IFFK എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
IFFK എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ജനുവരി 04, 2013

I.D (2012)


റസൂല്‍ പൂക്കുട്ടി അടക്കം അഞ്ചു മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും മലയാളിയായ കമല്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത ഹിന്ദി ചിത്രമാണ് I.D.  IFFK 2012-ലെ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്ന ചിത്രങ്ങളില്‍ നിലവാരം അവകാശപ്പെടാവുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണിത്.  നവ-ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ കാലത്ത് മുംബൈ പോലുള്ള ഒരു മഹാനഗരത്തിലെ തൊഴിലാളികളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നോര്‍ത്ത്-ഈസ്റ്റില്‍ നിന്ന് മുംബൈയില്‍ എത്തി അവിടെ ജോലി നോക്കുന്ന ചാരുവിന്റെ ഫ്ലാറ്റിലേയ്ക്ക് ഒരു പെയ്ന്റര്‍ എത്തുന്നു. പെയ്ന്റ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുന്ന പെയ്ന്റര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നു. തുടര്‍ന്ന് ആ പെയ്ന്ററുടെ വിലാസം അന്വേഷിച്ചു ചാരു പോകുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം.

നടി ഗീതാഞ്ജലിയും സംവിധായകന്‍ കമലും

സാധാരണ ഹിന്ദി ചിത്രങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ബോളീവുഡ് കച്ചവട ചിത്രങ്ങളില്‍ നിന്നും,  വ്യത്യസ്തമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം പറയാന്‍ കമല്‍ ധൈര്യം കാണിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നും വരുന്ന ഒരു സ്ത്രീ കേന്ദ്രകഥാപാത്രം ആകുന്നതിന്റെ രാഷ്ട്രീയം കാണാതിരിക്കേണ്ട കാര്യമില്ല, ഇന്ത്യയുടെ പല ഭാഗത്തും ജോലിക്കായി എത്തുന്ന നോര്‍ത്ത് ഈസ്റ്റുകാര്‍ പലവിധ ആക്രമങ്ങള്‍ക്കും വിധേയമാകേണ്ടി വരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ആ തെരഞ്ഞെടുപ്പിന് കമല്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.അങ്ങനെ ഒരു കഥാപാത്രത്തിനെ വീക്ഷണകോണിലൂടെ മുംബൈ പോലുള്ള ഒരു നഗരത്തിലെ പെയ്ന്ററുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് യാത്ര നടത്തുമ്പോള്‍ അത് തുറന്നിടുന്ന സാധ്യതകള്‍ അനവധിയാണ്. 



ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് ഏറെ വളക്കൂറുണ്ടായിരുന്ന മണ്ണായിരുന്നു മുംബയിലേത്. ശക്തമായ തൊഴിലാളി സംഘടനകളുടെ വര്‍ഗ്ഗബോധം തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട ബാല്‍ താക്കറെയുടെയും ശിവസേനയുടെയും വരവോടെയാണ് അത് നഷ്ടമാകുന്നത് (സെബിന്റെ കുറിപ്പ് വായിക്കുക: https://www.facebook.com/sebinaj/posts/10151324595724083). മറാത്ത ദേശീയതയും മണ്ണിന്റെ മക്കള്‍  വാദത്തിന്റെയും അകമ്പടിയോടെ, മുതലാളിമാരുടെ ആശീര്‍വാദത്തോടെ ശിവസേന മുംബൈ കീഴടക്കിയപ്പോള്‍ നഷ്ടമായത് തൊഴിലാളികളുടെ വര്‍ഗ്ഗബോധമാണ്. അതിന്റെ ദോഷഫലങ്ങള്‍ ഇന്ന് മുംബൈയിലെ തൊഴിലാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം. 

ചാരുവിനു ഈ പെയ്ന്ററെ ഏര്‍പ്പാടാക്കി കൊടുക്കുന്നത് ഒരു കരാറുകാരന്‍ ആണ്. അയാള്‍ക്കാകട്ടെ   ഈ പെയ്ന്ററെ അറിയുക പോലുമില്ല; കാരണം അയാള്‍ ഉപകരാരുകാര്‍ വഴിയാണ് ജോലിക്കാരെ ഏര്‍പ്പാടാക്കുന്നത്. അതുകൊണ്ടുതന്നെ ആ തൊഴിലാളിയുടെ കുടുംബത്തെ തേടിയുള്ള ചാരുവിന്റെ യാത്ര കൂടുതല്‍ ദുഷ്കരമാകുന്നു.പലതട്ടിലൂടെയുള്ള കരാറുകാരിലൂടെ അരിക്കപ്പെട്ടു ഒടുവില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയോ തുച്ഛം ആയിരിക്കും എന്നോര്‍ക്കുക. മാത്രമല്ല, യാതൊരു വിധ തൊഴില്‍ നിയമങ്ങളോ, സംരക്ഷണമോ, എന്തിനു അടിസ്ഥാനമായ അവകാശങ്ങള്‍ പോലും അവര്‍ക്ക് ലഭിക്കുന്നില്ല. ജോലിസ്ഥലത്ത് അസുഖം ബാധിച്ചാലോ, മരിച്ചാല്‍ തന്നെയോ സ്വന്തം വീടുകാര്‍ തന്നെ അറിയാത്ത രീതിയിലായി മാറിക്കഴിഞ്ഞു നമ്മുടെ വന്‍നഗരങ്ങളിലെ പോലും തൊഴില്‍ വ്യവസ്ഥ. എല്ലാ ദിവസവും തൊഴിലിനായി പെയ്ന്റര്‍മാര്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ കരാറുകാരുടെ ദയാദാക്ഷണ്യങ്ങള്‍ക്കായി കാത്തു ഒരുമിച്ചുകൂടി നില്‍ക്കേണ്ടി വരുന്നു. വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്കുകളില്‍ കണ്ണ് മഞ്ഞളിച്ചവര്‍ കാണാതെ പോകുന്നത് നമ്മുടെ രാജ്യത്തിലെ കഷ്ടപ്പെടുന്ന ഭൂരിപക്ഷത്തെയാണ്. മേട്രോനഗരത്തിന്റെ പുറം മോടി ചായമടിച്ചു സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു പെയ്ന്ററുടെ  നിറമില്ലാത്ത ജീവിതം കഥാതന്തു ആകുന്നത് ഒട്ടും യാദൃശ്ചികമാകാന്‍ വഴിയില്ല. സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകളിലെയ്ക്ക് മാറുന്ന ഈ കാലഘട്ടത്തില്‍ ഒരു അധാരവുമില്ലാത്ത, വിലാസം പോലുമില്ലാത്ത ചേരിനിവാസികള്‍ വറചട്ടിയില്‍ നിന്നും എരിതീയിലേയ്ക്കുള്ള യാത്ര തുടരുന്നു.



റസൂല്‍ പൂക്കുട്ടിയുടെ യാഥാര്‍ത്ഥ്യം നിറഞ്ഞ ശബ്ദസംവിധാനവും മധു നീലകണ്‌ഠന്റെ ക്യാമറയും ചിത്രത്തിന്റെ മിഴിവ് വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിന്റെ ഡോക്യുമെന്ററി സ്വഭാവം ഒരു പക്ഷെ ബോധപൂര്‍വ്വമാകാം, ചിത്രത്തെ യാഥാര്‍ത്യത്തോട് അടുപ്പിക്കുന്ന ഒരു പാലമായി...



ചൊവ്വാഴ്ച, ജനുവരി 01, 2013

IFFK 2012-ലെ മികച്ച ചിത്രങ്ങള്‍



IFFK 2012-ല്‍  പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളെപ്പറ്റിയുള്ള ഒരു ലേഖന പരമ്പരയാണിത്. പൊതുവായി ഉപയോഗിക്കുന്ന അര്‍ത്ഥത്തിലുള്ള സിനിമാ നിരൂപണമല്ല, മറിച്ചു സിനിമയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ വായനയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

1. അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍

2NO (2012)

3. Omar Killed Me (2011)

4. I.D (2012)



അനൂപ്‌ കിളിമാനൂര്‍



ശനിയാഴ്‌ച, ഡിസംബർ 22, 2012

Omar Killed Me (2011)


ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഒരാളുടെ യഥാര്‍ത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കി Roschdy Zem സംവിധാനം ചെയ്ത ഫ്രഞ്ച്-അറബിക് ചിത്രമാണ് 'Omar Killed Me'. ഈ ചിത്രം നിയമവ്യവസ്ഥയുടെ ദൗര്‍ബല്യത്തെക്കുറിച്ചും സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വംശീയതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ നമ്മുടെ സമകാലിക സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ക്ക് പശ്ചാത്തലം ഒരുക്കാന്‍ ഈ ചിത്രത്തിന് കഴിയും.



1991-ല്‍ ഫ്രാന്‍സില്‍ വെച്ച് ധനികയായ ഒരു വിധവ കൊല്ലപ്പെടുന്നു. ചുവരില്‍ അവരുടെ രക്തം വെച്ച് 'Omar Killed Me' എന്ന് എഴുതിയിരുന്നു. ഇതിനെത്തുടര്‍ന്ന് അവരുടെ വീട്ടിലെ തോട്ടക്കാരന്‍ ആയ ഒമര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഒമര്‍ മൊറോക്കോയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ കുടിയേറ്റക്കാരനാണ്. വ്യക്തമായ തെളിവുകളുടെ അഭാവത്തിലും ഒമര്‍ ശിക്ഷിക്കപ്പെടുന്നു. ഏഴു വര്‍ഷത്തിനു ശേഷം ഫ്രഞ്ച് പ്രധാനമന്ത്രി ശിക്ഷ ഇളവു ചെയ്തു ഒമറിനെ വിട്ടയക്കുന്നു; എന്നാല്‍ ഒമര്‍ നിയമത്തിനു മുന്നില്‍ അപ്പോഴും നിരപരാധിയല്ല. ഒമര്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തെ പറ്റി പുസ്തകം എഴുതുന്ന ഒരു എഴുത്തുകാരനിലൂടെയാണ് ചിത്രം വികസിക്കുന്നത്. നീതിക്ക് വേണ്ടി, താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കാന്‍ വേണ്ടി ഒമര്‍ നടത്തുന്ന ഇപ്പോഴും തുടരുന്ന പോരാട്ടത്തിന്റെ കഥ കൂടിയാണ് ചിത്രം.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുടിയേറ്റക്കാരനാണ് എന്നതാണ് ഒമര്‍ ശിക്ഷിക്കപ്പെടാനുള്ള പ്രധാന കാരണം. അവിടെ തെളിവുകളും വസ്തുതകളും യുക്തിയും അല്ല, മറിച്ചു ഇത്തരക്കാര്‍ കുറ്റവാളികളാണ് അഥവാ കുറ്റകൃത്യങ്ങള്‍ ഇത്തരക്കാരുടെ കൂടപ്പിറപ്പ് ആണ് എന്നാ അത്യന്തം സത്യവിരുദ്ധവും സാമൂഹ്യവിരുദ്ധവും ആയ പൊതുബോധം ആണ് ചിലപ്പോള്‍ കോടതിയെപ്പോലും നയിക്കുന്നത് എന്നാ ഞെട്ടിപ്പിക്കുന്ന വസ്തുത നമുക്ക് കാണാന്‍ കഴിയും. ഇപ്പോഴും സമൂഹത്തില്‍ നടമാടുന്ന വംശീയതയും ജാതീയതും ഈ പൊതുബോധത്തിന്റെ നിര്‍ണ്ണയത്തില്‍ വലിയ പങ്കു വഹിക്കുന്നു. ഇത് പാശ്ചാത്യ സമൂഹത്തില്‍ മാത്രമുള്ള പ്രശ്നമല്ല. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും തുടരുന്ന ജാതി വിവേചനങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. 'അന്യസംസ്ഥാന തൊഴിലാളികളെ' പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന, പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കപ്പെടുന്ന അവര്‍ ക്രിമിനലുകളാണെന്ന പൊതുബോധം അടിസ്ഥാനപരമായി വേരൂന്നിയിരിക്കുന്നത് വംശീയതയില്‍ തന്നെയാണ്, നാമെത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും. അത് കൊണ്ടുതന്നെയാണ് സമൂഹത്തില്‍ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും അവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നാം വ്യഗ്രത കാണിക്കുന്നത്.



ഇരട്ടനീതി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഒന്‍പതു വര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്ന ശേഷം ഒടുവില്‍ നിരപരാധിയായി നിരപരാധിയായി പുറത്തിറങ്ങിയ മദനി ഇപ്പോള്‍ വീണ്ടും ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണ കാത്തു ജയിലിലാണ്. 'ആ കേസിലെ സാക്ഷികളെ ഞാന്‍ കണ്ടു, എന്നാല്‍  അവര്‍ മദനിയെ കണ്ടില്ല' എന്ന ഷാഹിനയുടെ കമന്റ് ഓര്‍ക്കുക (ആ കേസിലെ സത്യം അന്വേഷിക്കാന്‍ പോയതിന്റെ പേരില്‍ ഷാഹിനയും ഇപ്പോള്‍ നിയമനടപടി നേരിടുകയാണ്). ഇതുപോലെ അനേകം പേര്‍ പലഭാഗങ്ങളിലായി തടവനുഭവിക്കുന്നു. എന്നാല്‍ ഇവരൊന്നും ഓണം ഉണ്ടോ, പെരുന്നാള്‍ ആഘോഷിച്ചോ, ക്രിസ്ത്മസിനു പുല്‍ക്കൂട്‌ ഒരുക്കിയോ എന്നൊന്നും ആലോചിക്കാത്തവര്‍, നിഷേധിക്കാനാവാത്ത തെളിവുണ്ടായിട്ടും  മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോയി ക്രിസ്ത്മസ് ആഘോഷിക്കാന്‍ അനുവാദം കൊടുത്തിരിക്കുകയാണ്. അതാകട്ടെ അവര്‍ തിരിച്ചുവന്നു 'എന്ന് വിലങ്ങണിയിക്കൂ, ശിക്ഷിക്കൂ ' എന്ന് പറയാന്‍ സാധ്യത തുലോം തുച്ഛം ആയിട്ടും. ഈ ആശയം തന്നെയാണ് ചിത്രം മുന്നോട്ടു വെക്കുന്നത്.

ലോകത്തെങ്ങുമുള്ള സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന സാര്‍വ്വലൗകികമായ ആശയം മുന്നോട്ടു വെക്കുക എന്നത് ഓരോ ചലച്ചിത്രകാരന്റെയും സ്വപ്നമാണ്. അതില്‍ ഇവിടെ സംവിധായകന്‍ വിജയിച്ചു എന്നുതന്നെ പറയേണ്ടി വരും.

അനൂപ്‌ കിളിമാനൂര്‍
ചിത്രം : IMDB 

NO (2012)

അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍

IFFK 2011: കാഴ്ച്ചയുടെ മേളക്കാഴ്ചകള്‍...




ബുധനാഴ്‌ച, ഡിസംബർ 19, 2012

NO (2012)



Amores PerrosBabelThe Motorcycle Diaries എന്നീ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ   Gael García Bernal  അഭിനയിച്ച പുതിയ ചിത്രമാണ് 'NO'. Pablo Larraín ആണ് ഈ ചിലിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1988-ല്‍  പിനോഷെയുടെ സൈനികഭരണത്തെപ്പറ്റി നടന്ന ഹിതപരിശോധനയും അതിനായി ഉപയോഗിക്കപ്പെട്ട പ്രചരണ രീതികളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എല്ലാ ഭരണ വിരുദ്ധ അഭിപ്രായങ്ങളും പ്രചാരണങ്ങളും അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആ കാലത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ ലഭിച്ചിരുന്നത് നാഷണല്‍ ടെലിവിഷനില്‍ ദിവസവും വെറും പതിനഞ്ചു മിനുട്ടാണ്‌. അഭിപ്രായ വ്യത്യാസങ്ങല്‍ള്‍ക്കിടയിലും പ്രതിപക്ഷ കക്ഷികളുടെ 'മഴവില്‍' സഖ്യം ഈ പതിനഞ്ചു മിനുട്ട് ഉപയോഗിച്ച് നടത്തിയ 'No Campaign'-ഉം അതിന്റെ വിജയവും അഭിപ്രായസ്വാതന്ത്ര്യത്തെയും സെന്‍സറിങ്ങിനെയും ജനാധിപത്യത്തേയും കുറിച്ച് മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്.




ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സാല്‍വഡോര്‍ അലന്റയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയാണ് 1973-ല്‍ പിനോഷെ ചിലിയുടെ ഭരണം പിടിച്ചെടുക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഭരണം തുടര്‍ന്ന പിനോഷെ നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുകയും തനിക്കെതിരെ ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളെയും  ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. എന്നാല്‍ പിനോഷെയോടുള്ള എതിര്‍പ്പ് ചിലിയില്‍ ശക്തമായി വരുകയും അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1988-ല്‍ ഹിതപരിശോധന നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിനോഷെയുടെ ഭരണം തുരണം എന്നുള്ളവര്‍ 'YES' എന്നും എതിര്‍പ്പുള്ളവര്‍ 'NO' എന്നും വോട്ടു ചെയ്യണം. കമ്മ്യൂണിസ്റ്റുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ഉള്‍പ്പടെ നിരന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രചാരണത്തിന് ആകെ ലഭിച്ചത് ഒരു മാസക്കാലം ദിവസവും പതിനഞ്ചു മിനിറ്റാണ്. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഈ പാര്‍ട്ടികള്‍ക്ക് ഈ സമയം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കി തന്നെയാണ് സൈനിക ഭരണകൂടം ഇതിനു അനുവാദം നല്‍കിയത്.


പ്രതിപക്ഷ കക്ഷികള്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ രംഗത്തെ പ്രഗത്ഭനായ René Saavedra-യെ (Gael García Bernal) സമീപിക്കുന്നു. തുടര്‍ന്ന് വ്യത്യസ്തമായ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിക്കുന്ന 'മഴവില്‍' എന്ന സിംബല്‍ ഉപയോഗിച്ചുകൊണ്ട് 'Happiness is coming' എന്ന പേരില്‍ അവര്‍ ടെലിവിഷന്‍ ക്യാമ്പയ്ന്‍ (NO  Campaign) ആരംഭിക്കുന്നു. ഭീഷണികളെയും  രൂക്ഷമായ സര്‍ക്കാര്‍ നിരീക്ഷണങ്ങളെയും അതിജീവിച്ചു കൊണ്ടുള്ള അവരുടെ പോരാട്ടമാണ് പിന്നീട് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഡോക്യുമെന്ററി ആയി മാറാതെ കയ്യടക്കത്തോടെ ചിത്രീകരിക്കാന്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.  



ജനാധിപത്യത്തിന്റെ വിലയും അത് നമുക്ക് നല്‍കുന്ന അവകാശങ്ങളും ശരിയായ രീതിയില്‍ മനസിലാക്കാത്ത ഒരു യുവതലമുറയാണ് നമ്മുടെ രാജ്യത്ത് ഇപ്പോഴുള്ളത് എന്ന വിമര്‍ശനം ശക്തമാണ്. ജനാധിപത്യ ഭരണവ്യവസ്ഥയ്ക്കായി ലോകത്തിന്റെ പലഭാഗത്തായി നടക്കുന്ന പോരാട്ടങ്ങളെ മനസിലാക്കുന്നത്‌ ജനാധിപത്യത്തിന്റെ ശരിയായ ഉപയോഗത്തിന് സഹായകരമാകും എന്ന കാര്യത്തില്‍ സംശയമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വരുന്ന വിലക്കുകളും ഐ.ടി ആക്റ്റ് പോലുള്ള കരിനിയമങ്ങളിലൂടെ ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മൂക്കുകയറിടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളും വലിയ ചര്‍ച്ചയാകുന്ന അവസരമാണിത്. പതിനഞ്ചു മിനിട്ടിന്റെ 'No Campaign' ഒരു സൈനികഭരണകൂടത്തെ അട്ടിമറിച്ചതെങ്ങനെ എന്ന് അറിയുന്നത് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും നല്‍കുന്ന അത്ഭുതകരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരു ജനതയെ തീര്‍ച്ചയായും സഹായിക്കും. അതുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ പിനോഷെയുടെ പരാജയം നല്‍കുന്ന സൂചന തിരിച്ചറിയുന്നത് നന്നായിരിക്കും.

അനൂപ്‌ കിളിമാനൂര്‍


അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍





തിങ്കളാഴ്‌ച, ഡിസംബർ 17, 2012

അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍


ഒന്ന്


വിവിധ ദേശഭാഷാ സംസ്കാരങ്ങളേയും മനുഷ്യന്റെ ജീവിതങ്ങളേയും സന്തോഷങ്ങളേയും വേദനകളേയും സ്വപ്നങ്ങളേയും  അനുഭവിക്കാനും അറിയാനുമുള്ള അവസരമാണ് IFFK-യില്‍ ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തുന്ന സിനിമകള്‍ സമ്മാനിക്കുന്നത്. അങ്ങനെ സാധ്യമാകുന്ന സാര്‍വ്വജനീയതയും അതിര്‍ത്തികളുടെ അര്‍ത്ഥശൂന്യതയും ഇതേ വിഷയം പ്രമേയമാക്കിയ Filmistaan, When I saw you എന്നീ രണ്ടു ചിത്രങ്ങളുടെ സാനിധ്യം കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാക്കുന്നു.

നടനാവായി ആഗ്രഹിക്കുകയും ഒടുവില്‍ ഒരു വിദേശ ഡോക്യുമെന്ററിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആവുകയും ചെയ്യുന്ന സണ്ണിയെ രാജസ്ഥാനിലെ അതിര്‍ത്തിയിലെ ഷൂട്ടിങ്ങിനിടെ അമേരിക്കക്കാരെ ലക്ഷ്യമിട്ട് വന്ന തീവ്രവാദികള്‍ പാകിസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടു പോകുന്നു. അവിടെ തീവ്രവാദികള്‍ സണ്ണിയെ തടങ്കലില്‍ വെക്കുന്നത് സിനിമയുടെ പൈറേറ്റഡ് വീഡിയോകള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഒരാളുടെ വീട്ടിലാണ്. സിനിമ ഇവരെ ഒന്നിപ്പിക്കുകയാണ്. ഒരു സാധാരണ ബോളിവുഡ്  മസാല ചിത്രത്തില്‍ നിന്നും വലിയ ഭിന്നമൊന്നുമല്ല ഈ ചിത്രം. അതിശയോക്തി കലര്‍ന്ന രീതിയിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ മുഖ്യധാരാ ചിത്രങ്ങളില്‍ കാണാന്‍ കഴിയാത്ത ചില നല്ല ആശയങ്ങള്‍ ഈ ചിത്രം പങ്കുവെക്കുന്നു.

തന്നെ തട്ടിക്കൊണ്ടു വന്നിരിക്കുന്നത് പാകിസ്ഥാനിലാണ് എന്നറിയുമ്പോള്‍ സണ്ണിയുടെ പ്രതികരണം രസകരമാണ്. ഇവിടത്തെ വീടുകള്‍ നമ്മുടെ പോലെ, ആളുകള്‍ നമ്മുടെ പോലെ, ആഹാരവും നമ്മുടെ പോലെ; പിന്നെ ഇതു പാകിസ്ഥാനാണ് എന്ന് താന്‍ എങ്ങനെ അറിയും എന്നാണു സണ്ണിയുടെ ചോദ്യം. വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങാത്ത ചില മനസുകളെയും ചിത്രം തുറന്നുകാട്ടുന്നു. ലാഹോറില്‍ ജനിച്ച സണ്ണിയുടെ അപ്പുപ്പനും അജ്മീറില്‍ ജനിച്ച പാകിസ്താന്‍കാരനായ വൈദ്യനും തങ്ങളുടെ ജന്മസ്ഥലത്തേയ്ക്ക് ഒരിക്കല്ക്കൂടിയെങ്കിലും തിരിച്ചു പോകാന്‍ കഴിയാത്തതില്‍ ദുഖിതരാണ്. ഒരു ജനതയെ കീറിമുറിച്ച അതിര്‍ത്തികള്‍ ഉണ്ടാക്കിയ നഷ്ടങ്ങളും വേദനകളും അനാവശ്യമായിരുന്നു എന്നാണു ചിത്രം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം. തീവ്രവാദികളില്‍ ഒരു പങ്ക് ദാരിദ്ര്യം മൂലം അതിലേക്കു എത്തപ്പെട്ടതാണ് എന്ന സത്യവും, ഭയം ഒന്ന് മാത്രമാണ് തീവ്രവാദികള്‍ക്ക് സഹായം ചെയ്തുകൊടുക്കാന്‍ മിക്ക ഗ്രാമീണരേയും പ്രേരിപ്പിക്കുന്നത് എന്ന സത്യവും ചിത്രം മുന്നോട്ടു വെക്കുന്നു. 

സമാനമായ ആശയമുള്ള മറ്റൊരു ചിത്രം Annemarie Jacir സംവിധാനം ചെയ്ത 'When I saw you' ആണ്. പാലസ്തീനിലെ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ടു ജോര്‍ദ്ദാനിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന അമ്മയുടെയും മകന്റെയും ചിത്രമാണിത്. ഇസ്രായേലിന്റെ ഭീകരതയുടെ നേര്‍ക്കാഴ്ചയാകുന്നു അഭയാര്‍ഥി ക്യാമ്പ്. താരക് എന്ന കേന്ദ്രകഥാപാത്രത്തിന്റെ അച്ഛന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെടുന്നതിനിടയില്‍ അച്ഛനെ കാണാതാകുന്നു. അച്ഛന്‍ തന്റെ വീട്ടില്‍ ഉണ്ടാവുമെന്ന് താരക് ഉറച്ചു വിശ്വസിക്കുകയും അവിടേക്ക് ആരുമറിയാതെ യാത്ര പുറപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ തളര്‍ന്നു വീഴുന്ന താരകിനെ പാലസ്തിന്‍ വിമോചനപോരാളികള്‍ തങ്ങളോടൊപ്പം താമസിപ്പിക്കുന്നു. താരക് അവിടെയുണ്ടെന്ന് അറിഞ്ഞ്  അമ്മയും അവിടെയെത്തുന്നു. അതിനിടയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ഇസ്രായേല്‍ ആക്രമിക്കുന്ന വാര്‍ത്ത വരികയും താരകും അമ്മയും പോരാളികള്‍ക്കൊപ്പം തുടരാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

ഒരു രാത്രിയില്‍ താരക് ഒറ്റയ്ക്ക് പാലസ്തീന്‍ അതിര്‍ത്തിയിലേയ്ക്ക് പോകുന്നു. അമ്മ പോരാളികളോടൊപ്പം താരകിനെ തിരയുന്നു. സൈനിക കാവല്‍ ഉള്ള അതിര്‍ത്തിയിലേയ്ക്ക് പോകുന്ന താരകിനെ തടയാനായി അമ്മപോകുന്നു. എന്നാല്‍ താരകിന്റെ കയ്യും പിടിച്ചു അതിര്‍ത്തിയിലേയ്ക്ക് അമ്മ ഓടുന്ന ഷോട്ടിലാണ് ചിത്രം അവസാനിക്കുന്നത്. അതിര്‍ത്തികള്‍ നിര്‍മ്മിച്ച്‌ സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ പോലും കഴിയാത്ത വിധത്തില്‍ ഒരു ജനതയെ നരകിപ്പിക്കുന്ന സയണിസ്റ്റ് പടയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഈ ചിത്രം. ഫില്മിസ്താനും അവസാനിക്കുന്നത് ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്ക് ഓടിയടുക്കുന്ന സണ്ണിയുടെയും അഫ്താബിന്റെയും ദൃശ്യത്തിലൂടെയാണ്. പശ്ചാത്തലത്തില്‍ നെഹ്രുവിന്റെയും ജിന്നയുടെയും പ്രസംഗങ്ങളും.


രണ്ടു വ്യത്യസ്ത ദേശങ്ങളില്‍, രണ്ടു വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളുടെ സാമ്യം യാദൃശ്ചികമല്ല. ജനതയെ വേര്‍പെടുത്തുന്ന അതിര്‍ത്തികള്‍ നല്‍കുന്ന വേദന ലോകത്തെല്ലായിടത്തും ഒന്ന് തന്നെയാണ്.


രണ്ട്


ഒന്ന് ഒരു യുവ സംവിധായകന്‍ . മറ്റൊന്ന് പതിമൂന്നു വര്‍ഷമായി സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചു ഉപജീവനം ജീവിതം നടത്തുന്ന ഒരാള്‍. ഒരാള്‍ താന്‍ ചെയ്ത ആദ്യ സിനിമയുമായി ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോള്‍ മറ്റൊരാള്‍ തന്റെ തന്നെ അനുഭവങ്ങള്‍ തന്റെ ആദ്യ നോവലാക്കി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ കൊണ്ടുനടന്നു വില്‍ക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങളില്‍ ഉള്ള ഇവരെ ഒന്നിപ്പിക്കുന്നത് സിനിമയോടുള്ള പ്രണയം. അവസാന ദിനം കൈരളി തീയേറ്ററില്‍ ഫില്മിസ്ഥാന്റെ പ്രദര്‍ശനം നടക്കുന്നതിനു മുന്‍പ് ഇവര്‍ കണ്ടുമുട്ടുന്നു. അവര്‍ക്കിടയിലുള്ള അതിര്‍വരമ്പ് ഭാഷയുടെത് മാത്രം. ആ അതിര്‍ത്തിയെ നിഷ്ഫലമാക്കി അവര്‍ക്കിടയില്‍ ഒരു ദ്വിഭാഷിയായി നിന്നപ്പോള്‍ ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും അര്‍ത്ഥസമ്പുഷ്ടമായ നിമിഷങ്ങളും....




ശുഭം!

മംഗളം!

അനൂപ്‌ കിളിമാനൂര്‍



Godard’s Own Country - The IFFK and the oddities of Malayali cinephilia