രം', ഗൌളി 'ശാസ്ത്രം' വരെ എല്ലാ അസംബന്ധങ്ങളുടെയും പ്രവാചകര്‍ എങ്ങനെ തങ്ങളുടെ ഉപജീവനത്തിനായി ശാസ്ത്രത്തെ വളച്ചൊടിക്കുന്നു  എന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണ് ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവ്.

ഈ പാരമ്പര്യവാദം എല്ലാക്കാലത്തും ജനാധിപത്യ വിരുദ്ധ ഭരണക്രമങ്ങളുടെ ഏറ്റവും വലിയ ആയുധമായിരുന്നു. പാരമ്പര്യവാദത്തില്‍ അധിഷ്ടിതമായ രാജവാഴ്ചയും അതിന്റെ ദോഷങ്ങളെയും കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നാസി പാര്‍ട്ടിയിലൂടെ ജര്‍മ്മനി പിടിച്ച ഹിറ്റ്ലറും തന്റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചതു ഈ പാരമ്പര്യവാദത്തെ തന്നയായിരുന്നു. ആര്യന്മാരുടെത് ശുദ്ധമായ രക്തമാണെന്നും അശുദ്ധ രക്തമുള്ള ജൂതന്മാരെ തുടച്ചു നീക്കിയാല്‍ മാത്രമേ അനീതി ഇല്ലാതാക്കുവാന്‍ കഴിയൂ എന്നുമായിരുന്നല്ലോ പുള്ളിയുടെ പോളിസി. ഇതിനായി 'കൊണ്സന്ട്രേഷന്‍ ക്യാമ്പുകള്‍' സ്ഥാപിക്കുകയും ജൂതന്മാരെ വേട്ടയാടുകയും ചെയ്തു. ഇതു ഒരു ഒറ്റപ്പെട്ട പ്രവൃത്തി ആയിരുന്നില്ല. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്ക് മുന്‍പും പിന്‍പും ഈ അസംബന്ധങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതു കാണാന്‍ ദൂരെയെങ്ങും പോകണ്ട, നമുക്ക് ചുറ്റും തന്നെ നോക്കിയാല്‍ മതി. സവര്‍ണ്ണതയും അയിത്തവും കൊടികുത്തി വാണ ഒരു ഭൂതകാലം നമുക്കുമുണ്ടായിരുന്നു. അതിപ്പോഴും പലവിധത്തില്‍ പലരൂപത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു കുലത്തിലോ ജാതിയിലോ പിറന്നതുകൊണ്ടു ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെക്കാള്‍ മെച്ചപ്പെട്ടവന്‍ ആകുന്നില്ല. എന്നാല്‍ ഇതിന്റെ നിഷേധമാണ് പാരമ്പര്യവാദം. വിശാലമായ അര്‍ത്ഥത്തില്‍ സവര്‍ണ്ണതയുടെയും അയിത്തതിന്റെയും അടിസ്ഥാനം ഈ പാരമ്പര്യവാദം തന്നെയാണ്. ഈ ദുഷിച്ച വാദത്തിന്റെ വേരുകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിന്ന് പറിച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ് കൂടിയാണ് ആ അര്‍ത്ഥത്തില്‍ 'ഏഴാം അറിവ്'.

സവര്‍ണ്ണ-ബ്രാഹ്മണ മേധാവിത്വം നമ്മുടെ നാട്ടില്‍ ഉണ്ടാക്കി വെച്ച കെടുതികള്‍ ചില്ലറയൊന്നുമല്ല. തങ്ങള്‍  മറ്റുള്ള ജാതിയില്‍ പിറന്നവരെക്കാള്‍ ഉയര്‍ന്നവര്‍ ആണ് എന്ന പൊതുബോധം നിര്‍മ്മിക്കുകയായിരുന്നു അധികാരം കയ്യടക്കാനായി അവര്‍ ചെയ്തത്. കാലാകാലം രാജാധികാരം ഏതെങ്കിലും കുടുംബത്തിന്റെ മാത്രം കുത്തകയായിരിക്കുകയും സവര്‍ണ്ണര്‍ മാത്രം ഉയര്‍ന്ന അധികാര സ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്തിരുന്നതിനാല്‍ ഈ പൊതുബോധം അടിച്ചേല്‍പ്പിക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല.  അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവര്‍ അടിച്ചമര്‍ത്തുകയുണ്ടായി. എന്നാല്‍ നാള്‍ക്കുനാള്‍ ആ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ ദുരാചാരങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു.  രാഷ്ട്രീയവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ കേരളത്തില്‍ ഇവ ഏതാണ്ട് ഇല്ലാതായി എന്നുതന്നെ പറയാം. സംവരണം പോലുള്ള നടപടികള്‍ സമൂഹത്തിന്റെ താഴെതട്ടിലെയ്ക്ക് വീണു പോയ ജനതയെ വീണ്ടും കൈപിടിച്ച് ഉയര്‍ത്തി.

 എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൃത്തികേടുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടു കുറച്ചു കാലമായി. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ പോലും ഇതു കണ്ടുതുടങ്ങി. ഇപ്പോള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധ മനോഭാവം ഇതിലെയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്.

ഒരു ജനസമൂഹത്തിന്റെ പൊതുബോധം അതിന്റെ ജനപ്രിയ കലാരൂപങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ നമ്മുടെ മുഖ്യധാരാ സിനിമകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒട്ടും ശുഭസൂചകങ്ങള്‍ അല്ല. ഭൂമിയിലെ രാജാക്കന്മാര്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ മലയാള സിനിമയിലും ഈ മാറ്റം ശക്തമായി കണ്ടുതുടങ്ങി. അറുപിന്തിരിപ്പനും പ്രതിലോപകരവുമായ ഈ രാഷ്ട്രീയ സാമൂഹ്യബോധത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് 'ഏഴാം അറിവ്' എന്ന ചിത്രം. 



പതിവില്‍ നിന്ന് വ്യത്യസ്തമായി തീവ്രവാദികള്‍ അല്ല ഈ ചിത്രത്തില്‍ പ്രതിനായകരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതതീവ്രവാദികളും മതഗ്രന്ഥങ്ങളുടെ വളച്ചൊടിക്കലിലൂടെയാണല്ലോ ഉപജീവനം തേടുന്നത്; അതുകൊണ്ട് ഇതു സ്വാഭാവികമാണ്. മറിച്ച് ചൈനീസ്‌ സര്‍ക്കാരാണ് ഇതില്‍ വില്ലന്മാരായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സൂക്ഷ്മവായനയില്‍ ഇടതുപക്ഷപ്രത്യയശാസ്ത്രത്തെ  പ്രതിനായകരായി അവതരിപ്പിക്കാനാണ് സംവിധായകന്റെ ഉത്സാഹം എന്ന് തിരിച്ചറിയാന്‍ കഴിയും. 'ഓപ്പറേഷന്‍ റെഡ്' എന്ന് പ്രതിനായകരുടെ പദ്ധതിക്ക് പേരിടുന്നതിലെ മനശാസ്ത്രവും വ്യതസ്തമല്ല. സമീപകാലത്ത് ഉയര്‍ന്നുവന്ന രാജവാഴ്ചയെപ്പറ്റിയുള്ള ചര്‍ച്ച ശ്രദ്ധിച്ചവര്‍ക്ക് ഓരോ പക്ഷവും എവിടെയാണ് നില്‍ക്കുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. അന്ധവിശ്വാസങ്ങള്‍ക്കും ആയിത്താചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും ഈ കഥയിലെ വില്ലന്‍ സ്ഥാനത്തിന് അവരെ സര്‍വ്വഥാ യോഗ്യരാക്കുന്നുണ്ട്.

ഐസക്ക് അസിമോവിലൂടെയും കാല്‍ സാഗനിലൂടെയും ശക്തി പ്രാപിച്ച സയന്‍സ് ഫിക്ഷന്‍ ശാസ്ത്ര വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വരെ ഈ സാഹിത്യ ശാഖ കാരണമായിട്ടുണ്ട്. അതിശോക്തിയുടെയും അസംഭവ്യതയുടെയും അയ്യരുകളിയായിട്ടു കൂടി ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ മിക്കപ്പോഴും ആസ്വാദ്യകരമാകാറുണ്ട്. എന്നാല്‍ ചെയ്യുന്ന കള്ളത്തരതിനോട് പോലും മു.ദോ-യ്ക്ക് ഒരുപൊടി ആത്മാര്‍ഥത ഇല്ലാത്തതിനാല്‍ സിനിമ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു വീഴുന്ന ദയനീയമായ കാഴ്ച വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. അതു ഒരു കാവ്യനീതിയായി കാണാനാണ് എനിക്കിഷ്ടം. ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷം സിനിമ എന്താണ് പറയാന്‍ ശ്രമിച്ചത് എന്നതിനെപ്പറ്റി നായകനെക്കൊണ്ടു പ്രസംഗം നടത്തിക്കേണ്ടി വരുന്നത് സംവിധായകന്റെ പ്രതിഭാദാരിദ്ര്യം എത്രയെന്നു വ്യക്തമാക്കുന്നു.  


യാഥാസ്ഥിതികരായിരുന്ന ഒരു തമിഴ് കുടുംബം ആ മനോഭാവം ഉപേക്ഷിച്ചു യുക്തിയുടെയും അറിവിന്റെയും ജീവിതത്തിലേക്ക് കടന്നപ്പോള്‍ ആ കുടുംബത്തില്‍ നിന്നുണ്ടായത് ഒന്നല്ല രണ്ട് നോബല്‍ സമ്മാന ജേതാക്കളാണ്, സി.വി രാമനും സുബ്രഹ്മണ്യ ചന്ദ്രശേഖറും. ശാസ്ത്ര ഗവേഷണ രംഗത്ത് ഭാരതം വര്‍ഷങ്ങളായി പടിക്കുപുറത്ത് നില്‍ക്കുന്നതിനു പ്രധാന കാരണം നമ്മുടെ യാഥാസ്ഥിതിക മനോഭാവവും അന്ധവിശ്വാസങ്ങളും ആണ്. അവയെ കൂടുതല്‍  മുറുകെപ്പിടിക്കാനാണ് ഈ ചിത്രം നമ്മോടാവശ്യപ്പെടുന്നത്. ആള്‍ ദി ബെസ്റ്റ്!


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


ചിത്രങ്ങള്‍:  വിക്കിപ്പീഡിയ 


ബന്ധപ്പെട്ട പോസ്റ്റുകള്‍:
സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

അധികവായനയ്ക്ക്:

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

sillybeliefs

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂടീനോ: ശാസ്ത്രം ചരിത്രസന്ധിയില്‍ - ഒന്ന്

അനന്തമജ്ഞാതമവര്‍ണ്ണനീയം,
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം;
അതിന്റെയെങ്ങാണ്ടൊരിടത്തിരുന്ന്‍,  
നോക്കുന്ന മര്‍ത്യന്‍ കഥയെന്ത് കണ്ടു...

മനുഷ്യചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പരീക്ഷണ ഉപകരണമാണ് ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡര്‍ (LHC) എന്ന കണികാത്വരകം. പ്രോട്ടോണ്‍ പോലുള്ള സൂക്ഷ്മകണങ്ങളെ കൂട്ടിയിടിപ്പിച്ച് പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളെ സിമുലെട്റ്റ് ചെയ്യുക എന്നതാണ് ആത്യന്തികമായി ഈ ഉപകരണത്തിന്റെ ലക്‌ഷ്യം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഭൌതികശാസ്ത്രത്തിന്റേയും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെയും വളര്‍ച്ച കണികാത്വരകങ്ങളുടെയും ദൂരദര്‍ശിനികളുടെയും വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം. ദൂരദര്‍ശിനികള്‍ സ്ഥൂല പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിപ്പിച്ചപ്പോള്‍ കണികാത്വരകങ്ങള്‍ സൂക്ഷ്മ പ്രപഞ്ചത്തെയും, പിണ്ഡത്തിന്റേയും(mass) ഊര്‍ജ്ജത്തിന്റേയും(enegy) അടിസ്ഥാന കണങ്ങളെയും (elementary particles) കൂടുതല്‍ അടുത്തറിയാന്‍ നമ്മെ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൌതികശാസ്ത്രത്തിന്റെ വന്‍കുതിച്ചുചാട്ടം ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡര്‍ പോലൊരു ഉപകരണത്തിന്റെ ആവശ്യകതയിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു. അതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യശക്തി ഒന്നിച്ചപ്പോള്‍ അതു സാധ്യമായി. ലാര്‍ജ് ഹാട്രോണ്‍ കൊള്ളയ്ഡറില്‍ ന്യൂട്രിനോകള്‍ പ്രകാശത്തിനേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു എന്ന നിരീക്ഷണം സംശയാതീതമായി തെളിക്കപ്പെടുകയാണെങ്കില്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളില്‍ ഒന്നായിരിക്കും അത്. കാരണം പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്‍റെ വളര്‍ച്ചയില്‍ പ്രകാശത്തിനും അതിന്റെ വേഗത്തിനും ഉള്ള സ്ഥാനം വളരെ വലുതാണ്‌.


പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ അറിയുന്നതിനുള്ള പോരാട്ടത്തിനെ നമുക്ക് മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം.


ഒന്ന്) ന്യൂട്ടന് മുന്‍പുള്ള കാലം (Pre-Newton Era). ഗലീലിയോക്കും കോപ്പര്‍ നിക്കസ്സിനും മറ്റും സമൂഹത്തില്‍ സ്വീകാര്യത കിട്ടുന്നതിനു മുന്‍പുള്ള കാലം എന്നും പറയാം. തീര്‍ച്ചയായും മതങ്ങള്‍ ശാസ്ത്രബോധത്തെ അടിച്ചമര്‍ത്തിയിരുന്ന  കാലം.


രണ്ട്) ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ കാലം (Post Newton Era). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭൌതികശാസ്ത്രത്തെ ഭരിച്ചിരുന്നത് ന്യൂട്ടോണിയന്‍ മെക്കാനിക്ക്സ് ആയിരുന്നു.


മൂന്ന്) ഐന്‍സ്ടീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം മെക്കാനിക്സിന്റെയും കാലം (Relativity and Quantum Mechanics Era). ഇരുപതാം നൂറ്റാണ്ടിറെ തുടക്കം മുതല്‍ (കൃത്യമായി പറഞ്ഞാല്‍ 1905 മുതല്‍) ന്യൂട്രിനോ പരീക്ഷണം ശരിയാണെങ്കില്‍ ഒരു പക്ഷെ 2011 വരെ...


വിപ്ലവകരമായ ഒരു കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്ര ചരിത്രത്തെ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമമാണ് ഇത്. വിസ്താരഭയത്താല്‍ മൂന്ന് ഭാഗമായിട്ടാണ് ഇതെഴുതുന്നത്.

ഒന്ന്‍) ന്യൂട്ടന്  മുന്‍പുള്ള കാലം (Pre-Newton Era)

ആര്യഭടന്‍ , വരാഹമിഹിരന്‍ തുടങ്ങിയ ശാസ്ത്രകാരന്മാരിലൂടെ ഭാരതവും ഗ്രീസിനെപ്പോലുള്ള രാജ്യങ്ങളോടൊപ്പം പ്രപഞ്ചവിജ്ഞാനത്തിന്റെ ആദ്യ ചുവടുകള്‍ വെച്ചു. എന്നാല്‍ പിന്നീട് ഇതു കാര്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ നൂറ്റാണ്ടുകളോളം മനുഷ്യകുലത്തിനു കഴിഞ്ഞില്ല. അന്ധകാരയുഗം എന്ന പേര് അന്വര്‍ത്ഥമാക്കിയ, ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് വിശ്വസിക്കപ്പെട്ട കാലം. പല ശാസ്ത്രശാഖകളും മെല്ലെയെങ്കിലും മുന്നോട്ടു പോയപ്പോഴും ജ്യോതിശാസ്ത്രവും, അതിലുപരി ഭൌതികശാസ്ത്രം തന്നെയും വളര്‍ച്ച മുരടിച്ചു നിന്ന കാലം. ഇതിനു പ്രധാന കാരണക്കാര്‍ കത്തോലിക്കാ സഭ പോലുള്ള യാഥാസ്ഥിത വര്‍ഗ്ഗം തന്നെയാണ്. പരന്ന ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രവും, മനുഷ്യന്‍ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തരമായ വര്‍ഗ്ഗവും എന്ന് കരുതപ്പെട്ടിരുന്ന കാലം. ഇതു തെറ്റാണെന്ന് തെളിയിച്ച ശാസ്ത്രകാരന്മാര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു; ഗലീലിയോ വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടു. എങ്കിലും ഭൂമി കറങ്ങിക്കൊണ്ട് തന്നെയിരുന്നു. ജ്യോതിശാസ്ത്രത്തിന് ആദ്യകാലത്ത് കനപ്പെട്ട സംഭാവന ഇന്ത്യയിലാകട്ടെ അപ്പോഴേക്കും ജ്യോതിശാസ്ത്രം ജ്യോതിഷത്തിനും, ശാസ്ത്രബോധം അന്ധവിശ്വാസത്തിനും വഴിമാറിയിരുന്നു. സവര്‍ണ്ണമേലാളന്മാരുടെ  ആര്‍ഷഭാരത കെട്ടുകഥകളില്‍ നാം നമ്മെ സ്വയം തളച്ചിട്ടു. ലോകം ഏറെ മുന്നോട്ടു പോയി; നാം ഇപ്പോഴും ഒരു പരിധി വരെ ആ തളച്ചിടപ്പെടലും ആസ്വദിച്ചു കഴിയുന്നു...



വാനനിരീക്ഷണത്തിനായി ഗലീലിയോ ദൂരദര്‍ശിനി ഉപയോഗിച്ചത് ശാസ്ത്രചരിത്രത്തിലെ എക്കാലത്തെയും വലിയ കുതിച്ചുചാട്ടമായിരുന്നു. മനുഷ്യജീവികളെ കണ്ണുകളുടെ ദൃശ്യപരിധിയെന്ന പൊട്ടക്കുളത്തില്‍ നിന്നും പുറത്തുകൊണ്ടുവന്ന ചരിത്രവിപ്ലവം. ദൂരദര്‍ശിനി കണ്ടുപിടിച്ചത് ഗലീലിയോ അല്ലെങ്കില്‍ കൂടി അതിന്റെ സാധ്യതകള്‍ മനസിലാക്കുകയും, ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും, അതിന്റെ പേരില്‍ മരണം വരെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തു എന്നിടത്താണ് ഗലീലിയോയുടെ പ്രസക്തി. അതുകൊണ്ടുതന്നെയാണ് 'ആധുനിക ശാസ്ത്രത്തിന്റെ പിതാവ്' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി സൂര്യനെ ചുറ്റുകയാനെന്നും ഉള്ള ചരിത്രപരമായ കണ്ടുപിടിത്തത്തിന്റെ അവകാശി പക്ഷെ കോപ്പര്‍ നിക്കസ് ആണ്. ശാസ്ത്ര ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ കണ്ടുപിടിത്തം. ഇത് ജനസമക്ഷം തെളിയിക്കുക എന്നതായിരുന്നു ഗലീലിയോ ഏറ്റെടുത്ത ശ്രമകരമായ ദൗത്യം. ഇത് തെളിയിക്കുക മാത്രമല്ല, സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളേയും എന്തിനേറെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെപ്പോലും അദ്ദേഹം ജനങ്ങള്‍ക്ക്‌ കാട്ടിക്കൊടുത്തു. അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനകളില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്നത് ഇത് തന്നെയാണ്. എന്നാല്‍ കത്തോലിക്ക സഭ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയും പറഞ്ഞത് തിരുത്തിപ്പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഒടുവില്‍ പൊതുസമക്ഷം  ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നദ്ദേഹം ഏറ്റു പറഞ്ഞു. എന്നാലോടുവില്‍ ആരും കേള്‍ക്കാതെ ഇങ്ങനെ പതുക്കെ പറഞ്ഞു, 'എങ്കിലും ഭൂമി കറങ്ങിക്കൊണ്ട് തന്നെയിരിക്കുന്നു'. ശാസ്ത്രമെന്ന സത്യത്തിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ഒടുവില്‍ ശരിയാണെന്ന് തെളിയിക്കപ്പെടുക തന്നെ ചെയ്തു.
          
ഈ കാലഘട്ടത്തെക്കുറിച്ചു പറയുമ്പോള്‍ ഗലീലിയോക്കൊപ്പം പ്രാധാന്യമുള്ള വ്യക്തിത്വമാണ് കേപ്ലറുടെത്. പ്ലസ്‌ ടു-പ്രീഡിഗ്രീ തലത്തില്‍ ശാസ്ത്രം പഠിച്ചവരിലാരും അദ്ദേഹത്തിന്റെ ഗ്രഹങ്ങളുടെ ചലനം സംബന്ധിച്ച നിയമങ്ങള്‍ പഠിക്കാതിരുന്നിട്ടുണ്ടാവില്ല. മറ്റൊരു പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടെക്കോ ബ്രഹോയുടെ സഹായിയായാണ് അദ്ദേഹം തന്റെ ശാസ്ത്ര ജീവിതം ആരംഭിച്ചത്. സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനത്തെ സംബന്ധിച്ച മൂന്ന് നിയമങ്ങളാണ്  
(Kepler's laws of planetary motion ) അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ആദ്യമായി ആകാശഗോളങ്ങളുടെ ചലനത്തെക്കുറിച്ച് ഗണിതശാസ്ത്രത്തില്‍ അധിഷ്ടിതമായ ഒരു മാതൃക മുന്നോട്ടു വെച്ചു എന്നതാണ് അദ്ദേഹത്തിന്റെ നിയമങ്ങളുടെ ചരിത്രപരമായ പ്രാധാന്യം. ഈ നിയമങ്ങളാണ് വാസ്തവത്തില്‍ ഗുരുത്വാകര്‍ഷണ നിയമങ്ങളും ചലന നിയമങ്ങളും രൂപീകരിക്കുന്നതില്‍ ന്യൂട്ടന് പ്രചോദനമായത്. ആര്യഭടനിലും അരിസ്റ്റോട്ടിലിലും പ്ലാറ്റൊയിലും  തുടങ്ങി നൂറു കണക്കിന് ശാസ്ത്രകാരന്മാര്‍ ജീവിതം സമര്‍പ്പിച്ചു നേടിയ ജ്ഞാനമാണ് ന്യൂട്ടോണിയന്‍ മെക്കാനിക്സ് എത്തിച്ചേരാന്‍ ന്യൂട്ടനെ സഹായിച്ചത്. ആ മഹാപ്രതിഭയ്ക്ക് വേണ്ട ഫലഭൂയിഷ്ടമായ മണ്ണൊരുക്കുകയായിരുന്നു ഇവരെന്ന് പറയാം. തന്റെ മുന്‍ഗാമികളുടെ തലയില്‍ ചവിട്ടി നിന്നാണ് കൂടുതല്‍ ദൂരങ്ങള്‍ കാണാന്‍  ഒരു ശാസ്ത്രാന്വേഷിയും പ്രാപ്തനാകുന്നത്.


ഈ കാലഘട്ടത്തില്‍ ഭൌതികശാസ്ത്രകാരനാകുക എന്നത് ഒരു ജീവന്മരണ പോരാട്ടമായിരുന്നു എന്ന് കാണുമ്പോള്‍ കൂടിയാണ് അവരുടെ സംഭാവനയുടെ വലിപ്പം നമുക്ക് മനസിലാവുക. ഇങ്ങനെ കുറെയേറെ പേരുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും  ചോരയുടെയും പ്രതിഫലമത്രെ നാമിന്നു അനുഭവിക്കുന്ന ജീവിതസുഖളെല്ലാം. ദൌര്‍ഭാഗ്യവശാല്‍ അവരെപ്പറ്റിയെല്ലാം പറയുക സാധ്യമല്ല. അതിനാല്‍ നമ്മുടെ വിഷയത്തില്‍ ഏറ്റവും പ്രസക്തമായത് എന്നെനിക്കു തോന്നിയ ചിലത് മാത്രമേ ഇവിടെ സൂചിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 1642 എന്ന ഗലീലിയോ മരിച്ച വര്‍ഷമാണ്‌ ന്യൂട്ടന്‍ ജനിച്ചത്‌ എന്നത് ചരിത്രത്തിലെ ഒരു യാദൃശ്ചികത ആകാം. ന്യൂട്ടന്റെ കാലത്തെക്കുറിച്ച്, ന്യൂട്ടോണിയന്‍ മെക്കാനിക്സിനെക്കുറിച്ച്, അതുയര്‍ത്തിയ ശാസ്ത്ര വിപ്ലവത്തെക്കുറിച്ച് അടുത്ത ഭാഗത്തില്‍...
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്:
പ്രപഞ്ച രേഖ - എം.പി. പരമേശ്വരന്‍
ഒന്ന്, രണ്ട്, മൂന്ന്... അനന്തം - ജോര്‍ജ്ജ് ഗാമോ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി
വിക്കിപ്പീഡിയ
ഗൂഗിള്‍
ഹരിസാര്‍, ബിലഹരിസാര്‍ 
പിന്നെ എന്‍റെ എല്ലാ അദ്ധ്യാപകര്‍ക്കും...

ശാസ്ത്രം ചരിത്രസന്ധിയില്‍ - രണ്ട്: ന്യൂട്ടന്റെ കാലം, മാക്സ് വെല്ലിന്റെയും... 

ഞായറാഴ്‌ച, ജൂൺ 05, 2011

ശനിയാഴ്‌ച, മാർച്ച് 26, 2011

ഭൂമീദേവിക്കായി ഒരു മണിക്കൂര്‍....

 ലോകം മുഴുവന്‍ ഇന്ന് 'എര്‍ത്ത് അവര്‍' ആഘോഷിക്കുകയാണ്. രാത്രി 8.30 മുതല്‍ 9.30 വരെ എല്ലാ ലൈറ്റുകളും അണച്ച് ഇതില്‍ പങ്കുചേരുക. നമ്മുടെ അമ്മയായ ഭൂമീദേവിക്കുവേണ്ടി ഒരു മണിക്കൂര്‍....




Earth Hour
Earth Hour
Earth Hour




ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

Related Posts:

EARTH HOUR

GLOBAL WARMING