വെള്ളിയാഴ്‌ച, ഡിസംബർ 30, 2022

ക്ലബ് ഫുട്‌ബോളിന് ഒരാമുഖം - സ്പാനിഷ് ലാ ലിഗ


കുറച്ചു വർഷങ്ങൾക്കു മുൻപ്‌ വരെ ലോകത്തിലെ ഏറ്റവും ജനപ്രിയമേറിയ ലീഗായി കണക്കാക്കപ്പെട്ടിരുന്നത് സ്പാനിഷ് ലാ ലീഗ ആയിരുന്നു. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ സൂപ്പർ താരങ്ങളുടെ സാന്നിധ്യമുള്ള ശക്തമായ ക്ലബുകളും UEFA ചാമ്പ്യൻസ് ലീഗും, യൂറോപ്പ ലീഗും സ്പാനിഷ് ടീമുകൾ തുടർച്ചയായി വിജയിച്ചിരുന്നതും ഇതിന് പ്രധാന കാരണങ്ങൾ ആയിരുന്നു. എന്നാൽ ബാഴ്‌സലോണ ഉൾപ്പെടെയുള്ള പ്രധാന ക്ലബുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വളർച്ചയും ലാ ലിഗയെ കുറച്ചു പിന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

20 ക്ലബുകളാണ് സ്പാനിഷ് ലീഗിലെ ഒന്നാം ഡിവിഷനായ ലാ ലിഗയിൽ ഉള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് സമാനമായി ഓരോ ടീമും മറ്റു 19 ടീമുകളുമായി ഒരു home മത്സരവും ഒരു away മത്സരവും കളിക്കുന്നു. മറ്റു ലീഗുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ മത്സരങ്ങളും ഒരേ ക്രമത്തിൽ രണ്ടു പ്രാവശ്യവും കളിക്കുന്നു എന്നതാണ് ലാ ലിഗയുടെ പ്രത്യേകത. വിജയത്തിന് 3 പോയിന്റും സമനിലയ്ക്ക് ഒരു പോയിന്റും ലഭിക്കുന്നു. ലീഗ് പൂർത്തിയാവുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ലീഗ് കിരീടം നേടും. ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ചാമ്പ്യൻസ് ലീഗ് പ്രവേശനം കിട്ടുമ്പോൾ അവസാന മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർ രണ്ടാം ഡിവിഷനിലേക്ക് റെലിഗേറ്റ് ചെയ്യപ്പെടും. രണ്ടാം ഡിവിഷനിൽ നിന്ന് മൂന്നു ക്ലബുകൾ ഓരോ വർഷവും ലാ ലിഗയിലേക്ക് എത്തുന്നു. സ്‌പെയിനിലെ പ്രധാന കപ്പ് ടൂർണമെന്റ് ആണ് കോപ്പ ഡെൽ റെയ്. കോപ്പ ഡെൽ റെയ്, ലാ ലിഗ ചാംപ്യന്മാരും റണ്ണേഴ്സ് അപ്പും ആയ നാലു ടീമുകൾ സൂപ്പർ കോപ്പ എസ്പാനയിൽ ഏറ്റുമുട്ടും. മുൻപ് കോപ്പ ഡെൽ റെയ്-ലാ ലിഗ ചാമ്പ്യൻമാർ നേരിട്ട് ഏറ്റുമുട്ടിയിരുന്ന സൂപ്പർ കോപ്പ 2019-20 സീസണ് മുതലാണ് ഈ ഫോർമാറ്റിലേക്ക് മാറിയത്.


റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ, വലൻസിയ, വിയ്യാറയാൽ, റയൽ സോഷ്യഡാഡ്, അത്‌ലറ്റിക് ക്ലബ് തുടങ്ങിയവയാണ് ലാ ലിഗയിലെ പ്രധാന ടീമുകൾ. ഇതിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയുമാണ് പ്രധാന ശക്തികൾ.  ഇരു ടീമുകളും തമ്മിൽ മത്സരിക്കുന്ന 'എൽ ക്ലാസിക്കോ' ലോകത്തേറ്റവും കൂടുതൽ പേർ കാണുന്ന ക്ലബ് മത്സരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രണ്ടു ക്ലബുകളും ലോകത്തെ ഏറ്റവും ശക്തി ഉള്ളവരാണ് എന്നതിന് ഉപരിയായി രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങൾ ഇതിനുണ്ട്. റയൽ മാഡ്രിഡ്-അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ-എസ്പാന്യോൾ ഡർബികളും പ്രധാനപ്പെട്ടവയാണ്. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക് ക്ലബ്, ഒസാസുന തുടങ്ങിയവ ക്ലബ് അംഗങ്ങളായ ആരാധകരുടെ തന്നെ ഉടമസ്ഥയിൽ ആണ്. മറ്റു ക്ലബുകൾ 1992-ൽ സ്‌പെയിനിൽ പാസാക്കിയ നിയമം മൂലം പബ്ലിക്ക് ലിമിറ്റഡ് കമ്പനികളായാണ് പ്രവർത്തിക്കുന്നതെങ്കിലും അവയുടെ പ്രവർത്തനത്തിൽ ആരാധകർക്ക് വലിയ സ്വാധീനമുണ്ട്.

റയൽ മാഡ്രിഡ് 1902-ലാണ് മാഡ്രിഡ് ഫുട്‌ബോൾ ക്ലബ് എന്ന പേരിൽ സ്ഥാപിതം ആകുന്നത്. 1920-ൽ കിംഗ്‌ അൽഫോണ്സോ പതിമൂന്നാമനാണ് 'റോയൽ' എന്നർത്ഥർമുള്ള 'റയൽ' എന്ന സ്പാനിഷ് പട്ടം നൽകി ക്ലബിന് റയൽ മാഡ്രിഡ് എന്ന പേര് നൽകുന്നത്. ക്ലബിലെ കളിക്കാരനും, മാനേജരും, ക്ലബിന്റെ വളർച്ചയ്ക്ക് വലിയ കാരണക്കാരനായ പ്രസിഡണ്ടും ആയിരുന്ന സാന്റിയാഗോ ബെർണബുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത സാന്റിയാഗോ ബെർണബു സ്റ്റേഡിയത്തിലാണ് റയൽ മാഡ്രിഡ് കളിക്കുന്നത്. ക്ലബ് ആരംഭിച്ചത് മുതൽ വെള്ള നിറത്തിലുള്ള ഷർട്ടും ഷോർട്സുമാണ് റയൽ മാഡ്രിഡിന്റെ ജേഴ്സി. ആൽഫ്രഡ്‌ ഡി സ്റ്റെഫാനോ, റൊണാൾഡോ നസാരിയോ, റൗൾ ഗോണ്സാൽവസ്, പുസ്‌കാസ്, ലൂയി ഫിഗോ, സിദാൻ,  ക്രിസ്റ്റിയാനോ റൊണാൾഡോ, ആംഗേൽ ഡി മരിയ, ഹിഗ്വയ്ൻ, ഡേവിഡ് ബെക്ക്ഹാം, ഹാവിയർ സാവിയോള, കാക, റോബർട്ടോ കാർലോസ്, ഐക്കർ കാസിയസ്, മേസൂട് ഓസിൽ, സെർജിയോ റാമോസ്, ഹ്യൂഗോ സാഞ്ചെസ്, ആര്യൻ റോബൻ തുടങ്ങിയ നിരവധി മഹാരഥന്മാർ റയലിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. ലൂക്ക മോഡ്റിച്ച്, നിലവിലെ ബാലണ് ഡി'ഓർ ജേതാവ് കരീം ബെൻസിമ, ടോണി ക്രൂസ്, തിയാഗോ കോർട്ടുവാ, വിനീഷ്യസ് ജൂനിയർ, വാൽവേർഡേ, ക്യാമവിങ്ക, റോഡ്രിഗോ എന്നിവരാണ് ഇപ്പോൾ അവരുടെ പ്രധാന കളിക്കാർ. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ റയൽ മാഡ്രിഡിന്റെ മാനേജർ കാർലോ ആഞ്ചലോട്ടിയാണ്. റയൽ മാഡ്രിഡ് കളിക്കാരൻ എന്ന നിലയിൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും, ലാ ലിഗ കിരീടവും നേടിയിട്ടുള്ള സിദാൻ മാനേജർ ആയി മൂന്നു ചാപ്യൻസ് ലീഗ് കിരീടങ്ങളും, രണ്ടു ലിഗ കിരീടങ്ങളും റയലിന് നേടിക്കൊടുത്തിട്ടുണ്ട്. 438 മത്സരങ്ങളിൽ 450 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് റയലിന്റെ ടോപ്പ് സ്‌കോറർ.

സ്പാനഷ് തലസ്ഥാനമായ മാഡ്രിഡിന്റെ ക്ലബായ റയൽ മാഡ്രിഡ് സ്പാനിഷ് ദേശീയതയുടെ പ്രതീകമായി പലരും കണക്കാക്കിയപ്പോൾ 1899-ൽ ജുവാൻ ഗമ്പറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട FC ബാഴ്‌സലോണ ക്യാറ്റലാൻ ദേശീയതയുടെ പ്രതീകമാണ്. ക്യാറ്റലാൻ ജനതയുടെ ജീവിതത്തിനും, ക്യാറ്റലാൻ സംസ്കാരത്തിനും മേൽ ഈ ക്ലബിനുള്ള പ്രാധാന്യം 'Més que un club' അഥവാ 'More than a club' എന്ന ബാഴ്‌സയുടെ മോട്ടോയിൽ തന്നെയുണ്ട്. ലയണൽ മെസ്സി, ദിയേഗോ മറഡോണ, യോഹാൻ ക്രൈഫ്, റിഖ്വൽമേ, റൊണാൾഡിഞ്ഞോ, ഹാവിയർ മസ്ക്കാരാനോ, റിവാൾഡോ, റൊണാൾഡോ നസീരിയോ, ലൂയി ഫിഗോ, പെപ് ഗാർഡിയോള, നെയ്‌മർ, ഡാനി ആൽവെസ്, ഗ്യാരി ലിനേക്കർ, സ്‌ലാത്താൻ ഇബ്രാഹിമോവിച്ച്, ഡേവിഡ് വിയ്യ, ലൂയി സുവാരസ്, സാമുവേൽ എറ്റോ,  ലൂയിസ് എൻറിക്വെ, രാകിട്ടിച്ച്, തിയറി ഹെൻറി, പാട്രിക്ക് ക്ളൈവർട്ട്, മൈക്കൽ ലൗഡ്റപ് തുടങ്ങി നിരവധി മഹാരഥന്മാർ അണിനിരന്ന ബാഴ്‌സ സാവി, ഇനിയെസ്റ്റ, പുയോൾ, പിക്വേ, സെർജിയോ ബാസ്കറ്റ്സ്, പെഡ്രോ, വിക്ടർ വാൽഡേസ് തുടങ്ങിയ ബാഴ്‌സയുടെ ലാ മസിയ അക്കാദമി പ്രൊഡക്ടുകളും മെസ്സിയും, ഡേവിഡ് വിയ്യയും, ഹാവിയർ മാസ്കരാനോയും ഉൾപ്പെട്ട സുവർണ തലമുറയുടെ കാലത്താണ് ലോകത്തിന്റെ നെറുകയിൽ എത്തിയത്.

1900 മുതൽ നീലയും ചുവപ്പും നിറങ്ങളുള്ള ജേഴ്‌സിയാണ് ബാഴ്‌സ ഉപയോഗിക്കുന്നത്. ബാഴ്‌സ കളിക്കാരനും, ഡയറക്ടർ ഓഫ് ഫുട്‌ബോളും ആയിരുന്ന കാർലെസ് കൊമമാല 1910-ൽ ഡിസൈൻ ചെയ്ത ലോഗോയാണ് ബാഴ്‌സ ഇപ്പോഴും ചെറിയ മാറ്റങ്ങളോടെ ഉപയോഗിക്കുന്നത്. 1925-ൽ സ്പാനിഷ് ഏകാധിപതി പ്രിമോ ഡി റിവേരക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ദേശീയ ഗാനത്തിന്റെ സമയത്ത് ബാഴ്‌സ ആരാധകർ കൂവുകയുണ്ടായി. തുടർന്ന് ആറു മാസം ബാഴ്‌സ സ്റ്റേഡിയം അടച്ചിടുകയും, ക്ലബിന്റെ സ്ഥാപകൻ ആയിരുന്ന ഗംപർക്ക് ക്ലബ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തു. 1930-ൽ വിഷാദ രോഗവും, സാമ്പത്തിക പ്രതിസന്ധികളും മൂലം ഗംപർ ആത്‍മഹത്യ ചെയ്തു. ഗംപറുടെ സ്മരണാർത്ഥം ഇപ്പോഴും സീസൺ തുടങ്ങുന്നതിനു മുൻപ് ബാഴ്‌സ ഹോം ഗ്രൗണ്ട് ആയ നു കാമ്പിൽ ഗംപർ ട്രോഫിക്കായി ബാഴ്‌സ സൗഹൃദ മത്സരം സംഘടിപ്പിക്കാറുണ്ട്.

 1936-ൽ സ്പാനിഷ് ആഭ്യന്തര യുദ്ധ കാലത്ത് ബാഴ്‌സയിലെയും, അത്ലറ്റികോ ബിൽബോയിലെയും നിരവധി കളിക്കാർ സൈനിക അട്ടിമറിക്ക് എതിരെ പോരാടി. ഫാസിസ്റ്റ് സൈനിക മേധാവി ഫ്രാൻകോയുടെ സൈനികർ ക്ലബ് പ്രസിഡന്റ് ജോസെപ് സുന്യോളിനെ കൊലപ്പെടുത്തി. റയൽ മാഡ്രിഡ് പ്രസിഡന്റും, റിപ്പബ്ലിക്കൻ സൈനിക നേതാവും, സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും ആയിരുന്ന അന്റോണിയോ ഓർട്ടേഗയെയും, റയൽ മാഡ്രിഡ് വൈസ് പ്രസിഡന്റിനും, ട്രേഷറർക്കും, മറ്റ് ബോർഡ് അംഗങ്ങൾക്കും ഒപ്പം ഫ്രാൻകോയുടെ സൈനികർ കൊലപ്പെടുത്തി. ഫ്രാൻകോയുടെ ഏകാധിപത്യ കാലത്ത് ബാഴ്‌സ ലോഗോയിൽ നിന്ന് ക്യാറ്റലാൻ പതാക മാറ്റേണ്ടി വന്നു. ക്ലബിന്റെ പേര് Club de Fútbol Barcelona എന്നും മാറ്റാൻ നിർബന്ധിതമായി. 1975-ൽ ക്ലബ് യഥാർത്ഥ ലോഗോയിലേക്കും, പേരിലേക്കും തിരിച്ചുവന്നു. ഫ്രാൻകോയുമായി ബന്ധപ്പെട്ട ക്ലബായതുകൊണ്ടു റയൽ മാഡ്രിഡിൽ ചേരില്ല എന്നുപറഞ്ഞാണ് യോഹാൻ ക്രൈഫ് 1973-ൽ ബാഴ്‌സയിൽ എത്തുന്നത്. 1951-ൽ ബാഴ്‌സലോണയിലെ ട്രാം തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു മഴയുള്ള ഞായറാഴ്ച ബാഴ്‌സ ആരാധകർ മത്സരശേഷം ട്രാം ഉപയോഗിക്കാതെ കാൽനടയായി സ്റ്റേഡിയത്തിൽ നിന്ന് പോയി. ഇതുപോലുള്ള സംഭവങ്ങൾ മൂലം ബാഴ്‌സയെ സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങളുടേയും സംരക്ഷകരായി സ്‌പെയിനിലെ പുരോഗമന നിലപാടുള്ളവർ കണക്കാക്കാൻ തുടങ്ങി. ഫ്രാൻകോയുടെ ഏകാധിപത്യം അവസാനിച്ച് 1975-ൽ സ്‌പെയിനിൽ ജനാധിപത്യം തിരിച്ചു വന്നതിനെ തുടർന്ന് ബാഴ്‌സ പ്രസിഡന്റ് സ്ഥാനവും വോട്ടെടുപ്പ് വഴിയായി. ആ രീതി ഇപ്പോഴും തുടരുന്നു. ക്ലബ് നിലവിൽ വന്നിട്ട് 2010 വരെ ഒരു നൂറ്റാണ്ടിനു മുകളിൽ ബാഴ്‌സ ജേഴ്‌സിയിൽ കോർപ്പറേറ്റ് സ്പോണ്സർഷിപ് സ്വീകരിച്ചിരുന്നില്ല. 2006-ൽ UNICEF ബാഴ്‌സയുടെ ഷർട്ട് സ്പോണ്സർ ആവുകയും, UNICEF-ന് ബാഴ്‌സ വലിയ തോതിൽ സംഭാവന നൽകുകയും ചെയ്തിരുന്നു. 

റിനസ് മൈക്കേൽസ് ആദ്യം ഉപയോഗിക്കുകയും, യോഹൻ ക്രൈഫ് ബാഴ്‌സയിലും, നെതാർലൻഡ്സിലും, അയാക്‌സിലും വിജയകരമായി പ്രയോഗിക്കുകയും ചെയ്ത ടോട്ടൽ ഫുട്‌ബോൾ ആണ് ബാഴ്‌സയുടെ കേളീ ശൈലിയിൽ പിന്നീട് ഏറ്റവും വലിയ സ്വാധീനം പുലർത്തിയത്. അയാക്സ് ഫുട്‌ബോൾ ക്ലബിലെ ശുചീകരണ തൊഴിലാളിയുടെ മകനായ യോഹാൻ ക്രൈഫ് അയാക്‌സിന് കളിക്കുമ്പോൾ രണ്ടു വർഷം തുടർച്ചയായി ബാലണ് ഡി'ഓർ സ്വന്തമാക്കി. തൊട്ടടുത്ത വർഷം ബാഴ്‌സയുടെ കുപ്പായത്തിൽ കളിച്ച് വീണ്ടും ബാലണ് ഡി'ഓർ നേടിയ യോഹൻ ക്രൈഫ് ബാഴ്‌സ മാനേജർ ആയിരുന്നപ്പോൾ ബാഴ്‌സ തുടർച്ചയായി നാലു ലാ ലീഗ കിരീടങ്ങളും, ഒരു യൂറോപ്യൻ കിരീടവും നേടി. പിന്നീട് അൽപ്പം പിന്നോട്ട് പോയ ബാഴ്‌സ മുൻ കളിക്കാരൻ ആയിരുന്ന 'ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം' എന്ന് വിശേഷിപ്പിക്കപ്പെട്ട പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിച്ച ടീമിലൂടെ വീണ്ടും മുന്നോട്ടു വന്നു. ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രതിഭാധനന്മാർ അണിനിരന്ന ഈ ടീം 2009 സീസണിൽ കളിച്ച ആറു ടൂർണമെന്റുകളിലും കിരീടമണിഞ്ഞ് റെക്കോർഡ് സൃഷ്ടിച്ചു. 2008-12 കാലത്ത് ഗ്വാർഡിയോളയ്ക്ക് കീഴിൽ 2 ചാമ്പ്യൻസ് ലീഗ് ട്രോഫിയും, 3 ലാ ലീഗാ കിരീടങ്ങളും ഉൾപ്പെടെ 14 പ്രധാന കിരീടങ്ങളാണ് ബാഴ്‌സ നേടിയത്. 2012-ൽ 91 ഗോളുകൾ അടിച്ച മെസ്സി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ എന്ന ഗേർഡ് മുള്ളറുടെ റെക്കോർഡും മറികടന്നു.


സ്വന്തം നാടായ റോസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ കളിച്ചിരുന്ന ലയണൽ മെസ്സി പതിമൂന്നാം വയസ്സിലാണ് ബാഴ്‌സലോണയിൽ എത്തുന്നത്. മെസ്സി ടീമിൽ എത്തുന്നതിന് മുൻപ് ഒരു യൂറോപ്യൻ കിരീടം മാത്രമാണ് ബാഴ്‌സയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ മെസ്സി കളിച്ച കാലത്ത് ബാഴ്‌സ നേടിയ 4 യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ബാഴ്‌സയുടെ ചരിത്രത്തിൽ മെസ്സിയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ബാഴ്‌സയുടെ എക്കാലത്തെയും വലിയ ടോപ്പ് സ്‌കോറർ ആയ മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി 778 കളികളിൽ 672 ഗോളുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് ഉള്ള സീസർ റോഡ്രിഗസ് നേടിയത് 226 ഗോളുകൾ ആണ്. മൂന്നാമതുള്ള ലൂയി സുവാരസ് 195 ഗോളുകൾ ബാഴ്‌സയ്ക്കായി നേടി. 2021-ൽ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധി മൂലം കരാർ പുതുക്കാനാവാതെ ബാഴ്‌സ വിടുമ്പോഴേക്കും 10 ലാ ലീഗാ കിരീടങ്ങൾ ഉൾപ്പെടെ 35 പ്രധാന കിരീടങ്ങളും, 6 ബാലണ് ഡി'ഓറുകളും മെസ്സി നേടിക്കഴിഞ്ഞിരുന്നു. 2021-ൽ PSG-ക്ക് വേണ്ടി കളിക്കുമ്പോൾ മെസ്സി തന്റെ ഏഴാമത്തെ ബാലണ് ഡി'ഓർ കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ബാഴ്‌സയുടെ പ്രധാന കളിക്കാരിൽ ഒരാളായിരുന്ന സാവിയാണ് ഇപ്പോൾ ബാഴ്‌സയുടെ മാനേജർ. പെഡ്റി, ലെവൻഡോവിസ്കി, ഒസ്മാനെ ഡെമ്പലെ, റാഫീഞ്ഞ, ജൂൾസ് കുണ്ടെ, മാർക്ക് ആന്ദ്രേ ടെർ സ്റ്റെഗൻ, ഫ്രാൻകി ഡി യോങ്, മെംഫിസ് ഡിപ്പായ്, റൊണാൾഡ് അരാഹോ, ഫ്രാൻക് കേസ്സി, ഫെറാൻ ടോറസ്, ലാ മസിയ അക്കാദമി പ്രോഡക്ടുകളായ ഗാവി, അൻസു ഫാറ്റി, സെർജിയോ ബാസ്‌ക്കേറ്റ്സ്, എറിക് ഗാർഷിയ തുടങ്ങിയവർ ഇപ്പോൾ ബാഴ്‌സക്ക് വേണ്ടി കളിക്കുന്നു.

ബാഴ്‌സയും റയലും തമ്മിലുള്ള മത്സരങ്ങൾ ഫുട്‌ബോളിന് അപ്പുറത്തേക്ക് സ്പാനിഷ്-ക്യാറ്റലാൻ ദേശീയതകൾ തമ്മിലുള്ള പോരാട്ടമായിക്കൂടി കണക്കാക്കപ്പെടുന്നതിനാൽ പുതിയൊരു മാനം കൈവരിക്കുന്നു. പലപ്പോഴും സ്റ്റേഡിയത്തിനുള്ളിൽ തെരുവുയുദ്ധത്തിന് സമാനമായ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷമാണ് ഈ മത്സരങ്ങളിൽ ഉണ്ടാവാറുള്ളത്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലും, തുടർന്നുള്ള ഫ്രാൻകോയുടെ ഏകാധിപത്യ ഭരണത്തിലും ഈ വൈരത്തിന്റെ വേരുകൾ ആഴ്ന്നു കിടക്കുന്നു. മാഡ്രിഡും ബാഴ്‍സലോണയും ഫ്രാൻകോക്കെതിരെ പൊരുതിയെങ്കിലും, ഫ്രാൻകോ തന്റെ ഏകാധിപത്യ ഭരണം ഉറപ്പിച്ച ശേഷം മാഡ്രിഡ് ആണ് അധികാര കേന്ദ്രമായി കണക്കാക്കിയത്. അധികാരത്തിന്റെ കേന്ദ്രീകരണത്തിൽ വിശ്വസിച്ചിരുന്ന ഫ്രാൻകോ സ്വാഭാവികമായും റയൽ മാഡ്രിഡ് ക്ലബിനെ ഈ പ്രത്യയ ശാസ്ത്ര പ്രചാരണത്തിനായി ഉപയോഗിച്ചു. ക്യാറ്റലാൻ ക്ലബായ ബാഴ്‌സലോണയും, ബാസ്‌ക്ക് ക്ലബായ അത്‌ലറ്റിക്കോ ബിൽബാവോയും മറ്റും ഫ്രാൻകോ ഭരണകാലത്ത് നിരവധി നിയന്ത്രങ്ങളാൽ വലിഞ്ഞു മുറുകപ്പെട്ടു. ഫ്രാൻകോ ഉയർത്തിക്കാണിക്കാൻ ശ്രമിച്ച സ്പാനിഷ് തീവ്രദേശീയതയ്ക്കും, അധികാര കേന്ദ്രീകരണത്തിനും ക്യാറ്റലാൻ, ബാസ്‌ക്ക് ദേശീയതകൾ ഉയർത്തിയ വെല്ലുവിളികൾ തന്നെ ഇതിന് കാരണം.

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളർമാരിൽ ഒരാളായി കരുതപ്പെടുന്ന ആർജന്റൈൻ താരം ആൽബർട്ട് ഡി സ്റ്റെഫാനോ ബാഴ്‌സ സൈൻ ചെയ്‌തെങ്കിലും, അദ്ദേഹത്തിന്റെ കരാറുകളെപ്പറ്റി റയലുമായി ഉണ്ടായ നിയമ പ്രശ്നങ്ങളെത്തുടർന്ന് ഇരു ടീമുകൾക്കും ഓരോ സീസണിലും മാറി മാറി കളിക്കേണ്ട അവസ്ഥ വന്നു. ഇത് ബാഴ്‌സ ആരാധകർക്ക് ഇടയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുകയും, ഡി സ്റ്റെഫാനോയുമായുള്ള കരാറിൽ നിന്ന് ബാഴ്‌സ പിന്മാറുകയും, ബാഴ്‌സ പ്രസിഡന്റ് രാജി വെക്കുകയും ചെയ്തു. ഇതിനു പിന്നിൽ ബാഴ്‌സക്കുമേൽ ഫ്രാൻകോയുടെ ഇടപെടൽ ഉണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. തുടർന്ന് റയൽ മാഡ്രിഡിൽ എത്തിയ ഡി സ്റ്റെഫാനോ മാഡ്രിഡിനായി 396 മത്സരങ്ങളിൽ നിന്ന് 308 ഗോളുകൾ നേടുകയും, റയലിന് അഞ്ചു യൂറോപ്യൻ കിരീടങ്ങൾ നേടിക്കൊക്കുകയും ചെയ്തു. കോപ്പ ഡെൽ റിയോ സെമിഫൈനലിൽ ഒന്നാം പാദത്തിൽ റയലിനോട് 3-0ന് മുന്നിൽ നിന്ന ബാഴ്‌സ ടീം രണ്ടാം പാദത്തിൽ 11-1ന് പരാജപ്പെട്ടത്തിന് പിന്നിൽ ഫ്രാൻകോ ഭരണകൂടത്തിന്റെ ഭീഷണി ആണെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിലെ സത്യാവസ്ഥ എന്തായാലും റയലിന്റെ നേട്ടങ്ങളെ ഫ്രാൻകോ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു എന്നതും, ക്ലബിൽ നിരന്തരം സന്ദർശനം നടത്തിയിരുന്നു എന്നതും വസ്തുതയാണ്. ഫ്രാൻകോ ഭരണകാലത്തെ സ്പാനിഷ് ജനത അവജ്ഞയോടെ കാണുന്നത്. ഫ്രാൻകോയുമായി ക്ലബിനെ ബന്ധപ്പെടുത്തുന്ന ഒരു വാദങ്ങളും റയൽ മാഡ്രിഡ് ആരാധകർക്ക് സ്വീകാര്യവുമല്ല.

ബാഴ്‌സ ക്യാപ്റ്റൻ ആയിരുന്ന പോർച്ചുഗീസ് താരം ലൂയി ഫിഗോയെ റയലിന് എത്തിക്കുമെന്ന് വാഗ്‌ദാനം നൽകിയാണ് ഇപ്പോഴത്തെ റയൽ പ്രസിഡന്റ് ഫ്ലോറെന്റീനോ പെരസ് ആദ്യമായി റയൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 2000-ൽ പെരസ്‌ തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ ഫിഗോ റയലിന് എത്തിയത് ഇരു ടീമുകളും തമ്മിലുള്ള വൈരം വർദ്ധിപ്പിച്ചു. ബാഴ്‌സയുമായുള്ള മത്സരത്തിനിടെ ഫിഗോയുടെ അടുത്തേക്ക്‌ പന്നിത്തലയും, കുപ്പികളും വലിച്ചെറിയുന്നതിൽ വരെ ഇതെത്തിച്ചു. ഫ്ലോറെന്റീനോ പെരസ്‌ സൂപ്പർ താരങ്ങൾ ഉൾപ്പെട്ട തന്റെ 'ഗലാക്ടിക്കോസ്' ടീമിനെ അവതരിപ്പിച്ചു. ലൂയി ഫിഗോ, സിദാൻ, ബെക്ക്ഹാം, റൊണാൾഡോ നസാരിയോ, റൗൾ, മൈക്കൽ ഓവൻ, റൊബീഞ്ഞോ, റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങൾ ഒരേ സമയം റയലിന് വേണ്ടി കളിച്ചു. എന്നാൽ ഇവർക്ക് വേണ്ടത്ര നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2006-ൽ പെരസിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു.

ഇപ്പോഴത്തെ ബാഴ്‌സ പ്രസിഡന്റ് ലപ്പോർട്ട ആദ്യമായി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത് 2003-ലാണ്. ഗലാക്ടിക്കോ കൾച്ചറിന് വിരുദ്ധമായി സൂപ്പർ താരങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിലും യോഹാൻ ക്രൈഫിന്റെ തത്വസംഹിതകൾ പിന്തുടർന്ന് ടീം വർക്കിൽ ആണ് ബാഴ്‌സ കൂടുതൽ ഊന്നിയിരുന്നത്. റൊണാൾഡിഞ്ഞോയുടെ പിൻഗാമിയായി മെസ്സിയും, ലാ മസിയ അക്കാദമി കളിക്കാരും ഈ സമയത്താണ് ടീമിൽ വരുന്നത്. തുടർന്ന് ബാഴ്‌സ ആധിപത്യം ആരംഭിച്ചു. പക്ഷെ 2009-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഫ്ലോറെന്റീനോ പെരസ് ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസിമ, കാക, ആംഗേൽ ഡി മരിയ, ഓസിൽ, അലോൻസോ, ലൂക്ക മോഡ്റിച്ച്, ഗാരേത് ബേയ്ൽ തുടങ്ങി നിരവധി കളിക്കാരുടെ വരവോടെ വീണ്ടും ശക്തമാവുകയും എൽ ക്ളാസിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങൾ പിന്നീടുള്ള പതിറ്റാണ്ട് സാക്ഷ്യം വഹിക്കുകയും ചെയ്തു. 2009, 2011, 2015 സീസണുകളിലെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആ പതിറ്റാണ്ടിലെ ഒട്ടുമിക്ക ലാ ലീഗ കിരീടങ്ങളും ബാഴ്‌സലോണ കരസ്ഥമാക്കിയപ്പോൾ 2014, 16,17,18,22 സീസണുകളിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായി. 


2017-ൽ നെയ്മർ ബാഴ്‌സയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് PSG യിൽ പോയി. തുടർന്ന് ബാഴ്‌സ പ്രസിഡന്റ് ബാർട്ടോമൂവിന്റെ കീഴിൽ കൗടീഞ്ഞോ, ഡെംബലെ, ഗ്രീസ്മാൻ തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ എത്തിയെങ്കിലും ഇത് ബാഴ്‌സയെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചു. ബാർട്ടുമോ പുറത്താക്കപ്പെടുകയും ലപ്പോർട്ട വീണ്ടും പ്രസിഡന്റ് ആയി തിരിച്ചെത്തുകയും ചെയ്തു. റയൽ മാഡ്രിഡും ഇപ്പോൾ സൂപ്പർ താരങ്ങളേക്കാൾ, മികവുള്ള യുവതാരങ്ങളെയാണ് സൈൻ ചെയ്യാൻ ശ്രമിക്കുന്നത്.

ബാഴ്‌സലോണയിൽ ആണ് ഉള്ളതെങ്കിലും സ്പാനിഷ് ദേശീയതയെ അംഗീകരിക്കുന്ന എസ്പാന്യോൾ ആണ് ബാഴ്‌സയുടെ പ്രധാന പ്രാദേശിക വൈരികൾ. സ്‌പെയിനിൽ നിന്ന് വിട്ടുപോകാനുള്ള ക്യാറ്റലാൻ റെഫറണ്ടതിന്റെ കേന്ദ്രമായി ബാഴ്‌സ ആരാധകർ നിലകൊണ്ടപ്പോൾ, അതിനെതിരായ നിലപാടാണ് എസ്പാന്യോൾ, റയൽ മാഡ്രിഡ് ആരാധകർ എടുത്തത്. ബാസ്‌ക്ക് ദേശീയതയുടെ വക്താക്കളായ ലാ ലിഗ ക്ലബ് അത്ലറ്റികോ ബിൽബാവോ ഇപ്പോഴും ബാസ്‌ക്ക് പ്രദേശത്തുള്ള കളിക്കാരെ മാത്രം ടീമിൽ കൊണ്ടുവരുന്ന രീതി പിന്തുടരുന്നു. ഇതിനായി ഈ പ്രദേശത്തെ യുവകളിക്കാരെ പരിശീലിപ്പിക്കാനും, ടീമിൽ കൊണ്ടുവരാനും അവർ പരിശ്രമിക്കുന്നു. അത്ലറ്റികോ ബിൽബാവോ 8 ലാ ലിഗ കിരീടങ്ങളും, 23 കോപ്പ ഡെൽ റെയ് കിരീടങ്ങളും നേടിയിട്ടുണ്ട്.  2011-13 കാലഘട്ടത്തിൽ പ്രശസ്ത ആർജന്റൈൻ കോച്ച്
മാഴ്‌സലോ ബിയേൽസ ആയിരുന്നു അവരുടെ മാനേജർ. 2012-ൽ അവർ യൂറോപ്പ ലീഗിന്റേയും, കോപ്പ ഡെൽ റെയുടെയും ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാനായില്ല.

ആർജന്റൈൻ കളിക്കാരൻ ആയിരുന്ന സിമിയോണിയാണ് നിലവിലെ ലാ ലീഗാ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മാനേജർ. റോഡ്രിഗോ ഡി പോൾ, അന്റോയ്ൻ ഗ്രീസ്മാൻ, മോളീന, ആംഗേൽ കൊറിയ, ജാവോ ഫെലിക്സ്, യാൻ ഒബ്ളാക്ക്, മൊറാറ്റ, കൊക്കെ, സോൾ നിഗസ് തുടങ്ങിയവരാണ് അവരുടെ പ്രധാന കളിക്കാർ. ലൂയി സുവാരസ്, അഗ്വേറോ, ഫാൽക്കാവോ, ബനെഗ, ഗോഡിൻ, ടോറസ്, സിമിയോണി, ദിയേഗോ കോസ്റ്റ, ദിയേഗോ ഫോർലാൻ തുടങ്ങിയവർ മുൻപ് അത്‌ലറ്റിക്കോക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2014-ലും അവർ ലാ ലീഗ കിരീടം നേടിയിട്ടുണ്ട്. പ്രതിരോധത്തിൽ ഊന്നിയ കളിയാണ് 11 വർഷമായി അത്‌ലറ്റിക്കോ മാനേജർ ആയ സിമിയോണിയുടെ കീഴിൽ ക്ലബ് കളിക്കുന്നത്. ഈ സീസണിൽ ക്ലബിന്റെ പ്രകടനം മോശമാണ്.

ആർജന്റൈൻ കളിക്കാരായ ഫോയ്ത്തും ലെ സെൽസോയും വിയ്യാറയലിലും, പാപ്പു ഗോമസും അക്കുനയും മോണ്ടിയേലും എറിക് ലമേലയും സേവിയ്യയിലും, ഗുയിഡോ റോഡ്രിഗസ് റയൽ ബെറ്റിസിലുമാണ്, പസ്റ്റോർ എൽച്ചയിലുമാണ് കളിക്കുന്നത്. സേവിയ്യയുടെ മൊറോക്കോ ഗോളി യാസിൻ ബോണോ കഴിഞ്ഞ സീസണിൽ മികച്ച ലാ ലീഗാ ഗോൾകീപ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാർലോസ് സോളർ വലൻസിയയിലും, ഇയാഗോ അസ്‌പാസ് സെൽറ്റാ വിഗോയിലും കളിക്കുന്നു. സെവിയ്യ ആറു വട്ടവും, വലൻസിയയും വിയ്യാറയലും ഓരോ വട്ടവും യൂറോപ്പ ലീഗ് ചാമ്പ്യൻമാർ ആയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....