national award എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
national award എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, നവംബർ 16, 2011

മുരുഗദോസ്സും ക്രിസ്ടഫര്‍ നോളനും തമ്മിലെന്ത്?



'പ്രേസ്ട്ടീജിനെയും ഇന്സപ്ഷനെയും ഇഷ്ടപ്പെടുന്ന, അനുകൂലിക്കുന്ന ആള്‍ എന്തുകൊണ്ടാണ് ഏഴാം അറിവിനെ എതിര്‍ക്കുന്നത്?' 'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ് എന്ന എന്റെ പോസ്റ്റുമായി ബന്ധപെട്ടു ആനന്ദ് ചോദിച്ച ചോദ്യാണിത്. അതിനു വിശദമായി മറുപടി പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്‌. ആ ചോദ്യം ചോദിച്ച ആനന്ദിന് നന്ദി, അതുകൊണ്ടാണല്ലോ ഈ പോസ്റ്റ്‌.

 

പ്രെസ്ടീജിനെപ്പറ്റിയും ഇന്സെപ്ഷനെപ്പറ്റിയും ആനന്ദ് പറഞ്ഞത് കൊണ്ട് ക്രിസ്ടഫര്‍ നോളനെക്കുറിച്ചു കൂടി പറയട്ടെ. സിനിമാ ചരിത്രത്തിലെ ഏറ്റവും നല്ല സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ എടുക്കുന്ന സംവിധായകരില്‍ ഒരാള്‍ അദ്ദേഹമാണ്. സമകാലികരില്‍ ജെയിംസ്‌ കാമറൂണിനും (അവതാര്‍, എലിയന്‍സ്‌, ടെര്‍മിനേറ്റര്‍ സീരിസ്), സ്പില്‍ബെര്‍ഗ്ഗിനും (ഇ.റ്റി: ദി എക്സ്ട്രാ ടെറസ്ട്രിയല്‍, ജുറാസിക്ക് പാര്‍ക്ക് സീരിസ്, ബാക്ക് ടു ദി ഫ്യൂച്ചര്‍ സീരിസ്, ഇന്ത്യാന ജോണ്‍സ് സീരിസ്, എ.ഐ, വാര്‍ ഓഫ് ദി വേള്‍ഡ്സ്)  അദ്ദേഹത്തിന്റെ സ്ഥാനം. മെമന്റോ , പ്രസ്റ്റീജ്, ബാറ്റ്മാന്‍ ബിഗിന്‍സ്, ഡാര്‍ക്ക് നൈറ്റ്‌, ഇന്സപ്ഷന്‍ എന്നെ ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം ആ സ്ഥാനം നേടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട്. ഡാര്‍ക്ക് നൈറ്റ്‌ ബുഷണ്ണനെ പുണ്യാളന്‍ ആക്കാനെടുത്ത പടമാണെന്ന ഒരു വ്യാഖ്യാനവും ഉണ്ട്.(അത് ഒരു വ്യാഖ്യാനം മാത്രമാവാം. കല രചയിതാവിന്റെത് മാത്രമല്ലല്ലോ. പ്രേക്ഷകര്‍ നല്‍കുന്ന വ്യാഖ്യാനത്തില്‍ക്കൂടിയാണ്  കലയുടെ നിലനില്‍പ്പ്‌ എന്ന് ഞാന്‍ കരുതുന്നു). എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ട്. ഇപ്പോഴും യുക്തിക്ക് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു എന്നതാണ് കാരണം. 

പ്രസ്റ്റീജ് യഥാര്‍ത്ഥത്തില്‍ അതെ പേരുള്ള ഒരു നോവലിനെ ആധാരമാക്കി എടുത്തതാണ്. എന്നാല്‍ നോവലും സിനിമയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസം ഉണ്ട്. മന്ത്രവാദവും മായാവിദ്യകളും ആയിരുന്നു നോവലിന്റെ പശ്ചാത്തലം. എന്നാല്‍ അതിനെ പുതുക്കിപ്പണിഞ്ഞു ശാസ്ത്രമാണ് മാജിക്കിന്റെ അടിസ്ഥാനം എന്ന സത്യം പ്രചരിപ്പിക്കുകയാണ് അദ്ദേഹം തന്റെ സഹോദരന്‍ ജോനാതന്‍ നോളനുമായി ചേര്‍ന്ന് ചെയ്തത്. ഇത് യഥാര്‍ത്ഥത്തില്‍ വളരെയധികം പ്രചരിപ്പിക്കപ്പെടെണ്ട ഒരു പോയന്റ് ആണ്. മാജിക്കിലെ ഏറ്റവും സിമ്പിളായ വിദ്യകള്‍ തങ്ങളുടെ അമാനുഷിക  കഴിവാണെന്ന മട്ടില്‍ പ്രചരിപ്പിച്ചു കുമ്പിടി സ്വാമിമാര്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. വിരലുകള്‍ക്കിടയില്‍ നിന്ന് ഭസ്മം എടുക്കുകയും, സ്വര്‍ണ്ണ മാല എടുക്കുകയും, ശിവലിംഗം ചര്‍ദ്ദിക്കുകയും ചെയ്തു ദൈവങ്ങളായ മനുഷ്യരുടെ ആരാധകര്‍ ഇതൊക്കെ മാജിക്കിലെ ബാലപാഠങ്ങളാണ് എന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ പ്രസ്റ്റീജ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ  അര്‍ത്ഥത്തില്‍ വളരെ പുരോഗമനപരമാണ് ഈ ചിത്രം. എന്നാല്‍ ഏഴാം അറിവിലാകട്ടെ നേരെ വിപരീതമായി ഫ്രാഡ് സ്വാമിമാരുടെയും ഗോക്രിമാരുടെയും പാദസേവ ചെയ്യകയാണ് മു.ദോ. അതിനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.

സിനിമ കണ്ട ശേഷം നോവലിന്റെ സൃഷ്ടാവ് തന്റെ നോവലിനേക്കാള്‍ എത്രയോ മനോഹരമായിരിക്കുന്നു സിനിമ എന്ന് പ്രശംസിച്ചത് തന്നെയാണ് നോളന്റെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം. എന്നാല്‍ സിനിമ ഒരു കലാസൃഷ്ടി കൂടിയാണ്. അവിടെ ആനന്ദ് നേരത്തെ പറഞ്ഞ ഭാവന ഉപയോഗിക്കണം. അതിനുള്ള അവസരമായി മാത്രം ഡൂപ്ലിക്കേറ്റിംഗ് മെഷീനെ കണ്ടാല്‍ മതി. എന്നാല്‍ അപ്പോഴും മന്ത്രവിദ്യ ഉപയോഗിച്ച് അല്ല ഈ മെഷീനെ നോളന്‍ പ്രവര്‍ത്തിപ്പിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ടെസ്ലാ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി വരുന്നു. ടെസ്ല ആണ് ഈ മെഷീന്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷനില്‍ ഭാവനയും ശാസ്ത്രവും ന്യായമായ അളവില്‍ ചേര്‍ക്കേണ്ടതുണ്ട്. അതിന്റെ ശരിയായ മിശ്രണം ഒരു നല്ല കലാസൃഷിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രസ്റ്റീജ്. അതിന്റെ ഏറ്റവും വികൃതമായ ഉപയോഗമാണ് ഏഴാം അറിവില്‍ ഉള്ളത്. അതില്‍ അയുക്തമായ ഭാവന മാത്രമേ ഉള്ളൂ, ശാസ്ത്രം തീരെ ഇല്ല.

ബാറ്റ്മാന്‍ സീരിസില്‍ ഇറങ്ങിയ രണ്ടു പടങ്ങളും (ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക് നൈറ്റ്‌) എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടിയിട്ടേ ഉള്ളൂ. ഒരു സാധാരണ സൂപ്പര്‍ ഹീറോ ആയി  അവശേഷിക്കുമായിരുന്ന ബാറ്റ്മാന്‍ എന്ന ലെജന്‍ഡിനെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിയത്‌ അദ്ദേഹമാണ്. സൂപ്പര്‍മാന്‍  തുടങ്ങി നമ്മുടെ ശക്തിമാനില്‍ വരെ ജന്മനാ സിദ്ധിച്ച കഴിവുകളാണ് അവരെ അതിമാനുഷികര്‍ ആക്കി മാറ്റിയതും അനീതിക്കെതിരെ പോരാടാന്‍ ശക്തി നല്‍കിയതും. എന്നാല്‍ ക്രിസ്ടഫര്‍ നോളന്‍ ഈ അതിമാനുഷികര്‍ക്ക് ഒരു പുനര്‍വായന നടത്തുകയായിരുന്നു. ജന്മനാ സിദ്ധിച്ച കഴിവ്വല്ല മറിച്ച് ജീവിതം കൊണ്ട് ആര്‍ജ്ജിച്ച കഴിവുകളാണ് ബ്രൂസ് വെയ്നെ ബാറ്റ്മാനാക്കി തീര്‍ക്കുന്നത്. അതില്‍ ബാറ്റ്മാന്‍ മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മനുഷ്യന്‍ സ്വപ്രയത്നത്താല്‍ നേടിയ ആത്മവിശ്വാസവും ധൈര്യവും മോര്‍ഗന്‍ ഫ്രീമാന്‍ അവതരിപ്പിക്കുന്ന ഫോക്സ് എന്ന ശാസ്ത്രജ്ഞന്‍ വഴി ശാസ്ത്രത്തിന്റെ അത്ഭുതകരമായ സാധ്യതകളുമായി ചേര്‍ന്നപ്പോഴാണ് നോളന്റെ ബാറ്റ്മാന്‍ ജനിക്കുന്നത്. ബ്രൂസ് വെയ്ന്റെ അച്ഛന് ചെയ്യാന്‍ കഴിയാതിരുന്നതാണ് ബാറ്റ്മാന്‍ ചെയ്യുന്നതൊക്കെ എന്ന് ചിത്രം വ്യക്തമായി കാണിക്കുക വഴി പ്രതിഭ ജന്മസിദ്ധമല്ലെന്നും ആര്‍ജ്ജിതമാണെന്നും വാദിക്കുകയാണ് നോളന്‍ . ഇതിന്റെ ഏറ്റവും പോസിറ്റീവ് ആയ വശം ഇത് പാരമ്പര്യവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്നുള്ളതാണ്. പാരമ്പര്യ വാദം എങ്ങനെയാണ് സാമൂഹ്യ വിരുദ്ധമാകുന്നത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഈ അര്‍ത്ഥത്തില്‍ ഏഴാം അറിവിന്‌ എതിര്‍ധ്രുവത്തിലാണ് ബാറ്റ്മാന്റെ സ്ഥാനം.

ഇങ്ങനെ പറയുമ്പോഴും നോളന്റെ ബാറ്റ്മാന്‍ സീരിസിന്റെ രാഷ്ട്രീയം വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. ബുഷണ്ണന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. സ്വന്തം നാടിനു വേണ്ടി (?) യുദ്ധം ചെയ്ത, അനീതിക്കെതിരെ പോരാടിയ (?), വിദേശ രാഷ്ട്രത്തില്‍ അധിനിവേശം നടത്തിയ (ചിത്രത്തില്‍ വില്ലനില്‍ പോക്കാനായി ചൈനയില്‍ അതിക്രമിച്ചു കടക്കുന്നു), ഒടുവില്‍ നാട്ടുകാരാല്‍ വെറുക്കപ്പെടുന്ന, എന്നിട്ടും നാട്ടുകാര്‍ക്ക് വേണ്ടി നിലകൊണ്ട ആളായി ആണല്ലോ 'ഡാര്‍ക്ക് നൈറ്റ്‌ ' എന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ ചിത്രീകരിക്കപ്പെടുന്നത്. ബുഷിന്റെ ആരാധകര്‍ അയാളെ ന്യായീകരിക്കാന്‍ പറയുന്ന നുണകള്‍ക്ക് ഇവയുമായി ഉള്ള സാമ്യം യാദൃശ്ചികമാകില്ല. ഈ വീഡിയോ കാണുക. ബുഷിനെ വെള്ളപൂശാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഡാര്‍ക്ക് നൈറ്റിലെ സംഭാഷണങ്ങള്‍ ആണ്.

ഉപദേശകന്റെ വക കാട്ടില്‍ ഒളിച്ച കൊള്ളക്കാരനെ പിടിക്കാന്‍ കാടിന് തന്നെ തീയിട്ട കഥയാണ്‌  ബ്രൂസ് വെയ്ന് പ്രോത്സാഹനം ആകുന്നത്. ജോക്കറെപ്പറ്റി 'some people just want to see the wold burn, we can't find any logic in them' എന്നാണു മൈക്കേല്‍ കെയ്ന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നു. ഇത് നേരെ പിടിച്ചു തീവ്രവാദികളുടെ മേലില്‍ വെക്കുകയാണ് ബുഷ്‌ ആരാധകര്‍ ചെയ്യുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്ക് ഇത് ഒട്ടും യോജിക്കുന്ന വിശേഷണങ്ങള്‍ അല്ല. തീവ്രവാദി ആക്രമങ്ങള്‍ക്കും ബുഷിന്റെ തീവ്രവാദികള്‍ക്ക് എതിരായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടങ്ങള്‍ക്കും വ്യക്തമായ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയവുമായ ഉദ്ദേശങ്ങള്‍ ഉണ്ട്. അമേരിക്ക-തീവ്രവാദി ദ്വന്തത്തെ അത് കൊണ്ടുതന്നെ ബാറ്റ്മാന്‍ - ജോക്കര്‍ ദ്വന്തമായി പരിഗണിക്കുന്നത് അത്യന്തം കാപട്യപരവും ചരിത്ര നിഷേധവുമാണ്. ബിന്‍ ലാദനും സദ്ദാം ഹുസൈനുമൊക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആദ്യം ആയുധം നല്‍കിയത് ഇതേ അമേരിക്കന്‍ സാമ്രാജ്യം തന്നെയായിരുന്നു എന്നും ഓര്‍ക്കുക.

ബുഷിനെപ്പോലെ ഒരാളെ ന്യായീകരിക്കാന്‍ അബോധമായെങ്കിലും നോളന്‍ ശ്രമിച്ചെങ്കില്‍ അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അത് ആ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ കളങ്കം ആണ്. ഇതുമാത്രമല്ല, അനീതിയും അക്രമവും ഇല്ലാതാക്കാന്‍ നോളന്‍ മുന്നോട്ടു വെക്കുന്ന രീതി അസംബന്ധവും അപ്രായോഗികവുമാണ്. ഇല്ലാതാക്കേണ്ടത് കുറ്റവാളികളെ അല്ല, കുറ്റം ചെയ്യാനുണ്ടായ സാഹചര്യം ആണെന്ന അടിസ്ഥാന തത്വം നോളന്‍ ഇവിടെ മറന്നുപോയി. ഈ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ഈ ജനുസില്‍പ്പെട്ട മറ്റേതൊരു ഹോളിവുഡ് ചിത്രവും പോലെ പൊട്ടി പൊളിയുകയാണ് നോളന്റെ ഈ ചിത്രവും. (അവതാര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇറാക്ക് അധിനിവേശത്തെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് : 'മാനവസംസ്കാരത്തിന്റെ അമ്മമരം').

ഇന്സപ്ഷന്‍ ഞാന്‍ കണ്ടിട്ടുള്ളതിലും വായിച്ചിട്ടുള്ളതിലും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ സൃഷ്ടികളില്‍ ഒന്നാണ്. എന്തൊരു ഭാവന  എന്ന് മാത്രമേ ആ ചിത്രത്തെക്കുറിച്ച് എനിക്ക് പറയാനുള്ളൂ (ഇതാണ് ഭാവന, അല്ലാതെ മുടി മൈക്രോസ്കോപ്പില്‍ വെച്ചിട്ട് ഡി എന്‍ എ കിടന്നു കറങ്ങുന്നത് കാണിക്കുന്നത് അല്ല).  തീര്‍ച്ചയായും നമ്മുടെ കാലത്തെ ഒരു ക്ലാസ്സിക്ക് ചിത്രം. എന്നാല്‍ നോളനെ കണ്ടു പഠിക്കഡേയ് എന്ന് മു.ദോ-യോട് ഒരിക്കലും ഞാന്‍ പറയില്ല. കാരണം മു.ദോ നോളനെക്കണ്ട് തന്നെയാണ് പഠിച്ചിരിക്കുന്നത്. പക്ഷെ ഒരു ഉപയോഗവും ഉണ്ടായില്ല എന്ന് മാത്രം. ദീന, രമണ തുടങ്ങിയ ചവറുകള്‍ എടുത്തു സിനിമാ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രം ഒടുങ്ങുമായിരുന്ന (ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ തന്നെയാണ് തോന്നുന്നത്) മു.ദോ-യെ ഇപ്പോള്‍ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും നോളന്‍ സഹോദരന്മാര്‍ക്കാണ്. കാരണം ജോനാതന്‍ നോളന്‍ എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നോളന്‍ സഹോദരന്മാര്‍ ചേര്‍ന്നെഴുതി ക്രിസ്ടഫര്‍ നോളന്‍ സംവിധാനം ചെയ്ത  'മെമന്റോ' എന്ന ചിത്രത്തിന്റെ ഈച്ചകോപ്പിയാണ് മു.ദോ-യെ പ്രശസ്തനാക്കിയ 'ഗജിനി'.

ഒരു സിനിമ ഏറ്റവും മോശമായി എങ്ങനെ റീമേക്ക് ചെയ്യാം എന്നതില്‍ ചൈന ടൌണിനും (ദി ഹാന്ഗ് ഓവര്‍), 'കഥ തുടരുന്നു'-നും (ദി പെഴ്സ്യൂട്റ്റ് ഓഫ് ഹാപ്പിനെസ്സ്), ആഗിനും (ഷോലെ), ഫോര്‍ ഫ്രണ്ട്സിനും (ദി ബക്കറ്റ് ലിസ്റ്റ്) ഒപ്പമാണ് ഗജിനിയുടെയും സ്ഥാനം. 'മെമന്റോ'  ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഗജിനി പകുതി വരെയെങ്കിലും സഹിച്ചിരുന്നു കാണാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. തമിഴ് വേര്‍ഷന്‍ കുറച്ചു കണ്ടു പേടിച്ചു ഹിന്ദി വേര്‍ഷന്റെ അടുത്ത് പോലും പോയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യം അറിയില്ല. എന്നാല്‍ അതും ഫീകരമാണെന്നാണ് കണ്ടവരുടെ റിപ്പോര്‍ട്ട്. ഇങ്ങനെ നേടിയ ചീത്തപ്പേര് കൂടുതല്‍ (കു)പ്രസിദ്ധമാക്കാന്‍ മാത്രമേ ഏഴാം അറിവ് ഉപകരിച്ചിട്ടുള്ളൂ. 'എന്ഗേയും എപ്പോതും' എന്ന ചിത്രം നിര്‍മ്മിച്ചു എന്ന പേരില്‍ മാത്രമാകും ഒരുപക്ഷെ തമിഴ് സിനിമ ചരിത്രത്തില്‍ മു.ദോ അറിയപ്പെടുക.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ സാധാരണ ജനപ്രിയ സിനിമകളില്‍, പ്രത്യേകിച്ച് ഹോളിവുഡ് സിനിമകില്‍, കാണാനിടയില്ലാത്ത യുക്തിചിന്തയും പുരോഗമനപരമായ നിലപാടുകളും പിന്നെ കലാരൂപം എന്ന നിലയില്‍  സിനിമകളുടെ ഉന്നതമായ നിലവാരവും ക്രിസ്ടഫര്‍ നോളനെ എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാക്കി മാറ്റുന്നു. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാശാവ്. മു.ദോ-യുടെ സ്ഥാനാമാകട്ടെ ചവറ്റുകുട്ടയിലും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ബന്ധപ്പെട്ട പോസ്റ്റുകള്‍:

 മാനവസംസ്കാരത്തിന്റെ 'അമ്മമരം'  

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ?

 

വെള്ളിയാഴ്‌ച, മേയ് 20, 2011

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ......

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ സലിം കുമാറിന് അഭിനന്ദനങ്ങള്‍. സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച സലിം അഹമ്മദിനും അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് അവാര്‍ഡ്‌ കിട്ടിയ 'ആദാമിന്റെ മകന്‍ അബു' റിലീസ് ആയോ എന്ന് പോലും എനിക്കറിയില്ല. ആയെങ്കില്‍ത്തന്നെ തീയേറ്റര്‍ കിട്ടാന്‍ സാധ്യതയല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഈ ചിത്രം അവാര്‍ഡ് കൊടുത്ത ജൂറി ഒഴിച്ച് വേറാരും കണ്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഈ അവസരം മുതലെടുത്ത്‌ ചിലര്‍ ദുഷ്പ്രചരണവുമായി ഇറങ്ങിയിട്ടുണ്ട്. അതാണ്‌ ഇതെഴുതാന്‍ കാരണം. ഇവര്‍ പറയുന്നത് കൊണ്ഗ്രസ്സിനു വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങിയതിനുള്ള പ്രതിഫലമാണ് ഈ അവാര്‍ഡ് എന്ന്. ഇവിടെ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ഈ ചിത്രം ആരും കാണാത്തത് കൊണ്ട് സലിംകുമാറിന്റെ അഭിനയത്തെപ്പറ്റി വിലയിരുത്താന്‍ കഴിയില്ല. രണ്ട്, ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ക്ക് (മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ ചിത്രം മോശമാവാന്‍ വഴിയില്ല) തീയേറ്റര്‍ കിട്ടുന്നില്ല. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.


അച്ഛനുറങ്ങാത്ത വീടും, കേരള കഫേയിലെ ബ്രിഡ്ജും മറ്റും കണ്ടിടുള്ളവര്‍ക്ക് സലിം കുമാറിന്റെ അഭിനയശേഷിയെപ്പറ്റി തെല്ലും സംശയമുണ്ടാവില്ല. അതു കൊണ്ട് തന്നെ ഈ ചിത്രത്തില്‍ സലിം കുമാര്‍ അവാര്‍ഡിനര്‍ഹമായ പ്രകടം കാഴ്ചവെച്ചു അര്‍ഹമായ അവാര്‍ഡാണ് നേടിയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിനു തന്നെയാണ് സാധ്യത. ഇതു കോണ്ഗ്രസ് പ്രചാരണത്തിനുള്ള പ്രതിഫലമാണ് എന്ന് പറഞ്ഞാല്‍ അതു ശുദ്ധ ഭോഷ്കാണ്. കാരണം സലിം കുമാര്‍ ഇറങ്ങിയതുകൊണ്ട് അത്ര ഭയങ്കര നേട്ടമൊന്നും കൊന്ഗ്രസ്സിനുണ്ടായതായി ഞാന്‍ കരുതുന്നില്ല. മാത്രവുമല്ല സലിം കുമാര്‍ പണ്ടുമുതല്‍ തന്നെ അടിയുറച്ച കോണ്ഗ്രസ് അനുഭാവിയാണ്. കുറേക്കാലം പാര്‍ട്ടി പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. ആ അനുഭവങ്ങള്‍ അദ്ദേഹം മാതൃഭൂമിയില്‍ വന്ന ലേഖനത്തില്‍ പറഞ്ഞിട്ടുണ്. ആ അഭിമുഖവുമായി ബന്ധപ്പെട്ടു ഗൂഗിള്‍ ബസ്സില്‍ വളരെ മുന്‍പ് നടന്ന ഒരു ചര്‍ച്ച ഇവിടെ. അപ്പോള്‍ പറയുന്നത് മോഹന്‍ലാല്‍ പരദേശിയില്‍ ഇതിലും മികച്ച അഭിനയം നടത്തിയിട്ടും അവാര്‍ഡ് കിട്ടിയില്ല എന്ന്. മോഹന്‍ലാല്‍ ഒരു സിനിമയില്‍ നന്നായി അഭിനയിച്ചിട്ട്‌ അവാര്‍ഡ് കിട്ടാത്തത് കൊണ്ട്  വേറെ ഒരു മലയാളികള്‍ക്കും അവാര്‍ഡ് കിട്ടരുത് എന്നാണോ പറഞ്ഞു വരുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്ക് മാത്രം അവാര്‍ഡു കിട്ടിയാല്‍ മതി എന്ന് കരുതുന്ന മലയാളികളായ ചില ജൂറി അംഗങ്ങള്‍ ഉണ്ടായിരുന്ന്നു എന്നത് നേര് തന്നെ. എന്നാല്‍ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തു ഒടുങ്ങിപ്പോകുമായിരുന്നു ഒരു നല്ല നടനെ അഭിനയ സാധ്യതയുള്ള വേഷം നല്‍കിയ സംവിധായകനും അദ്ദേഹത്തിനു അവാര്‍ഡ് നല്‍കി പ്രോത്സാഹിപ്പിച്ച ജൂറിയും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല എന്നോര്‍ക്കുക. ഇനിയും നല്ല നല്ല വേഷങ്ങള്‍ അദ്ദേഹത്തിനു ഇനിയും ലഭിക്കട്ടെ എന്നും അതിലൂടെ മലയാള സിനിമ സമ്പന്നമാകട്ടെ എന്നും ആശംസിക്കുന്നു.


അടുത്ത പ്രശ്നം നല്ല ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ കിട്ടുന്നില്ല എന്നുള്ളതാണ്. 'സിറ്റി ഓഫ് ഗോഡ്' ഒരു നല്ല ചിത്രമാണെന്ന് കേട്ടിരുന്നു. നാട്ടില്‍പ്പോകുമ്പോള്‍ കാണണമെന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ ചെന്നപ്പോള്‍ തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ പോലും ഈ ചിത്രമില്ല. സിനിമ ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴുള്ള സ്ഥിതിയാണ് എന്ന് ഓര്‍ക്കണം. അതേ സമയം ഒരു പട്ടിക്കുഞ്ഞു പോലും കാണാനില്ലാഞ്ഞിട്ടും 'ചൈന ടൌണ്‍' എന്ന സൂപ്പര്‍ സ്റ്റാര്‍ മള്‍ടി സ്റ്റാര്‍ തറപ്പടം രണ്ട് വലിയ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പൊഴാണ് 'സിറ്റി ഓഫ് ഗോഡ്'-ണ് ഈ സ്ഥിതി വന്നത് എന്നോര്‍ക്കുക. ഇതു തന്നെയാണ് മലയാള സിനിമയുടെ യഥാര്‍ഥ പ്രതിസന്ധി. സൂപ്പര്‍ സ്ടാരുകള്‍ (രണ്ട് പേരും മോശമല്ല) ഒരു നിലവാരവുമില്ലാത്ത തറപ്പടങ്ങളില്‍ അഭിനയിച്ചിട്ടു അതു പൊളിയുമ്പോള്‍ താരപദവി നിലനിര്‍ത്താന്‍ തീയെറ്റരുകാര്‍ക്ക് അങ്ങോട്ട്‌ കാശ് കൊടുത്തു പടം ഓടിക്കുക. അതുവഴി സൂപ്പര്‍ താരങ്ങളില്ലാത്ത നല്ല ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ ലഭിക്കാതിരിക്കുക. എന്നിട്ട് പ്രതിസന്ധിയെന്ന് പറഞ്ഞു ബഹളവും സമരവും. കോപ്പ്!  തീയെട്ടറുകാരും വിതരണക്കാരും ആവശ്യം ചെയ്യണ്ടത് മലയാളത്തിനു വളരെയേറെ അഭിമാനം നേടിത്തന്ന ഈ ചിത്രത്തില്‍ കുറച്ചു തീയെട്ടറുകളിലെങ്കിലും രണ്ടാഴ്ചയെങ്കിലും ഓടിക്കുക എന്നതാണ്. ആ നിര്‍മ്മാതാവിന് മുതല്‍മുടക്കെങ്കിലും തിരിച്ചു കിട്ടട്ടെ. വീട്ടിലേക്കുള്ള വഴി, ടി.ഡി ദാസന്‍, സിറ്റി ഓഫ് ഗോഡ് മുതലായ നല്ല ചിത്രങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണന ഈ ചിത്രത്തിനെന്കിലും ഉണ്ടാവാതിരിക്കട്ടെ. ഇതിനെ നല്ല ചിത്രങ്ങള്‍ തീയേറ്ററില്‍ പോയി കാണണമെന്ന ആഗ്രഹമുള്ള ഒരു പാവം സിനിമാ പ്രേമിയുടെ അഭ്യര്‍ഥനയായി കണ്ടാല്‍ മതി. സൂപ്പര്‍ താരങ്ങളോട്, പ്ലീസ് സലിം കുമാറിനെ കണ്ടു പഠിയ്ക്കൂ.... 
ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രം : വിക്കിപ്പീഡിയ

വാല്‍ക്കഷണം: മികച്ച ചിത്രത്തിനുള്ള അവാര്‍ഡും മുരളിക്ക് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ച ചിത്രമാണ് പ്രിയനന്ദനന്റെ 'പുലിജന്മം'. ഇതു തീയേറ്ററില്‍ പോയി കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ അപൂര്‍വ്വം. ഒരു സി.ഡി കടയില്‍ ചെന്നു പുലിജന്മത്തിന്റെ സി.ഡി ചോദിച്ചപ്പോള്‍ ആയിരക്കണക്കിന് തട്ടിക്കൂട്ട് പടങ്ങളുടെ ഇടയില്‍ നിന്ന് പുള്ളി എന്നോട് ചോദിക്കുവാണ്, പുലിജന്മോ അതെന്തര് എന്ന്.....  :(