ശനിയാഴ്‌ച, ഡിസംബർ 03, 2022

2022 ഖത്തർ ലോകകപ്പ്- ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ

(Connecting Keralam-നും സമയം പ്ലസ്സിനും വേണ്ടി എഴുതിയത്)


ഗ്രൂപ്പ് A


ലൂയി വാൻ ഗാളിന്റെ കീഴിൽ തങ്ങളുടെ പരമ്പരാഗത രീതികളിൽ നിന്ന് വിട്ട് ഒഴുക്കു കുറഞ്ഞ, പ്രതിരോധത്തിൽ ഊന്നിയ കളിയാണ് നേതാർലാണ്ട്സ് കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്നതും ഈ ശൈലീ മാറ്റത്തിന് ഒരു കാരണമാവാം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടോപ് സ്‌കോറർ ആയിരുന്ന ബാഴ്‌സലോണ കളിക്കാരൻ മെംഫിസ് ഡിപായ് കുറച്ചുനാളായി പരിക്കുമൂലം കളത്തിന് പുറത്തായിരുന്നത് എന്നത് അവരുടെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ടെങ്കിലും ഉജ്ജ്വല ഫോമിൽ ഉള്ള കോഡി ഗാക്പോ ഈ കുറവ് പരിഹരിക്കുന്നുണ്ട്. 3 ഗോളുകൾ നേടി ലോകകപ്പിൽ നിലവിലെ ടോപ്പ് സ്‌കോറർ കൂടിയാണ് ഗാക്പോ. വാൻ ഡൈക്ക് നയിക്കുന്ന പ്രതിരോധ നിരയും ശക്തമാണ്. USA-യുമായുള്ള പ്രീ ക്വാർട്ടറിൽ  മുൻതൂക്കം കല്പിക്കപ്പെടുന്നുണ്ട് എങ്കിലും knock out മത്സരങ്ങൾ നേതർലാണ്ട്സിന് അത്ര എളുപ്പമാവില്ല.

ലിവർപൂളിന്റെ ഈ സീസണിലെ മോശം ഫോമിനു ഒരു കാരണം അവർക്ക് ചാമ്പ്യന്സ് ലീഗും പ്രീമിയർ ലീഗും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാദിയോ മാനെ ടീം വിട്ടുപോയതാണ് എന്ന് ഒരഭിപ്രായം ഉണ്ട്. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്കു വഹിച്ച മാനെ പരിക്കേറ്റു ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത് സെനഗലിന് വലിയ തിരിച്ചടി ആകുമെന്ന് കരുതിയിരുന്നു. അത്രയ്ക്ക് ഉണ്ടായിരുന്നു മാനെയ്ക്ക് സെനഗൽ ഫുട്‌ബോളിലുള്ള സ്വാധീനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർ ആയി കരുതപ്പെടുന്ന ക്യാപ്റ്റൻ കൂടിയായ കുലോബാലിയുടെ ഈ സീസണിലെ മോശം ഫോമും അവരെ അലട്ടിയിരുന്നു. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് മികച്ച മുന്നേറ്റം നടത്തി പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുകയാണ് സെനഗൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില ലക്ഷ്യമാക്കി കളിച്ച് പതിവുതാളം നഷ്ടമായ ഇക്വഡോറിനെ പരാജയപ്പെടുത്തിയാണ് സെനഗലിന് ഇത് സാധ്യമായത്. രണ്ടു ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വെച്ചപ്പോൾ ഇക്വഡോറിന്റെ നഷ്ടം സെനഗലിന് നേട്ടമായി. പ്രീ ക്വാർട്ടറിൽ അവർ ഇംഗ്ലണ്ടിനെ നേരിടും. 

നിലവിലെ ഏഷ്യൻ ചാമ്പ്യൻമാരും ലോകകപ്പ്‌ആതിഥേയരുമായ ഖത്തറിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ മൂന്നു മത്സരങ്ങളും തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പാവും വരുന്ന ആഴ്‌ചകളിൽ ഖത്തറിന്റെ പ്രധാന ലക്ഷ്യം. ടൂർണമെന്റിൽ ഏഷ്യൻ, ആഫ്രിക്കൻ ടീമുകൾ നേടിയ അട്ടിമറി വിജയങ്ങൾക്ക് ഖത്തറിലെ കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഷ്യയിലേയും ആഫ്രിക്കയിലേയും മൂന്നാം ലോക രാജ്യങ്ങളിലെ ഫുട്‌ബോൾ ആരാധകർക്ക് ഏറ്റവുമധികം പങ്കെടുക്കാൻ സാധിച്ച ലോകകപ്പായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

Group B


കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ പ്രവേശനവും, യൂറോകപ്പിലെ ഫൈനൽ പ്രവേശനവും കൈമുതൽ ആക്കിയാണ് ഇംഗ്ളണ്ട് ഈ ലോകകപ്പിന് എത്തിയത്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ രണ്ടു വിജയങ്ങളും USA ക്കെതിരെ സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ എത്തി. ഇറാനെതിരായ വിജയത്തോടെ USAയും പ്രീ ക്വാർട്ടറിൽ എത്തി. ഗാരേത്ത് ബെയ്ൽ ഉൾപ്പെടെയുള്ള വെയിൽസ്‌ പക്ഷേ പ്രധാന താരങ്ങളുടെ ഫോം ഇല്ലായ്മ കാരണം പിന്നിലേയ്ക്ക് പോയി. ബെയ്ൽ ഒക്കെ മികച്ച ഫോമിൽ നിന്ന കാലത്തുനടന്ന കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വെയിൽസ്‌ ചിലപ്പോൾ മുന്നേറ്റം ഉണ്ടാക്കിയേനെ. ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ശക്തമായ നിലപാട് എടുത്ത ഇറാനിയൻ ടീമിന് പക്ഷേ വെയിൽസിനെതിരെയുള്ള വിജയത്തിൽ തൃപ്തിപ്പെടേണ്ടി വന്നു.

ഒരു കളിയിൽ മാത്രമേ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ പറ്റിയുള്ളൂ എങ്കിലും 3 ഗോളുകളുമായി ടോപ്പ് സ്‌കോറർ പദവിയിലാണ് മാർക്കസ് റാഷ്ഫോഡ്‌. മികച്ച ഫോമിലുള്ള റാഷ്ഫോർഡിനും ഫിൽ ഫോഡനും പകരം ഈ സീസണിൽ വലിയ ഫോമിൽ അല്ലാത്ത സ്റ്റെർലിങ്ങിനെയും മെയ്സണ് മൗണ്ടിനെയും ആണ് മാനേജർ സൗത്ത്ഗേറ്റ് സ്റ്റാർട്ട് ചെയ്യുന്നത്‌. വെയ്ൽസിനെതിരായ പ്രകടനം പ്രീ ക്വാർട്ടറിൽ സൗത്ത് ഗേറ്റിനെ മാറ്റി ചിന്തിപ്പിക്കുമോ എന്നു കാണണം. അമിതമായി പ്രതിരോധത്തിൽ ഊന്നിയുള്ള കളിയാണ് ലോകകപ്പിലും യൂറോയിലും ഇംഗ്ലണ്ടിന് വിനയായത് എന്ന് വലിയ വിമർശനം ഉണ്ട്. വലിയ ടീമുകളുമായുള്ള കളികളിൽ ഈ രീതി സൗത്ത്ഗേറ്റ് മാറ്റുമോ എന്നാണ് കണ്ടറിയേണ്ടത്.

ഗ്രൂപ്പ് C



അർജന്റീനയെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ അട്ടിമറിച്ചതാണ് ഈ ഗ്രൂപ്പിന് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. എന്നാൽ പ്രതിരോധത്തിൽ ഊന്നിക്കളിച്ച മെക്സിക്കോയേയും പോളണ്ടിനെയും പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായി അർജന്റീന പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. പോളണ്ടിനും അർജന്റീനയ്ക്കും എതിരേ വേണ്ടരീതിയിൽ പ്രകടനം കാഴ്ച്ച വെക്കാതിരുന്ന മെക്സിക്കോ സൗദി അറേബ്യയെ പരാജയപ്പെടുത്തിയിട്ടും ടൂർണമെന്റിൽ നിന്ന് പുറത്തായി. അർജന്റീനയോട് പരാജയപ്പെട്ടിട്ടും മികച്ച ഗോൾ വ്യത്യാസത്തിൽ ലവൻഡോവിസ്കിയുടെ പോളണ്ട് രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറി. സൗദിക്കെതിരേ ലവൻഡോവിസ്കി തന്റെ ലോകകപ്പിലെ ആദ്യ ഗോൾ നേടി.  പ്രീ ക്വാർട്ടറിൽ അർജന്റീന ആസ്‌ട്രേലിയയേയും പോളണ്ട് ഫ്രാൻസിനേയും നേരിടും. ലയണൽ മെസ്സിക്ക് തന്റെ അവസാന ലോകകപ്പിൽ ചാമ്പ്യനായി മടങ്ങുമോ എന്നറിയാനാണ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് D


എൻഗോളോ കാൻറെ, പോൾ പോഗ്ബ, നിലവിലെ ബാലണ് ഡി ഓർ ജേതാവായ കരീം ബെൻസിമ തുടങ്ങി നിരവധി പ്രമുഖ കളിക്കാർ പരിക്കേറ്റു പുറത്തായത്‌ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തിരിച്ചടിയാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ആദ്യ രണ്ടുമത്സങ്ങളിലേയും ആധികാരികമായ വിജയത്തോടെ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ എത്തി. ലോകകപ്പ് വിജയത്തിലെ പ്രധാന ശില്പികളായ കാന്റെയുടെയും പോഗ്ബയുടേയും അഭാവം മറികടക്കാൻ ഫ്രാൻസിന്റെ മധ്യനിരയ്ക്ക് കഴിയുന്നുണ്ട്. നോക്കൗട്ട് റൗണ്ടുകളിൽ പ്രധാന ടീമുകൾക്കെതിരെ കളി നിയന്ത്രിക്കാൻ അവർക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. ഡെമ്പലയും എമ്പാപ്പെയും ഉൾപ്പെടെയുള്ള മുൻനിരയും മികച്ച ഫോമിലാണ്. നിരവധി മാറ്റങ്ങളുമായിറങ്ങി അവസാന ഗ്രൂപ്പ് മത്സരത്തിൽ ട്യുണീഷ്യയോട് പരാജയപ്പെട്ടെങ്കിലും ഫ്രാൻസ് ടൂർണമെന്റിലെ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ടീം തന്നെയാണ്. പരിക്ക്‌ഭേദമായാൽ ബെൻസിമ ചിലപ്പോൾ ചില മത്സരങ്ങൾ കളിച്ചേക്കും എന്നും പറയപ്പെടുന്നു.

കഴിഞ്ഞ യൂറോകപ്പ് മത്സരത്തിൽ ഹൃദയാഘാതം വന്ന് കുറച്ചു കാലം കളിയിൽ നിന്ന് മാറി നിന്നെങ്കിലും പിന്നീട് ബ്രെന്റ്ഫോർഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലുമായി മികച്ച പ്രകടനം കാഴ്ച്ച വെച്ച എറിക്സൻ പക്ഷെ ഈ ലോകകപ്പിൽ മങ്ങിപ്പോയി. അദ്ദേഹം ഉൾപ്പെട്ട ഡെൻമാർക്ക് ടീം ആസ്‌ട്രേലിയയോടും ഫ്രാൻസിനോടും പരാജയപ്പെട്ടു പുറത്താവുകയും ഏവരേയും ഞെട്ടിച്ചുകൊണ്ട് ആസ്‌ട്രേലിയ അടുത്ത റൗണ്ടിലേക്ക് ക്വാളിഫൈ ചെയ്യുകയും ചെയ്തു. ഫ്രാൻസിനെതിരെയുള്ള അട്ടിമറി വിജയമാണ് ട്യുണീഷ്യക്ക് ആശ്വാസം ആയത്.

ഗ്രൂപ്പ് E


വൻ അട്ടിമറികൾക്കാണ് മരണഗ്രൂപ്പായ ഗ്രൂപ്പ് E സാക്ഷിയായത്. മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയേയും സ്പെയിനിനേയും ആട്ടിമറിച്ചുകൊണ്ട് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി. കോസ്റ്റാറിക്കയെ വലിയ മാർജിനിൽ തോൽപ്പിക്കുകയും, ജർമ്മനിയോട് സമനില വഴങ്ങുകയും ചെയ്ത സ്പെയിൻ രണ്ടാം സ്ഥാനക്കാരായി മുന്നേറി. അവസാന മത്സരത്തിൽ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയെങ്കിലും ജർമ്മനിക്ക് തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് സ്റ്റേജിൽ പടിയിറങ്ങേണ്ടി വന്നു. പതിറ്റാണ്ടുകളായി യൂറോപ്പിലെ പവർ ഹൗസ് ആയി വിരാജിച്ച ജർമ്മനിക്ക് ആ സ്ഥാനത്ത് നിന്നുളള പടിയിറക്കത്തിനാണ് 2018, 2022 ലോകകപ്പുകളും കഴിഞ്ഞ യൂറോ കപ്പും സാക്ഷിയായത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റക്കാരിൽ ഒരാളായ തോമസ് മുള്ളർക്കും മങ്ങിയ ഫോമോടെ ലോകകപ്പ് ഫുട്‌ബോളിൽ നിന്ന് വിടവാങ്ങേണ്ടി വന്നു. ക്യാപ്റ്റൻ മാനുവൽ നോയർ ഉൾപ്പടെ നിരവധി ഇതിഹാസ താരങ്ങളുടെ ലോകകപ്പ് കരിയറും ജർമ്മനിയുടെ വിടവാങ്ങലോടെ അവസാനിച്ചു. ജർമ്മൻ ടീമിൽ വലിയ അഴിച്ചുപണികൾക്ക് ഈ തോൽവി കാരണമാകും. ജപ്പാനെ അട്ടിമറിക്കുകയും, ജർമ്മനിയോട് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും ചെയ്ത കോസ്റ്റാറിക്ക അഭിമാനത്തോടെ ലോകകപ്പിൽ നിന്ന് പടിയിറങ്ങി.

കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയുമായി പ്രീ ക്വാർട്ടർ കളിക്കുന്ന ജപ്പാൻ ഇനിയും അട്ടിമറികൾക്ക് സാധ്യതയുള്ള ടീമാണ്. ഖത്തറിലെ കാലാവസ്ഥാ ഏഷ്യയിലേയും ആഫ്രിക്കയിലേയും ടീമുകളെ സഹായിച്ചിട്ടുണ്ട് എന്നും കാണാനാവും. ലോകഫുട്‌ബോൾ ഭാവിയിൽ അടക്കി ഭരിക്കാൻ ശേഷിയുള്ള പെഡ്റി, ഗാവി തുടങ്ങിയ യുവപ്രതിഭകൾ ഉണ്ടെങ്കിലും മുന്നേറ്റ നിരയിൽ അനുഭവസമ്പത്തിന്റെ കുറവും, പ്രതിരോധ നിരയിലെ കളിക്കാരുടെ പ്രായാധിക്യവും, ഒരു ലോകനിലവാരത്തിലുള്ള സ്‌ട്രൈക്കറുടെ അഭാവവും സ്പെയിനിന് മറികടക്കേണ്ടതുണ്ട്. മൂന്നു ഗോൾ നേടിയെങ്കിലും സ്പെയ്നിനെ എത്രത്തോളം മുന്നിലേക്ക് നയിക്കാൻ മൊറാട്ടയ്ക്ക് കഴിയുമെന്ന് കണ്ടറിയണം. എങ്കിലും ടൂർണമെന്റിലെ ഫേവറൈറ്റുകളിൽ ഒന്നായ സ്പെയിൻ അടുത്ത റൗണ്ടിൽ മൊറോക്കോയെ നേരിടും.

ഗ്രൂപ്പ് F


ഫിഫ റാങ്കിങിൽ ലോക രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ ഒന്നാം റൗണ്ടിലെ പുറത്താകലും മൊറോക്കൻ ഫുട്‌ബോളിന്റെ ഉദയവുമാണ് ഈ ഗ്രൂപ്പിനെ ശ്രദ്ധേയമാക്കിയത്. ബെൽജിയം ടീമിലെ അസ്വാരസ്യങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കാനഡയ്ക്ക് എതിരായ നിറംകെട്ട വിജയവും, ഒരു തോൽവിയും സമനിലയുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായി പുറത്തായി. നിരവധി സൂപ്പർ സ്റ്റാർ കളിക്കാർ ഉണ്ടായിട്ടും ഒരു പ്രധാന അന്താരാഷ്ട്ര കിരീടം പോലും നേടാനാകാതെ ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷനും അവസാനിച്ചു. ഹക്കിം സിയെച്ച്, അഷ്‌റഫ് ഹക്കിമി തുടങ്ങിയവരുടെ ബലത്തിൽ ബെൽജിയത്തിന്റെ അട്ടിമറിച്ച മൊറോക്കോ ക്യാനഡയ്ക്ക് എതിരായ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടന്നു. അടുത്ത റൗണ്ടിൽ അവർ സ്പെയിനെ നേരിടും. കാനഡയ്ക്ക് എതിരായ വിജയവും രണ്ടു സമനിലകളുമായി ക്രൊയേഷ്യയും അടുത്ത റൗണ്ടിൽ കടന്നു. മികച്ച അറ്റാക്കിങ് ഫുട്‌ബോൾ കാഴ്ച്ച വച്ചെങ്കിലും കാനഡയ്ക്ക് ഒരു കളിയിലും ജയിക്കാൻ കഴിഞ്ഞില്ല.

ഗ്രൂപ്പ് G


ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയെങ്കിലും ആദ്യ മത്സരത്തിൽ നെയ്മറിന് ഏറ്റ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. ടൂർണമെന്റിലെ ഏറ്റവും വിജയസാധ്യത ഉള്ള ടീമുകളിൽ ഒന്നായാണ് ആയാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ കണക്കാക്കപ്പെടുന്നത്. നിരവധി യുവതാരങ്ങൾ ഉണ്ടെങ്കിലും പടത്തലവനായ നെയ്മറിന്റെ അഭാവം മുന്നേറ്റത്തിൽ ബ്രസീലിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശക്തമായ പ്രതിരോധവും, മധ്യനിരയും ബ്രസീലിന് കരുത്താണ്. എന്നാൽ അവസാന മത്സരത്തിൽ കാമറൂണിനോട് ഏറ്റ തോൽവി തിരിച്ചടിയായി. ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണ് പക്ഷെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി പുറത്തായി. രണ്ടു വിജയങ്ങളുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനം നേടി മുന്നേറി. സെർബിയ അവസാന സ്ഥാനത്തായി. പ്രീ ക്വാർട്ടറിൽ ബ്രസീൽ സൗത്ത് കൊറിയയേയും സ്വിറ്റ്സർലൻഡ് പോർച്ചുഗലിനെയും നേരിടും.

ഗ്രൂപ്പ് H


ഘാനയ്ക്കെതിരായ അവസാന മത്സരത്തിൽ 85-ആം മിനിട്ട് വരെ അടുത്ത റൗണ്ടിലേക്ക് മുന്നേറും എന്നു കരുതിയിരുന്ന ഉറുഗ്വെ പക്ഷെ ദക്ഷിണ കൊറിയ പോർച്ചുഗലിനെ ഇഞ്ചുറി ടൈമിൽ അട്ടിമറിച്ചതോടെ ലോകകപ്പിൽ നിന്ന് പുറത്തായി. രണ്ടു വിജയങ്ങളുമായി പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് മുന്നേറിയപ്പോൾ ഈ അട്ടിമറി വിജയം കൈമുതൽ ആക്കി ദക്ഷിണ കൊറിയ രണ്ടാമത്തെത്തി. അവസാന രണ്ടു മത്സരങ്ങളിൽ റൊണാൾഡോയുടെ മോശം പ്രകടനം നോക്ക് ഔട്ട് റൗണ്ടിൽ പോർച്ചുഗലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2010-ൽ ഉറുഗ്വേക്ക് എതിരെയുള്ള മത്സരത്തിൽ പോസ്റ്റിലേക്ക് വന്ന പന്ത് സുവാരസ് കൈകൊണ്ട് തടയുകയും, തുടർന്ന് കിട്ടിയ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്താണ് ഘാന പുറത്തായത്‌. എന്നാൽ ഈ ലോകകപ്പിൽ ഉറുഗ്വേക്ക് ഒരു ഗോൾ കൂടി അടിച്ചു അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അനുവദിക്കാതെ ഘാന പ്രതികാരം വീട്ടി. സുവാരസ്, കവാനി തുടങ്ങിയ ഉറുഗ്വെയുടെ ഇതിഹാസ താരങ്ങൾ കണ്ണീരോടെ ലോകകപ്പിൽ നിന്ന് വിടവാങ്ങി.

നിരവധി അട്ടിമറികളും, ത്രില്ലർ സിനിമകളെ അതിശയിപ്പിക്കുന്ന ട്വിസ്റ്റും ടേണുമായി മുന്നേറിയ ഗ്രൂപ്പ് മത്സരങ്ങൾ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ടമാണ് സമ്മാനിച്ചത്. ഇത് നോക്ക്ഔട്ട് റൗണ്ടുകളെ ആവേശത്തോടെ കാത്തിരിക്കാൻ ലോകമെമ്പാടും ഉള്ള ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം നൽകുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....