തിങ്കളാഴ്‌ച, ഡിസംബർ 19, 2022

രണ്ടു പകുതികളുടെ കഥ, ഷൂട്ടൗട്ടിന്റേയും



ഒടുവിൽ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ലോകചാമ്പ്യന്മാരായി. കളിച്ചതിൽ നേടാൻ ബാക്കിയുള്ള ഏക ട്രോഫിയും നേടി ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ എന്ന പട്ടത്തിന് മെസ്സി അർഹനായി. കിലിയൻ എമ്പാപ്പെ അര നൂറ്റാണ്ടിനിപ്പുറം ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരൻ ആയെങ്കിലും ഫ്രാൻസിനെ തുടർച്ചയായ ലോകകപ്പ് വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.


ഡി മരിയ പരിക്ക് മാറി വന്നതോട് മുൻപ് ഏറെ പരീക്ഷിച്ചു വിജയിച്ച 4-2-2 ഫോർമേഷനിൽ അർജന്റീന കളത്തിൽ ഇറങ്ങുകയായിരുന്നു. സെമിയിൽ മധ്യനിരയിൽ കളിച്ച പരദേസിന് പകരമാണ് ഡി മരിയ എത്തിയത്. അക്കുനോ  സസ്‌പെൻഷനിൽ നിന്ന് തിരിച്ചു വന്നെങ്കിലും ഇടതുവിങ്ങിൽ ഫുൾബാക്ക് ആയി റ്റേഗ്ലിഫിക്കോ തന്നെ സ്റ്റാർട് ചെയ്തു. ഫ്രാൻസിനായി  ഫോഫാനയ്ക്കും കോനാട്ടെയ്ക്കും പകരം പരിക്ക് മാറി റാബിയോയും ഉപമെക്കാനോയും ടീമിൽ തിരിച്ചെത്തിയപ്പോൾ അവർ സ്ഥിരം ഫോർമേഷനായ 4-2-3-1 ൽ തന്നെ കളത്തിലിറങ്ങി.

അർജന്റൈൻ മധ്യനിര കളിയുടെ നിയന്ത്രണം ഏറ്റെടുത്തതും, മധ്യനിരയിൽ നിന്നും മെസ്സിയിൽ നിന്നും ഡി മരിയക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാസുകളും, ഡി മരിയയുടെ ഇടതു വിങ്ങിലെ തുടർച്ചയായ റെയ്ഡുകളുമായി ആദ്യപകുതി പൂർണമായും അർജന്റീനയുടെ നിയന്ത്രണത്തിൽ ആയിരുന്നു. എതിരാളികൾക്ക് പന്തുവിട്ടുകൊടുത്ത് പ്രതിരോധവും പ്രത്യാക്രമണവുമായി മുന്നോട്ടുപോകുന്നതാണ് ഫ്രാൻസിന്റെ സ്ഥിരം ശൈലിയെങ്കിലും ആദ്യപകുതിയിൽ അവർക്ക് പന്തുലഭിക്കാത്തവിധമുള്ള അർജന്റൈൻ ആധിപത്യമാണ് കണ്ടത്. ഡി മരിയയെ ഡെമ്പലെ ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി മെസ്സി വലയിലാക്കിയതോടെ അർജന്റീന മുന്നിലെത്തി. മെസ്സി തുടങ്ങിവെച്ച മുന്നേറ്റത്തിൽ മക്കാലിസ്റ്റർ നൽകിയ പാസിൽ ഡി മരിയ ഗോൾ നേടിയതോടെ ഫ്രാൻസ് വലിയ പ്രതിസന്ധിയിലായി. ലോകകപ്പിൽ അവരുടെ മികച്ച കളിക്കാർ ആയിരുന്ന ഗ്രീസ്മാനും, എമ്പാപ്പെക്കും പന്തു ലഭിക്കാത്ത അവസ്ഥയായി. ആർജന്റൈൻ മദ്യനിര ഗ്രീസ്മാനെ കൃത്യമായി മാർക്ക് ചെയ്യുകയും, അദ്ദേഹത്തിനുള്ള ബോള് സപ്പ്‌ളൈ കട്ട് ചെയ്യുകയും ചെയ്തതോടെ ഫ്രാൻസിന്റെ മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞു.

ആദ്യപകുതിയിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ ഫ്രാൻസിന് കുറച്ചുകൂടി ബോൾ പൊസഷൻ ലഭിക്കുകയും, മുന്നേറി കളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ എഴുപതാം മിനുട്ട് വരെ ആർജന്റൈൻ ആധിപത്യം തുടർന്നു. പൂർണമായും ഫിറ്റ് അല്ലാതിരുന്ന ഡി മരിയയെ പിൻവലിച്ച് അക്കുനയെ ഇറക്കി സ്‌കാലോണി പ്രതിരോധം ശക്തമാക്കി. ആദ്യപകുതിയിൽ തന്നെ ജിറൂഡിനെയും, ഡെമ്പലയേയും പിൻവലിച്ച ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാമ്പ് രണ്ടാം പകുതിയിൽ ഗ്രീസ്‌മാനേയും, തിയാഗോ ഫെർണാണ്ടസിനേയും പിൻവലിച്ചതോടെ ആക്രമിച്ചു കളിക്കുന്ന നിരവധി യുവതാരങ്ങൾ ഫ്രാൻസിനായി കളിക്കളത്തിൽ എത്തി. ഇതോടെ അക്ഷരാർത്ഥത്തിൽ ജീവൻ വെച്ച ഫ്രഞ്ച് മുന്നേറ്റം 80-ആം മിനുട്ടിൽ കൊളോമാനിയെ ഓട്ടമെന്റി ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി എമ്പാപ്പെ ഗോളാക്കിയതോടെ കരുത്താർജ്ജിച്ചു. 77 സെക്കണ്ടിനുള്ളിൽ ലീഗ് വണ്ണിൽ മെസ്സിയുടെ പാസിൽ എമ്പാപ്പെ നേടുന്ന ഗോളുകളെ ഓർമിപ്പിക്കും മികച്ച ഒരു മുന്നേറ്റതിന് ഒടുവിൽ വോളിയിലൂടെ എമ്പാപ്പെ ഫ്രാൻസിന് സമനില നേടിക്കൊടുത്തു.

ഇതോടെ വിജയപ്രതീക്ഷ ഉണർന്ന ഫ്രഞ്ച് പട നിരന്തരമായി ആക്രമിച്ചു കളിച്ചെങ്കിലും അപ്പോഴേക്കും മുഴുവൻ സമയ വിസിൽ വന്നു. ആദ്യപകുതി ആർജന്റൈൻ ആധിപത്യം ആയിരുന്നെങ്കിൽ രണ്ടു മിനുട്ടിൽ പിറന്ന രണ്ടു ഗോളുകളിലൂടെ ഫ്രാൻസ് രണ്ടാം പകുതി സ്വന്തം പേരിലാക്കി.

എന്നാൽ അധിക സമയക്കളിയിൽ വീണ്ടും അർജന്റൈൻ മുന്നേറ്റം ആണ് കണ്ടത്. ഫ്രഞ്ച് പ്രതിരോധത്തെ തുടർച്ചയായി പ്രസ് ചെയ്തു ക്ഷീണിച്ച ഹുലിയൻ അൽവരെസിന് പകരം മാർട്ടിനെസിനേയും ഡി പോളിന് പകരം പരദേസിനേയും കൊണ്ടുവന്നു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ഫ്രഞ്ച്‌ഗോളമുഖത്തെ കൂട്ടപ്പൊരിച്ചിലിൽ മെസ്സി ഗോളടിച്ച് അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ മോണ്ടിയേലിന്റെ ഹാൻഡ് ബോളിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാട്രിക്ക് തികച്ച എമ്പാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. സ്‌കോർ 3-3. തുടർന്ന് കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ലൗറ്റാരോ മാർട്ടിൻസിന് കഴിഞ്ഞില്ല. അവസാന മിനുട്ടിൽ കൊളോ മാണിയുടെ ഉഗ്രൻ ഷോട്ട് ഒരു മികച്ച സേവിലൂടെ തടുത്ത് എമിലിയാനോ മാർട്ടിനെസ് കളി ഷൂട്ടൗട്ടിലേക്ക് നീക്കി.

ഷൂട്ടൗട്ടിൽ ആദ്യ പെനാൽറ്റി ശക്തമായ ഷോട്ടിലൂടെ എമ്പാപ്പെ ഗോളാക്കി. ഫ്രാൻസിന്റെ ആദ്യത്തെ ഗോളെന്ന പോലെ പന്ത് കയ്യിലുരസ്സിയെങ്കിലും തടഞ്ഞിടാൻ എമിലിയാനോ മാർട്ടിൻസിന് കഴിഞ്ഞില്ല. തുടർന്ന് ഗോളിയുടെ ഒരു നിമിഷത്തെ നിശ്ചയമില്ലായ്മയെ മുതലെടുത്ത് നിസാരമായ ഒരു പാസ്‌പോലെ മെസ്സി ബോൾ ഗോളിലേക്ക് എത്തിച്ചു. ഡൈവ് ചെയ്യാൻ ആദ്യം മടിച്ച ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പക്ഷെ ശരിയായ വശത്തേക്ക് ഡൈവ് ചെയ്തപ്പോഴേക്കും പന്ത് വലയിൽ ആയിക്കഴിഞ്ഞിരുന്നു. പിന്നീട് കോമന്റെ ഷോട്ട് എമിലിയാനോ സേവ് ചെയ്യുകയും ടുക്കുമനി പന്ത് പുറത്തേക്ക് പായിക്കുകയും ചെയ്തു.  അർജന്റീനയ്ക്ക് വേണ്ടി കിക്കെടുത്ത നാലു പേരും അത് ഗോളാക്കിയപ്പോൾ, കോലോമാണിയുടെ ഗോളും ഫ്രാൻസിനെ രക്ഷിച്ചില്ല. രണ്ടു ടീമിനും ഓരോ പെനാൽറ്റി ബാക്കിനിൽക്കെ 4-2 എന്ന സ്കോറിൽ അർജന്റീന ലോകചാമ്പ്യന്മാരായി. 36 വർഷത്തെ ലോകമെങ്ങുമുള്ള ആർജന്റൈൻ ആരാധകരുടെ കാത്തിരിപ്പ്‌ സഫലമായി. ലോകകപ്പ് ജയിക്കാത്തത് കൊണ്ടുമാത്രം മെസ്സി 'The Greatest of all time' അല്ല എന്ന് വാദിച്ചിരുന്നവർക്കും മനസ്സുമാറ്റേണ്ടി വന്നു.

35 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് സ്‌കളോണിയുടെ അർജന്റീന ലോകകപ്പിന് എത്തിയത്.
ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ബ്രസീലിനെ തോൽപ്പിച്ച് കോപ്പ അമേരിക്കയും, യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസ്‌മ കിരീടവും നേടിയുരുന്ന അർജന്റീന ലോകകപ്പ് വിജയത്തോടെ ലോകഫുട്‌ബോളിൽ തങ്ങളുടെ ആധിപത്യം പൂർത്തിയായി. ബ്രസീൽ, ഫ്രാൻസ്, ഇംഗ്ളണ്ട് ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ, അർജന്റീനയേക്കാൾ മികച്ച സ്‌ക്വാഡ് ഉണ്ടായിരുന്നു. എന്നാൽ ടീമിന്റെ ഒത്തിണക്കവും, ചങ്കുറപ്പും, ധൈര്യവും, മെസ്സിയുടെ മാന്ത്രികതയും ചേർന്നപ്പോൾ ഫുട്‌ബോൾ എന്ന ടീം ഗെയിമിൽ ആധിപത്യം ഉറപ്പിക്കാൻ അവർക്ക് സാധിച്ചു. അർജന്റീനിയൻ കളിക്കാരുടെ വിയർപ്പ് ചോരയാക്കിയ കഠിനാധ്വാനവും, മനഃസാന്നിധ്യവും, ധൈര്യവും ഡച്ചുകാർക്ക് എതിരായ ക്വാർട്ടർ ഫൈനലിലും, ഫൈനലിലും ദൃശ്യമായിരുന്നു. 1986-ലെ മറഡോണയെയും, 2006-ലെ സിദാനെയും അനുസ്മരിപ്പിക്കുന്ന വിധം മെസ്സി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്ന് പുറത്തെടുത്തെങ്കിലും മെസ്സി മാത്രം ആയിരുന്നില്ല അർജന്റീന. ഗോൾ പോസ്റ്റുകൾക്കുള്ളിൽ നിരവധി സേവുകളിലൂടെ കരിങ്കല്ല് പോലെ ഉറച്ചുനിന്ന എമിലിയാനോ മാർട്ടിനെസ്സും, പ്രായത്തെ വെല്ലുവിളിച്ച മികച്ച പ്രകടനവുമായി ഓട്ടമെന്റിയും, ഹെഡറുകളിലെ ആധിപത്യവും മികച്ച പാസിങ്ങുമായി ക്രിസ്ത്യൻ റൊമേറോയും, വിങ്ങുകളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത അക്കുനോയും, മോളീനയും, മോണ്ടിയേലും, കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ലിസൻഡ്രോ മാർട്ടിനെസ്സും, റ്റെഗ്ലിഫിക്കോയും, മധ്യനിരയിൽ കഠിനാധ്വാനത്തിന്റെയും പോരാട്ട വീറിന്റെയും മറുവാക്കായ റോഡ്രിഗോ ഡി പോളും, യുവത്വത്തിന്റെ തുടിപ്പുമായി ലോകകപ്പിൽ സൂപ്പർ താര പദവിയിലേക്ക് ഉയർന്ന എൻസോ ഫെർണാണ്ടസും, മക് ആലിസ്റ്ററും, ആവശ്യം വന്നപ്പോഴൊക്കെ മധ്യനിരയിൽ പാറ പോലെ ഉറച്ചു നിന്ന പരദേസും, മികച്ച മുന്നേറ്റങ്ങളും ഗോളുകളുമായി അർജന്റീനയുടെ ഒളിമ്പിക്‌സ് ഗോൾ മെഡൽ, കോപ്പ അമേരിക്ക, ഫൈനലിസ്‌മ വിജയങ്ങളിൽ ഫൈനലുകളിൽ ഗോളടിച്ച ശീലം ഈ ലോകകപ്പിലും ആവർത്തിച്ച ഡി മരിയയും, ആർജന്റൈൻ ക്ലബ് റിവർ പ്ളേറ്റിനായി ഒരു കളിയിൽ ആറു ഗോളടിച്ചു റെക്കോർഡിട്ട ചരിത്രമുള്ള, ആദ്യ ചോയ്സ് അല്ലായിരുന്നെങ്കിലും ലൗറ്റാരോയുടെ ഫോം നഷ്ടം മൂലം ടീമിലേക്ക് വന്നശേഷം 4 ഗോളുകൾക്കൊപ്പം അപാരമായ വർക് റേറ്റിൽ പ്രതിരോധ നിരക്കാരെ വെള്ളം കുടിപ്പിച്ച ഹുലിയൻ അൽവരസും, നെതാർലാൻഡ്സിന് നിർണ്ണായക പെനാൽറ്റി അടിച്ചു ടീമിനെ സെമിയിൽ എത്തിച്ച ലൗറ്റാരോ മാർട്ടിനെസും, എല്ലാത്തിനും ഉപരിയായി മത്സരങ്ങൾക്കും, എതിരാളികൾക്കും, കളിക്കാരുടെ പ്രകടനങ്ങൾക്കും അനുസരിച്ച് നിരന്തരം ടീമും തന്ത്രങ്ങളും മാറ്റിപ്പരീക്ഷിക്കാൻ തയ്യാറായ, ഒരിക്കലും ശാന്തത കൈവിടാത്ത, ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കൊച്ചായിരുന്ന ലിയോണയൽ സ്‌കാലോണിയും. മുൻ അർജന്റൈൻ ലെജന്റുകളെ കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫ്‌. ഹൃദയത്തിലെ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ വർഷം വിരമിച്ച അഗ്വേറോ ഉൾപ്പെടെയുള്ള മുൻ കളിക്കാരും പ്രാക്ടീസ് ഗ്രൗണ്ടിലും ഡ്രെസ്സിങ് റൂമിലും അടക്കം മുഴുവൻ സമയവും ടീമിന് പിന്തുണയുമായി ഉണ്ടായിരുന്നു. അങ്ങനെ ഒരു ടീമിന്റെ വിജയമാണ് അർജന്റീനയുടേത്. ടീമിൽ പലരും ലോകകപ്പിന് എത്തുമ്പോൾ ലോകത്തിന് അപരിചിതർ ആയിരുന്നു, പക്ഷെ ലോകം കീഴടക്കിയാണ് സൂപ്പർ താരങ്ങളായി അവർ തിരിച്ചു മടങ്ങുന്നത്. ഫുട്‌ബോൾ ആരാധർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഓർമ്മകൾക്കൊപ്പം ഫുട്‌ബോൾ ചരിത്രത്തെപ്പറ്റി ഇനി എഴുതപ്പെടാൻ പോകുന്ന പുസ്തകങ്ങളിൽ നിരവധി തവണ ആവർത്തിക്കാൻ ഇടയുള്ള കഥകളും, ഉപകഥകളും, ലെജന്റുകളും, തന്ത്രങ്ങളും, കേളീശൈലിയും കൂടി സമ്മാനിച്ചാണ് അർജന്റീന ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

അറബ് രാജ്യങ്ങൾക്ക് പുറമേ ഖത്തറിൽ ഒരു ഹോം ടീം ഉണ്ടായിരുന്നെങ്കിൽ അത് അർജന്റീന മാത്രമാണ്. അർജന്റീന കളിച്ച സ്റ്റേഡിയങ്ങളിൽ മൃഗീയ ഭൂരിപക്ഷമാണ് മറ്റു രാജ്യങ്ങളുടെ ആരാധകർക്ക് മേൽ അർജന്റീനയ്ക്ക് ഉണ്ടായിരുന്നത്. ഇത് എല്ലാ കളികളും ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ഉണ്ടാവുന്ന മേൽക്കൈ ലഭിക്കാൻ അർജന്റീനയെ സഹായിച്ചു. ഈ ആരാധകരിൽ അർജന്റീനയിൽ വന്നവർ മാത്രമല്ല ഉണ്ടായിരുന്നത്. അതു മനസ്സിലാക്കിയാണ് അർജന്റീന ടീം ഔദ്യോഗികമായി ബംഗ്ളാദേശിലേയും, കേരളത്തിലെയും, ഇന്ത്യയിലെയും, പാകിസ്ഥാനിലെയും ആരാധകർക്ക് നന്ദി പറഞ്ഞത്. സ്റ്റേഡിയത്തിന് അകത്തും പുറത്തും അവർക്ക് ലഭിച്ച പിന്തുണ, സ്വന്തം നാട്ടിൽ കളിച്ചാൽപ്പോലും ഇനിയൊരു ലോകകപ്പിൽ ആർക്കെങ്കിലും കിട്ടുമോ എന്ന് സംശയമാണ്. നിരവധി ത്രില്ലറുകൾക്ക് സാക്ഷ്യം വഹിച്ച ഈ ലോകകപ്പിന് അർഹിക്കുന്ന വിരാമമായിരുന്നു, ഇരു ടീമുകളുടെ ഫാനുകൾക്കുപരി നിഷ്പക്ഷ കാഴ്ചക്കാരുടെയും നെഞ്ചിടിപ്പ് കൂട്ടിയ ഈ ഫൈനൽ.


ബാഴ്‌സക്കുവേണ്ടി കിരീടങ്ങൾ വാരിക്കൂട്ടുമ്പോഴും, ലോകത്തെ മികച്ച കളിക്കാരനു നൽകുന്ന ബാലണ് ഡി'ഓർ പുരസ്കാരങ്ങൾ തുടർച്ചയായി നേടുമ്പോഴും, തന്റെ രാജ്യത്തെ സീനിയർ ടീമിനുവേണ്ടി പ്രധാന കിരീടങ്ങൾ നേടിയിട്ടില്ല എന്ന വസ്‌തുത മെസ്സിയെ തളർത്തിയിരുന്നു. തുടർച്ചയായ കപ്പിനും ചുണ്ടിനും ഇടയിലുള്ള ഫൈനൽ പരാജയങ്ങളും,ടൂർണമെന്റ് ഫുട്‌ബോളിൽ ടീമിന്റെ പലവിധ ദൗർബല്യങ്ങളും, പലപ്പോഴും ടീം സ്റ്റാഫിന് മെസ്സി സ്വന്തം പോക്കറ്റിൽ നിന്ന് ശമ്പളം കൊടുക്കുന്നതിൽ വരെ എത്തിച്ച അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ പിടിപ്പുകേടും മൂലം രണ്ടു തവണ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പോലും മെസ്സി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരാജയങ്ങൾ രൂക്ഷമായ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന കൃത്യമായി ബോധ്യത്തോടെ തന്നെ, ഫുട്‌ബോൾ ഭുജിച്ചു ജീവിക്കുന്ന ഒരു രാജ്യത്തിന്റെ അസംഭ്യതയുടെ വക്കിൽ നിൽക്കുന്ന പ്രതീക്ഷകളുടെ ഭാരം ചുമക്കാൻ ടീമിന്റെ നായകത്വം ഏറ്റെടുത്ത് അദ്ദേഹം ഓരോ പ്രാവശ്യവും അർജന്റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായത്തിലേക്ക് തിരിച്ചു വന്നു. അത്രയ്ക്ക് ശക്തമായിരുന്നു പതിറ്റാണ്ടുകൾക്കു ശേഷം, മറഡോണയ്ക്കു ശേഷം, ആ രാജ്യത്തിന് ഒരു ലോകകപ്പ് നേടിക്കൊടുക്കാനുള്ള മെസ്സിയുടെ തീവ്രമായ ആഗ്രഹം.

ഒടുവിൽ കോപ്പ അമേരിക്ക, ഫൈനലിസ്‌മ വിജയങ്ങൾക്കൊപ്പം ലോകകപ്പ് വിജയത്തിലൂടെ മെസ്സി തന്റെ കരിയറിന്റെ പൂർണ്ണതയിൽ എത്തുമ്പോൾ മഹാനായ കളിപറച്ചിലുകാരൻ പീറ്റർ ഡ്രൂറിയുടെ വാക്കുകൾക്കപ്പുറം ചരിത്രം തിരുത്തിക്കുറിച്ച, ചരിത്രത്തിലെ ഏറ്റവും മഹത്തായ തിരിച്ചുവരവുകളിൽ ഒന്നിനെ സൃഷ്ടിച്ച സുവർണനിമിഷങ്ങളെ വർണ്ണിക്കുവാൻ മറ്റൊന്നുമില്ല.

''Unparralleled. And maybe today, there will, of course, always be those who argue, always be those who debate, and the debate could rage on if You like. But as he falls in love, with the object in the world that his heart most desired; it's hard to escape the supposition that he has rendered himself today, The Greatest of All Time."

അനൂപ്‌കിളിമാനൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....