ഞായറാഴ്‌ച, ഫെബ്രുവരി 28, 2021

A 12 Year Night



"I'm not the poorest president. The poorest is the one who needs a lot to live. My lifestyle is a consequence of my wounds. I'm the son of my history. There have been years when I would have been happy just to have a mattress."
-José 'Pepe' Mujica

ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആയിരിക്കുമ്പോൾ പോലും നയിച്ച ലാളിത്യം നിറഞ്ഞ ജീവിതത്തിന്റെ പേരിൽ ലഭിച്ച 'ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന വിശേഷണത്തിന് ഉറുഗ്വേ മുൻ പ്രസിഡന്റ് ഹോസെ 'പെപ്പെ' മുഹിക്ക നൽകിയ മറുപടിയാണിത്. ഉറുഗ്വേയിലെ പട്ടാളത്തിന്റെ ഏകാധിപത്യ ഭരണത്തിന്റെ കാലത്ത് 12 വർഷക്കാലമാണ് മാർക്സിസ്റ്റ്‌ ഗൊറില്ല പോരാളികളായിരുന്ന പെപ്പെ മുഹീക്കയും സുഹൃത്തുക്കളും ജയിലിൽ കഴിഞ്ഞത്. അതിൽ കൂടുതലും ഒന്നും എഴുതാനോ വായിക്കാനോ എന്തിന് ഒന്നു സംസാരിക്കാൻ പോലും ആരുമില്ലാത്ത ഏകാന്ത തടവിലും. കിണറുകൾ പോലുള്ള തടവറകളിൽ ഏകാന്ത വാസത്തിന്റെ കാലത്ത് തന്റെ ഏറ്റവും വലിയ ആഗ്രഹം കിടന്നുറങ്ങാൻ ഒരു കിടക്ക ലഭിക്കുക എന്നതായിരുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.

പെപ്പെ, നാറ്റോ, മൗറീഷ്യോ തുടങ്ങിയ 3 പേരുടെ 12 വർഷത്തെ തടവുകാലത്തെ അതിന്റെ എല്ലാ തീവ്രതയോടെയും കാണിക്കുന്ന ചിത്രമാണ് ആൽവാരോ ബ്രെഷ്നർ സംവിധാനം ചെയ്ത 'A 12 Year Night'. വർഷങ്ങളുടെ ഏകാന്ത തടവിൽ മാനസിക വിഭ്രാന്തിയോളം എത്തുന്ന പെപ്പെയോട് മാനസിക നില തകർക്കാൻ പട്ടാളത്തിന്റെ ശ്രമങ്ങൾക്ക് മുന്നിൽ തോൽക്കരുതെന്ന് ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ അമ്മ, മൗറീഷ്യോയെ ആദ്യമായി കാണാൻ എത്തുന്ന മകൾ എന്നിങ്ങനെ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. ഒരു പ്രാവശ്യം കണ്ണുതുറന്ന് പുറം ലോകം കാണാൻ അവസരം ലഭിക്കുമ്പോൾ, ചുമരുകളിൽ തട്ടി ജയിലിലെ അപ്പുറത്തെ മുറിയിലുള്ളത്  സുഹൃത്തുണെന്ന് മനസ്സിലാക്കുമ്പോൾ ഒക്കെ അവർക്ക് ലഭിക്കുന്ന ആനന്ദം പ്രേക്ഷകർക്ക് കൂടിയുള്ളതാണ്.

മനുഷ്യർ നേടിയെടുത്ത നേട്ടങ്ങൾക്ക് പിന്നിൽ നൽകേണ്ടി വന്ന വിലകളെപ്പറ്റിയും, നാം ജീവിക്കുന്ന ജീവിതങ്ങളെപ്പറ്റിയും ആഴത്തിലുള്ള ചിന്തകൾ ഉണർത്താൻ പര്യാപ്തമായ 2018-ലെ IFFK-യെ ആവേശം കൊള്ളിച്ച ഈ ചിത്രം ഇപ്പോൾ Netflix-ൽ ലഭ്യമാണ്.

അനൂപ്‌ കിളിമാനൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....