വ്യാഴാഴ്‌ച, ഫെബ്രുവരി 29, 2024

2024 - മലയാളത്തിൻ്റെ സിനിമാ വർഷം



മലയാള സിനിമ വലുതാവണമെങ്കിൽ തെലുങ്ക്, തമിഴ് മാസ് മസാല കച്ചവട സിനിമകളെ മാതൃകയാക്കി, അതിമാനുഷരായ നായകന്മാരെ ആഘോഷിക്കുന്ന 'പാൻ ഇന്ത്യൻ' സിനിമകൾ ഇറക്കണം എന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ കമൽ ഹാസൻ ഫിലിം കംപാനിയൻ്റെ റൗണ്ട് ടേബിളിൽ പങ്കെടുത്തപ്പോൾ പറഞ്ഞത് മലയാള സിനിമ അതിൻ്റെ സ്വതസിദ്ധമായ ശൈലി ഉപേക്ഷിച്ച് തമിഴ്-തെലുങ്ക് കച്ചവടശൈലിയെ അനുകരിച്ച് തട്ടുപൊളിപ്പൻ കച്ചവട സിനിമകൾ തുടർച്ചയായി ഇറക്കിയ കാലമാണ് മലയാള സിനിമയുടെ ഇരുണ്ട യുഗം എന്നാണ്. താൻ ഉൾപ്പടെ നിരവധി പേര് സിനിമ പരിശീലിച്ചത് മലയാള സിനിമകൾ കണ്ടും, അവയിൽ ഭാഗവാക്കായും ആണെന്നും സാധാരണ മനുഷ്യജീവിതങ്ങളെ വരച്ചു കാട്ടുന്ന ആ ശൈലിയാണ് മലയാള സിനിമയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സിനിമ ആക്കുന്നതും എന്നുകൂടി അദ്ദേഹം പറയുകയുണ്ടായി. നിർമ്മാല്യം താൻ നാല് പ്രാവശ്യം കണ്ടു എന്നു പറഞ്ഞ കമൽ ഹാസൻ സബ്ടൈറ്റിൽ ഇല്ലാതിരുന്ന കാലത്തും 'ചെമ്മീൻ' കേരളത്തിന് പുറത്ത് നിറഞ്ഞോടിയിട്ടുണ്ട് എന്നും, അതായിരുന്നു യഥാർത്ഥ പാൻ ഇന്ത്യൻ സിനിമ എന്നും മുൻപ് പറഞ്ഞിട്ടുണ്ട്.

2024- ൻ്റെ തുടക്കത്തിൽ ഏറെ പ്രതീക്ഷകളോടെ എത്തിയ 'മലൈക്കോട്ടൈ വാലിബൻ' ഒരു പരിധി വരെ നിരൂപക പ്രശംസ നേടിയെങ്കിലും പ്രേക്ഷകർക്കിടയിൽ രണ്ടു ധ്രുവങ്ങളിലുള്ള അഭിപ്രായങ്ങൾ നേടുകയും, പ്രതീക്ഷിച്ച ബോക്സ് ഓഫീസ് വിജയം നേടാതിരിക്കുകയും ചെയ്തു. നമ്മുടെ സിനിമകളിലും നാടകങ്ങളിലും നിരവധി ഗാനങ്ങൾ പ്രത്യക്ഷപ്പെടാൻ പ്രചോദനം ആയ ബാലെ എന്ന കലാരൂപം, വെസ്റ്റേൺ സിനിമകൾ, martial arts സിനിമകൾ, ഷോലെ, സാംസൺ, നിരവധി തമിഴ് സിനിമകൾ, പഴയകാല സിനിമകളിലെ മരംചുറ്റി പ്രേമം, കാനന ഛായയിൽ ആടുമേക്കാൻ ഉൾപ്പടെ നിരവധി ഗാനങ്ങൾ തുടങ്ങിയവയ്ക്കും മോഹൻലാലിൻ്റെ നിരവധി ചിത്രങ്ങൾക്കും ഉള്ള tribute കൂടി ആയിരുന്നു ഈ സിനിമ. ചിത്രം OTT-യിൽ എത്തിയ ശേഷവും പ്രേക്ഷകർക്ക് ഇടയിൽ ചിത്രത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ തുടരുകയും ചെയ്യുന്നു.

ഫെബ്രുവരി മാസത്തിൻ്റെ ആരംഭത്തിൽ ഗിരീഷ് എ.ഡി.യുടെ പ്രേമലു, ഡാർവിൻ കുര്യാക്കോസിൻ്റെ അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടങ്ങി. പ്രേമലു ഓരോ ദിവസവും കളക്ഷൻ വർദ്ധിപ്പിച്ച് വമ്പൻ ഹിറ്റിലേക്ക് നീങ്ങുമ്പോൾ പിന്നിട് റിലീസായ രാഹുൽ സദാശിവൻ്റെ ഭ്രമയുഗവും, ചിദംബരത്തിൻ്റെ മഞ്ഞുമ്മേൽ ബോയ്സും പ്രേക്ഷക പ്രശംസ നേടി സമാനമായി ഹിറ്റിലേക്ക് നീങ്ങുകയാണ്. ഈ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനും ഗംഭീരമാണ്.

മൂന്ന് സിനിമകളും സ്വന്തം genre-നോട് സത്യസന്ധത പുലർത്തുന്ന genre സിനിമകളാണ്. 


മൂന്ന് സിനിമകളുടെയും മറ്റൊരു പ്രത്യേകത ഇവയിലെ protagonist-കൾ തൊഴിലാളി വർഗ്ഗ കുടുംബങ്ങളിൽ നിന്നോ, അടിച്ചമർത്തപ്പെട്ട പശ്ചാത്തലത്തിൽ നിന്നോ വരുന്നവരാണ് എന്നതാണ്. ഇതിൽ മഞ്ഞുമ്മേൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലർ ആണ്. പോലീസും, നാട്ടുകാരും, ഫയർ ഫോഴ്സും ഒക്കെ കൈവിട്ടിട്ടും തങ്ങളുടെ കൂട്ടുകാരനെ പുറത്തെത്തിക്കാൻ ഭീകരമായ ഗുഹയ്ക്കുള്ളിലേയ്ക്കു ഇറങ്ങുന്ന കുട്ടേട്ടനും, കുട്ടൻ ഇറങ്ങിയില്ലെങ്കിൽ താൻ ഇറങ്ങും എന്നു പറയുന്ന സുധിയും, അവസാനം വരെ കൂടെ നിൽക്കുന്ന സുഹൃത്തുക്കളും മഹത്തായ മാനവ സ്നേഹത്തിനും, സൗഹൃദത്തിനും പുറമേ അവർ വരുന്ന തൊഴിലാളി വർഗ്ഗ സാഹചര്യങ്ങൾ മനുഷ്യജീവന് നൽകുന്ന വിലയുടെ കൂടി ദൃഷ്ടാന്തമാണ്.




റോം-കോം ആയ പ്രേമലുവിലെ നസ്ലൻ അവതരിപ്പിച്ച സച്ചിനും, ഫോക്ലോർ- ഹൊറർ ആയ ഭ്രമയുഗത്തിലെ അർജുൻ അശോകൻ അവതരിപ്പിച്ച തേവനും തങ്ങൾ അകപ്പെട്ടു പോയ സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാനും survive ചെയ്യാനുമുള്ള ശ്രമങ്ങളാണ് സിനിമയിൽ ഉടനീളം കാണുന്നത്. പ്രേമലുവിന് മുന്പ് രോമാഞ്ചം മാത്രമാണ് ഐ.ടി. ബൂമിന് ശേഷവും ബാംഗ്ലൂർ, ഹൈദരാബാദ് പോലെയുള്ള ഐ.ടി. സിറ്റികളിൽ അങ്ങനെ മലയാള സിനിമ അടയാളപ്പെടുത്താതെ പോയ, പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മലയാളി യുവത്വത്തെ കുറേയെങ്കിലും സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയിൽ ഏറ്റെടുക്കപ്പെട്ടത്തിന് ഈ അടയാളപ്പെടുത്തലുകളും ഒരു പ്രധാന കാരണമാണ് എന്ന് കരുതുന്നു. 

കൂടാതെ മുൻപ് മുഖ്യധാരാ മലയാള സിനിമ നായികാ-നായക സ്ഥാനത്ത് കാര്യമായി പരിഗണിക്കാതിരുന്ന കഥാപാത്രങ്ങളെയാണ് ഗിരീഷിൻ്റെ മൂന്നു സിനിമകളിലും നമുക്ക് കാണാൻ കഴിയുക. സംവിധായകരുടേയും, എഴുത്തുകാരുടേയും ഫാൻ്റസികളെ ആണ് മിക്കപ്പോഴും നായക കഥാപാത്രങ്ങളുടെ പ്രവർത്തികളായി കാണിക്കുന്നത് എന്ന് ഗിരീഷ് മേൽപ്പറഞ്ഞ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവും നാം ചുറ്റും അങ്ങനെ കണ്ടിട്ടില്ലാത്ത സർവ്വകലാ വല്ലഭരും, അതീവ ബഹിർമുഖരും, ചിലപ്പോഴൊക്കെ അസാമാന്യ ശക്തിയുള്ള അതിമാനുഷരും നമ്മുടെ നായക കഥാപാത്രങ്ങളായി അരങ്ങു വാഴുന്നത്. പെട്ടെന്ന് ഓർമ്മ വരുന്നത് യോദ്ധയിലെ തൈപ്പറമ്പിൽ അശോകൻ -അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ദ്വന്ദമാണ്. നമ്മളിൽ മിക്കവരും, നമുക്ക് ചുറ്റുമുള്ളവരിൽ ഭൂരിപക്ഷവും യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത് ജഗതിയും, ശ്രീനിവാസനും ഒക്കെ അവതരിപ്പിച്ച, മിക്കയിടത്തും തോറ്റ് പിന്മാറേണ്ടി വരുന്ന സാധാരണക്കാരായ കഥാപാത്രങ്ങളാണ്. ഒടുവിൽ വിജയിക്കുന്ന, മിക്കപ്പോഴും സൂപ്പർ താരങ്ങൾ അവതരിപ്പിച്ച നായക കഥാപാത്രങ്ങൾ നമ്മുടെ ഫാൻ്റസിയാണ്. അവരുടെ അയഥാർത്ഥവും, സ്വപ്നസമാനമായ വിജയങ്ങളിൽ പൂവണിയുന്നത് നമ്മുടെ ഫാൻ്റസികൾ കൂടിയാണ്. ഇതൊരു തീർത്തും മോശം കാര്യമാണ് എന്നല്ല പറയുന്നത്, ഈ ദ്വന്ദങ്ങളുടെ വിജയ ഫോർമുലകളെ ഒന്ന് പരാമർശിച്ചു എന്ന് മാത്രം. ഓരോ കാലത്തേയും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും, ജനങ്ങളുടെ ചിന്തകളും അഭിലാഷങ്ങളും എല്ലാം സിനിമകളെയും, അവ സ്വീകരിക്കപ്പെടുന്ന രീതികളെയും സ്വാധീനിക്കുന്നുണ്ട്. നവഉദാരവൽക്കരണ കാലത്തിൻ്റെ തുടക്കത്തിന് സമാന്തരമായി ആണ് നമ്മുടെ പ്രധാന കഥാപാത്രങ്ങൾ പലരും സാധാരണക്കാരിൽ നിന്നും മാറി അതിമാനുഷർ ആയതെന്നതും യാദൃശ്ചികമായി സംഭവിച്ചത് ആകാനും വഴിയില്ല.

പുറമേ അത്രയും സ്മാർട്ടും, അസാധാരണമാം വിധം സർവ്വകലാവല്ലഭരും, അതിമാനുഷരും അല്ലാത്ത, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നു വരുന്ന, സ്വതവേ അന്തർമുഖരും, നിരവധി ജീവിത പരാജയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരുമായ നായകരും വീണ്ടും വിജയ സിനിമകളിൽ നായക കഥാപാത്രമായി അവതരിപ്പിക്കാം എന്ന് ഗിരീഷ് എ.ഡി. തെളിയിക്കുകയാണ്. ഒരുപക്ഷേ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോലുള്ള സിനിമകളിൽ മുൻപ് നാം പരിചയിച്ചിട്ടുള്ള, മത്സരസംസ്കാരത്തിൻ്റെ ആഗോളവൽക്കരണാനന്തര കാലത്ത് ചുരുക്കം സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മോൾഡിൽ ഉള്ള നായകകഥാപാത്രങ്ങളുടെ തിരിച്ചുവരവ് കൂടിയായി പ്രമലുവിൻ്റെ വിജയം നമുക്ക് കണക്കാക്കാം. ഇത് ലോകമെങ്ങും സാമ്പത്തിക മാന്ദ്യങ്ങളുടെ കാലത്ത് ദുഷ്കരമായ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന millenial, gen z തലമുറകളേയും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറച്ചുകൂടി ആഴത്തിൽ വിശകലനം ചെയ്യാൻ ഒരു അവസരമാണ്. വലിയ ഹിറ്റായ കരിക്കിൻ്റെ 'തേരാ പാരാ' എന്ന കോമഡി-വെബ് സീരിസും സമാനമായ ജീവിത സാഹചര്യങ്ങളെ ആണ് വരച്ചു കാട്ടിയത്.

ഗിരീഷ് എ.ഡി.ക്കൊപ്പം പ്രേമലുവിൻ്റെ രചന നിർവഹിച്ച കിരൺ ജോസിയും അഭിനന്ദനം അർഹിക്കുന്നു. അജ്മൽ സാബുവിൻ്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു. നസ്ലൻ, മമിത ബൈജു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിൻ്റെ മാറ്റു കൂട്ടുന്നു. ഭ്രമയുഗവും മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ്. മമ്മൂട്ടിയെ മുമ്പെങ്ങും കാണാത്ത രീതിയിൽ രാഹുൽ സദാശിവൻ അവതരിപ്പിച്ചിരിക്കുന്നു. നിരവധി തലങ്ങളുള്ള, സങ്കീർണ്ണമായ കഥാപാത്രം അനായാസമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അർജ്ജുൻ അശോകൻ തൻ്റെ വേഷം നന്നായി ചെയ്തു. എന്നാൽ ഏറ്റവും മികച്ച അഭിനയം പുറത്തെടുത്തത് സിദ്ധാർത്ഥ് ഭരതൻ ആണ് എന്നു പറയേണ്ടി വരും. Heavy ആയ കഥാപാത്രത്തെ മികച്ച രീതിയിൽ സിദ്ധാർഥ് അവതരിപ്പിച്ചു.

നിരവധി പിന്നോക്ക- ദളിത് സമുദായങ്ങളുടെ ആരാധനാ മൂർത്തി ആയ ചാത്തൻ, പിന്നെ മാംസാഹാരം എന്നിവയെ വളരെ നെഗറ്റീവ് ആയി അവതരിപ്പിച്ചു എന്ന വിമർശനം ഈ സിനിമയ്ക്ക് നേരെ ഉയരുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല നമ്മുടെ ഐതിഹ്യങ്ങളെ ബ്രാഹ്മണവൽക്കരിച്ച് അവതരിപ്പിച്ചു എന്നൊരു വിമർശനം മുൻപു ഉണ്ടായിരുന്നു. ബ്രാഹ്മണ്യത്തിൻ്റെ ഗ്ലോറിഫിക്കേഷൻ എന്ന സമാനമായ വിമർശനം ഈ സിനിമയ്ക്ക് നേരെയും ഉയരുന്നുണ്ട്. 

അന്നത്തെ സമൂഹത്തിൽ നിലനിന്ന ഉച്ച നീതത്വങ്ങളുടെ പ്രതിഫലനം ആയും ചിത്രത്തിൽ പാണൻ നേരിടുന്ന സന്ദർഭങ്ങളെ കാണാവുന്നതാണ്. ബ്രാഹ്മണ്യത്തിൻ്റെ തോളിലേറി ഫ്യൂഡലിസം അന്നത്തെ സമൂഹത്തെ മുറുകെപ്പിടിച്ചത് പോലെയാണ് ചാത്തനും മനയെ തൻ്റെ കൈക്കുള്ളിൽ ആക്കിയത് എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ചതിനു വിപരീതമായി ഫ്യൂഡലിസത്തിൻ്റെ വേര് അറുത്തിട്ടല്ല നമ്മുടെ രാജ്യത്ത് വിദേശ ശക്തികൾ ക്യാപിറ്റലിസം കൊണ്ടുവന്നത്. അടിച്ചമർത്തലിൻ്റെ പ്രതീകമായ സിനിമയിലെ ചാത്തനെപ്പോലെ അവരുടെ വരവിന് ശേഷവും ഫ്യൂഡലിസം ഇവിടെ നിലനിന്നു, അതും ക്യാപിറ്റലിസവുമായി ഇഴചേർന്ന് വളരെ മോശപ്പെട്ട രീതിയിൽ. അതിൻ്റെ ദുരിതങ്ങളും പേറിയാണ് രാജ്യം മുന്നോട്ട് പോകുന്നു.

1956 സെൻട്രൽ ട്രാവൻകൂർ, ശവം, വിത്ത്, സന്തോഷത്തിൻ്റെ മൂന്നാം രഹസ്യം, Everything is cinema തുടങ്ങി നിരൂപക പ്രശംസ നേടിയ, നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'- യും ഈ വർഷം പ്രദർശനത്തിന് എത്തിയ ഒരു പ്രധാനപ്പെട്ട സിനിമയാണ്. ഡോൺ പാലത്തറയും, ഷെറിൻ കാതറിനും രചന നിർവഹിച്ച ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, മാത്യൂ തോമസ്, ദിവ്യ പ്രഭ, നിൽജ കെ. ബേബി, ജയിൻ ആൻഡ്രൂസ് തുടങ്ങിയവർ വേഷമിട്ടു. കലാമൂല്യം ഉള്ള സിനിമകൾക്ക് പേര് കേട്ട മലയാള സിനിമയിൽ ഡോൺ പാലത്തറയെ പോലുളള പ്രതിഭകളുടെ സിനിമകൾക്ക് അർഹിക്കുന്ന തിയേറ്റർ റിലീസ് ലഭിക്കുക എന്നത് സിനിമയുടെ കലാമേന്മ നിലനിർത്താൻ അനിവാര്യമായ ഘടകമാണ്. ടോവിനോ തോമസ് നായകൻ ആയ അന്വേഷിപ്പിൻ 
കണ്ടെത്തും എന്ന ചിത്രവും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നു. OTT റിലീസിന് ശേഷം ചിത്രം കൂടുതൽ ചർച്ച ചെയ്യപ്പെടും എന്ന് കരുതുന്നു.

 ജനുവരിയില് റിലീസ് ചെയ്ത മിഥുൻ മാനുവൽ തോമസിൻ്റെ ഓസ്ലർ, കഴിഞ്ഞ വർഷം അവസാനം പ്രദർശനത്തിന് എത്തിയ ആനന്ദ് ഏകദർഷിയുടെ ആട്ടം എന്നിവയും മികച്ച പ്രേക്ഷക അഭിപ്രായം നേടി. 'രോമാഞ്ചം' സംവിധായകൻ ജിത്തു മാധവൻ്റെ ഫഹദ് ഫാസിൽ ചിത്രം ആവേശം, ബ്ലെസ്സിയുടെ ആടുജീവിതം, മോഹൻലാലിൻ്റെ ബാരോസ്, 'ജയജയ ജയഹേ' സംവിധായകൻ വിപിൻ ദാസിൻ്റെ ഗുരുവായൂർ അമ്പലനടയിൽ, വിനീത് ശ്രീനിവാസൻ്റെ വർഷങ്ങൾക്ക് ശേഷം, ലാൽ ജൂനിയറിൻ്റെ നടികർ തുടങ്ങി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ ഈ വർഷത്തെ മലയാള സിനിമയെപ്പറ്റി വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത്. കമൽഹാസൻ അഭിപ്രായപ്പെട്ട പോലെ മണ്ണിൽ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന തങ്ങളുടെ ചരിത്രപരമായ ദൗത്യം നിർവ്വഹിക്കുകയും, കേരളത്തിനു വെളിയിൽ നമ്മുടെ സിനിമകൾ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ മാർക്കറ്റ് ചെയ്യാനും വിതരണം ചെയ്യാനും അവസരം ലഭിക്കുകയും ചെയ്താൽ മലയാള സിനിമ കൂടൂതൽ ഉയരങ്ങൾ താണ്ടുന്ന സിനിമാവർഷം ആവും ഇതെന്ന കാര്യത്തിൽ സംശയമില്ല.

അനൂപ്‌ കിളിമാനൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....