വെള്ളിയാഴ്‌ച, മേയ് 13, 2022

അവതാർ

"നട്ടുനനച്ചൊരു സംസ്കാരത്തരുവെട്ടിച്ചിതനിര തീര്‍ത്തീടും,
തണലുതരുന്ന മഹാവൃക്ഷം നാംചുവടു മുറിക്കുകയാണിന്ന്,
ഇത് ബാഗ്ദാദാണമ്മ പറഞ്ഞോരറബി കഥയിലെ ബാഗ്ദാദ്...."
-മുരുകന്‍ കാട്ടാക്കട (ബാഗ്ദാദ്)


'മാനവസംസ്കാരത്തിന്റെ കളിത്തൊട്ടില്‍' എന്നാണ് ഇറാക്ക് അറിയപ്പെടുന്നത്. യൂഫ്രട്ടീസ്, ടൈഗ്രിസ്‌ എന്നെ നദികള്‍ക്ക് ഇടയില്‍ രൂപം കൊണ്ട മേസപ്പോട്ടോമിയന്‍ സംസ്കാരമാണ് മനുഷ്യവികാസത്തിന്റെ ആദ്യ ചുവടുകള്‍ ആയ ഭാഷയും ചക്രവും നമുക്ക് നല്‍കിയത്. 'നദികള്‍ക്കിടയിലുള്ള പ്രദേശം' എന്നാണ് മെസപ്പോട്ടോമിയയുടെ അര്‍ഥം തന്നെ. തീര്‍ച്ചയായും 'മാനവസംസ്കാരത്തിന്റെ അമ്മമരം' തന്നെയാണ് ഇറാക്ക്. എന്നാല്‍ പരിഷ്കൃത സമൂഹം എന്നവകാശപ്പെടുന്നവര്‍ എന്താണ് ആ അമ്മയ്ക്ക് തിരിച്ചു നല്‍കിയത്? ഇതൊരു മനുഷ്യനെയും ഇരുത്തിചിന്തിപ്പിക്കേണ്ട ചോദ്യമാണ് അത്. 1990 -കള്‍ക്ക് മുന്‍പ് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്ന് ആയിരുന്നു ഇറാക്ക്. ഇന്ന് ആ ദേശത്തിന്റെ അവസ്ഥ എന്താണ്? ആര്‍ക്കൊക്കയാണ് ഇത് കൊണ്ട് നേട്ടമുണ്ടായത്? അമേരിക്കയിലെ സാധാരണക്കാര്‍ ഈ യുദ്ധത്തിലൂടെ എന്താണ് നേടിയത്?

ശരിയാണ്, സദ്ദാം ക്രൂരനായ ഭരണാധികാരിയായിരുന്നു. ഏകാധിപതി ആയിരുന്നു. പക്ഷെ, അദ്ദേഹം തന്റെ രാജ്യത്തെ സ്നേഹിച്ചിരുന്നു. അമേരിക്കക്കാരുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഉപരോധത്തിന് മുന്‍പ് അതിസമ്പന്നമായിരുന്നു ആ രാജ്യം. ഇന്ദിരാ ഗാന്ധിയുടെ അടുത്ത സുഹൃത്ത്‌ ആയിരുന്നു സദ്ദാം. എണ്ണ കയറ്റുമതിയിലൂടെ ആ രാജ്യത്തിലെ ജനങ്ങള്‍ അഭിവൃദ്ധിയിലേയ്ക്കു ചുവടു വെച്ചുകൊണ്ടിരുന്ന സമയത്താണ് സദ്ദാം അമേരിക്കക്കാരുടെ പ്രിയപ്പെട്ടവന്‍ എന്ന സ്ഥാനത്ത് നിന്നും ശത്രുവായി മാറുന്നതും യു.എന്‍ ഇറാക്കിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതും. ബില്‍ ക്ലിന്റന്‍ ഭരണകാലത്ത് പത്ത് ലക്ഷം കുട്ടികളാണ് മരുന്നും ഭക്ഷണവും ലഭിക്കാതെ ഇറാക്കില്‍ മരണമടഞ്ഞത്. ബുഷ്‌ ഭരണകാലത്തെ കാര്യം പറയേണ്ട ആവശ്യമില്ലല്ലോ. ഇന്ന് തീവ്രവാദികളുടെ ഉത്പാദന കേന്ദ്രമാണ് ഇറാക്ക്. ഇറാക്കിലെ 35% (അതായത് ഏതാണ്ട് 50 ലക്ഷം) കുട്ടികളും ഇന്ന് അനാഥരാണ്. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം അതിലുമധികം. ഇതാണോ അമേരിക്ക കയറ്റി അയച്ച ജനാധിപത്യം? അമേരിക്കയ്ക്ക് ജനാധിപത്യത്തെപ്പറ്റി പറയാന്‍ എന്താണ് അവകാശം? 'ലോബിയിംഗ്' പോലുള്ള നിയമവിധേയമായ അഴിമതി വഴി പണാധിപത്യമല്ലേ ആ രാജ്യത്തിലുള്ളത്. ഒബാമ കൊണ്ടുവന്ന ബാങ്കുകളുടെ ചൂതാട്ടം ഇല്ലാതാകാനുള്ള ബില്ല് ബാങ്കുകള്‍ വന്‍തോതില്‍ പണമിറക്കി സെനറ്റര്‍മാരെ 'ലോബിയിംഗ്' വഴി സ്വാധീനിച്ചല്ലേ പരാജയപ്പെടുത്തിയത്?

ഈ പശ്‌ചാത്തലത്തിലാണ് ഒരു അമേരിക്കക്കാരന്‍ സംവിധാനം ചെയ്തു കുറെ അമേരിക്കക്കാര്‍ അഭിനയിച്ചു ലോകം മുഴുവന്‍ തകര്‍ത്തോടിയ 'അവതാര്‍' എന്ന ചിത്രം വിലയിരുത്തേണ്ടത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സ് നിറയെ ഇറാക്കിലെ യുദ്ധത്തിന്റെ ചിത്രമായിരുന്നു. ഇറാഖില്‍ എണ്ണയ്ക്ക് വേണ്ടിയാണ് അല്ലാതെ അവിടം പരിപോഷിപ്പിക്കാനല്ല അമേരിക്കക്കാര്‍ പോയതെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. മാത്രമല്ല അവിടെയുണ്ടായിരുന്ന വിലമതിക്കാനാവാത്ത പുരാവസ്തുക്കളും അവര്‍ കൊള്ളയടിച്ചു. 'അവതാര്‍'-ന്റെ കഥാതന്തുവും മറ്റൊന്നല്ല. 'പണ്ടൊര' എന്ന alpha century -ക്കടുത്തുള്ള ഗ്രഹത്തിലെയ്ക്ക് unobtanium എന്ന വിലയേറിയ ധാതു തേടി ഭൂമിയിലെ കുറെ മനുഷ്യര്‍ ചെല്ലുന്നതാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. RDA corporation എന്ന കമ്പനിയുടെ sec-ops എന്ന സ്വകാര്യ സൈന്യം ഈ ധാതു ഖനനം ചെയ്യുന്നതിനായി പണ്ടോരയില്‍ എത്തുന്നു. എന്നാല്‍ അവര്‍ക്ക് അവിടത്തെ തദ്ദേശവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നു. പിന്നെ പല സംഭവങ്ങളിലൂടെ മാറിമറിഞ്ഞു ഒടുവില്‍ തദ്ദേശീയര്‍ അവരുടെ പക്ഷത്ത് ചേര്‍ന്ന കുറച്ചു മനുഷ്യരുടെ സഹായത്താല്‍ 'മനുഷ്യരെ' പരാജയപ്പെടുത്തുന്നതിലാണ് ചിത്രം അവസാനിക്കുന്നത്. പണ്ടോരയിലെ അധിനിവേശത്തിനു ഇറാക്ക് അധിനിവേശത്തോടുള്ള സാമ്യം വളരെ സ്പഷ്ടമാണ്. ഇറാക്കില്‍ എണ്ണ തേടിയാണെങ്കില്‍ പണ്ടോരയില്‍ വിലയേറിയ ധാതു തേടി. 'We wll fight terror with terror' എന്ന ചിത്രത്തിലെ കമ്പനിസൈന്യത്തിന്റെ കേണലിന്റെ ആഹ്വാനം മാത്രം മതി ഈ സാമ്യത്തിനു തെളിവ് നല്‍കാന്‍. ബുഷ്‌ കുറേക്കാലം ഇതുതന്നെയാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ചിത്രത്തില്‍ അവരുടെ 'അമ്മമരം' അധിനിവേശക്കാര്‍ മുറിക്കുന്ന രംഗം ഹൃദയസ്പര്‍ശിയാണ്. നമ്മുടെ സംസ്കാരത്തിന്റെ അമ്മമരത്തെത്തന്നയല്ലേ അവര്‍ ഇറാക്കില്‍ ഇന്ന് മുറിച്ചു വീഴ്ത്തുന്നത്?

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഈ ചിത്രം വാചാലമാകുന്നു. വ്യവസായവല്‍ക്കരണത്തിന് മുൻപു വരെ പ്രകൃതിയോടു ചേര്‍ന്നായിരുന്നു മനുഷ്യന്റെ ജീവിതം. എന്നാല്‍ ഇന്ന് തന്റെ ദുരയ്ക്ക് വേണ്ടി പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യുന്ന മനുഷ്യനെയും ചിത്രം വിമര്‍ശിക്കുന്നു. തന്റെ വാഹനമായി ഉപയോഗിക്കുന്ന ജീവിയുടെ മുടിയോടു തന്റെ മുടി അവര്‍ ചേര്‍ത്തുവെക്കുന്നു. ആ ആത്മബന്ധമാണ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അതാണ്‌ ആത്യന്തികമായി അനിയന്ത്രിതമായ കാർബൺ ബഹിർഗമനത്തിനും ആഗോളതാപനത്തിനും മറ്റും കാരണം.

തോക്കുകളും ബോംബുകളും വാഴുന്ന ഹോളിവുഡില്‍ കച്ചവട സിനിമയുടെ മതില്‍ക്കെട്ടില്‍ ഒതുങ്ങിനിന്നാനെങ്കില്‍ കൂടി എന്നും മനുഷ്യത്വത്തിന്റെ വെളിച്ചം ഉയര്‍ത്തിപ്പിടിച്ച സംവിധായകനാണ് ജെയിംസ്‌ കാമറൂണ്‍. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഇത് പ്രകടമാണ്. 'ഒരു യന്ത്രത്തിന് പോലും മനുഷ്യജീവന്റെ വില മനസിലാകുന്നു, എന്നിട്ട് മനുഷ്യര്‍ക്ക്‌ എന്തുകൊണ്ട് മനസിലാവുന്നില്ല?' എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ Terminator-ന്റെ രണ്ടാം പതിപ്പ് ഉയര്‍ത്തിയത്. അവതാറില്‍ തദ്ദേശീയരുടെ വിജയം വഴി തന്റെ പക്ഷം ഏതെന്നു അദ്ദേഹം മറയില്ലാതെ പ്രകടിപ്പിക്കുന്നു. അത് ആഗോളവല്‍ക്കരണവും അധിനിവേശങ്ങളും വഴി തനിക്കവകാശപ്പെട്ട മണ്ണില്‍നിന്നു കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ പക്ഷമാണ്. 'തീവ്രവാദത്തിന് എതിരെയുള്ള യുദ്ധം' എന്ന പേരില്‍ ജീവിതത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ട ലക്ഷക്കണക്കിന്‌ മനുഷ്യരുടെ പക്ഷത്താണ് അദ്ദേഹം. അത് പരസ്യമായിത്തന്നെ അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. ഇറാക്ക് യുദ്ധം തുടങ്ങിയ 2001 കാലയളവില്‍ ആണ് അദ്ദേഹം അവതാറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 'മിസൈലുകള്‍ അയക്കുന്ന മാനസികാവസ്ഥയെ നമുക്കറിയൂ, അത് സ്വന്തം മണ്ണില്‍ വന്നു വീഴുമ്പോളുള്ള അവസ്ഥ നമുക്കറിയില്ല. നാം ഉപേക്ഷിക്കേണ്ടുന്ന ഒരു വ്യവസ്ഥയെ ചോദ്യം ചെയ്യുന്നത് തികച്ചും ദേശസ്നേഹപരമാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു', ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം തുടര്‍ന്നു, 'നാവി'-എന്ന തദ്ദേശീയര്‍ നമ്മില്‍ തന്നെയുള്ള ചിലതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാമിഷ്ടപ്പെടുന്ന ചിലതിനെ. ചിത്രത്തിലെ മനുഷ്യര്‍ നമുക്കറിയാവുന്ന നാം തന്നെയാണ്. നമ്മുടെ ഭൂമിയെ ഒരു ചവട്ടുകൂനയാക്കി മാറ്റുന്ന, നമ്മുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന നമ്മെയാണവര്‍ പ്രതിനിധീകരിക്കുന്നത്. ഇറാക്ക് യുദ്ധം മാത്രമല്ല, മനുഷ്യര്‍ ചരിത്രാതീതകാലം നടത്തിയ എല്ലാ അധിനിവേശങ്ങളെയും അദ്ദേഹം ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുന്നു. മായന്‍, ഇന്കിസ് ഉള്‍പ്പടെയുള്ള ജനതയ്ക്ക് മുന്നിലുള്ള തന്റെ സമര്‍പ്പണമാണ്‌ ഈ ചിത്രമെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ഇപ്പോള്‍ അമേരിക്കക്കാര്‍ എന്നവകാശപ്പെടുന്നവര്‍ അവിടത്തെ തദ്ദേശീയരായിരുന്ന ജനതയ്ക്ക് നേരെ നടത്തിയ അക്രമങ്ങളും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ഈ ചിത്രം നേടിയ വന്‍വിജയം ലോകജനത ഏതു പക്ഷത്താണെന്ന വ്യക്തമായ സന്ദേശവും നല്‍കുന്നു; അതിനൂതനമായ വിഷ്വല്‍ എഫെക്ട്സ് ആ വിജയത്തില്‍ ഒരു പങ്കു വഹിച്ചെങ്കില്‍ കൂടി.

അവതാറിന്റെ രണ്ടാം ഭാഗം  'Avatar: The Way of Water' ഈ വർഷം ഡിസംബർ 16-ന് റിലീസ് ചെയ്യും. ഇതിന്റെ ട്രെയ്‌ലർ Doctor strange in the multiverse of madness-നോടൊപ്പം പ്രദർശിപ്പിക്കുന്നുണ്ട്. അവതാറിന്റെ 3,4,5 ഭാഗങ്ങൾ 2024, 2026, 2028 തുടങ്ങിയ വർഷങ്ങളിൽ റിലീസ് ചെയ്യും എന്ന് കരുതപ്പെടുന്നു.

Avatar is a profound show of resistance to capitalism and the struggle for the defence of nature.
-IVA MORELS (BOLIVIA)

Success of Avatar tells you all of us on the planet have more things in common than we have dividing us.
-Tom Rothman (Fox Films)

May in the enjoying of it makes you think a little bit about the way you interact with nature and your fellow men.
-James Cameroon

അനൂപ്‌ കിളിമാനൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....