Short Film എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Short Film എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, നവംബർ 03, 2011

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

 
"നീ പറയുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ടാവാം. പക്ഷെ അത് പറയുന്നതിനുള്ള നിന്റെ അവകാശത്തിനു വേണ്ടി മരണം വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്."


൧) അമ്മ, ഫെഫ്ക്ക, ചക്ക തുടങ്ങിയ ക്ണാപ്പ് സംഘടനകളുടെ ഔദാര്യം ഇല്ലാതെ തന്നെ മലയാളത്തില്‍ സിനിമ പിടിക്കാമെന്നും റിലീസ് ചെയ്യാമെന്നും തെളിയിച്ചതുകൊണ്ട്.

൨) കാശില്ലാത്തത്‌ കൊണ്ട് സിനിമ പിടിക്കാന്‍ കഴിയാത്ത യുവ പ്രതിഭകള്‍ക്ക് ഒരു പുതുവഴി വെട്ടിയത് കൊണ്ട്. അത് സാധ്യമാണ് എന്ന് തെളിയിച്ചത് കൊണ്ട്. അങ്ങനെ സാധാരണക്കാരന് അപ്രാപ്യമാണ് മലയാള സിനിമ എന്ന വലിയൊരു മിത്തിനെ പുല്ലുപോലെ പൊളിച്ചത് കൊണ്ട്.

൩)ചീത്ത വിളികളേയും, കളിയാക്കലുകളെയും  കൂളായി നേരിടാനുള്ള അപാരമായ കഴിവുള്ളതുകൊണ്ട്. അങ്ങനെ  ചീത്തവിളിക്കാന്‍ വരുന്നവനോട് ധാര്‍മ്മികമായ വിജയം നേടുന്നതുകൊണ്ട്.

൪)താന്‍ വലിയ ബുദ്ധിമാനാണ് എന്ന ശരാശരി മലയാളിയുടെ ഈഗോ ഉപയോഗിച്ച് കൊണ്ട്തന്നെ എത്ര പൊള്ളയാണ്‌ ആ ബോധം എന്ന് തെളിയിച്ചതുകൊണ്ട്. മണ്ടനായി നടിച്ച സന്തോഷ്‌ പണ്ഡിറ്റിന്റെ ബുദ്ധി മനസിലാക്കാനുള്ള കപ്പാസിറ്റി പോലും ഇവര്‍ക്കില്ല എന്ന് തെളിയിച്ചതുകൊണ്ട്.

൫)'കോഴി കറുത്തതാണ്‌ എന്ന് കരുതി മുട്ട കറുത്തതാണ്‌ എന്ന് കരുതരുത്' എന്ന ഡയലോഗും അടിച്ചു സ്ലോ മോഷനില്‍ തിരിച്ചു നടക്കുക വഴി മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട  താരസ്വരൂപങ്ങളെ തകര്‍ത്തെറിഞ്ഞത് കൊണ്ട്.

൬)നാവിനു എല്ലില്ലാത്ത അന്തിച്ചര്‍ച്ചകളിലെ ചില പതിവുകാര്‍ക്ക് പോലും കഴിയാത്ത വിധത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് നികേഷിന്റെ പത്തി അടിച്ചു താത്തിയത് കൊണ്ട്.

൭)സ്വന്തം കാര്യം വരുമ്പോള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍  മലയാളികള്‍ പുല്ലുവില കല്‍പ്പിക്കാത്ത 'അഭിപ്രായ സ്വാതന്ത്ര്യം' എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടി‍യും, ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊണ്ടതിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതുകൊണ്ട്.


൮)സവാരിഗിരിയും, മോനെ ദിനേശായും ചുമന്നു നടക്കുന്ന ഒരു ജനതയുടെ ആശയദാരിദ്ര്യം എത്രയെന്നു തെളിയിച്ചത് കൊണ്ട്. ആ കറുത്ത കോഴിയുടെ വെളുത്ത മുട്ട വന്നു പതിക്കുന്നത് ഫാന്‍സിന്റെ തലയില്‍ തന്നെയാണ് എന്ന് പറയാതെ പറഞ്ഞത് കൊണ്ട്.


൯)സ്നേഹവീടിനും ഡബിള്‍സിനും കാര്യസ്ഥനും തെജാഭായിക്കും ഫ്ലക്സ് ഒട്ടിക്കുന്ന, ആര്‍പ്പുവിളിക്കുന്ന ഒരു ജനതയ്ക്ക് കൃഷ്ണനും രാധയ്ക്കും നിലവാരമില്ല എന്ന് പറയാനുള്ള നിലവാരം മാത്രമേ ആയുള്ളൂ എന്ന് തെളിയിച്ചത് കൊണ്ട്.


൧൦)ഗോകുലനാഥനായ്, ഗുരുവായൂരപ്പാ എന്നീ നല്ല ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചതുകൊണ്ട്.


൧൧)തങ്ങളുടെ ധാര്‍മ്മിക രോഷം തീര്‍ക്കാന്‍ ഒരു സന്തോഷ്‌ പണ്ഡിറ്റിനെ മാത്രമേ മലയാളി കാണുന്നുള്ളല്ലോ എന്ന വേദന കൊണ്ട്.


൧൨)ആരുടേയും കളിയാക്കലുകളെയും തെറിവിളിയും കൂസാക്കാതെ തനിക്കു ശരിയെന്നു തോന്നുന്ന പാതയില്‍ മുന്നോട്ടു പോയാല്‍ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യും എന്ന വലിയൊരു പാഠം നമ്മെ പഠിപ്പിച്ചതുകൊണ്ട്.


൧൩)തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു പാവത്താനെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന്റെ പക്ഷം ചേര്‍ന്ന് അടിയുടെ പങ്ക് പറ്റുകയെങ്കിലും ചെയ്യുന്നതാണ് ശരി എന്ന ധാര്‍മ്മികബോധം കൊണ്ട്....


ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

http://www.santhoshpandit.com/


ബന്ധപ്പെട്ട പോസ്റ്റുകള്‍:

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

'കൈരളി'യില്‍ നടന്ന ചലച്ചിത്ര വിപ്ലവം....

 

ബെര്‍ളി തോമസിന്റെ പോസ്റ്റ്‌ കാണുമ്പോഴാണ് ഈ കാര്യം അറിയുന്നത്. തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംരഭമായ സിനി മാജിക്കിന്റെ  'ഇനിയോമൊരു മഴയായ്'  എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് രാവിലെ കൈരളി തീയേറ്ററില്‍ വെച്ച് നടക്കുന്നു എന്ന കാര്യം, അതും പ്രവേശനം സൌജന്യം. അവിടെ ചെല്ലാനും പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു. മലയാള ചലച്ചിത്ര ലോകത്ത് ഒരു വിപ്ലവം തന്നെയാണ് ഇന്ന് കൈരളി തീയേറ്ററില്‍ നടന്നത് എന്ന് ഞാന്‍ കരുതുന്നു.





കലാരൂപം എന്നതിലുപരി ഒരു ബിസിനസ്‌ മാത്രമായി സിനിമ മാറിക്കൊണ്ടിരിക്കുന്ന ഒരു ദുഖകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പണം മാത്രം ലക്ഷ്യമാക്കി ഫോര്‍മുലകള്‍ തട്ടിക്കൂട്ടുന്ന എണ്ണത്തില്‍ കുറവല്ലാത്ത സിനിമാ പ്രവര്‍ത്തകര്‍ മലയാള സിനിമക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഇങ്ങനെയുള്ളവര്‍ തീയേറ്റര്‍ കയ്യടക്കുംപോള്‍ വീട്ടിലേക്കുള്ള വഴിയും ടി.ഡി ദാസനും മകരമഞ്ഞും തീയറ്റര്‍ കിട്ടാതെ ബുദ്ധിമുട്ടുന്നു, പലപ്പോഴും ഹതാശരായി രംഗം വിടുന്നു. ഇതു എല്ലാക്കാലവും ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രവണതയ്ക്ക് ഇപ്പോഴത്തെ പോലെ തീവ്രത മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. 'അമ്മ അറിയാനിലൂടെ' ജോണും കൂട്ടരും തുടങ്ങിവെച്ച വിപ്ലവം നമുക്ക് നഷ്ടമാകുന്നു എന്ന തോന്നല്‍ ശക്തമാകുമ്പോഴാണ്  ഇന്റര്‍നെറ്റിന്റെയും മറ്റും സാധ്യതകള്‍ ഉപയോഗിച്ച് യുവത്വം ആ വിപ്ലവത്തിന് ഒരു തുടര്‍ച്ച നല്‍കുന്നത്.

വിക്കിപ്പീഡിയയും ലിനക്സും ഒക്കെ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഒന്ന് തന്നെയാണ്; ലാഭേച്ഛ ഇല്ലാത്ത സേവനം. ഒരുപാട് പേര്‍ പ്രതിഫലം വാങ്ങാതെ ചെയ്യുന്ന അദ്ധ്വാനമാണ് സൗജന്യമായി ഇവ ഉപയോഗിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്‌. അതേ പാതയില്‍ തന്നെ ഒരു സമാന്തര ചലച്ചിത്ര സംസ്കാരവും നമ്മുടെ ഇടയില്‍ ഉയര്‍ന്നു വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. വന്‍ സാമ്പത്തിക അടിത്തറ ഉള്ളവര്‍ക്ക് മാത്രം സാധ്യമാകുമായിരുന്ന സിനിമാ നിര്‍മ്മാണവും പ്രദര്‍ശനവും ഇന്റര്‍നെറ്റിന്റെയും യുട്യൂവിന്റെയും വരവോടെ കലാശേഷിയുള്ള, അത്യാവശ്യം സാങ്കേതികജ്ഞാനം ഉള്ള  ആര്‍ക്കും സാധ്യമായ ഒന്നായി മാറി. ചലച്ചിത്ര മേഖല കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു എന്ന് പറയുന്നതാകും ശരി. ഈ അവസരം ഉപയോഗിച്ച് ധാരാളം കലാകാരന്മാര്‍ ഈ രംഗത്തേയ്ക്ക് കടന്നു വരാന്‍ തുടങ്ങി. പണത്തെക്കാളുപരി  സിനിമയോടുള്ള ഇഷ്ടവും, കലാവാസനയുമാണ് അവരെ മുന്നോട്ടു നയിച്ചത്. ഇത്തരത്തിലുള്ള രണ്ട് നല്ല ഹ്രസ്വചിത്രങ്ങള്‍ ഈ ബ്ലോഗില്‍ പരിചയപ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട് (സ്റ്റോറി ബോര്‍ഡ്'ഫ്രൈഡേ'). ഇത്തവണ ഒരു പടി കൂടി കടന്ന് കൈരളി തീയേറ്ററില്‍ ആദ്യ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ 'ഇനിയൊരു മഴയായ്' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രവേശനം സൗജന്യമായിരുന്നു. ബെര്‍ളി ആശാന്റെ പോസ്റ്റിലൂടെയാണ് ഞാന്‍ സംഭവം അറിയുന്നത്. അദ്ദേഹത്തിനു ഒരു കടപ്പാട് പടം തുടങ്ങുന്നതിനു മുന്‍പ് അവര്‍ നല്‍കിയിരുന്നു, നല്ല കാര്യം. ഞാന്‍ കോളേജില്‍ പഠിച്ച അതേ കാലയളവില്‍ മാര്‍ ബസേലിയോസില്‍ പഠിച്ച ജിഷ്ണു ശ്രീകണ്ഠന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍ . ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്.

ഒരു കൂട്ടം സുഹൃത്തുക്കള്‍ തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്
ചെയ്ത ശ്രമം എന്ന പരിഗണ വെച്ചുകൂടി വേണം ഇങ്ങനെയുള്ള ചിത്രങ്ങള്‍ കാണേണ്ടത് എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. അവധി ദിവസങ്ങളിലും മറ്റുമായി നാല് മാസം കൊണ്ടാണ് അവര്‍ ഇതു പൂര്‍ത്തിയാക്കിയത്. പുതുമുഖങ്ങളുടെതായ ഒരു ശ്രമം എന്ന് പരിഗണിക്കുമ്പോള്‍ വളരെ നല്ല ശ്രമമാണ് അവര്‍ നടത്തിരിക്കുന്നത്. ആദ്യഭാഗത്ത്‌ ഉണ്ടായ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ സാങ്കേതികമായി മെച്ചപ്പെട്ട നിലവാരം പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. സുനീത്, അനന്ദു, ഏയ്‌ഞ്ജല്‍, ഐശ്വര്യാ എന്നിവര്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഇവരെ നേരിട്ട് തന്നെ അഭിനന്ദനം അറിയിക്കാന്‍ സാധിച്ചു. അനാവശ്യമായ ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ ഒതുങ്ങിയ കഥപറച്ചില്‍ നന്നായി. ചില ഇടങ്ങളില്‍ ഒഴിച്ച് ക്യാമറ വര്‍ക്കും നന്നായിരുന്നു. ബിഗ്‌ സ്ക്രീനില്‍ അരമണിക്കൂര്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സംവിധായകന് അഭിമാനിക്കാവുന്ന ഒന്നാണ്.


എന്നാല്‍ ചിത്രത്തെ പ്രമേയപരമായി കാണുമ്പോള്‍ ചില വിമര്‍ശങ്ങള്‍ ഉന്നയിക്കാതെ തരമില്ല. പേര് സൂചിപ്പിക്കുന്നത് പോലെ മഴ ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇതെത്രയോ വര്‍ഷങ്ങളായി നമ്മുടെ സിനിമയില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ബ്ലെസ്സിയുടെ 'പ്രണയത്തെ'പ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ പ്രതീഷ് പ്രകാശ് തമാശയായി പറഞ്ഞത് പോലെ പ്രതീകമായി  ഇങ്ങനെ മഴയെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനു പകരം വല്ല ബാത്ത്റൂമില്‍ ഫ്ലഷ് ചെയ്യുന്നതോ മറ്റോ കാണിക്കേണ്ട കാലം കഴിഞ്ഞു. സമാന്തര സിനിമയുടെ പ്രത്യേകത അതു സമൂഹത്തെ വേറിട്ട ഒരു ആങ്കിളില്‍ കാണുന്നു എന്നുള്ളതാണ്. ഇവിടെ അതുണ്ടായോ എന്നത് സംശയമാണ്. വര്‍ഷങ്ങളായി നാം കണ്ടു ശീലിച്ച ആഖ്യാന രീതി ഒഴിവാക്കാമായിരുന്നു. ഒരു സമാന്തര സിനിമ നല്‍കുന്ന സാധ്യതകളെ ഇവിടെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയോ എന്നെനിക്കു സംശയമുണ്ട്‌. ഇങ്ങനെ ചില കുറവുകള്‍ കാണാന്‍ കഴിയുമെങ്കിലും നല്ലൊരു കാഴ്ച അനുവമായി മാറാന്‍ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 'സിനിമാജിക്കി'-ല്‍ നിന്ന് ഇനിയും കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകട്ടെ എന്നും, മുഖ്യധാര സിനിമകള്‍ക്ക്‌ തുല്യമായ ഒരു വിതരണ പ്രദര്‍ശന സംവിധാനം ഇങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കട്ടെ എന്നും ആശംസിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് എന്‍റെ എല്ലാ ഭാവുകങ്ങളും പിന്തുണയും നേരുന്നു...



ശുഭം! 
മംഗളം!
അനൂപ്‌ കിളിമാനൂര്‍


Related Posts:

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

ഷോര്‍ട്ട് ഫിലിം: "ഫ്രൈഡേ, സ്റ്റോറി ഓഫ് സിക്സ് ഫ്രണ്ട്സ്"

 മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

 സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ...... 



തിങ്കളാഴ്‌ച, ജൂലൈ 04, 2011

ഷോര്‍ട്ട് ഫിലിം: "ഫ്രൈഡേ, സ്റ്റോറി ഓഫ് സിക്സ് ഫ്രണ്ട്സ്"

കോളേജിലെ എന്റെ ജൂനിയേഴ്സ്‌ ചെയ്ത  "ഫ്രൈഡേ, സ്റ്റോറി ഓഫ് സിക്സ് ഫ്രണ്ട്സ്" എന്ന ഷോര്‍ട്ട് ഫിലിം അഭിമാനപുരസ്സരം ഇവിടെ ഷെയര്‍ ചെയ്യുന്നു....

രചന, സംവിധാനം: ദേവന്‍

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍