റേറ്റിംഗ് : 4/5
'ഇതൊരു തമിഴ് പടമായി തോന്നുന്നില്ല, ഇത് മലയാളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പടമാണ്.' പടം കണ്ടിറങ്ങിയുടനെ സുഹൃത്ത് രാഹുല്‍ പറഞ്ഞതാണിത്. ആലോചിച്ചപ്പോള്‍ ശരിയാണ്. സാധാരണ നാം കാണുന്ന തമിഴ് പടങ്ങള്‍ പോലെയല്ലാത്ത, ഭരതന്‍-പത്മരാജന്‍-ലോഹിതദാസ്-ശ്രീനിവാസന്‍ മുതലായവര്‍ വഴിതെളിച്ച ഒരു ശൈലിയുടെ തുടര്‍ച്ച. തമിഴ് സിനിമ മാറുകയാണ്. അതിവൈകാരികതയിലും താരാരാധനയിലും ഗ്ലാമറിലും കുരുങ്ങിക്കിടന്ന തമിഴ് സിനിമ, ഇപ്പോഴും അതിനൊരു കുറവുമില്ലെങ്കിലും, ഗൌരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും അത്തരം ചിത്രങ്ങള്‍ വന്‍വിജയം നേടുന്നതിനോപ്പം തുടര്‍ച്ചയായി ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്യുന്നത് ഒരു സിനിമാപ്രേമി എന്ന നിലയില്‍ വലിയ സന്തോഷം നല്‍കുന്നു.
മറ്റെന്തിനെക്കാളുമുപരി ഈ ചിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത് വിക്രത്തിന്റെയും സാറയുടെയും അഭിനയമികവ് തന്നെയാണ്. അല്പമൊന്നു പാളിയാല്‍ കൈവിട്ടു പോകാമായിരുന്ന മാനസിക വൈകല്യമുള്ള ഒരു കഥാപാത്രത്തെ അതീവ ഏകാഗ്രതയോടെ വിക്രം അവിസ്മരണീയമാക്കിയിരിക്കുന്നു. മനസുകൊണ്ട് പ്രേക്ഷകര്‍ വിക്രത്തിന് ദേശീയ അവാര്‍ഡ് നല്‍കിക്കഴിഞ്ഞു. അവാര്‍ഡ് കമ്മിറ്റിയും അങ്ങനെ തീരുമാനിച്ചാല്‍ അത്ഭുതപ്പെടാനില്ല. ആറുവയസ്സിന്റെ ബുദ്ധി മാത്രമുള്ള ഒരു മുപ്പതുകാരനെ അവതരിപ്പിക്കുമ്പോള്‍
ഏകാഗ്രത നഷ്ടമായാല്‍ കഥാപാത്രം കൈവിട്ടു പോയാല്‍ ബുദ്ധിമാന്ദ്യമുള്ളവരെ
കളിയാക്കുന്ന രീതിയിലേയ്ക്ക് അത് മാറിപ്പോവാന്‍ വലിയ താമസമൊന്നും വേണ്ട.
എന്നാല്‍ അത് സംഭവിച്ചില്ല എന്നത് വിക്രമിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു
നേട്ടമാണ്. അതിവൈകാരികതയിലെയ്ക്ക് കടക്കാത്ത വിജയിന്റെ ആഖ്യാനശൈലി ഇതിനു
വിക്രത്തിനെ നന്നായി സഹായിച്ചു. എന്നാല്‍ വിക്രത്തെക്കാള്‍ ഒരു പിടി മുന്നിലാണ് വിക്രത്തിന്റെ മകളായി അഭിനയിച്ച സാറയുടെ പ്രകടനമെന്നു പറഞ്ഞെ മതിയാകൂ. അവിശ്വനീയമായ പ്രകടനമാണ് ഈ അഞ്ചു വയസ്സുകാരി കാഴ്ച വെച്ചിരിക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകും ഈ പെണ്‍കുട്ടി എന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. അമല പോളും അനുഷ്ക ഷെട്ടിയും ഉള്‍പ്പടെ എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. ഈ രണ്ടു പേരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
എല്ലാറ്റിലുമുപരിയായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ മനോഹരകാവ്യത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച എ.എല്‍. വിജയാണ്. പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന വിജയ് അക്കാലത്തെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. എന്നാല്‍ ഇത്രയും നന്നായി രൂപപ്പെടുത്തിയെടുത്ത ഒരു ചിത്രത്തിന് എഡിറ്റിംഗ് ടേബിളില്‍ കാണിച്ച ഉദാസീനത നിരാശാജനകമാണ്. എന്നാല്‍ മറ്റെല്ലാ സാങ്കേതിക മേഖലകളിലും ചിത്രം ഉന്നതനിലവാരം പുലര്‍ത്തി. തമിഴ് കൊമേഴ്സ്യല്‍ സിനിമകളുടെ ചേരുവകള്‍ പരമാവധി അകറ്റി നിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അവസാനത്തെ അനുഷ്കാ ഷെട്ടിയുടെയും വിക്രതിന്റെയും ഗാനരംഗം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. എങ്കിലും അതുള്‍പ്പടെ എല്ലാ ഗാനങ്ങളുടെയും ചിത്രീകരണം നന്നായിരുന്നു. എ.ആര്‍ റഹ്മാന്റെ അനന്തിരവന്‍ ആയ ജി.വി പ്രകാശ് കുമാറിന്റെ സംഗീതവും നന്നായിട്ടുണ്ട്. "I am Sam" എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം രൂപം കൊള്ളുന്നത്. എന്നാല്‍ ഇപ്പോഴുള്ള മറ്റു സംവിധായകരെപ്പോലെ അത് തുറന്നു സമ്മതിക്കാന്‍ വിജയ് മടിക്കുന്നു. അത് തുറന്നു സമ്മതിക്കുന്നത് കൊണ്ട് ഇവര്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിനു ഒരു കുറവും വരികയില്ല എന്നിവര്‍ മനസിലാക്കാത്തത് കഷ്ടമാണ്.
മലയാളിയായ കൃഷ്ണ കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി രംഗ പ്രവേശം ചെയ്ത കൃഷ്ണകുമാര്‍ നല്ല പ്രതിഭയുണ്ടായിട്ടും മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നടനാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ് സീരിയലുകളിലും മറ്റും അഭിനയിക്കുകയായിരുന്ന കൃഷ്ണകുമാറിന് ഇപ്പോള്‍ തമിഴകത്ത് നല്ല കാലമാണ്. കാവലനിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷം ബില്ലയുടെ രണ്ടാം ഭാഗത്തില്‍ പ്രധാന വില്ലന്‍ തുടങ്ങി ഒരുപിടി നല്ല വേഷങ്ങള്‍ ഇപ്പോള്‍ കൃഷ്ണകുമാറിനെത്തേടി എത്തുന്നുണ്ട്. മലയാളസിനിമയിലും അടുത്ത് തന്നെ നല്ല വേഷങ്ങളില്‍ ഇദ്ദേഹം എത്തുമെന്ന് പ്രതീക്ഷിക്കാം.
എല്ലാറ്റിലുമുപരിയായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ മനോഹരകാവ്യത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച എ.എല്‍. വിജയാണ്. പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന വിജയ് അക്കാലത്തെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. എന്നാല്‍ ഇത്രയും നന്നായി രൂപപ്പെടുത്തിയെടുത്ത ഒരു ചിത്രത്തിന് എഡിറ്റിംഗ് ടേബിളില്‍ കാണിച്ച ഉദാസീനത നിരാശാജനകമാണ്. എന്നാല്‍ മറ്റെല്ലാ സാങ്കേതിക മേഖലകളിലും ചിത്രം ഉന്നതനിലവാരം പുലര്‍ത്തി. തമിഴ് കൊമേഴ്സ്യല്‍ സിനിമകളുടെ ചേരുവകള്‍ പരമാവധി അകറ്റി നിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അവസാനത്തെ അനുഷ്കാ ഷെട്ടിയുടെയും വിക്രതിന്റെയും ഗാനരംഗം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. എങ്കിലും അതുള്‍പ്പടെ എല്ലാ ഗാനങ്ങളുടെയും ചിത്രീകരണം നന്നായിരുന്നു. എ.ആര്‍ റഹ്മാന്റെ അനന്തിരവന്‍ ആയ ജി.വി പ്രകാശ് കുമാറിന്റെ സംഗീതവും നന്നായിട്ടുണ്ട്. "I am Sam" എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം രൂപം കൊള്ളുന്നത്. എന്നാല്‍ ഇപ്പോഴുള്ള മറ്റു സംവിധായകരെപ്പോലെ അത് തുറന്നു സമ്മതിക്കാന്‍ വിജയ് മടിക്കുന്നു. അത് തുറന്നു സമ്മതിക്കുന്നത് കൊണ്ട് ഇവര്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിനു ഒരു കുറവും വരികയില്ല എന്നിവര്‍ മനസിലാക്കാത്തത് കഷ്ടമാണ്.
കിളിമാനൂര്‍ ഗവണ്‍മെന്റ് ടൌണ്‍ യു.പി.എസ്സിലാണ് ഏഴാം ക്ലാസ് വരെ എന്റെ പഠനം. അവിടെ ലാലന്‍ എന്നൊരു കളിക്കൂട്ടുകാരന്‍ നമുക്കുണ്ടായിരുന്നു. ഇരുപതു വയസിനു മുകളില്‍ പ്രായമുണ്ടെങ്കിലും മാനസിക വളര്‍ച്ചയില്ല. അവിടെയുള്ള ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് ലാലന്‍. എന്നും രാവിലെ കുളിച്ചു പുതിയ വസ്ത്രങ്ങളും ധരിച്ചു സ്കൂളിനടുത്ത് വരും. പിന്നെ വൈകിട്ട് വരെ സ്കൂളിലെ കൊച്ചു പയ്യന്സുമായി അവിടെയൊക്കെ കറക്കം. യുവജനോത്സത്തിനും മറ്റും പാട്ടുമിട്ട് ലാലന്‍ നമ്മളുമായി ഡാന്‍സും ബഹളവുമായിരിക്കും. ചുണ്ടല്‍പ്പം മുകളിലോട്ടു കൊട്ടി വെച്ചൊരു പുഞ്ചിരിയുമായി സ്കൂള്‍ ജീവിതത്തിലെ ഒരു നിറഞ്ഞ ഓര്‍മ്മയാണ് ലാലന്‍. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. മരിച്ചുപോയി എന്നൊരു വാര്‍ത്ത കേട്ടിരുന്നു; അത് വിശ്വസിക്കാതിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നത് കൊണ്ടാവണം ഞാന്‍ അതിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു വൈകല്യമുള്ള ഒരാളായി ലാലനെ ഞങ്ങളൊരിക്കലും കണ്ടിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു; കുഞ്ഞു മനസിന്റെ നിഷ്കളങ്കതയാവാം അതിനു കാരണം. അത് കൊണ്ടാവാം ലാലന്‍ എപ്പോഴും നമ്മെത്തേടി വന്നിരുന്നത്. 'ദൈവതിരുമകള്‍' എന്നില്‍ ലാലന്റെ ഓര്‍മ്മകള്‍ നിറച്ചു.
ഇതുപോലെ ഉള്ളവര്‍ക്ക് വിവാഹവും കുടുംബജീവിതവും നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും ദുഖകരമായ വസ്തുത. എന്നാല്‍ ഒരു കുടുംബജീവിതത്തിനു ഭാഗ്യമുണ്ടായ കൃഷ്ണ എന്നയാളുടെ കഥയാണ് ഈ ചിത്രം.പ്രസവത്തോടെ ഭാര്യമരിക്കുന്നതോട് കൂടി കുട്ടിയെ ഒറ്റയ്ക്ക് നോക്കേണ്ട ചുമതല കൃഷ്ണയ്ക്ക് വന്നു ചേരുന്നു. മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളോടുള്ളതാണ് ഏറ്റവും പവിത്രമായ സ്നേഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സ്നേഹം ഏതൊരു വൈകല്യത്തേയും അതിജീവിക്കാന്‍ പര്യാപ്തമാണ് എന്ന സന്ദേശം ഈ ചിത്രം നല്‍കുന്നു. എന്നാല്‍ അപ്പോഴും പ്രായോഗികജീവിതവും ജീവിത യാഥാര്‍ത്ഥ്യങ്ങളും കൂടി കഥപറച്ചിലില്‍ സംവിധായകന്‍ പരിഗണിക്കുന്നു എന്നത് തമിഴ് സിനിമയുടെ മാറ്റത്തിലെക്കുള്ള ഒരു ചൂണ്ടു പലകയാണ്. നാം ബുദ്ധിവളര്‍ച്ചയില്ല എന്ന് പരിഹസിച്ചു സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന പലരും നമ്മെക്കാള്‍ വലിയ മനസിന് ഉടമയാണ് എന്ന് നാം തിരിച്ചറിയുന്നില്ല. അങ്ങനൊരു തിരിച്ചറിവിന് ഈ ചിത്രം കാരണമായി എങ്കില്‍ അത് തന്നെയാണ് ഈ സിനിമയുടെ വിജയം, സിനിമ എന്ന കലാരൂപത്തിന്റെയും വിജയം.
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍

