Anthikkadu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Anthikkadu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

സന്ദേശവും അന്തിക്കാടും പിന്നെ സ്ത്രീധനവും


ഓരോ തമാശയ്ക്ക് പിന്നിലും അതിന്റേതായ രാഷ്ട്രീയം ഉണ്ട്. മലയാളത്തില്‍ കാലാതീതമായ തമാശകള്‍ സൃഷ്ടിച്ച ആളാര് എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍  വരിക ശ്രീനിവാസന്റെ പേരാണ്; അതിന്റെ നിലവാരവും ആഴവും രാഷ്ട്രീയവും ഒക്കെ അത്ര മെച്ചമല്ല എങ്കിലും. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന് ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ കുറയും. പലപ്പോഴും ആഴമില്ലാത്ത പുറന്തോട് മാത്രം സ്പര്‍ശിക്കുന്ന ഫലിതങ്ങളാണ് ശ്രീനി നിര്‍മ്മിച്ചത്. അതാകട്ടെ 'അരാഷ്ട്രീയം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന  വലതുപക്ഷ രാഷ്ട്രീയത്തോടു ചേര്‍ന്ന് നില്‍ക്കുന്നതും. ഇടതുപക്ഷം എന്നാല്‍ പലര്‍ക്കും പ്രഭാകരന്മാരും ക്യൂബ മുകുന്ദന്‍മാരും ആയി മാറുന്നത് പതിവ് കാഴ്ച്ചയാണല്ലോ. രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും പുരോഗമനപരമായ ആശയങ്ങളെയും എന്നും അവജ്ഞയോടു കൂടി മാത്രമേ ശ്രീനിയും സത്യന്‍ അന്തിക്കാടും കണ്ടിട്ടുള്ളൂ. അതിന്റെ പരമകൊടിയാണ് 'സന്ദേശം' എന്ന സിനിമ. അതിലെ പ്രശസ്തമായ ഒരു സീനാണ് പ്രഭാകരന്റെ പെണ്ണുകാണല്‍.







ശ്രീനിയുടെ പ്രശസ്തമായ ഡയകോല്‍ ഇതാണ്. 'എനിക്ക് ചില നിബന്ധനകള്‍ മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിനു ആര്‍ഭാടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ പാര്‍ട്ടി ആഫീസില്‍ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടനിയിക്കും. കുട്ടി ഒരു രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞങ്ങളുടെ പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം. ചടങ്ങ് തീര്‍ന്നു.'
ഈ തമാശയുടെ വേരുകള്‍ എവിടെയാണ് എന്നാണ് നാം പരിശോധിക്കേണ്ടത്. ആ ആലോചന എണ്‍പതുകളില്‍ പുരോഗമനപരമായി ചിന്തിച്ച ഒരു കൂട്ടം ചെരുപ്പക്കാരിലാണ് ചെന്നു നില്‍ക്കുക. കേരളം ഒരു മധ്യവര്‍ഗ്ഗ സമൂഹമായി മാറിത്തുടങ്ങിയ കാലം. ആ കാലത്താണ് ആര്‍ഭാടകരമായ വിവാഹങ്ങളും സ്ത്രീധനവിലപേശലുകളും കേരളത്തില്‍ വ്യാപകം ആകുന്നത്. കലാലയ രാഷ്ട്രീയം നന്മകളുടെ വിത്തുകള്‍ നിറച്ച ഒരു കൂട്ടം യുവാക്കള്‍ ഇതിനെതിരെ ചിന്തിച്ചു തുടങ്ങുന്നു. അവര്‍ സിനിമയില്‍ പറയുന്നത് പോലെ ഇടതുപക്ഷത്തോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മാത്രം ഉള്ളവരല്ല, അവരില്‍ വലിയൊരു പങ്ക് ഇടതുപക്ഷ ചിന്താഗതിക്കാര്‍ ആയിരുന്നു എങ്കിലും. പുരോഗമന ആശയങ്ങള്‍ മനസ്സില്‍ കൊണ്ട് നടന്ന ആ തലമുറയില്‍പ്പെട്ട പലരും സ്ത്രീധനം ചോദിക്കാതെയും ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കിയും വിവാഹം കഴിക്കാന്‍ തിരുമാനിച്ചു. അങ്ങനെ വിവാഹം കഴിച്ച ആ തലമുറയില്‍പ്പെട്ടു പോയ പലരെയും എനിക്ക് നേരിട്ടറിയാം. പല വിവാഹങ്ങളിലും അതു പ്രത്യക്ഷമായി ദൃശ്യമായില്ല എങ്കിലും വിലപേശലുകളും അനാവശ്യ ആര്‍ഭാടങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ അവര്‍ വളരെ പ്രത്യക്ഷമായിത്തന്നെ നടന്നു, ഒരു പക്ഷെ മുകളില്‍ പറഞ്ഞ ഡയലോഗ് പോലുള്ള വിവാഹങ്ങള്‍ സംഭവിച്ചു. എന്നാല്‍ ഈ പുരോഗമനപരമായ സമൂഹത്തിനു വളരെയേറെ ഉപയോഗപ്പെടുമായിരുന്ന ആ മുന്നേറ്റത്തെ ചവിട്ടിയരക്കാനാണ് ശ്രീനിയേയും സത്യന്‍ അന്തിക്കാടിനെയും പോലുള്ളവര്‍ ഉത്സാഹം കാട്ടിയത്. അതാകട്ടെ വസ്തുതകളെ അങ്ങേയറ്റം വികൃതമാക്കിയും. സത്യന്‍-ശ്രീനി കൂട്ടുകെട്ടിന്റെ 'പൊന്മുട്ടയിടുന്ന താറാവില്‍' ആകട്ടെ സ്ത്രീധനം വാങ്ങുന്നത് ഒരു നാട്ടുനടപ്പായി മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. കാമുകന്‍ പ്രണയസമ്മാനമായി തന്ന മാല വരന് സ്ത്രീധനമായി കൊടുക്കുന്നതില്‍ മാത്രമാണ് അവര്‍ തെറ്റുകണ്ടത്.

കാലം മാറുകയും പുരോഗമനപരമായ പല ആശയങ്ങളെയും പോലും ഈ രീതിയിലുള്ള വിവാഹങ്ങളും കുറഞ്ഞു വന്നു. അതിനു പല കാരണങ്ങളും ഉണ്ട്. ഫലമോ അനാവശ്യ ആര്‍ഭാടങ്ങള്‍ നിറഞ്ഞ വിവാഹങ്ങളും വര്‍ഷംതോറും പൂക്കുറ്റി പോലെ മോളിലേക്ക് പോകുന്ന, പ്രതിരോധബജറ്റിന്റെ അതിശയിക്കുന്ന സ്ത്രീധന ഡിമാന്റുകളും മാതാപിതാക്കളുടെ ചങ്കിലെ തീയ്ക്കും കടക്കെണിയിലായ കുടുംബങ്ങള്‍ക്കും കാരണമാകുന്നത് 'നോര്‍മല്‍' കാഴ്ചയായി മാറി. വിവാഹം എന്നത് ഒരു ആണും പെണ്ണും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു എന്നതിലുപരി ഒരു വലിയ ബിസിനസ്‌ ആയി മാറുന്ന അശ്ലീലക്കാഴ്ച്ചക്കും സമൂഹം സാക്ഷിയായി. അപ്പോഴാണ്‌ സത്യന്‍ അന്തിക്കാടിലെ 'നാട്ടുമ്പുറത്തുകാരന്‍ ഉപദേശി' സ്ത്രീധനവും വിവാഹത്തിലെ ആര്‍ഭാടങ്ങളും ഒക്കെ വലിയ പ്രശ്നമാണെന്ന് മനസിലാക്കി സടകുടഞ്ഞെഴുന്നേല്ക്കുന്നതും 'ഭാഗ്യദേവത' എന്ന 'സ്ത്രീധന-വിരുദ്ധ സില്‍മ' പിടിക്കുന്നതും.

പലരും യുവാക്കളായിരിക്കുമ്പോള്‍ സ്ത്രീധനം ചോദിച്ചു വാങ്ങിക്കുന്നവരും എന്നാല്‍ മൂന്നാല് പെണ്‍പിള്ളാരുടെ തന്ത ആകുമ്പോള്‍ വലിയ സ്ത്രീധന വിരുദ്ധര്‍ ആകുന്നതും അത്ര അപൂര്‍വമായ കാഴ്ച അല്ല, യേത്? എന്തായാലും ഏതാണ്ടതുപോലൊരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് 'ഭാഗ്യദേവത'യിലെ നായകന്‍, ഇവിടെ പുള്ളിക്ക് മകളല്ല മറിച്ച് സഹോദരി ആണെന്ന് മാത്രം, കടുത്ത സ്ത്രീധനവിരോധി ആകുന്നതും. ഈ നായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണോ എന്നറിയില്ലെങ്കിലും പുള്ളി ആ കഥാപാത്രത്തില്‍ നിന്ന് വലിയ വ്യത്യസ്തന്‍ അല്ല എന്നാണ് പുള്ളിയുടെ പഴയകാല സില്മകളും ഈ പുതിയ പടപ്പും വെച്ചു നോക്കുമ്പോള്‍ മനസിലാകുന്നത്. ഇതു ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട്-പ്രിയദര്‍ശന്‍ ത്രയത്തിന്റെ ഒരു പൊതുസ്വഭാവം തന്നെയാണ്. എല്ലാ പുരോഗമനപരമായ മുന്നേറ്റങ്ങളേയും ആശയങ്ങളെയും അന്യായമായി സാമാന്യവല്‍ക്കരിച്ച് പരിഹസിക്കുകയും എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ക്ക് തടയാന്‍ കഴിയുമായിരുന്ന പല വിപത്തുകളെയും പറ്റി വളരെക്കാലത്തിനു ശേഷം ആശങ്കപ്പെടുകയും ചെയ്യുന്ന ഇവരെപ്പോലുള്ളവര്‍ മലയാള സിനിമാചരിത്രത്തിലെ കറുത്ത പാടുകള്‍ തന്നെയാണ്. സൂപ്പര്‍ താര നിര്‍മ്മാണത്തിലും അവരുടെ കൊള്ളരുതായ്മകളിലും പങ്കുവഹിക്കുകയും പങ്കുപറ്റുകയും ചെയ്തിട്ട് ഒടുവില്‍ തനിക്കു അവരില്‍ നിന്നും ഒന്നും കിട്ടാനില്ല എന്ന് പുടി കിട്ടിയപ്പോള്‍ ശ്രീനി എടുത്ത 'പത്മശ്രീ ഭരത് ഡോ:സരോജ് കുമാര്‍' തന്നെയാണ് ഈ സീരിസിലെ ലേറ്റെസ്റ്റ്‌ എന്ട്രി. ഈ പൊള്ളത്തരങ്ങള്‍ മലയാളിസമൂഹം മനസിലാക്കിത്തുടങ്ങിയാല്‍ നന്ന് എന്ന് മാത്രം പറഞ്ഞുകൊള്ളുന്നു.



ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്? 

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....

 

(എഴുതാനുണ്ടായ സാഹചര്യം ഇവിടെ...)



വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....



അളിയാ, അന്തിക്കാട്ടിലെ നാട്ടുമ്പുറത്തുകാരന്റെ പുതിയ സില്‍മ വന്നു. പോയാലാ?

ഡേയ്, ആവശ്യത്തില്‍ക്കൂടുതല്‍ സാരോപദേശം വീട്ടീന്ന് ഫ്രീ ആയി കിട്ടുന്നുണ്ട്‌. പിന്നെന്തരിനടെ കാശ് കൊടുത്തു തീയെറ്ററീ പോയിരുന്നു ഉപദേശം കേക്കണേ....

അളിയാ അങ്ങനല്ല. ഇന്നാ പിടിച്ചോ നിന്റെ പഴയ ഗംഗയെ
എന്ന് പറയുന്ന ഡോ: സണ്ണിയെപ്പോലെ നമ്മടെ ഉപദേശി പറയുവാണ്, ഇന്നാ പിടിച്ചോ നിങ്ങനെ പഴേ മോഹന്‍ലാലിനെ എന്ന്... പോവാമളിയാ.... വേണ്ടേടാ, നമുക്ക് നമ്മുടെ പഴേ ലാലേട്ടനെ.

ഓ, എന്തരോ ആവട്ട്. ഇതിലും വലുത് എന്തൊക്കെ നാം സഹിക്കുന്നു. ജയ്‌ മധുമോഹന്‍ 


ഇന്ടര്‍വെലിനു മുന്‍പേ 'യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ' എന്നും വിളിച്ചു രണ്ട് പേരും ഓടിത്തള്ളി എന്നത് ചരിത്രം. സ്നേഹവീട്ടിലെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിയ എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു.


ചിത്രത്തെക്കുറിച്ച് പ്രത്യേകിച്ച് പുതുതായൊന്നും പറയാനില്ല.
കുറച്ചു കാലമായുള്ള മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും (എന്തരോ എന്തോ?), സ്വന്തമായി തിരക്കഥ എഴുതിത്തുടങ്ങിയ ശേഷം അന്തിക്കാടേട്ടന്റെ സില്മകളുടെ നിലവാരത്തെക്കുറിച്ചും (ഉവ്വ), സര്‍വ്വോപരി സംഗീത ശിരോമണി ഇളയരാശാവിന്റെ അന്തിക്കാട് ചിത്രങ്ങളിലെ സംഗീതത്തെക്കുറിച്ചും (ഹമ്മേ) ഏവര്‍ക്കും അറിവുള്ളതാണല്ലോ. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ക്വാളിറ്റി ആയിരുന്ന ടൈമിംഗ് ഒക്കെ പോയിട്ട് കാലം എത്രയായി. ഇപ്പോള്‍ അദ്ദേഹം ഒരു നല്ല നടനല്ല എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്ന ചിത്രമത്രേ ഇത്. സഹിക്കുക നല്ല ബുദ്ധിമുട്ട്. ആന്റണി പെരുമ്പാവൂരിന് നല്ല നമസ്കാരം.

മനസിനക്കരെയ്ക്ക് ശേഷമാണ് അന്തിക്കാട് സ്വന്തമായി തിരക്കഥ എഴുതിത്തുടങ്ങിയത്. രസതന്ത്രവും ഭാഗ്യദേവതയും മറ്റും നല്ല പ്രമേയം ഉണ്ടായിട്ടും തിരക്കഥയിലെ പാളിച്ചകള്‍ മുഴച്ചു നിന്ന ചിത്രങ്ങളാണ്. മോശപ്പെട്ട ഈ തിരക്കഥയെഴുത്തിന്റെ ഏറ്റവും പരമമായ പോയന്റുകളാണ് കഥ തുടരുമ്പോഴും ഇപ്പോള്‍ സ്നേഹവീടും. ഇനിയും അദ്ദേഹത്തിനു താഴേക്കു പോകാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഇന്നസെന്റും കെ.പി.എ.സി ലളിതയും മാമുക്കോയയും മറ്റും അന്തിക്കാടിന്റെ സില്മകളിലെ സ്ഥിരം വേഷങ്ങളില്‍ വന്നു പോകുന്നുണ്ട്, ആ പോട്ടെ. ബിജു മേനോന്‍ എന്ന നല്ലൊരു നടനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും ഉള്ള വേഷം പുള്ളി വൃത്തിയായി ചെയ്തു. ഷീലാമ്മയുടെ അമിതാഭിനയത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. രാഹുല്‍ രാജ് എന്ന പുതുമുഖം തന്റെ അഭിനയമില്ലായ്മ്മ കൊണ്ട് ഇത് ഒരു വിധം കൊമ്പന്‍സേറ്റ് ചെയ്യുന്നുണ്ട്.


അന്തിക്കാട് സില്മകളിലെ ഇളയരാജയുടെ സംഗീതത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഒരു ചാനല്‍ ചര്‍ച്ചയില്‍ ടി.പി.ശാസ്തമംഗലം അന്തിക്കാടിന്റെ സാന്നിധ്യത്തില്‍  ഈ നിലവാരമില്ലായ്മ്മയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ആര്‍ക്കു തോന്നിയാലും അന്തിക്കാടിനു തോന്നിയില്ലേല്‍ പിന്നെ

പറഞ്ഞിട്ടെന്തു കാര്യം. അനുഭവിക്കുക തന്നെ.

സിനിമയില്‍ ചിലയിടത്തൊക്കെ പലരും തകര്‍ത്തു ചിരിക്കുന്നുണ്ടായിരുന്നു. എന്‍റെ നിലവാരത്തകര്‍ച്ച കൊണ്ടാവണം എനിക്കതിനൊന്നും ചിരിക്കാന്‍ തോന്നാഞ്ഞത്. മോഹന്‍ലാല്‍ അട്ടപ്പാടിയിലെ തോട്ടം നോക്കുന്ന തമിഴനെ ഫോണിലൂടെ തുടരെത്തുടരെ ചീത്ത വിളിക്കുമ്പോള്‍ ആഞ്ഞു ചിരിക്കുന്ന പ്രക്ഷകരുടെ മനശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ലാലേട്ടന്‍ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ച ചില തമാശകള്‍ കണ്ടപ്പോള്‍ വലിയ കഷ്ടമാണ് തോന്നിയത്. കരിങ്കണ്ണന്‍ മത്തായി എന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെ വെച്ചുള്ള 'കരിങ്കണ്ണ്' നേഴ്സറി തമാശകള്‍ അന്തിക്കാട് ചെന്നു പെട്ടിരിക്കുന്ന പ്രതിഭാദാരിദ്ര്യമെന്ന മഹാഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിനൊക്കെ ചിരിക്കാന്‍ കഴിയുന്നവരോട് സത്യമായും എനിക്ക് അസൂയ തോന്നുന്നു. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചു ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യാത്തത് കൊണ്ട് കല്യാണം കഴിക്കാതെ കഴിയുന്നു എന്നൊക്കെയാണ് ലാല്‍ വെച്ച് കാച്ചുന്നത്. കൂടുതല്‍ പറയണ്ടല്ലോ...

 
മറ്റു ഇന്ത്യന്‍ ഭാഷകളിലെല്ലാം മധ്യവയസ്കരായ സൂപ്പര്‍ താരങ്ങളുടെ പ്രഭാവം അസ്തമിക്കുകയും, യുവപ്രതിഭകളുടെ തള്ളിക്കയറ്റം ഉണ്ടാവുകയും ചെയ്തപ്പോള്‍ മലയാളത്തില്‍ വേരൂന്നിയ സീരിയല്‍ സംസ്കാരത്തിന്റെ ബലത്തിലാണ് ഇവിടത്തെ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ താരപദവി നിലനിര്‍ത്തിയത് എന്ന വാദത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഉടനെ പോയി ഈ സിനിമ, സോറി മെഹാസീരിയല്‍ കാണുക. ഉടനെ ആ സംശയം തീര്‍ന്നു കിട്ടും. തീയേറ്ററില്‍ ഇരിക്കുന്ന രണ്ടര മണിക്കൂര്‍ യുഗയുഗാന്തരങ്ങളായി പ്രേക്ഷകര്‍ക്ക്‌ അനുഭപ്പെടാന്‍ മാത്രം ശക്തമാത്രേ ഈ അന്തിക്കാട് വക പടപ്പ്. ഫോര്‍ ഫ്രെണ്ട്സിനെയും ഹാപ്പി ഹസ്ബന്റ്സിനെയും സകുടുംബം ശ്യാമളയെയുമോക്കെ സ്വീകരിച്ച മലയാളികള്‍ ചിലപ്പോള്‍ ഈ ചിത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കാം. പക്ഷെ അവിടെയും പരാജയപ്പെടുന്നത് മലയാളസിനിമ ആയിരിക്കും. ചാപ്പാ കുരിശിലൂടെയും പ്രാഞ്ചിയെട്ടനിലൂടെയും മലയാളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു നവസിനിമാ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമേ പരിചയസമ്പന്നരുടെ  ഈ മാതിരി ചവറുകള്‍ പ്രയോജനപ്പെടുകയുള്ളൂ...

റേറ്റിംഗ്:1.5/10 (ഗ്രാമഭംഗിയുടെ ചില വിഷ്വല്‍സിനും ഇന്ടര്‍വെലിനു കഴിച്ച ഐസ് ക്രീമിനും ചേര്‍ത്ത്)

വാല്‍: വിലക്കല്‍ വീരന്മാരെ, നിത്യ  മേനോന്റെം റീമ കല്ലിങ്ങലിന്റെം ഒക്കെ മെക്കിട്ടു കേറാന്‍ നടക്കുന്നതിനു പകരം ഇങ്ങേരുടെ തിരക്കഥ, രാശാവിന്റെ സംഗീതം, ലാലേട്ടന്റെ ബാച്ചി ജീവിതം ഇതൊക്കെ ഒന്ന് വിലക്കൂ. അങ്ങനേലും നിങ്ങളെക്കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ. പ്ലീസ്...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍


Related Posts: